Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ പിറവം പള്ളി തർക്കവും ബാവാ-മെത്രാൻ പ്രശ്‌നവുമൊക്കെ എത്ര നിസ്സാരം! അവിടെ ഈ കോണി ഒന്ന് എടുത്തുമാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം; ജറുസലേമിലെ പ്രസിദ്ധമായ കോണിയെ കുറിച്ച് എഴുതുന്നു മുരളി തുമ്മാരുകുടി

കേരളത്തിലെ പിറവം പള്ളി തർക്കവും ബാവാ-മെത്രാൻ പ്രശ്‌നവുമൊക്കെ എത്ര നിസ്സാരം! അവിടെ ഈ കോണി ഒന്ന് എടുത്തുമാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം; ജറുസലേമിലെ പ്രസിദ്ധമായ കോണിയെ കുറിച്ച് എഴുതുന്നു മുരളി തുമ്മാരുകുടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സുപ്രീം കോടതി വിധിയോടെ പിറവം പള്ളി, കോതമംഗലം മർത്തമറിയം പള്ളി എന്നിവിടങ്ങളിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. എന്നാൽ, ലോകത്തിന്റെ പലഭാഗത്തും നടക്കുന്ന പള്ളിതർക്കങ്ങൾ നോക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരമെന്ന് മനസ്സിലാകുമെന്ന് യുഎൻ ദുരന്തലഘൂകരണ വിഭാഗം മേധാവിയായ മുരളി തുമ്മാരുകുടി. ഇക്കൂട്ടത്തിൽ ജറുസലേമിലെ കോണിയുടെ കഥയും പറയുന്നു തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഇങ്ങ് പിറവത്ത് അടിപിടിയും ആത്മഹത്യാ ശ്രമങ്ങളും നടക്കുന്ന മീനവയലിൽ പുണ്യനാട്ടിൽ സ്ഥിതിഗതികൾ ശാന്തമാണ്..

ഓരോരോ ആചാരങ്ങൾ ആകുമ്പോൾ..

ജറുസലേമിലെ കോണി !

''ഞാൻ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിൽ ബാവാ കക്ഷിയിൽ ആയേനെ''

''അതെന്താ ചേട്ടാ അങ്ങനെ, ഈ മെത്രാൻ കക്ഷിക്കാരോടു ചേട്ടനെന്താ ഇത്ര വിരോധം?''

''എനിക്ക് ഒരു വിരോധവുമില്ല. സത്യം പറഞ്ഞാൽ ഈ ബാവാ കക്ഷിക്കാരും മെത്രാൻ കക്ഷിക്കാരും തമ്മിൽ എന്താണ് പ്രശ്നമെന്നോ വ്യത്യാസമെന്നോ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ എന്റെ സുഹൃത്തുക്കളും എന്നെ പഠിപ്പിച്ച അദ്ധ്യാപകരും ഞങ്ങളുടെ സ്‌കൂളിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഇടവക പള്ളിയും ബാവാ കക്ഷി ആയിരുന്നു. അപ്പോൾ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചതിനാൽ ഞാൻ ഹിന്ദു ആയ പോലെ, കമ്മ്യുണിസ്റ്റുകാരനായിരുന്ന ഒരു അമ്മാവൻ ഉണ്ടായിരുന്നതിനാൽ ഞാൻ കമ്മ്യുണിസ്റ്റ് അനുഭാവി ആയി വളർന്ന പോലെ, ബഹുമാനിക്കുന്നവരും ചുറ്റുമുള്ളവരും ബാവാ കക്ഷിക്കാരായതിനാൽ ഞാൻ ബാവാ കക്ഷി ആയേനെ എന്നു മാത്രം. ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചിരുന്നുവെങ്കിൽ ഞാൻ മുസ്ലിമും, മുസ്ലിംലീഗ് പ്രവർത്തകരായിരുന്ന കാരണവന്മാർ ഉണ്ടായിരുന്നെങ്കിൽ ലീഗ് അനുഭാവിയും ആകുമായിരുന്ന പോലെ. അത്രേയുള്ളൂ. അതുകൊണ്ടാണ് 1978 ൽ തൃക്കുന്നത്ത് സെമിനാരിയിൽ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഞങ്ങൾ സമരം ചെയ്തതും പരീക്ഷ ബഹിഷ്‌കരിച്ചതും.''

വെങ്ങോലയിലെ മാർ ബഹനാം സഹദായുടെ പേരിലുള്ള പള്ളിയോടനുബന്ധിച്ചു നടത്തിയിരുന്ന ശാലേം ഹൈസ്‌കൂളിലാണ് ഞാൻ പഠിച്ചത്. ദൈവവിശ്വാസം ഇല്ലായിരുന്നെങ്കിലും പരീക്ഷക്ക് മുൻപ് പള്ളിയുടെ ഭണ്ഡാരത്തിൽ പത്തു പൈസ നേർച്ചയിടുന്ന പതിവുണ്ടായിരുന്നു. (പരീക്ഷയില്ലാത്ത സമയത്ത് ഭണ്ഡാരത്തിൽ മണലു വാരിയിടുന്ന തല്ലുകൊള്ളിപ്പരിപാടിയും ഉണ്ടായിരുന്നു).

സ്‌കൂളുകളിൽ പോലും രാഷ്ട്രീയ അതിപ്രസരം ഉണ്ടായിരുന്ന 1970 കളിലായിരുന്നു എന്റെ സ്‌കൂൾ വിദ്യാഭ്യാസം. ശാലേം സ്‌കൂളിൽ എല്ലാ രാഷ്ട്രീയവും സമാസമം ഉണ്ട്. ക്യൂബയിലെ പ്രശ്നം തുടങ്ങി രാജൻ പ്രശ്നം വരെ മുൻനിർത്തി ഞങ്ങൾ ക്ലാസ് മുടക്കാറുണ്ട്. തൃക്കുന്നത്തു പള്ളിയിലെ പ്രശ്നം വന്നപ്പോൾ ആദ്യം അല്പം ആശയക്കുഴപ്പം ഉണ്ടായി.

ഒന്നാമതായി സാധാരണ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ അനിഷേധ്യനായ ലീഡർ ബെന്നി ജോൺ അന്നേ നല്ല രാഷ്ട്രീയബോധമുള്ള ആളായതിനാൽ പള്ളിക്കാര്യം പറഞ്ഞ് പരീക്ഷ മുടക്കാൻ ബെന്നിയെ കിട്ടില്ല.

ക്രിസ്ത്യാനികളിൽ നേതൃത്വഗുണമുള്ളവർ പിന്നെയും പലരുണ്ട്. ബെന്നിമാർ രണ്ട് (തുരുത്തിയും കരുമാംകോടനും), പൗലോസ് രണ്ട് (പി.പി.യും പി.എമ്മും), ബഹന്നാൻ വേറെ. ഇവരെല്ലാം പഠിപ്പിസ്റ്റുകളാണ്. പരീക്ഷ മുടക്കി വീട്ടിൽ ചെന്നാൽ അടി കിട്ടുമെന്നും അവർക്കറിയാം.

സമരം നടക്കണമെന്ന് സ്‌കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ആഗ്രഹമുണ്ട്. ഏതു വിദ്യാർത്ഥിക്കാണ് പരീക്ഷക്കാലത്ത് സമരം വരുന്നത് ഇഷ്ടമല്ലാത്തത്? ഏറ്റവും വലിയ പഠിപ്പിസ്റ്റായിരുന്ന എന്റെ ക്ലാസിലെ ജോളിയുടെ കാര്യത്തിലേ എനിക്കല്പം സംശയമുള്ളൂ. ഹാരിപോട്ടറിലെ ഹെർമയോണിയെപ്പോലെ പഠിക്കണമെന്നും മാർക്ക് വാങ്ങണമെന്നും അല്ലാതെ ഒരു വിചാരവും ജോളിക്ക് ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല.

സാധാരണയായി സ്‌കൂളിൽ സമരമുണ്ടാകുന്‌പോൾ ഹെഡ്‌മാസ്റ്ററായ കോയിക്കര അച്ചന്റെ നേതൃത്വത്തിൽ അതിനെ അടിച്ചൊതുക്കാൻ ഒരു ശ്രമം നടക്കാറുണ്ട്. എന്നാൽ ഈ സമരം നടന്ന് സ്‌കൂൾ അടക്കണമെന്ന് അദ്ധ്യാപകർക്കും ആഗ്രഹമുണ്ട്. ബാവാ പള്ളി മാനേജ്മെന്റ് സ്‌കൂളായിട്ടും പ്രധാന അദ്ധ്യാപകൻ അച്ചനായിട്ടും പരീക്ഷ നടന്നാൽ ദൈവം പൊറുക്കുമോ? ദൈവം പൊറുത്താലും ബാവ പൊറുക്കുമോ?

അങ്ങനെയാണ് സമരത്തിന്റെ നേതൃത്വം വാസുദേവന്റെ കയ്യിൽ എത്തിപ്പെട്ടത്. പോഞ്ഞാശ്ശേരിയിൽ പ്രശസ്തമായ ചായക്കട നടത്തിക്കൊണ്ടിരുന്ന വേലുപ്പിള്ളയുടെ മകനാണ് വാസുദേവൻ (വേലുപ്പിള്ള മരിച്ചിട്ടും ചായക്കട പൂട്ടിയിട്ടും നായരുപീടിക എന്ന സ്റ്റോപ്പ് ഇപ്പോഴും ഉണ്ട്). ബാവ വന്നാലും മെത്രാൻ വന്നാലും വാസുദേവന് ഒന്നുമില്ല. ഒരുപക്ഷെ പരീക്ഷ മാറ്റിവച്ചാൽ ആ വർഷം ഓൾ പ്രൊമോഷൻ കിട്ടാനും മതി. അദ്ധ്യാപകരുടെ പരോക്ഷമായ അനുമതികൂടി ആയപ്പോൾ വാസുദേവൻ ഉഷാറായി.

പരീക്ഷ ഹാളിൽ ചോദ്യപേപ്പർ വിതരണം ചെയ്യാൻ വന്ന അദ്ധ്യാപികയിൽ നിന്നും അത് മേടിച്ച് ഡസ്‌കിനു മുകളിൽ കയറിനിന്ന് 'ഞങ്ങളുടെ ബാവയെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന വാസുദേവന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കൂട്ട ബെല്ലടിച്ച് സ്‌കൂൾ വിട്ടു. പരീക്ഷ ഗോപി!

കാലം ഏറെ കഴിഞ്ഞു. വാസുദേവൻ ഇപ്പോൾ എവിടെയാണെന്നറിയില്ലെങ്കിലും ബാവയും മെത്രാനും തമ്മിലുള്ള പ്രശ്നങ്ങൾ പത്രത്തിലും പള്ളിയിലും കോടതിയിലും തുടരുന്നു.

ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള വഴക്കും തമ്മിൽത്തല്ലും ഒന്നും തൃക്കുന്നത്ത് കണ്ടുപിടിച്ചതല്ല. ക്രിസ്തുദേവന്റെ കുരിശാരോഹണം നടന്നുവെന്നു പറയപ്പെടുന്ന കാൽവരിക്കുന്നിലെ അതിപ്രശസ്തമായ ദേവാലയത്തിന് (തിരുക്കല്ലറയുടെ പള്ളി എന്നാണതിന്റെ പേര്) അവകാശികൾ രണ്ടല്ല, പലതാണ്. കിഴക്കൻ ഓർത്തഡോക്സ്, അർമേനിയൻ അപോസ്ടോലിക്, റോമൻ കാത്തോലിക്, ഗ്രീക്ക് ഓർത്തഡോക്സ്, കോപ്ടിക് ഓർത്തഡോക്സ്, എത്യോപ്യൻ ഓർത്തഡോക്സ് പിന്നെ സിറിയൻ ഓർത്തഡോക്സ്. ഇത് കൂടാതെ പള്ളി രാവിലെ തുറക്കാനുള്ള അവകാശം ഒരു കുടുംബത്തിനും പൂട്ടാനുള്ളത് മറ്റൊരു കുടുംബത്തിനുമാണ്.

ഇവർക്ക് ഓരോരുത്തർക്കും ചില സ്ഥാനങ്ങളും അവകാശങ്ങളും വിഭജിച്ചു നല്കിയിട്ടുണ്ട്. അതിൽനിന്ന് ഒരല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അടി ഉറപ്പ്.

ഇതു ഞാൻ ചുമ്മാ കളി പറയുന്നതല്ല. ഒരു ദിവസം പള്ളിയിൽ കസേരയിട്ട് കാറ്റ് കൊള്ളാനിരുന്ന ഒരു കോപ്ടിക് (ഈജിപ്ഷ്യൻ) അച്ചൻ വെയിലു കാരണം കസേര അല്പം ഒന്നു മാറ്റിയിട്ടു. ഇത് എത്യോപ്പൻ അച്ചന്മാർക്ക് പിടിച്ചില്ല. വഴക്കായി അടിപിടിയായി. ഒടുവിൽ ഇസ്രയേൽ സൈനികർ വന്ന് സ്ഥിതി ശാന്തമാക്കിയപ്പോഴേക്കും ഒരു ഡസൻ പേർ ആശുപത്രിയിലായി.

എല്ലാ വിഭാഗങ്ങളുടേയും സമ്മതമില്ലാതെ പള്ളിയിൽ ഒരു പണി പോലും ചെയ്യരുതെന്ന് നൂറ്റിയൻപത് വർഷം മുൻപ് ഒരു കരാറുണ്ടാക്കി. രണ്ടു വിഭാഗം തമ്മിൽ എഗ്രിമെന്റ് ഉണ്ടാകാനുള്ള ബുദ്ധിമുട്ട് നമുക്കറിയാമല്ലോ. അപ്പോൾ എല്ലാ വിഭാഗക്കാരും സമ്മതിച്ച് എന്തെങ്കിലും നടക്കുമോ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. പരിണതഫലമായി, ലക്ഷക്കണക്കിന് ആളുകൾ വരുന്ന ഈ പള്ളി അത്യാവശ്യ റിപ്പയർ പോലും ചെയ്യാതിട്ടിരിക്കയാണ്.

ഈ ആറു മതവിഭാഗങ്ങളും തമ്മിലുള്ള വാശിയുടേയും കരാറിന്റേയും ഉത്തമ ഉദാഹരണമാണ് ജറുസലേമിലെ സുപ്രസിദ്ധമായ കോണി. നൂറ്റന്പതു വർഷം മുൻപ് എഗ്രിമെന്റുണ്ടാക്കുന്നതിനു മുന്നേ ആരോ ആവിടെ കൊണ്ടുവന്ന് വെച്ചതാണിത്. പക്ഷെ എഗ്രിമെന്റുണ്ടാക്കി കഴിഞ്ഞപ്പോൾ ആ കോണി അവിടെ നിന്നും എടുത്തു മാറ്റുന്നത് 'തൽസ്ഥിതി തുടരണം' എന്ന കരാറിനു വിപരീതമാണെന്ന് ചിലർ വാദിച്ചു. അതായത് ഈ കോണി അവിടെ നിന്ന് എടുത്തു മാറ്റണമെങ്കിൽ എല്ലാ പക്ഷക്കാരും സമ്മതിക്കണം. ഒന്നോ രണ്ടോ പ്രാവശ്യം കോണി അവിടെ നിന്ന് എടുത്തു മാറ്റിയെങ്കിലും മറ്റുള്ളവരുടെ എതിർപ്പിനെ തുടർന്ന് അത് തിരിച്ചു സ്ഥാപിച്ചു. ഇപ്പോൾ പള്ളിയിൽ വരുന്ന വിശ്വാസികൾക്ക് ഒരു കൗതുക വസ്തുവായും അവിശ്വാസികൾക്ക് മൗഢ്യത്തിന്റെ പ്രതീകമായും അതവിടെ ഇരിക്കുന്നു. കേരളത്തിൽ നിന്നും വർഷാവർഷം ദിവ്യനാട് സന്ദർശനത്തിനു പോകുന്നവർ ഇതൊന്നു ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലെ ബാവാ - മെത്രാൻ പ്രശ്നം എത്ര നിസ്സാരമാണെന്ന് അപ്പോൾ മനസ്സിലാകും.

ഒരേ മതത്തിലെ പല വിഭാഗക്കാർ തമ്മിൽ ദൈവികമല്ലാത്ത കാര്യങ്ങളെപ്പറ്റി വാഗ്വാദവും വഴക്കും തമ്മിൽത്തല്ലും കൊലയും നടത്തുന്നത് ക്രിസ്ത്യൻ കുത്തക ഒന്നുമല്ലെന്ന് ചരിത്രം പഠിക്കുന്നവർക്ക് അറിയാം. സംഘടിതമായ എല്ലാ മതങ്ങളിലും എല്ലാക്കാലത്തും ഇതുണ്ടായിരുന്നു. മതത്തിന്റെ കുഴപ്പമല്ല, അധികാരത്തിന്റെ ഒരു സ്വഭാവമാണിത്. മൂന്നു മലയാളികളുള്ള രാജ്യത്ത് രണ്ടു മലയാളി അസോസിയേഷൻ ഉണ്ടാകുന്നതു പോലെ, ഇട്ടാവട്ടത്തിലുള്ള കേരളത്തിൽ പരിമിതമായി മാത്രം സ്വാധീനമുള്ള പാർട്ടി വളരും തോറും പിളരുന്നതു പോലെ എല്ലാ സംഘടിത പ്രസ്ഥാനത്തിലും ഇത്തരം വടംവലികൾ ഉണ്ടാകും. അത് മതമായാലും ടെന്നീസ് ടീം ആയാലും. അനവധി ചേരിതിരിവുകളായി എത്രയോ നാടുകളിൽ എത്രയോ കാലമായി ഇത് നടക്കുന്നു, ചിലയിടത്ത് വാക്കിൽ ചിലയിടത്ത് വാളിൽ അത്രേയുള്ളൂ വ്യത്യാസം.

കുടുംബത്തിലും സമൂഹത്തിലും ലോകത്തിലും സംഘർഷങ്ങൾ ഉണ്ടാകുന്നത് മനുഷ്യൻ മതമൂല്യങ്ങളിൽ നിന്നും മതാനുഷ്ഠിത ജീവിതത്തിൽ നിന്നും അകലുന്നതു കൊണ്ടാണെന്നൊക്കെ ഇടക്ക് മതപുരോഹിതരും സാമൂഹ്യ നേതാക്കളും രാഷ്ട്രീയക്കാരും പ്രസംഗിക്കാറുണ്ട്. അതു കേൾക്കുന്‌പോൾ എനിക്കാദ്യം ഓർമ്മ വരുന്നത് ജറുസലേമിലെ കോണിയാണ്. പിന്നെ എന്റെ അമ്മാവൻ പറഞ്ഞുതന്ന ഒരു കഥയും.

പണ്ടൊക്കെ കർക്കിടകത്തിലെ സംക്രാന്തിയുടെ അന്ന് പോർക്കിറച്ചി കഴിക്കുക എന്നത് ഒരു നായർ ആചാരമായിരുന്നു. എന്നാണ് എങ്ങനെയാണ് ഇങ്ങനൊരു ആചാരമുണ്ടായതെന്ന് എനിക്കറിയില്ല. മത്സ്യ മാംസാദികൾ കഴിച്ചിരുന്ന നായർ കുടുംബങ്ങളിൽ തന്പുരാക്കന്മാരും നന്പൂതിരിമാരും സംബന്ധത്തിനു വരാറില്ല. അപ്പോൾ സൂരി നന്പൂതിരിയെ പോലെയുള്ള നീചന്മാരിൽ നിന്ന് സ്വന്തം സ്ത്രീകളെ രക്ഷിക്കാൻ ബുദ്ധിമാന്മാരായ നായന്മാർ കണ്ടുപിടിച്ച പണിയാകണം ഈ പോർക്ക് തീറ്റ ആചാരം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

കാര്യമെന്തായാലും ഒരു മകര സംക്രാന്തിയുടെ തലേന്നാൾ വാരിക്കാടിലെ ഷാപ്പിൽ പോയി കള്ളുകുടിച്ച് പിറ്റേന്നത്തേക്കുള്ള പോർക്കിറച്ചിയും വാങ്ങി രാത്രിയിൽ വീട്ടിലേക്കു വരികയായിരുന്നു ഞങ്ങളുടെ മൂത്ത കാരണവർ.

വരുന്ന വഴിക്ക് ഒരു കാവുണ്ട്. അതിന്റെ മുന്നിലെത്തിയപ്പോൾ കാർന്നോർക്ക് തോന്നി, ഒന്നു പ്രാർത്ഥിച്ചിട്ട് പോയേക്കാം. കൈയിൽ ഇറച്ചിയും വെച്ച് പ്രാർത്ഥിക്കുന്നത് ശരിയല്ലല്ലോ എന്ന് അപ്പോൾ പോലും തോന്നിയ ആശാൻ പൊതി താഴെവെച്ച് കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിച്ചു,

''ദേവീ, അടിയനെ കാത്തോളണേ''

കാർന്നോരുടെ കഷ്ടകാലത്തിന് ഈ തക്കം നോക്കി ഒരു തെണ്ടിപ്പട്ടി ഇറച്ചിപ്പൊതി തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഇറച്ചി ഇല്ലാതെ സംക്രാന്തിയുടെ തലേന്ന് സംബന്ധത്തിനു പോയാൽ എന്ത് നടക്കുമെന്നോർത്ത കാർന്നോരുടെ ഭക്തിയും വിനയവും പന്പകടന്നു.

'ഒരു ഞൊടി ഇറച്ചി നോക്കാൻ പറ്റാത്ത ആളാണ് ഇനിയുള്ള കാലം എന്നെ കാക്കാൻ പോവുന്നത്. '* @#$%^...'

പിന്നെ കാരണവർ എന്ത് പറഞ്ഞുവെന്ന് അമ്മാവൻ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും പബ്ലിക്കായി പറഞ്ഞാൽ ഞാൻ തല്ലുകൊള്ളും. കള്ള് കുടിച്ചു മത്തനായും ഇറച്ചി പോയി കോപാകുലനായും കാരണവർ എന്തൊക്കെ പ്രാകിക്കാണുമെന്ന് നിങ്ങൾ ഊഹിച്ചാൽ മതി.

സ്വന്തം മതത്തിലെ നിസ്സാരമായ പ്രശ്നങ്ങൽ രമ്യമായി പറഞ്ഞു തീർക്കാൻ പറ്റാത്ത മതങ്ങളാണോ ലോക സമാധാനം ഉണ്ടാക്കാൻ പോകുന്നതെന്ന് അമ്മാവൻ എനിക്ക് പറഞ്ഞു തന്നിട്ടില്ലെങ്കിലും എനിക്കറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP