Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ ഞാൻ ഈ അനീതിയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു; പക്ഷേ എന്തുകാര്യം അങ്ങേരും ചിരിക്കുകയാണ് ചെയ്തത്; സത്യാഗ്രഹം എന്ന വാക്കിനോട് മതിപ്പുള്ള ഇന്നസെന്റിന് സ്വന്തം വീട്ടിലേക്ക് ഒരു ജാഥ വരുമ്പോൾ അത് നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമമായിരുന്നു; രസകരമായ അനുഭവം പങ്കുവച്ച് ഇന്നസെന്റ്

മറുനാടൻ ഡെസ്‌ക്‌

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ഗൗരവമായ പല കാര്യങ്ങളും തമാശ കലർത്തി അവതരിപ്പിക്കുന്ന രീതിയാണ് നടനും എംപിയുമായിരുന്ന ഇന്നസെന്റിന്റേത്. അസുഖത്തെ കുറിച്ചും ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം തമാശ രൂപേണയാണ് അദ്ദേഹം സംസാരിക്കാറ്.

അത്തരത്തിലൊരു അനുഭവം പറയുകയാണ് ഇന്നസെന്റ്. എംപിയായിരിക്കുന്ന ഘട്ടത്തിൽ താൻ പറഞ്ഞ ഒരു പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞ് തന്റെ വീട്ടുപടിക്കലേക്ക് പ്രതിപക്ഷത്തുള്ള ചിലർ നടത്തിയ ഒരു ജാഥയെ കുറിച്ചായിരുന്നു ഇന്നസെന്റ് മനസുതുറന്നത്.
കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് അന്ന് എറണാകുളത്ത് ഡോ. ഗംഗാധരന്റെ ആശുപത്രിയിലായിരുന്നു ഇന്നസെന്റ്.

ചെറുപ്പം മുതലേ സത്യാഗ്രഹം എന്ന വാക്കിനോട് മതിപ്പുള്ള ഇന്നസെന്റിന് സ്വന്തം വീട്ടിലേക്ക് ഒരു ജാഥ വരുമ്പോൾ അത് നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമമായിരുന്നു. 10 മണിക്ക് ഒരു ടെസ്റ്റ് ഉണ്ടായിരുന്നിട്ടും ഡോക്ടറുടെ സമ്മതം വാങ്ങി വീട്ടിലേക്ക് വരുന്ന ജാഥ മകന്റെ ഫോണിലൂടെ താൻ കണ്ട കഥയാണ് ഇന്നസെന്റ് ഗൃഹലക്ഷ്മി നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുന്നത്.

'ആശുപത്രിയിലിരുന്ന് സമരം കാണുമ്പോൾ അക്കൂട്ടത്തിൽ വലിയ നേതാക്കളുണ്ടോയെന്ന് ഞാൻ നോക്കി. പിന്നീട് എംഎ‍ൽഎ ഒക്കെ ആയ ചില ആളുകളെ അവിടെ കണ്ടപ്പോൾ എനിക്ക് സന്തോഷമായി. അതിനിടയിൽ എന്റെ ഒരു കോലം കൊണ്ടുവന്നു. നോക്കുമ്പോൾ ഒന്നല്ല, രണ്ടെണ്ണം. മറ്റേത് സൂക്ഷിച്ചു നോക്കിയപ്പോൾ മുകേഷിന്റേതാണ്. രണ്ടും അവർ വളരെ സമാധാനപരമായി കത്തിച്ചു.

സമരമൊക്കെ അവസാനിച്ചപ്പോൾ ആലീസ് എന്നോട് ചോദിച്ചു, കുടിക്കാനെന്തെങ്കിലും എടുക്കട്ടേ? എനിക്കെന്തെങ്കിലും വിഷമമുണ്ടോ എന്നറിയാനുള്ള ചോദ്യമാണ്. ഞാൻ തിരിച്ചു ചോദിച്ചു, കാശു കൊടുത്ത് ഇങ്ങനെയൊരു പരിപാടി വീട്ടുപടിക്കലിൽ നടത്തണേൽ ചെലവെത്രയാണെന്ന് നിനക്കറിയാമോ? ഇത്രയുമാളുകൾ, പൊലീസ് വണ്ടി, പരിച, വടി എന്തെല്ലാം സെറ്റപ്പായിരുന്നു. 'ങാ പേടി തോന്നണേൽ കുറച്ചെങ്കിലും ബുദ്ധിവേണം' എന്നായിരുന്നു ആലിസിന്റെ മറുപടി.

പക്ഷേ ഈ സംഭവത്തിൽ ചെറിയൊരു വിഷമം തോന്നാതിരുന്നില്ല. മകന്റെ ഭാര്യ രശ്മിയാണ് ഒരു പ്രധാനകാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ആറേഴ് എംഎ‍ൽഎമാർ മത്സരിക്കുന്നത്ര വലിയ പ്രദേശത്താണ് ഒരു എംപി മത്സരിക്കുന്നത്. അപ്പോഴാണ് ഞാനും അക്കാര്യം ആലോചിച്ചത്. എംപിയായ എന്റേയും എംഎ‍ൽഎ ആയ മുകേഷിന്റേയും കോലം ഒരുമിച്ച് കത്തിച്ചത് ശരിയല്ലല്ലോ, അതായിരുന്നു എന്റെ വിഷമം.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ ഞാൻ ഈ അനീതിയെ കുറിച്ച് അദ്ദേഹത്തോട് പറയുകയും ചെയ്തു. പക്ഷേ എന്തുകാര്യം അങ്ങേരും ചിരിക്കുകയാണ് ചെയ്തത്. എന്നിട്ടൊരു കമന്റും, ഞാനിന്നുവരെ ഇങ്ങനെയൊരു പരാതി കേട്ടിട്ടില്ല എന്ന്', ഇന്നസെന്റ് ചിരിയോടെ പറഞ്ഞുനിർത്തി.

സത്യത്തിൽ രാഷ്ട്രീയം ശരിക്കും ടെൻഷൻ പിടിച്ച ഏർപ്പാടാണെന്നും ഇന്നസെന്റ് പറയുന്നു. പാർട്ടിയിൽ മുകളിൽ നിന്നുവരുന്ന ചില നിർദേശങ്ങൾ അനുസരിച്ചേ പറ്റൂ. അതിൽ ശരിതെറ്റിന്റെ പ്രശ്നമില്ല. അതല്ല, ഇതാണ് ശരി എന്ന് ഉള്ളിൽ തോന്നിയാലും പറയാൻ പറ്റാത്ത ചില സന്ദർഭങ്ങളുമുണ്ട്.

എല്ലാ രാഷ്ട്രീയക്കാരുടേയും സ്ഥിതി അതൊക്കെതന്നെയാണെന്ന് തോന്നുന്നു. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സന്തോഷത്തിനൊപ്പം മനസുചേർത്തുവെക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും ഇന്നസെന്റ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP