Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രാഫിക്ക് പൊലീസിലേക്ക് ഹോം ഗാർഡ് മാതൃകയിൽ റിക്രൂട്ടമെന്റ് എന്ന് പറഞ്ഞ് തട്ടിപ്പ്; വാട്‌സാപ്പ് വഴി സന്ദേശം പ്രചരിപ്പിച്ച് 'ക്ലച്ച്' പിടിച്ച സംഘത്തെ പൊളിച്ചടുക്കി യഥാർത്ഥ പൊലീസ്; സമാന്തര പൊലീസ് സ്‌റ്റേഷൻ മാതൃകയിൽ പ്രവർത്തനം കാഴ്‌ച്ച വെച്ച് വിശ്വാസ്യത നേടി; പിടിയിലായത് ഡിഐജി മുതൽ സിഐ ആയി വരെ വേഷമിട്ട് ആറാടി സംഘം; സംഭവം പുറംലോകമറിഞ്ഞത് പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വഴി

ട്രാഫിക്ക് പൊലീസിലേക്ക് ഹോം ഗാർഡ് മാതൃകയിൽ റിക്രൂട്ടമെന്റ് എന്ന് പറഞ്ഞ് തട്ടിപ്പ്; വാട്‌സാപ്പ് വഴി സന്ദേശം പ്രചരിപ്പിച്ച് 'ക്ലച്ച്' പിടിച്ച സംഘത്തെ പൊളിച്ചടുക്കി യഥാർത്ഥ പൊലീസ്; സമാന്തര പൊലീസ് സ്‌റ്റേഷൻ മാതൃകയിൽ പ്രവർത്തനം കാഴ്‌ച്ച വെച്ച് വിശ്വാസ്യത നേടി; പിടിയിലായത് ഡിഐജി മുതൽ സിഐ ആയി വരെ വേഷമിട്ട് ആറാടി സംഘം; സംഭവം പുറംലോകമറിഞ്ഞത് പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വഴി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: പൊലീസിന്റെ പേരിൽ നടത്തി വന്നിരുന്ന തട്ടിപ്പ് പൊളിച്ചടുക്കി യഥാർത്ഥ പൊലീസ്. കേരളാ പൊലീസിന്റെ ട്രാഫിക്ക് വിഭാഗത്തിലേക്ക് എന്ന് പറഞ്ഞ് വ്യാജ റിക്രൂട്ട്‌മെന്റും പരിശീലനവും നടത്തി വന്ന സംഘമാണ് പിടിയിലായത്. സംഭവത്തിൽ കായംകുളത്ത് നിന്നും രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചപ്പോഴാണ് തട്ടിപ്പ് പരമ്പര പുറം ലോകം അറിയുന്നത്. സംഘത്തിന്റെ പക്കൽ നിന്നും പൊലീസ് യൂണിഫോമുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ഡിവൈഎസ്‌പി, സിഐ തുടങ്ങിയ വേഷങ്ങളിലിരുന്നാണ് സംഘത്തിന്റെ തട്ടിപ്പ്. ഇവരുടെ കെണിയിൽ ഒട്ടേറെ ഉദ്യോഗാർത്ഥികൾ വീണിരിക്കാമെന്നും ഇത്തരത്തിലുള്ളവരുടെ പക്കൽ നിന്നും ഇവർ ഒട്ടേറെ പണം തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സമാന കേസിൽ മൂന്ന് പേർ നേരത്തെ കോട്ടയത്ത് അറസ്റ്റിലായിരുന്നു.

കൊല്ലാട് വട്ടുക്കുന്നേൽ ഷൈമോൻ (40), ഒളശ ചെല്ലിത്തറ ബിജോയി (32), മൂലേടം കുന്നംപള്ളി വാഴക്കുഴി സനിതമോൾ (29) എന്നിവരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്.

സംഭവത്തെ പറ്റി പൊലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ:

 ട്രാഫിക് പൊലീസിലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്‌സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. കടുവാക്കുളത്തെ സ്വകാര്യ സ്‌കൂളിൽ പൊലീസ് വേഷത്തിൽ കഴിഞ്ഞ മാസം 27ന് എത്തിയ സംഘം റിക്രൂട്ട്‌മെന്റ് ആവശ്യത്തിനായി സ്‌കൂളും മൈതാനവും ആവശ്യപ്പെട്ടു. പൊലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്‌കൂൾ അധികൃതർ അനുവദിച്ചു. 28ന് ആദ്യ പരീക്ഷ നടത്തി. ഇതിൽ 76 പേർ പങ്കെടുത്തു. 200 രൂപയാണ് ഒരാളിൽ നിന്ന് സംഘം ഫീസായി ഈടാക്കിയത്.

പാമ്പാടിയിലെ സ്‌കൂളിൽ റിക്രൂട്ട്‌മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലാത്തതിനെ തുടർന്നാണത്രേ കടുവാക്കുളം സ്‌കൂളിലെത്തിയത്. പിഎസ്‌സി പരീക്ഷയ്ക്കു സമാനമായി ഒഎംആർ ഷീറ്റുകളിലായിരുന്നു പരീക്ഷ. ഇതിൽ നിന്ന് 14 പേരെ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കു തിരഞ്ഞെടുത്തു. ഇവർക്കായി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കായിക പരിശീലനവും സംഘടിപ്പിച്ചു. യൂണിഫോമിനെന്ന പേരിൽ ഒരാളിൽ നിന്ന് 3000 രൂപയും വാങ്ങി. ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്‌സ് എന്ന സീൽ പതിപ്പിച്ച വ്യാജ ലെറ്റർ പാഡിലാണു സംഘം ഉദ്യോഗാർഥികൾക്കും മറ്റും കത്തുകൾ നൽകിയിരുന്നത്.

പരിശീലന ദിവസങ്ങളിൽ സംഘത്തിലുള്ളവർ പൊലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പൊലീസ് ട്രെയിനിങ് അക്കാദമിയിൽ ഉപയോഗിക്കുന്ന ടീ ഷർട്ടുകളും ഇവർ ധരിച്ചിരുന്നു. സംഘത്തിലൊരാൾ ഡിഐജിയാണെന്നാണ് ഉദ്യോഗാർഥികളോടു പറഞ്ഞിരുന്നത്. മറ്റുള്ളവർ എസിപിയും സിഐയും എസ്‌ഐമാരും. സ്ത്രീകളും പൊലീസ് യൂണിഫോമാണ് ഉപയോഗിച്ചിരുന്നത്. പൊലീസിന്റെ വേഷമിട്ടു വന്ന സംഘാംഗങ്ങൾ പൊലീസിന്റെ പെരുമാറ്റ രീതികളും അഭിനയിച്ചു. മേലുദ്യോഗസ്ഥരുടെ വേഷമിട്ടവരെ കൃത്യമായി സല്യൂട്ടടിക്കുക പോലും ചെയ്തു.

ഇതൊക്കെ കണ്ടതോടെ പാവം ഉദ്യോഗാർഥികളും കെണിയിൽ വീണു. പെൺകുട്ടികൾ അടക്കമുള്ളവർ പരീക്ഷയെഴുതാൻ എത്തിയിരുന്നു. സാധാരണക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം തട്ടിപ്പുകാരുടെ കൈയിലുണ്ടായിരുന്നു. റിക്രൂട്ട്മെന്റ് അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ വ്യാജ ഉത്തരവ്, ലെറ്റർ പാഡ്, സീൽ അങ്ങിനെ അങ്ങിനെ. വ്യാജ 'എ.എസ്‌പി'യായിരുന്നു ട്രാഫിക് ട്രെയിനിങ് പൊലീസ് ഫോഴ്‌സിന്റെ മേധാവി. പരീക്ഷയും പരിശീലനവും നടക്കുന്നിടങ്ങളിൽ ഇടയ്ക്ക് ബീക്കൺ ലൈറ്റ് വച്ച വാഹനത്തിൽ എ.എസ്‌പി 'മിന്നൽ' സന്ദർശനം നടത്താറുമുണ്ട്. അപ്പോഴൊക്കെ 'സിഐ'മാരും'എസ്‌ഐ'മാരും ഓടി വന്നു സല്യൂട്ട് ചെയ്യും.

ഓരോ പ്രദേശത്തും റിക്രൂട്ട്മെന്റ് നടത്തും മുൻപ് പ്രദേശവാസികളിൽ ഒരാളെ സഹായിയായി കൂട്ടും. അയാളുടെ ബന്ധുക്കൾക്ക് ജോലി വാഗ്ദാനം ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന് അരങ്ങൊരുക്കിയിരുന്നത്. വ്യാജലെറ്റർ പാഡിൽ തലസ്ഥാന നഗരത്തിന്റെ പേരുപോലും തെറ്റായാണ് അടിച്ചിരുന്നത്. അതുപോലും ഉദ്യോഗാർത്ഥികൾ ശ്രദ്ധിച്ചില്ല. ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP