Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ വ്യക്തി ആരെന്ന് അറിയാൻ എന്തിനാണിത്ര വാശി പിടിക്കുന്നത്? ഒരു വ്യക്തിയെ പുഴയിൽ ചാടി രക്ഷപ്പെടുത്തിയതായും ഇതേ പുസ്‌കത്തിൽ പറയുന്നുണ്ട്; ഇനി അതാരാണെന്നും വ്യക്തമാക്കേണ്ടി വരുമോ; നിഷാ ജോസിനെ പിന്തുണച്ച് മാലാ പാർവതി

ആ വ്യക്തി ആരെന്ന് അറിയാൻ എന്തിനാണിത്ര വാശി പിടിക്കുന്നത്? ഒരു വ്യക്തിയെ പുഴയിൽ ചാടി രക്ഷപ്പെടുത്തിയതായും ഇതേ പുസ്‌കത്തിൽ പറയുന്നുണ്ട്; ഇനി അതാരാണെന്നും വ്യക്തമാക്കേണ്ടി വരുമോ; നിഷാ ജോസിനെ പിന്തുണച്ച് മാലാ പാർവതി

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ പ്രധാന ചർച്ച കെഎം മാണിയുടെ മകളും ജോസ് കെ മാണി എംപിയുടെ ഭാര്യയുമായ നിഷാ ജോസ് എഴുതിയ ഒരു പുസ്തകത്തെ കുറിച്ച് ആയിരുന്നു. ഈ പുസ്തകത്തിൽ ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ നിഷയെ ശല്യപ്പെടുത്തിയതായി പറയുന്നു. ഇത് വൻ വിവാദത്തിന് വഴിവെച്ചു.

പുസ്‌കതത്തിൽ പറഞ്ഞിരിക്കുന്നത് പൂഞ്ഞാർ എം എൽഎ പിസി ജോർജിന്റെ മകനെ കുറിച്ചാണെന്ന് അഭ്യൂഹം പരന്നു. ഒടുവിൽ ഷോൺ ജോർജ് പൊലീസിൽ കേസ് നൽകുകയും ചെയ്തു. വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ നിഷ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഫേസ്‌ബുക്കിൽ കുറിപ്പും ഇട്ടിരുന്നു. ഒടുവിൽ നിഷയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവ്വതി. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മാല നിഷയ്ക്ക് പിന്തുണയുമായി എത്തിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിഷാ ജോസ് രചിച്ച 'The other side of Life  ' എന്ന പുസ്തകത്തിൽ, ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ തനിക്ക് ഉണ്ടായ ഒരു അസൗകര്യത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. രാത്രി യാത്ര ചെയ്യവെ, റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇങ്ങോട്ട് വന്ന് പരിചയം പുതുക്കി, ആ പരിചയത്തിന്റെ പുറത്ത് ,സ്വന്തം ബെർത്തിൽ പോയിരുന്ന് നേരം വെളുപ്പിക്കാതെ, അപ്പോൾ പരിചയം പുതുക്കി,സൗഹൃദം സ്ഥാപിച്ച സ്ത്രീയുടെ ബർത്തിൽ പോയിരുന്ന് കത്തി വെച്ചതിനെ കുറിച്ചാണ്.

തീർച്ചയായിട്ടും ഇത് ഒരു പീഡന ഗണത്തിൽ ഒന്നും പെടില്ലെങ്കിലും നല്ല രീതിയിൽ ഉത്കണ്ഠ ഉണ്ടാക്കാം. ഒന്നാമത് ശ്ശെടാ.. ഇത് എന്തൊരു തൊല്ലയാണ്.. ഇയാൾക്കീ പാതിരാത്രി ഇവിടെ വന്നിരുന്ന് വർത്തമാനം പറയേണ്ട കാര്യമെന്ത് എന്നും നാട്ട്കാർ എന്ന് ചെല്ലപ്പേരുള്ള സദാചാര സേവകർക്ക്.. ''അത് ശരി! ഇവര് രണ്ട് പേരും ഒരുമിച്ചെന്താ പരിപാടി. അതും രാത്രി ' എന്ന് ചിന്തിക്കുമല്ലോ എന്നാലോചിച്ചും മനസ്സമാധാനം പോകാം. പണ്ട് സഞ്ജയൻ ഇത് പോലെയുള്ളവരെ തീവണ്ടി ചെകുത്താൻ എന്ന് വിളിച്ചത് ഓർമ്മ വരുന്നു.കൂടെ ഉള്ള സഹയാത്രികന്റെയോ സഹയാത്രികയുടെയോ മനസ്സ് മനസ്സിലാക്കാതെ കൊച്ച് വർത്തമാനത്തിൽ ഏർപ്പെടുകാ. ഇടയ്ക്കിടയ്ക്ക് കൈയിലൊ കാലിലോ അറിയാതെ ഉരസ്സി പോവുക... ഇത് ഒരു ശല്യ ഗണത്തിൽ. പെടുന്നതാണ്. എന്നതായിരി ഇത് ഒരു ഔചിത്യത്തിന്റെ പ്രശ്‌നമാണ്.

തീവണ്ടിയിൽ മാത്രമല്ല പലയിടത്തും നമുക്കിങ്ങനെ ഉള്ളവരെ കാണാൻ കഴിയും. പാർക്കിൽ നടക്കാൻ പോകുമ്പോൾ പാട്ട് കേട്ട് നടക്കുന്നത് ഒരു സന്തോഷമാണ്.അന്ന് കേൾക്കേണ്ട പാട്ടിന്റെ ഒരു പ്ലേലിസ്റ്റ് ഒക്കെ ഉണ്ടാക്കിയാണ് നടക്കാൻ ഇറങ്ങുക. അപ്പൊ ചിലർ ഇത് പോലെ അവരുടെ നടത്ത നമ്മളോടൊപ്പം ആക്കും. ഹലോ.. അല്ല. എനിക്കല്പം തിരക്കുണ്ടായിരുന്നു.എന്ന് പറഞ്ഞാൽ ചുറ്റും നോക്കും. ഒറ്റയ്‌ക്കേല്ലേ? പിന്നെന്താ? ഞാൻ ഒരു കംപനി തരാമെന്ന്... എന്നിട്ട് വർത്തമാനം പറഞ്ഞ് മുടിക്കും.പിന്നെ പിറ്റേ ദിവസം മുതൽ ബെസ്റ്റ് ഫ്രെണ്ടാണെന്നും പറയും. ഇതൊന്നും തീർച്ചയായും പീഡനമല്ല. എന്നാൽ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് എന്ന് ഞാൻ കരുതുന്നു.

പറഞ്ഞ് തുടങ്ങിയതും ,പറഞ്ഞ് വന്നതും നിഷയെ കുറിച്ചാണ്.നിഷയുടെ പുസ്തകം, നിഷയുടെ ജീവിതത്തിലെ അനുഭവങ്ങളുടെ ഒരു രേഖപ്പെടുത്തലാണ്.പല കാര്യങ്ങൾ ഉണ്ടതിൽ. സ്വയം വിമർശിച്ചും, സ്വന്തമായി കളിയാക്കിയും, ചെയ്യാൻ കഴിഞ്ഞ ചില നല്ല കാര്യങ്ങൾ കുറിച്ചും ഒരു ഓർമ്മപ്പുസ്തകം. അതിലെ ഒരു വിഷയം മാത്രമാണ് ഈ ട്രെയിൻ യാത്ര. ഇതിലും നമ്മൾ വിവാദം കണ്ടെത്തിയിരിക്കുന്നു. ആരാണെന്ന് പറയണം എന്ന്! എന്തിന്? എനിക്ക് മനസ്സിലാവുന്നില്ല. അവര് കേസ് കൊടുക്കാനോ പരാതി കെടുക്കാനോ ഒന്നും പോകുന്നില്ല. അവരുടെ പുസ്തകത്തിൽ ഒരു അനുഭവം എഴുതി. അത്രെ ഉള്ളു. അതിന് ഇത്രയും അസഹിഷ്ണുത എന്തിനാണെന്ന്? ഇവരുടെ ഇതേ പുസ്തകത്തിൽ അവർ പുഴയിൽ ചാടി ഒരു ജീവൻ രക്ഷിച്ച കാര്യം പറഞ്ഞിട്ടുണ്ട്. ആ വ്യക്തിയുടെയും പേര് പറഞ്ഞതായി ഓർക്കുന്നില്ല. അപ്പൊ ഇനി അതും പറയേണ്ടി വരുമോ? അല്ലെങ്കിൽ ധീരതയ്ക്കുള്ള അവാർഡിനായുള്ള തന്ത്രമാണെന്ന് വ്യാഖ്യാനിക്കുമോ?

ഒരാൾ ഒരു പുസ്തകമെഴുതി,, ഒരു സ്ത്രീ. സമൂഹത്തിലെ പല വിഷയങ്ങളോടും പ്രതിബദ്ധതയോടെ ഇടപെടുന്ന ഒരു സ്ത്രീ.അവരുടെ അനുഭവങ്ങൾ കുറിച്ചു.പുറകേ വിവാദങ്ങളും വന്നു. ഇങ്ങനെയുള്ള വിവാദങ്ങളാണ് പലപ്പോഴും തളർത്തുന്നത്. ചിലരെ, പലരേ, മിക്കവരെയും..! വേണ്ട.. ഒന്നിനും ഇറങ്ങണ്ട. അല്ലെങ്കിൽ നമുക്കും ഇത് പോലൊക്കെ.. മിണ്ടാതെ ജീവിച്ച് പോകാം. ചാവുന്ന വരെ.

എല്ലാവരെയും പേടിച്ച്.ആരുടെയും കണ്ണിൽ പെടാതെ..! വല്ലതും പറഞ്ഞ് പോയാൽ ഇത് പോലെ.. നിഷയ്ക്ക് പറ്റുന്നത് പോലെ.. ചുറ്റും നിന്ന് അസഹിഷ്ണുത കാട്ടി മനസ്സ് തളർത്തും. എന്തിനാ വെറുതേ? പൊല്ലാപ്പ്.. ഈ എഴുതാനും പറയാനുമുള്ള അവകാശം കിട്ടുന്ന നാട്ടിലേയ്ക്കായി കാത്തിരിക്കാം. ഇന്ന് അതില്ല എന്നല്ല. പണ്ടത്തെ അപേക്ഷിച്ച് ഭേദമാണ് .എങ്കിലും പൊതു രംഗത്തേക്ക് കടന്ന് വരുന്നവരോട് നാം കാണിക്കുന്ന അസഹിഷ്ണുത പലപ്പോഴും ദുഃഖിപ്പിക്കുന്നതാണ് .എല്ലാവരും പറയട്ടെ... ഭയക്കാതെ പറയട്ടെ.. അതല്ലേ നമ്മുടെ നാടിന്റെ പ്രത്യേകതയായി മറ്റുള്ളവർ കാണുന്നത്. ഭയമില്ലാതെ സംസാരിക്കാൻ പറ്റുന്ന നാട് എന്ന് പ്രകാശ് രാജ് പറഞ്ഞപ്പോൾ കൈയടിച്ചവരല്ലേ നമ്മൾ.. നമ്മുടെ നാട്ടിലെങ്കിലും ആളുകൾ ഭയക്കാതെ സംസാരിക്കട്ടെ. പറയാൻ പറ്റുന്നത്ര പറയട്ടെ!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP