Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2016 വരെ ഇടതു തീവ്രവാദികളുടെ ആക്രമങ്ങളിൽ കൊല്ലപ്പെട്ടത് 7,615 പേർ; ഇത്രയധികം സെക്യൂരിറ്റി സേനാംഗങ്ങളേയും സാധാരണക്കാരേയും ഇത്ര കുറഞ്ഞ 'ഡാമേജ്' കൊണ്ട് കൊന്നൊടുക്കിയ തീവ്രവാദികൾ വേറേ ഉണ്ടോ? കാളിയാമ്പി അമ്പി എഴുതുന്നു

2016 വരെ ഇടതു തീവ്രവാദികളുടെ ആക്രമങ്ങളിൽ കൊല്ലപ്പെട്ടത് 7,615 പേർ; ഇത്രയധികം സെക്യൂരിറ്റി സേനാംഗങ്ങളേയും സാധാരണക്കാരേയും ഇത്ര കുറഞ്ഞ 'ഡാമേജ്' കൊണ്ട് കൊന്നൊടുക്കിയ തീവ്രവാദികൾ വേറേ ഉണ്ടോ? കാളിയാമ്പി അമ്പി എഴുതുന്നു

സെക്യൂരിട്ടി ഫോഴ്‌സുകളിൽ ചേരുന്നതിനേക്കാൾ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാവുന്നത് ഇലക്ട്രിസിറ്റി ബോർഡിലെ ലൈന്മാനാകുന്നതാണ് എന്ന് കരുതിയ എന്നേയും നിങ്ങളേയും പോലെ സാധാരണക്കാരായ 7615 പൗരന്മാരാണ് 1999 മുതൽ 2016 വരെ, ഇടുതുപക്ഷ/ കമ്യൂണിസ്റ്റ് ആക്രമണങ്ങളിൽ പല രീതിയിൽ കൊല്ലപ്പെട്ടത്.

7615 സാധാരണ ജനങ്ങൾക്കൊപ്പം 2585 സെക്യൂരിറ്റി സേനാ അംഗങ്ങളും 3019 ഇടത് തീവ്രവാദികളുമാണ് മരിച്ചത്.(ഇതിൽ ഇന്ന് ജീവൻ വെടിഞ്ഞവരുടെയുൾപ്പെടെ 2017 ലെ കണക്കുകൾ കൂട്ടിയിട്ടില്ല.) അതായത് ഏതാണ്ട് കൊല്ലപ്പെടുന്ന ഇടത് കമ്യൂണിസ്റ്റ് തീവ്രവാദികൾക്ക് തുല്യമെണ്ണം സേനാംഗങ്ങളും അതിന്റെ ഇരട്ടിയിലുമധികം സാധാരണക്കാരും കൊല്ലപ്പെടുന്നു. ഏത് ദേശത്തിലേയും സ്റ്റാറ്റിസ്റ്റിക്‌സ് വച്ച് നോക്കിയാൽ ഇത്രയധികം സെക്യൂരിറ്റി സേനാംഗങ്ങളേയും സാധാരണക്കാരേയും ഇത്ര കുറഞ്ഞ 'ഡാമേജ്' കൊണ്ട് കൊന്നൊടുക്കിയ തീവ്രവാദികൾ ഉണ്ടോ എന്ന് സംശയം. മരണപ്പെട്ട ഓരോ നക്‌സൽ കമ്യൂണിസ്റ്റ് തീവ്രവാദിക്കും പകരം 3.4 സാധാരണക്കാരുടെ (സെക്യൂരിറ്റി സേനാംഗങ്ങളുടേയുൾപ്പെടെ) ജീവൻ പോയിട്ടുണ്ട്.
ശരിയാണ് സ്റ്റാറ്റിസ്റ്റിക്‌സ്, ഓരോ ജീവന്റേയും വിലപറയുന്ന ശരാശരിക്കണക്കുകൾ, മുഖമില്ലാത്തതും അതി ക്രൂരവുമാണ്. പക്ഷേ നമ്മുടെ കമ്യൂണിസ്റ്റ് തീവ്രവാദത്തിനെതിരെയുള്ള നിയന്ത്രണ സംവിധാനങ്ങളുടെ ഭയപ്പെടുത്തുന്ന എഫിഷ്യൻസിയില്ലായ്മയാണിത് കാണിക്കുന്നത്.

ജീവൻ പണയം വച്ച് ജോലിയെടുക്കുന്ന സെക്യൂരിട്ടി സേനാംഗങ്ങൾ എഫിഷ്യൻസി ഇല്ലാത്തവരെന്നല്ല പറഞ്ഞത്.ഏത് കാര്യമായാലും നമുക്ക് നഷ്ടമാകുന്ന റിസോഴ്‌സുകൾക്ക് ഒരുപാട് കുറവാണ് അതിന്റെ ഫലമെന്ന് വരുമ്പോൾ ആ സിസ്റ്റം എഫിഷ്യന്റ് അല്ല എന്ന് പറയുന്ന പോലെ പറഞ്ഞതാണ്.

ഒരു കാര്യമോർക്കണം. ഇവിടെ മരിച്ച ഇടതുപക്ഷ തീവ്രവാദികളുടെ എണ്ണമല്ല എഫിഷ്യൻസി നിർണ്ണയിക്കുന്നത്. ഈ നാട്ടിലെ ജനാധിപത്യവ്യവസ്ഥയോടും നിയമവാഴ്ചയോടും പൗരന്മാർ പരമാവധി ഇണങ്ങി ജീവിക്കുന്നതും, സ്വതന്ത്രവും നീതിപൂർവകവുമായ ജീവിതം ഉറപ്പുവരുത്തുന്നതുമാണ് എഫിഷ്യൻസി. അല്ലാതെ നാളെ കുറേ ഇടത് തീവ്രവാദികളെ കൊന്ന് എണ്ണം കൂട്ടിയാൽ എഫിഷ്യന്റ് ആകില്ല. നമ്മുടെ ലക്ഷ്യം നാട്ടിലെ സമാധാനമാണ്. അത് മറക്കരുത്.

ഓരോ ഗ്രാമത്തിലും, ഓരോ വാർഡിലും ആയുധമെടുത്ത ഒരു പത്ത് പേരുണ്ടെങ്കിൽ ആ സ്ഥലം ഭരിക്കാം. ഈ മോഡസ് ഓപ്പരാൻടി ഫലപ്രദമായി ഈയിടെ വിജയിപ്പിച്ച തീവ്രവാദികൾ താലിബാനാണ്. നമ്മൾ കരുതുന്നത് പോലെ അഫ്ഗാനിസ്ഥാനിലെ സകല ജനങ്ങളും താലിബാനല്ല, എന്നല്ല മിക്ക ജനങ്ങളും അതിനെതിരാണ്. പക്ഷേ ഓരോ മദ്രസയോടും ചേർന്ന് ആയുധമെടുത്ത മതപഠനം കഴിഞ്ഞവരുടെ സേനയാണ് താലിബാൻ. ഓരോരോ ഗ്രാമങ്ങളെടുത്താൽ അവരാണ് ഗ്രാമം മുഴുവൻ നിയന്ത്രിക്കുന്നത്. ആ ഗ്രാമത്തിൽ കാടൻ നിയമങ്ങളടിച്ചേൽപ്പിക്കുന്നതും ഒരു വലിയ സംസ്‌കാരത്തെത്തന്നെ തുടച്ചെറിഞ്ഞതും അവരാണ്.

ഇത് തന്നെയാണ് സകല തീവ്രവാദത്തിന്റേയും ലക്ഷണം. ആയുധമെടുത്ത വളരെച്ചെറിയ ഒരു ഗ്രൂപ്പ് തീവ്രവാദികൾ ഭൂരിപക്ഷം വരുന്ന ബഹുജനങ്ങളേ ബന്ദിയാക്കിവച്ച് ജനായത്ത സംവിധാനങ്ങളോട് വിലപേശുക. ഇടത് കമ്യൂണിസ്റ്റു തീവ്രവാദികളും അത് തന്നെയാണ് ചെയ്യുന്നത്. കുറേക്കഴിയുമ്പോൾ സ്റ്റോക്ഹോം സിൻഡ്രോം ബാധിച്ച കുറേയേറെപ്പേർ തങ്ങളെ ബന്ദിയാക്കിവച്ചിരിക്കുന്നവരുടെ കൂടെപ്പോവും. പല രീതിയിൽ പണത്തിന്റെ ഒഴുക്കുകൾ നടക്കും. മയക്ക് മരുന്നുകളേക്കാളും വിഷമേറിയ, റാഡിക്കൽ മാറ്റങ്ങൾക്കായി ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രൊപ്പഗാണ്ടകൾ , എല്ലാം ചേർന്ന് ഒരു കോക്കസ് രൂപപ്പെടും.
സോവിയറ്റ് യൂണിയനിൽ കമ്യൂണിസ്റ്റുകൾ കൊലപ്പെടുത്തിയത് ഏതാണ്ട് 20മില്യൻ ആൾക്കാരെയാണെന്നാണ് കണക്കാക്കുന്നത്. അവരുടെ അധികാരമുറപ്പിക്കാൻ നടന്ന ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ടവർ വേറേ. കോൺസൻട്രേഷൻ ക്യാമ്പുകളിൽ നരകിച്ച് മരിച്ചവരുടെ എണ്ണം കണക്കിൽപ്പെടുത്തിയിട്ടില്ല. 1921 മുതൽ 1953 വരെ മാത്രം 799,455 പേരെ വധശിക്ഷയ്ക്ക് വിധിച്ച് മാത്രം കൊന്നിട്ടുണ്ട്.

എല്ലാവരും പറയുന്ന സ്റ്റാലിൻ മാത്രമല്ല, കമ്യൂണിസ്റ്റുകളുടെ ആരാധ്യപുരുഷനായിരിക്കുന്ന ലെനിനും സ്റ്റാലിനോളം ആൾക്കാരെ കൊന്നുതള്ളിയിട്ടുണ്ട്.

സ്റ്റാലിന്റെ പ്രത്യേകത കൂടെ നിൽക്കുന്നവരായാലും, കമ്യൂണിസ്റ്റുകാരായിരുന്നാൽപ്പോലും നേരിയ എതിരഭിപ്രായമുള്ളവരെയും, എതിരഭിപ്രായമെന്ന് അയാൾക്ക് തോന്നുന്നവരെപ്പോലും കൊന്നുകളയുമെന്നതായിരുന്നു. ടീ പീ ചന്ദ്രശേഖരനെ വധിച്ചത് മാതിരി.
ലെനിൻ എതിരാളികളെന്ന് അയാൾ സങ്കൽപ്പിച്ചവരെയാണ് കൊന്നത്. കൃത്രിമമായി ക്ഷാമങ്ങളുണ്ടാക്കി ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങളെ മുഴുവൻ കൊന്നുകളയുക എന്ന അതിക്രൂരമായ രീതിയും ലെനിനും സ്റ്റാലിനും കണ്ടുപിടിച്ചിരുന്നു.

ചൈനയിലെ മാവോസെദുങ് എന്ന അതിക്രൂരനായ മനുഷ്യൻ തന്റെ ഭ്രാന്തൻ ആശയങ്ങൾ കൊണ്ട് കൊന്നൊടുക്കിയത് 45000000 ജനങ്ങളേയാണ്. അയാളധികാരത്തിലെത്തി നാലു വർഷം കൊണ്ട് ഇത്രയും മനുഷ്യർ ചൈനയിൽ മരണപ്പെട്ടു. പട്ടിണിയും പരിവട്ടവുമായി ചൈന വലഞ്ഞു.

മാവോ കോൻസണ്ട്രേഷൻ ക്യാമ്പിൽ അടച്ചിരുന്ന ദെങ് സവു പെങ് എന്ന അടുത്ത ഭരണാധികാരി മാവോയുടെ മരണശേഷം അയാളുടെ സകല ആശയങ്ങളും എടുത്ത് കളഞ്ഞ് ആധുനിക കമ്പോള സമ്പദ്വ്യവസ്ഥയെ പുൽകിയതുകൊണ്ടാണ് ചൈന ഇന്ന് കാണുന്ന പുരോഗതി നേടിയത്. ഭരണത്തിൽ ചുവപ്പ് കൊടിയുടെ മറവിൽ അഥോറിട്ടേറിയനിസവും സമ്പദ് വ്യവസ്ഥയിൽ ആധുനിക കമ്പോള വ്യവസ്ഥയുമായ ചൈന ദെങിന്റെ കീഴിൽ വൻ പുരോഗതി നേടി. അതായത് ചൈന പുരോഗമിച്ചത് അമേരിക്കയിലേപ്പോലെ കമ്പോളവ്യവസ്ഥ കൊണ്ടാണ്. കമ്യൂണിസം കൊണ്ടല്ല.
രസമെന്തെന്ന് വച്ചാൽ കമ്യൂണിസമെന്ന് പേരുള്ള ചൈന കമ്പോള സമ്പദ് വ്യവസ്ഥയായപ്പോഴും നമ്മൾ ഭാരതീയർ നെഹ്രു കുടുംബത്തിന്റേയും സോവ്യറ്റ് യൂണിയന്റേയും അടിമകളായി സോഷ്യലിസമെന്ന് പറഞ്ഞ് ലൈസൻസ് രാജിൽ കിടക്കുകയായിരുന്നു. കുത്തനെ കൂപ്പുകുത്തിക്കൊണ്ടിരുന്ന ഭാരത സമ്പദ് വ്യവസ്ഥയെ അവസാനം 1991ൽ നരസിംഹറാവു എന്ന മനുഷ്യൻ സകല റിസ്‌കുമെടുത്ത് രക്ഷിക്കാൻ തീരുമാനിച്ചു. 1991ൽ റാവു ഗവണ്മെന്റ് ഇന്നാട്ടിലും കമ്പോള സമ്പദ്വ്യവസ്ഥയും ആഗോളവൽക്കരണവും നയപരിപാടിയാക്കിയ ശേഷം കഴിഞ്ഞ പത്തിരുപത്തഞ്ച് കൊല്ലം കൊണ്ടുണ്ടായ മാറ്റം, വികസനം, ജീവിതപുരോഗതി എല്ലാവർക്കും അറിയാവുന്നതാണ്. കണ്ണടച്ചിരുട്ടാക്കുന്നവർക്കൊഴിച്ച്. അതിനു ശേഷം വന്ന വാജ്‌പേയ് ഗവണ്മെന്റും അതേ നയങ്ങളുമായി മുന്നോട്ട് പോയി.
അതിനെതിരേ വിശാല ഇടതു, മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ലെനിനിസ്റ്റ് പാർട്ടികൾ ഇന്നാട്ടിൽ ഉണ്ടാക്കിയ പുക്കാറു മറക്കാനാവില്ല. മറക്കാനാവില്ല എന്ന് മാത്രമല്ല ഇവർ പറയുന്നതിന്റേയും ഇവരുടെ 'കയറുപിരി' നയങ്ങളുടേയും പൊട്ടത്തരമായി നമ്മളെന്നും അത് ഓർത്തിരിക്കുകയും വേണം.

ആ 45000000 ആൾക്കാരെ ചൈനയിൽ മാത്രം കൊന്ന, 20000000 ജനങ്ങളെ റഷ്യയിൽ കൊന്ന അതിലേറെപ്പേരെ പട്ടിണിക്കിട്ട, കൊടും ക്രൂരമായി ദുരിതങ്ങളനുഭവിപ്പിച്ച, ജയിലിലടച്ച, കോൺസണ്ട്രേഷൻ ക്യാമ്പുകളിൽ അടിമകളാക്കിയ ഒരു വ്യവസ്ഥയെയാണ് പാവപ്പെട്ട ജനങ്ങളെ തോക്കിൻ മുനയിൽ മുതൽ ഭീഷണി മുനയിൽ വരെ നിർത്തി ഈ മാവോയിസ്റ്റുകൾ മുതൽ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റുകൾ വരെ നേടാൻ ശ്രമിക്കുന്നത്.

ഇതൊരു ക്രൂരമായ മതമാണ്. ഒരു എസ്റ്റാബ്‌ളിഷ്ഡ് മതത്തിനു വേണ്ട സകലതും ഇടത് കമ്യൂണിസത്തിനിന്നുണ്ട്. അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ മണ്ടത്തരങ്ങൾ മുതൽ ചടങ്ങുകളും മന്ത്രങ്ങളും പോലെയുള്ള ആചാരങ്ങൾ വരെ. മതം പ്രാക്ടീസ് ചെയ്യുന്നവനും പ്രാക്ടീസ് ചെയ്യാത്തവനും തമ്മിലുള്ള വ്യത്യാസമേ കമ്യൂണിസ്റ്റും കമ്യൂണിസ്റ്റ് തീവ്രവാദിയും തമ്മിലുള്ളൂ. മതം ഒന്ന് തന്നെയാണ്. കൂട്ടക്കൊലകളുടെ മതം. ഇവിടെ കഴിയുന്ന കമ്യൂണിസ്റ്റെന്ന് പറഞ്ഞ് നടക്കുന്നവർ ഈ നാടിന്റെ സ്വാതന്ത്ര്യത്തിന്റെ സുഖം പിടിച്ചുപോയതുകൊണ്ട് മാത്രമാണ് ഇങ്ങനെ പൊതുധാരയിൽ തന്റെ മതം പ്രാക്ടീസ് ചെയ്യാതെ ജീവിക്കുന്നത്.
കമ്യൂണിസം ലോകം മുഴുവൻ ജനങ്ങളെ കൊന്നൊടുക്കിയ തത്വശാസ്ത്രമാണ്. കൂട്ടക്കൊലകളരങ്ങേറാത്ത, ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യമുള്ള ഒരു കമ്യൂണിസ്റ്റ് രാഷ്ട്രവുമില്ല.

ഈ നാട്ടിൽ നമ്മളെല്ലാം അനുഭവിക്കുന്ന പൗരസ്വാതന്ത്ര്യവും, ജീവിതവും ഇല്ലാതെയാക്കാനാനും ഇവിടത്തെ പൗരന്മാരെ ബന്ദികളാക്കാനുമാണ് കൂട്ടക്കൊലകളുടെ തത്വശാസ്ത്രങ്ങൾ തലയിൽക്കേറിയാൽ പിന്നെ ആയുധമെടുത്തവർ ആദ്യം ശ്രമിക്കുന്നത്.

എന്താണൊരു വഴി? സുരക്ഷാ സേനകളൊക്കെയും ആന്റിബയോട്ടിക്കുകളാണ്. രോഗം വന്നശേഷം മാത്രമേ അതുകൊണ്ട് ഉപയോഗമുള്ളൂ. ആയുധമെടുത്ത ആക്രമണകാരികൾ, തിരികെ സമന്വയം പറ്റാത്തവരെയൊക്കെയാണ് പരസ്പരമുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നത്.

മനുഷ്യനും മനുഷ്യനുമുള്ള ബന്ധത്തിനും അപ്പുറം ആശയങ്ങൾക്കും മതത്തിനും ആദർശങ്ങൾക്കുമൊക്കെ മൂല്യം നൽകുന്നത് നിർത്തേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ മനുഷ്യനു വേണ്ടിയാണ് അല്ലാതെ തിരിച്ചല്ല എന്ന് മനസ്സിലാക്കണം. റാഡിക്കലൈസേഷൻ ഏതുതരമായാലും ചികിത്സ വേണ്ടുന്ന രോഗവുമാണ്.

എന്നാൽ നമ്മുടെയിടയിൽ ഈ പൊതുസമൂഹത്തിന്റെ സകല സ്വാതന്ത്ര്യവും സുരക്ഷിതത്വവുമനുഭവിച്ച് പത്തായം പെറ്റ് ചക്കികുത്തിയമ്മവച്ചതുണ്ണുന്ന കുറേപ്പേരുണ്ട്. അവരെ ഓർത്തിരിക്കുക. ചതിയാണത്. ചതി ചികിത്സിച്ചാൽ മാറുന്ന രോഗമല്ല. ഒരു സ്വഭാവമാണ്. സൂക്ഷിക്കുകയേ നിവൃത്തിയുള്ളൂ.

എന്റെയും നിങ്ങളുടെയുമൊക്കെ സുരക്ഷയ്ക്കായി ആ ഭീകരരുടെ വെടിയുണ്ടകളേറ്റുവാങ്ങി ജീവൻ വെടിഞ്ഞ ആ ഇരുപത്തിയാറു സഹോദരന്മാർക്ക് അന്ത്യപ്രണാമം. അവരുടെ കുടുംബങ്ങൾക്കൊപ്പം നമ്മളുണ്ടാവുമെന്നെങ്കിലും നമുക്ക് പ്രതിജ്ഞ ചെയ്യാം. ഇതാവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്ന് നമ്മൾ നിരന്തരം ജാഗ്രതയോടെയിരിക്കണം.

ഒപ്പം എന്തുകൊണ്ടാണ് നമ്മുടെ ഇത്രയധികം സുരക്ഷാഭടന്മാർ മാവോയിസ്റ്റുകളോട് ഏറ്റുമുട്ടി ജീവൻ വെടിയേണ്ടി വരുന്നതെന്ന് വളരെ ഗൗരവമായി നമ്മൾ ആലോചിയ്‌ക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP