Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇ ശ്രീധരനെ മെട്രോ ഉദ്ഘാടന വേദിയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് ആർക്ക്? ബിജെപിക്കാർ പറയുന്നു കുമ്മനം ഇമ്പാക്ട്! ഇന്ത്യാ ടുഡേ ചാനൽ പറയുന്നു അവരുടെ ഇമ്പാക്ട്! മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു അവരുടെ ഇമ്പാക്ട്! മെട്രോമാന്റെ ജനപ്രീതി മുതലെടുക്കാൻ രാഷ്ട്രീയക്കാരുടെ കടിപിടി മുറുകുന്നു

ഇ ശ്രീധരനെ മെട്രോ ഉദ്ഘാടന വേദിയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് ആർക്ക്? ബിജെപിക്കാർ പറയുന്നു കുമ്മനം ഇമ്പാക്ട്! ഇന്ത്യാ ടുഡേ ചാനൽ പറയുന്നു അവരുടെ ഇമ്പാക്ട്! മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു അവരുടെ ഇമ്പാക്ട്! മെട്രോമാന്റെ ജനപ്രീതി മുതലെടുക്കാൻ രാഷ്ട്രീയക്കാരുടെ കടിപിടി മുറുകുന്നു

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചി മെട്രോ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം പൂർത്തിയാക്കിയ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നു തന്നെയാണ്. വിജയത്തിൽ കലാശിച്ച ഈ ഗതാഗത സംവിധാനത്തിൽ കേരളത്തിലും കേന്ദ്രത്തിനും പങ്കാളിത്തവുമുണ്ട്. കൊച്ചിക്കാരുടെ ചിരകാല സ്വപ്‌നമായ പദ്ധതിയുടെ ഉദ്ഘാടനത്തെ ചൊല്ലി വിവാദം ശരിക്കും കൊഴുക്കുകയും ചെയ്തു. മെട്രോമാൻ ഇ ശ്രീധരന് ഉദ്ഘാടന വേദിയിൽ ഇരിപ്പിടം ഇടുന്നതിനെ ചൊല്ലിയായിരുന്നു വിവാദം. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടികയിൽ നിന്നും ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഒഴിവാക്കുകയും ചെയ്തത് വിവാദമായപ്പോൾ കടുത്ത പ്രതിഷേധമാണ് മലയാളികൾക്കിടയിൽ നിന്നും ഉയർന്നുവന്നത്.

മെട്രോമാൻ ഇ ശ്രീധരന്റെ ജനപ്രീതി മുതലെടുക്കാൻ വേണ്ടി രാഷ്ട്രീയക്കർ ശ്രമിക്കുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. ശ്രീധരനെ ഉൾക്കൊള്ളിക്കണം എന്ന ആവശ്യം എല്ലാവരും ഉന്നിയിച്ചു. ശ്രീധരനെ തഴഞ്ഞതിനെതിരെ ട്രോളുകൾ പ്രവഹിച്ചു. മാധ്യമങ്ങൾ പല വിധത്തിൽ വാർത്തകൾ എഴുതി. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇങ്ങനെ പ്രതിഷേധം കൊഴുത്തപ്പോഴാണ് ശ്രീധരനും ചെന്നിത്തലക്കും പ്രധാനമന്ത്രി ഇരുപ്പിടം അനുവദിച്ചത്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ യുദ്ധം നടക്കുന്നത് മെട്രോമാനെ ഉദ്ഘാടന വേദിയിൽ എത്തിച്ചതിന്റെ ക്രെഡിറ്റിനെ ചൊല്ലിയാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയതോടെയാണ് സി.പി.എം അണികൾക്ക് അത് ദഹിക്കാതെ വന്നത്. കൊച്ചി മെട്രോ ഉദ്ഘാടനത്തിനു മെട്രോമാൻ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേദിയിലുണ്ടാകു എന്നും ഇത് സംബന്ധിച്ച ഉറപ്പു ലഭിച്ചെന്നും കുമ്മനം രാജശേഖരൻ അറിയിച്ചിരുന്നു. ഇതോടെ കുമ്മനത്തിന് അഭിവാദ്യം വിളിച്ച് സോഷ്യൽ മീഡിയയിലുടെ ബിജെപി അനുനായികൾ എത്തി.

എന്നാൽ, കുമ്മനം ക്രെഡിറ്റെടുക്കുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രന് സഹിച്ചില്ല. കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ മെട്രോമാൻ ഇ. ശ്രീധരനെ പങ്കെടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞത് അൽപ്പത്തരമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പറയും മുൻപാണ് കുമ്മനം ഇക്കാര്യം അറിയിച്ചതെന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഇങ്ങനെ സി.പി.എം-ബിജെപി പോര് ഈ വിഷയത്തിൽ നടക്കുമ്പോൾ ഇ ശ്രീധരന്റെ പേരിൽ ക്രെഡിറ്റെടുക്കാൻ ചില ദേശീയ ചാനലുകളും രംഗത്തുവന്നു. ഇന്ത്യാ ടുഡേ ചാനൽ ശ്രീധരനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത് അവരുടെ വാർത്തയുടെ ഇമ്പാക്ടായാണ് അവതരിപ്പിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് അവരാണ് എല്ലാം ശരിയാക്കിയതെന്നുമാണ്. ഇതോടെ ശ്രീധരന്റെ പേരിലുള്ള മുതലെടുപ്പ് ശ്രമങ്ങൾ പല കോണുകളിൽ നിന്നും കൊഴുക്കുകയാണ് ഉണ്ടായത്.

മെട്രോ ഉദ്ഘാടന വേദിയിൽ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇരിപ്പിടം അനുവദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ പട്ടിക പുറത്തിറക്കേണ്ടി വന്നത്. അതേസമയം സ്ഥലം എംഎ‍ൽഎയ്ക്ക് വേദിയിൽ ഇരിക്കാൻ അനുമതിയില്ല. മെട്രോ ഉദ്ഘാടന വേദിയിൽ നിന്നും ശ്രീധരൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തയച്ചിരുന്നു. ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും സ്ഥലം എംഎ‍ൽഎയേയും വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്. ശ്രീധരനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നുമായിരുന്നു ഇ. ശ്രീധരൻ പറഞ്ഞത്. മോദിയുടെ സുരക്ഷാ ഏജൻസി തീരുമാനിക്കുന്നത് പോലെ തന്നെ കാര്യങ്ങൾ നടക്കണമെന്നും ക്ഷണിച്ചില്ലെങ്കിലും ഉദ്ഘാടന ചടങ്ങ് കാണാൻ താനുണ്ടാകുമെന്നും ഇ. ശ്രീധരൻ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP