Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്; സംസ്‌ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തിൽ എത്രയോ അധഃപതിച്ച അവസ്ഥയിലാണ് സംഘപരിവാർ; സമ്പന്നമായ കാർട്ടൂൺ പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണ് ജന്മഭൂമിയുടെ ഈ വികൃതാഭാസം; കാർട്ടൂൺ വിഷയത്തിൽ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ് ഐസക്

ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്; സംസ്‌ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തിൽ എത്രയോ അധഃപതിച്ച അവസ്ഥയിലാണ് സംഘപരിവാർ; സമ്പന്നമായ കാർട്ടൂൺ പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണ് ജന്മഭൂമിയുടെ ഈ വികൃതാഭാസം; കാർട്ടൂൺ വിഷയത്തിൽ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ്  ഐസക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്.മുഖ്യമന്ത്രിയ്‌ക്കെതിരെ ജാത്യാധിക്ഷേപം നടത്തുന്ന കാർട്ടൂൺ വഴി സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമാണ് ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെ ജാതിചേർത്ത് തെറിവിളിച്ച പത്തനംതിട്ട സ്വദേശിനിയെ നാം മറന്നിട്ടില്ല. ആ നിലവാരമേ തങ്ങൾക്കുള്ളൂ എന്ന് പച്ചയ്ക്കു പറയുകയാണ് സംഘപരിവാർ നേതൃത്വം. ഉത്തരേന്ത്യയിലെ മാത്രമല്ല, കേരളത്തിലെയും ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്.

ബിജെപി കേരളത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഉപബോധമനസ്സ് സവർണ്ണ ജാതീയതയാണെന്ന് ഐസക് പറഞ്ഞു. വിവരമില്ലാത്ത പ്രക്ഷോഭകാരിയൊന്നുമല്ലല്ലോ ഒരു പത്രം തന്നെയല്ലേ ജാതിയമായ അധിക്ഷേപം നടത്തിയിരിക്കുന്നത്. 'വനിതാ മതിൽ: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്' എന്ന തലക്കെട്ടിൽ വന്ന കാർട്ടൂണിൽ 'തെങ്ങു കയറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം' എന്ന അടിക്കുറിപ്പാണ് ജന്മഭൂമി നൽകിയത്. ദൃക്‌സാക്ഷി എന്ന കാർട്ടൂൺ കോളത്തിലാണ് വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

ഡിസംബർ 22ന് പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരെ സാമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കാർട്ടൂണിസ്റ്റുകൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകിയിരുന്നു. ഇത് പ്രമേയമാക്കിയാണ് ജന്മഭൂമി കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

പോസ്റ്റിന്റെ പൂർണ രൂപം

മുഖ്യമന്ത്രിയ്‌ക്കെതിരെ ജാത്യാധിക്ഷേപം നടത്തുന്ന കാർട്ടൂൺ വഴി സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമാണ് ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെ ജാതിചേർത്ത് തെറിവിളിച്ച പത്തനംതിട്ട സ്വദേശിനിയെ നാം മറന്നിട്ടില്ല. ആ നിലവാരമേ തങ്ങൾക്കുള്ളൂ എന്ന് പച്ചയ്ക്കു പറയുകയാണ് സംഘപരിവാർ നേതൃത്വം. ഉത്തരേന്ത്യയിലെ മാത്രമല്ല, കേരളത്തിലെയും ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്.

സ്വകാര്യസംഭാഷണങ്ങളിൽ നിന്നുപോലും ജാതി സൂചനയുള്ളതും സ്ത്രീവിരുദ്ധവുമായ ഫലിതങ്ങളെയും കൊച്ചുവർത്തമാനങ്ങളെയും ഒഴിവാക്കണമെന്ന നിഷ്‌കർഷയ്ക്ക് പ്രധാന്യമേറി വരുന്ന കാലമാണിത്. അപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രത്തിൽ ജാത്യധിക്ഷേപം നുരയ്ക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെടുന്നത്. സംസ്‌ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തിൽ എത്രയോ അധഃപതിച്ച അവസ്ഥയിലാണ് സംഘപരിവാർ?

ജാത്യാധിപത്യത്തിന്റെ അധികാരഘടന അതേപടി ജനാധിപത്യക്രമത്തിലും പ്രതിഫലിക്കണമെന്ന സംഘപരിവാർ ശാഠ്യം ആദ്യമായല്ല വെളിപ്പെടുന്നത്. പ്രാചീനവും പ്രാകൃതവുമായ സാമൂഹ്യവ്യവസ്ഥയിലേയ്ക്ക് നമ്മുടെ ജീവിതത്തെയാകെ മടക്കിക്കൊണ്ടുപോവുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം എന്ന് എത്രയോ തവണ അവർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിക്കു നേരെ വിശേഷിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ പൊതുവെയും ആർഎസ്എസ് നേതാക്കൾ നടത്തുന്ന ആക്രോശങ്ങളിലും മര്യാദകെട്ട ഭർത്സനങ്ങളിലും വൃത്തികെട്ട ജാതിമേൽക്കോയ്മാവാദമാണ് തിളച്ചു മറിയുന്നത്. അതിനൊരു തെളിവു കൂടി ജന്മഭൂമിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നേയുള്ളൂ.

ലോകപ്രശസ്തരായ അനേകം കാർട്ടൂണിസ്റ്റുകൾക്ക് ജന്മം നൽകിയ നാടാണ് കേരളം. ശങ്കറും അബു എബ്രഹാമും ഒ വി വിജയനും തുടങ്ങി ലോകമറിയുന്ന എത്രയോ പേർ. ലളിതമായ വരകളെ ആക്ഷേപഹാസ്യത്തിന്റെയും നിശിതവിമർശനത്തിന്റെയും കൂരമ്പുകളാക്കി രാഷ്ട്രീയനേതാക്കൾക്കും ഭരണാധികാരികൾക്കും നേരെ തൊടുത്തുവിട്ടവരാണവർ. അവരുടെ ശരമേറ്റവർ പോലും അവരെ ആദരവോടെയാണ് പരിഗണിച്ചിരുന്നത്. സമ്പന്നമായ ആ കാർട്ടൂൺ പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണ് ജന്മഭൂമിയുടെ ഈ വികൃതാഭാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP