Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫഹദ് ഫാസിലിന് നേരെ യൂട്യൂബിൽ നടക്കുന്ന സംഘപരിവാർ ഡിസ് ലൈക്ക് ക്യാമ്പയിനിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്ര! ഫഹദിന്റെ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണെന്നു കരുതി പൊങ്കാലയിട്ടത് ഏതോ ഒരു പേജിൽ ആരോ തയ്യാറാക്കിയ വ്യാജ ടീസറിൽ; ജിഹാദിയെന്നു വിളിച്ചും വർഗീയ വിഷം തുപ്പിയും കമന്റുകൾ പ്രവഹിക്കുന്നു

ഫഹദ് ഫാസിലിന് നേരെ യൂട്യൂബിൽ നടക്കുന്ന സംഘപരിവാർ ഡിസ് ലൈക്ക് ക്യാമ്പയിനിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്ര! ഫഹദിന്റെ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണെന്നു കരുതി പൊങ്കാലയിട്ടത് ഏതോ ഒരു പേജിൽ ആരോ തയ്യാറാക്കിയ വ്യാജ ടീസറിൽ; ജിഹാദിയെന്നു വിളിച്ചും വർഗീയ വിഷം തുപ്പിയും കമന്റുകൾ പ്രവഹിക്കുന്നു

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഫഹദ് ഫാസിലിന് നേരെ യൂട്യൂബിൽ നടക്കുന്ന സംഘപരിവാർ ഡിസ് ലൈക്ക് ക്യാമ്പയിനിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്ര. ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങിയ മലയാളികളിൽ ഫഹദ് ഫാസിലിനെ മാത്രം വേട്ടയാടാനായിരുന്നു സംഘപരിവാർ ആഹ്വാനം.  ഫഹദിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്  യൂട്യൂബിലേക്കും വ്യാപിപ്പിക്കാൻ തീരുമാനമുണ്ടായപ്പോഴാണ് സംഘബന്ധുക്കൾക്ക് മണ്ടത്തരം പറ്റിയത്.

പാർവതിയുടെ മൈ സ്റ്റോറിയുടെ ഒറിജിനൽ ടീസറിനെതിരേ നടന്നതിന് സമാനമായ ഡിസ്ലൈക്ക് ക്യാംപയിനായിരുന്നു പ്ലാൻ. പക്ഷെ ഫഹദിന്റെ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണെന്നു കരുതി പൊങ്കാലയിട്ടത് ഏതോ ഒരു പേജിൽ ആരോ തയ്യാറാക്കിയ വ്യാജ ടീസറിനായിപ്പോയി. ട്രാൻസ് എന്ന ചിത്രത്തിന്റെ ട്രൈലറെന്ന പേരിൽ കഴിഞ്ഞവർഷം സെപ്റ്റംബറിൽ അപ് ലോഡ് ചെയ്ത ദൃശ്യങ്ങൾക്കടിയിലാണ് കമന്റുകൾ പ്രവഹിക്കുന്നത്. ഫഹദിന്റെ കുറേ സിനിമകളുടെ ട്രെയ്ലറുകളും സീനുകളും വെട്ടിയൊട്ടിച്ച ഒരു ദൃശ്യമാണിത്.

ഫഹദുമായോ സിനിമയുമായോ യാതൊരു ബന്ധവുമില്ലാത്ത പേജിലാണ് ഫഹദിനെ വേദനിപ്പിച്ചേ അടങ്ങൂ എന്ന ഭാവത്തിൽ സംഘബന്ധുക്കളുടെ തെറിവിളി പുരോഗമിക്കുന്നത്. ജിഹാദിയെന്നുവിളിച്ചും വർഗീയ വിഷം തുപ്പിയും നിരവധി കമന്റുകളാണ് പേജിൽ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഇതൊന്നും പക്ഷെ ഫഹദിനെയോ സിനിമയെയോ നേരിട്ട് ബാധിക്കുകയേയില്ലെന്നതാണ് വാസ്തവം. സമാനമായി ആകെയുണ്ടാകുന്ന ഗുണം പേജ് അഡ്‌മിന് വ്യൂ കൂടുന്നതുകൊണ്ട് കൂടുതൽ പണം കിട്ടുമെന്നതുമാത്രം.

അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാതെ ഫഹദ് ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് തിരിച്ചതുമുതൽ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് ഫഹദിനെ സഖാവാക്കിയും ഉത്തമ കമ്മ്യൂണിസ്റ്റാക്കിയുമൊക്കെ വാഴ്‌ത്തുമ്പോൾ മറുവശത്ത് ഹേറ്റ് ക്യാമ്പയിൻ ശക്തിപ്രാപിക്കുന്നു. ബിജെപി-സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലുമാണ് ഫഹദിനെതിരേ ക്യാമ്പയിൻ നടക്കുന്നത്.

ഫഹദിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു. ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളും കിട്ടി ബഹിഷ്‌കരണ ക്യാമ്പയിൻ കുതിച്ചുകയറുകയുമാണ്. ബിജെപി മന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പുരസ്‌കാര ജേതാവ് അനീസിന്റെ പോസ്റ്റിനുകീഴിൽ ചീത്തവിളിച്ച് നിരവധി പേരെത്തുന്നുണ്ട്. എന്നാൽ ഫഹദ് നേരിടുന്നത്രയും രൂക്ഷമായ സൈബർ ആക്രമണമില്ല. പാർവതിയടക്കമുള്ള നിരവധി പേരുണ്ടായിട്ടും ഫഹദിനെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് വർഗീയ അജണ്ടയുടെ ഭാഗമായെന്നും ആരോപണമുയരുന്നുണ്ട്. എന്നാൽ സൈബർ സഖാക്കൾ ഏറ്റവുമധികം വാഴ്‌ത്തുന്നത് ഫഹദിനെയായതിനാലാണ് വിദ്വേഷപ്രചാരണത്തിന് അദ്ദേഹത്തെ ലക്ഷ്യംവെക്കുന്നതെന്ന വാദവുമുണ്ട്.

ഫഹദ് ഫാസിലിനും ഐ.എസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിക്കും ഇടയിലുള്ള അതിർ വരമ്പ് നേർത്തതാണെന്ന് പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ പോലുമുണ്ട്. ബിജെപി മന്ത്രിമാരുടെ കൈയിൽ നിന്നും ദേശീയ പുരസ്‌കാരം വാങ്ങില്ലെന്നാണ് തീരുമാനം എങ്കിൽ ഇനിയൊരിക്കൽ പോലും ദേശീയ പുരസ്‌കാരം വാങ്ങാനുള്ള യോഗം ഫഹദിനോ മറ്റുള്ളവർക്കോ ഉണ്ടാകില്ലെന്ന വെല്ലുവിളിയും നടത്തുന്നുണ്ട്. ഫഹദ് ഒരു മതമൗലികവാദിയാണെന്ന് തെളിയിച്ച നടപടിയാണ് അവാർഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരണം എന്നും നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതു സ്വഭാവമാണ് ഫഹദ് കാണിച്ചതെന്നും എന്തിനേയും മതത്തിന്റെ പേരിൽ മാത്രം കാണുന്നവനാണ് ഫഹദെന്നും പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന് മറുപടിയുമായി ഫഹദിനെ പിന്തുണച്ചുള്ള കാമ്പയിനും മറുവശത്ത് നടക്കുന്നുണ്ട്. അതേസമയം സൈബർ ലോകത്ത് ഈ വിഷയത്തിൽ പ്രചരണം നടക്കുമ്പോഴും ചടങ്ങ് ബഹിഷ്‌ക്കരിച്ചു എന്നതിനെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അതേസമയം ഫഹദ് ഫാസിൽ ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാളിയാണ് എന്ന വിധത്തിൽ ഇടതു കേന്ദ്രങ്ങളും ആശയപ്രചരണം ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP