Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുക്കർബർഗ് കെട്ടിപ്പിടിച്ചതും ഇന്ത്യൻ പതാക പ്രൊഫൈൽ പിക്ചർ ആക്കിയതും ഇന്ത്യയെ സ്‌നേഹിക്കുന്നെന്നു വ്യാജ അവകാശവാദം ഉന്നയിച്ചതും ഒക്കെ വെറുതെയായി; ഫ്രീബേസിക് തള്ളപ്പെട്ടതിൽ സുക്കർബർഗിന് കടുത്ത ദേഷ്യം; ഇനി ശ്രമം ചൈനയിൽ

സുക്കർബർഗ് കെട്ടിപ്പിടിച്ചതും ഇന്ത്യൻ പതാക പ്രൊഫൈൽ പിക്ചർ ആക്കിയതും ഇന്ത്യയെ സ്‌നേഹിക്കുന്നെന്നു വ്യാജ അവകാശവാദം ഉന്നയിച്ചതും ഒക്കെ വെറുതെയായി; ഫ്രീബേസിക് തള്ളപ്പെട്ടതിൽ സുക്കർബർഗിന് കടുത്ത ദേഷ്യം; ഇനി ശ്രമം ചൈനയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫ്രീബേസിക്‌സ് സംവിധാനം നടപ്പാക്കി ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഫേസ്‌ബുക്ക് സ്ഥാപനകൻ മാർക്ക് സുക്കർബർഗ്. എന്നാൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് വ്യത്യസ്ത നിരക്ക് അനുവദിക്കാനാവില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നതോടെ ഫ്രീബേസിക്‌സ് എന്ന പദ്ധതി പൊളിഞ്ഞു. ഫ്രീബേസിക്‌സിന് അനുമതി തേടി സുക്കർബർഗ് നടത്തിയ നീക്കങ്ങൾ ചില്ലറയായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച് സെൽഫിയെടുത്തും ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിൽ പ്രൊഫൈൽ ചിത്രം മാറ്റിയും പല വിധ നാടകങ്ങൾ നടത്തിയിരുന്നു. എന്നാൽ, ചില പ്രത്യേക ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യമായി നൽകുകയെന്ന ഫ്രീബേസിക്‌സ് തള്ളപ്പെട്ടതോടെ സുക്കർബർഗിന്റെ ഇന്ത്യൻ പ്രേമവും അല്ലാതായി.

വികസ്വര രാജ്യങ്ങളിലെ എല്ലാ ഉപഭോക്താക്കളിലേക്കും ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയ എത്തിക്കുകയായിരുന്നു ഫ്രീബേസിക്‌സിലൂടെ സുക്കർബർഗ് വിഭാവനം ചെയ്തത്. സോഷ്യൽ മീഡിയയിൽനിന്ന് അതിവേഗം വാണിജ്യ വെബ്‌സൈറ്റായി മാറിക്കൊണ്ടിരിക്കുന്ന ഫേസ്‌ബുക്കിന്റെ വ്യാപനം ഉറപ്പിക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. എന്നാൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തുന്നത് അനുചിതമാണെന്ന് കാണിച്ച് വിമർശകർ രംഗത്തുവന്നു. ചില ഇന്റർനെറ്റ് ദാതാക്കളുമായി ചേർന്ന് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുകയെന്ന ആശയം ഇന്ത്യയിൽ ശക്തമായി ചെറുക്കപ്പെട്ടു. ഫ്രീബേസിക്‌സ് വരുന്നതോടെ വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് എന്നാൽ ഫേസ്‌ബുക്കും മറ്റു ചില വെബ്‌സൈറ്റുകളും മാത്രമായി പരിമിതപ്പെടുമെന്ന് വിമർശകർ ഉന്നയിച്ചു.

ഈ വാദമാണ് ഒടുവിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇന്റർനെറ്റ് നൽകുന്നതിന് വ്യത്യസ്ത നിരക്കുകൾ നടപ്പാക്കാൻ പാടില്ലെന്ന് ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി ഉത്തരവിട്ടു. ഇതോടെ, ഫ്രീബേസിക്‌സ് ഇന്ത്യയിൽ നടപ്പില്ലെന്ന് ഫേസ്‌ബുക്ക് സ്ഥാപകന് ബോധ്യമായി. ഇന്ത്യയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് സുക്കർബർഗ് പ്രസ്താനയിൽ പറഞ്ഞു. കൂടുതൽ പേരെ ഓൺലൈൻ ലോകത്തെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, ഇപ്പോഴത്തെ തീരുമാനം അതില്ലാതാക്കി-ഫേസ്‌ബുക്ക് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ചൈനയിൽ സമാനമായ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സുക്കർബർഗ് വ്യക്തമാക്കി.

രാജ്യത്തെ സോഷ്യൽ മീഡിയയും ഇന്റർനെറ്റ് ഉപയോക്താക്കളും ഒത്തൊരുമിച്ചു നിന്നപ്പോൾ ഫേസ്‌ബുക്കിന്റെ തന്ത്രങ്ങൾ പിഴയ്ക്കുകയായിരുന്നു എന്താണ് യാഥാർത്ഥ്യം. നെറ്റ് ന്യൂട്രാലിറ്റി (ഇന്റർനെറ്റ് സമത്വം) എന്ന ആശയത്തിനു പിന്തുണ നൽകാൻ ടെലികോം നിയന്ത്രണ അഥോറിറ്റി (ട്രായ്) തീരുമാനിച്ചതിന് കാരണം ഇതാണ്. ഫേസ്‌ബുക്കിന്റെ ഫ്രീബേസിക്‌സ്, ഇന്റർനെറ്റ് ഡോട്ട് ഓർഗ് മുതലായവ ഇന്റർനെറ്റ് സമത്വത്തെ തകർക്കുന്നുവെന്നു കാട്ടി നിരവധി ഉപയോക്താക്കൾ ട്രായിക്കു സന്ദേശം അയച്ചിരുന്നു. ഇതു പരിഗണിച്ചാണ് ട്രായി തീരുമാനം എടുത്തിരിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾക്കു വ്യത്യസ്ത നിരക്കുകൾ ഈടാക്കാൻ പാടില്ല എന്നു ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ആവശ്യം തള്ളിയാണ് ട്രായ് നിർദ്ദേശിച്ചത്. പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയർമാൻ ആർ.എസ്.ശർമ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ജനുവരി 21ന് ചർച്ച സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്റർനെറ്റ് സമത്വം സംബന്ധിച്ച് ട്രായ് പൊതുജനാഭിപ്രായവും തേടിയിരുന്നു. ഏതാണ്ട് 20 ലക്ഷത്തോളം അഭിപ്രായങ്ങൾ ലഭിച്ചതായാണു സൂചന. ഫേസ്‌ബുക്ക് അവതരിപ്പിച്ച 'ഫ്രീ ബേസിക്‌സ്' പദ്ധതിയെച്ചൊല്ലിയുള്ള വിവാദമാണ് ഇന്റർനെറ്റ് സമത്വം വീണ്ടും ചർച്ചയാകാൻ കാരണം. ഏതാനും വെബ്‌സൈറ്റുകൾ സൗജന്യമായി (ഡേറ്റ ചാർജ് ഈടാക്കാതെ) നൽകുന്നു എന്നതിനർഥം മറ്റുള്ളവയ്ക്ക് അവസര സമത്വം നിഷേധിക്കുന്നു എന്നാണെന്നു വാദമുയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ട്രായ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് ഇന്റർനെറ്റ് നിഷ്പക്ഷത ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ട്രായ് റിപ്പോർട്ട് നൽകി.

ഓരോ സൈറ്റുകൾക്കും പ്രത്യേകം പ്രത്യേകം നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാകില്ല. ഡാറ്റാ നിരക്കുകൾ ഏകീകൃതമായിരിക്കണമെന്നും ട്രായ് ടെലികോം മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും എന്നാണ് ഫേസ്‌ബുക്ക് ഫ്രീബേസിക്‌സ് എന്ന ആശയം കൊണ്ടു വന്നു പറഞ്ഞത്. ചില സൈറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, ചില സൈറ്റുകൾ കൂടിയ വിലക്ക് ലഭ്യമാക്കുക എന്ന നിരക്കു വ്യത്യാസം അംഗീകരിക്കാനാകില്ലെന്നു ട്രായ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്റർനെറ്റ് നിഷ്പക്ഷതയ്ക്കായി രാജ്യമെങ്ങും അതിശക്തമായ പ്രചാരണമാണ് ഉയർന്നത്. ഇന്ത്യയിൽ ഒരേ ഡാറ്റാ നിരക്കിൽ ഇന്റർനെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്നാണു ട്രായ് വ്യക്തമാക്കിയത്. ഇത് ലംഘിക്കുന്നവരിൽനിന്ന് പ്രതിദിനം 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും ട്രായ് പ്രഖ്യാപിച്ചു.

ഏതാനും വെബ് സേവനങ്ങൾ മാത്രം ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനു വേണ്ടിയാണു ഫേസ്‌ബുക്കും ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാരും ചേർന്ന് ഫ്രീബേസിക്‌സ് നടപ്പിലാക്കാൻ പദ്ധതിയിട്ടത്. ആദ്യം ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന പേരിലായിരുന്നു ഫേസ്‌ബുക്ക് നെറ്റ് ന്യൂട്രാലിറ്റിക്കെതിരായി രംഗത്തെത്തിയത്. എതിർപ്പുയർന്നപ്പോൾ ഫ്രീബേസിക്‌സ് എന്നു പേരുമാറ്റി വീണ്ടും രംഗത്തുവന്നു. സേവനങ്ങൾ പരിമിതപ്പെടുത്താനുള്ള ഫെയ്‌സ് ബുക്കിന്റെ നീക്കത്തിനൊപ്പമായിരുന്നു മറ്റ് ചില ഇന്ത്യൻ കമ്പനികളും. എന്നാൽ ഈ കമ്പനികൾക്കെല്ലാം കനത്ത തിരിച്ചടിയാണ് ട്രായ് പുതിയ തീരുമാനത്തിലൂടെ നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP