Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിളിച്ചത് ഉപതെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയെ ആശ്വസിപ്പിക്കാൻ; കേട്ടത് 'ഞാൻ ലേബിയെ കല്യാണം കഴിച്ചോട്ടേ?' എന്നും; മലയാളമനോരമയിൽ ആ തിരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിച്ച സ്ഥാനാർത്ഥി പരിചയം ഒന്നുമതി സജീന്ദ്രനെ കണ്ണും പൂട്ടി ഇഷ്ടപ്പെടാൻ! പതിനെട്ടാം വിവാഹ വാർഷികത്തിൽ തങ്ങളെങ്ങനെ തങ്ങളായെന്ന് വെളിപ്പെടുത്തി ലേബി സജീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വിളിച്ചത് ഉപതെരഞ്ഞെടുപ്പിൽ തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയെ ആശ്വസിപ്പിക്കാൻ; കേട്ടത് 'ഞാൻ ലേബിയെ കല്യാണം കഴിച്ചോട്ടേ?' എന്നും; മലയാളമനോരമയിൽ ആ തിരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിച്ച സ്ഥാനാർത്ഥി പരിചയം ഒന്നുമതി സജീന്ദ്രനെ കണ്ണും പൂട്ടി ഇഷ്ടപ്പെടാൻ! പതിനെട്ടാം വിവാഹ വാർഷികത്തിൽ തങ്ങളെങ്ങനെ തങ്ങളായെന്ന് വെളിപ്പെടുത്തി ലേബി സജീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

എങ്ങനെ ഞങ്ങൾ ഒന്നായി എന്ന് വെളിപ്പെടുത്തുകയാണ് കോൺഗ്രസ് നേതാവ് വി പി സജീന്ദ്രൻ എംഎൽഎയുടെ ഭാര്യയും മാധ്യമപ്രവർത്തകയുമായ ലേബി. 18ാം വിവാഹവാർഷികത്തിൽ പ്രണയത്തിന്റെ മധുരസ്മരണകൾ പങ്കുവെക്കുന്നത് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്. ഉപതിരഞ്ഞെടുപ്പിൽ 1070 വോട്ടിന് തോറ്റ വിപി സജീന്ദ്രനെ ആശ്വസിപ്പിക്കാൻ വേണ്ടി വിളിച്ചപ്പോൾ, 'ഞാൻ ലേബിയെ കല്യാണം കഴിച്ചോട്ടേ?' എന്നായിരുന്നു ചോദ്യം. മലയാളമനോരമയിൽ തെരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിച്ച സ്ഥാനാർത്ഥി പരിചയം ഒന്നുമതി സജീന്ദ്രനെ കണ്ണും പൂട്ടി ഇഷ്ടപ്പെടാൻ എന്ന് ലേബി കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം..

ഇടതുകോട്ടയായ
വൈക്കത്ത്
1998 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ
1070 വോട്ടിന് തോറ്റ
കോൺഗ്രസ് സ്ഥാനാർത്ഥി
വി.പി.സജീന്ദ്രനെ
ആശ്വസിപ്പിക്കാൻ വേണ്ടി വിളിച്ചപ്പോൾ,
'ഞാൻ ലേബിയെ
കല്യാണം കഴിച്ചോട്ടേ?'
എന്നാണ് ഫോണിന്റെ മറുതലയ്ക്കൽ നിന്ന് കേട്ടത്.
എം എൽ.എ.ആകാൻ പോകുന്നയാൾ
സുഹൃത്തായിരിക്കട്ടെ
എന്നതിനപ്പുറം ചിന്തിക്കാൻ
അന്ന്
എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

മലയാളമനോരമയിൽ
ആ തിരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിച്ച
സ്ഥാനാർത്ഥി പരിചയം
ഒന്നുമതി സജീന്ദ്രനെ
കണ്ണും പൂട്ടി ഇഷ്ടപ്പെടാൻ!
സജീന്ദ്രനുവേണ്ടി
അന്നത്തെ കെ.എസ്.യു.സംസ്ഥാന പ്രസിഡന്റായിരുന്ന
ജയ്സൺ ജോസഫ്
തയ്യാറാക്കിയ
ഗംഭീര
'സ്ഥാനാർത്ഥി അഭ്യർത്ഥന '
വായിച്ചാൽ 20 കാരിയായ ഏത് പെണ്ണും
വീണുപോകും

പക്ഷേ ഇതൊന്നുമായിരുന്നില്ല,
ഞാൻ വി.പി.സജീന്ദ്രൻ
എന്ന 28 കാരനിൽ
അന്ന് കണ്ടത്.
ദളിതത്വത്തിന്റെ അരക്ഷിത ബാല്യം.
അച്ഛനുപേക്ഷിച്ച് പോയതിന്റെ
അനാഥത്വം മൂന്നര വയസ്സിൽ അറിഞ്ഞ
മകൻ.
ആറു മക്കളുമായി
ജീവിതത്തോട് പടവെട്ടിയ,
ഉരുക്കുപോലെ ഉള്ളുറപ്പുള്ള
ഒരമ്മയുടെ വയറ്റിൽ
പിറന്നതിന്റെ പുണ്യം.
അഞ്ചു വയസു മുതൽ
പത്രം വിതരണം ചെയ്ത്
ബുക്ക് വാങ്ങി സ്വയം പര്യാപ്തനായതിന്റെ
കരുത്ത്.
മണ്ണെണ്ണ വിളക്കിന്റെ
വെളിച്ചത്തിൽ
പഠിച്ച് മുന്നേറാൻ കാണിച്ച ഇച്ഛാശക്തി.
എൽ.എൽ.എം.എത്തും വരെ
ഉയർന്ന മാർക്കിൽ വിജയിച്ച്,
ഇല്ലായ്മകളെ
തോൽപ്പിച്ചവന്റെ
ഉറച്ച കാൽവയ്പ്....
മതി, എന്റെ ആൺ സങ്കല്പത്തോട് ചേർന്ന്
നിൽക്കാൻ ഇത്രയും
ധാരാളമായിരുന്നു.
വിവാഹത്തിന് സമ്മതം
എന്ന് മറുപടി നൽകി....

പിന്നെ മൂന്നര വർഷം.
കത്തുകൾ മാത്രം.
കോട്ടയത്തു വച്ച്
അപൂർവ്വമായി
നേരിൽ കണ്ടു.
അതിനിടയിൽ സ്വന്തം കാലിൽ നിൽക്കാനുള്ള
ഓട്ടം പൂർത്തീകരിച്ച്
ഗ്യാസ് ഏജൻസി
ആരംഭിച്ച് സജീന്ദ്രൻ
വരുമാനമാർഗം കണ്ടെത്തി.
'രാഷ്ട്രീയം വരുമാന മാർഗമാക്കരുത്;
സജീവ രാഷ്ട്രീയ പ്രവർത്തകന് സ്വന്തമായി വരുമാനം ഉണ്ടാകണം',
അമ്മാവനായ മുൻ രാഷ്ട്രപതി
ശ്രീ.കെ.ആർ.നാരായണൻ നൽകിയ
ഉപദേശമാണ് ഫലം
കണ്ടത് എന്ന്
ഏറ്റുമാനൂർ കാരിത്താസ് ആശുപത്രിക്ക് മുന്നിൽ വച്ച് അന്തസ്സോടെ, തല ഉയർത്തി സജീന്ദ്രൻ
പറഞ്ഞപ്പോൾ
ഞാനാ കൈകളിൽ മുറുകെപ്പിടിച്ചിട്ട് പറഞ്ഞു,
'' വരുമാന മാർഗം ഉണ്ടായിരുന്നില്ലയെങ്കിലും ഞാൻ ഒപ്പം ജീവിക്കുമായിരുന്നു!'.

പ്രണയവാർത്ത
അറിഞ്ഞതോടെ രണ്ടു വീടുകളും ഇളകിമറിഞ്ഞു.
ഒരു ദളിതനെ അംഗീകരിക്കാൻ മടിച്ച്
എന്റെ കുടുംബാന്തരീക്ഷം
കലുഷിതമായി.
സുന്ദരിയായ എം.ബി.ബി.എസ്.കാരിയുടെ
ആലോചന
കുടുംബത്തിനുള്ളിൽ നിന്ന്
മുറുകിയപ്പോൾ
എന്നെ മറക്കാൻ
സജീന്ദ്രനു മേലും കടുത്ത
സമ്മർദ്ദമുണ്ടായി.
ആറ് മാസം...
ഞങ്ങൾ ഉറച്ചുനിന്നു.
എന്റെ പാവം പപ്പ,
ബന്ധുക്കളെയെല്ലാം പറഞ്ഞ് സമ്മതിപ്പിച്ച്
മോളെ
വിവാഹപന്തലിൽ
എത്തിച്ച് സജീന്ദ്രന് നൽകി!
18 വർഷം മുമ്പ്
ഇതേ ദിവസം, ഇതേ സമയത്തായിരുന്നു അത്.....??

എതിർത്തവരെയെല്ലാം
ആശ്ചര്യപ്പെടുത്തി,
ഞങ്ങൾ
ഒരുമിച്ച് ഒരേ മനസ്സോടെ മുന്നോട്ടു
പോകുന്നു.
ചുള്ളിക്കാടിന്റെ കവിതയിലെ
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾ
തൻ
കിരണമേറ്റെന്റെ ചില്ലകളൊന്നും
പൂത്തിട്ടില്ല.
പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളുടെ
ഇന്നലെകളിൽ പാകപ്പെട്ട
ആ മിഴികളിൽ പ്രണയത്തിന്റെ ആഴക്കടലുമില്ല.
പക്ഷേ ' നിനക്കൊപ്പം
എന്നും ഏത് പ്രതിസന്ധിയിലും
ഞാനുണ്ടാകും' എന്ന
ഉറപ്പ് ആ കണ്ണുകളിലുണ്ട്.
അതുകൊണ്ടാണ്
എല്ലാ പ്രതിസന്ധികളും
ഒരുമിച്ച് മറികടന്ന്
ഞങ്ങളിങ്ങനെ
ചേർന്നു നിൽക്കുന്നത്.
സ്നേഹം....

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP