Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാപ്പ് ആവശ്യപ്പെട്ടപ്പോൾ 'കുന്നംകുളം മാപ്പ്' ഫേസ്‌ബുക്കിലിട്ട കലക്ടർ ബ്രോയ്‌ക്കെതിരെ എം കെ രാഘവൻ എംപി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി; ജനപ്രതിനിധിയോ ബ്യൂറോക്രാറ്റോ വലുതെന്ന തർക്കത്തിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

മാപ്പ് ആവശ്യപ്പെട്ടപ്പോൾ 'കുന്നംകുളം മാപ്പ്' ഫേസ്‌ബുക്കിലിട്ട കലക്ടർ ബ്രോയ്‌ക്കെതിരെ എം കെ രാഘവൻ എംപി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി; ജനപ്രതിനിധിയോ ബ്യൂറോക്രാറ്റോ വലുതെന്ന തർക്കത്തിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ജനപ്രതിനിധികളാണോ ബ്യൂറോക്രാറ്റുകളാണോ വലുത്? എംപിക്കാണോ കളക്ടർക്കാണോ പവർ കൂടുതൽ? കോഴിക്കോട് എംപിയായ എംകെ രാഘവനും ജനപ്രിയനായ ജില്ലാ കളക്ടർ പ്രശാന്ത് നായരും തമ്മിൽ കുറച്ചുദിവസമായി നടന്നുവരുന്ന വാക്‌പോരിൽ കഴിഞ്ഞദിവസംവരെ മുന്നിൽ നിന്ന കളക്ടർബ്രോ ഇന്നലെ മാപ്പുപറയണമെന്നാവശ്യപ്പെട്ട എംപിയെ കുന്നംകുളം മാപ്പുകാണിച്ച് കളിയാക്കിയതോടെ മത്സരത്തിൽ പിന്തള്ളപ്പെട്ടു. ജനപ്രതിനിധിയെ കളക്ടർ അപമാനിച്ചത് ശരിയായില്ലെന്ന പ്രതികരണങ്ങൾ ഈ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ നിറയുകയാണിപ്പോൾ. കളക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംപി രാഘവൻ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ്‌സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ളവരെ ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ മാന്യമായി വിമർശിച്ചുവന്ന ജേക്കബ്‌തോമസിനെ ഈ യുവ ഐഎഎസുകാരൻ കണ്ടുപഠിക്കണമെന്നും 'കുന്നംകുളം മാപ്പ്' നമ്പർ വളരെ ചീപ്പായെന്നും നിരവധിപേർ അഭിപ്രായപ്പെടുന്നു. ഏതായാലും കോഴിക്കോട്ട് നല്ല ചില ജനസേവന പ്രവർത്തനങ്ങളിലൂടെ നാട്ടുകാരെ കയ്യിലെടുക്കുകയും സോഷ്യൽമീഡിയയിൽ ശ്രദ്ധേയനാവുകയും ചെയ്ത കളക്ടർ ബ്രോ ഇപ്പോൾ എംപിയുമായുള്ള തർക്കത്തിന്റെ അവസാനലാപ്പിൽ പിന്തള്ളപ്പെടുകയാണ് സോഷ്യൽ മീഡിയയിലും.

കളക്ടർക്ക് മറുപടിയുമായി എംപി രാഘവനും ഇന്ന് ഫേസ്‌ബുക്കിലൂടെ തന്നെ പ്രതികരിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് 25 കോടിയുടെ 950 എംപി ഫണ്ട് പദ്ധതികൾ താൻ പൂർത്തിയാക്കിയെന്നും അപ്പോഴൊന്നും ഇല്ലാതിരുന്ന പ്രശ്‌നങ്ങളാണ് പ്രശാന്ത് ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കാലഘട്ടത്തിൽ നൂറുശതമാനം എംപിഫണ്ട് ജനങ്ങൾക്കായി വിനിയോഗിക്കാനായെങ്കിൽ ഇപ്പോഴത്തെ കളക്ടറുടെ നിലപാടുമൂലം അതിനു കഴിയാത്ത സാഹചര്യമാണെന്ന് രാഘവൻ പറയുന്നു. മറ്റ് എംപിമാരുടെ എസ്റ്റിമേറ്റുകൾക്ക് രണ്ടോ മൂന്നോ ദിവസത്തിനകം ഭരണാനുമതി ലഭിക്കുന്ന സ്ഥാനത്ത് തന്റെ 35ഓളം പ്രവൃത്തികൾക്ക് ഭരണാനുമതി മൂന്നാഴ്ചയോളം പ്രശാന്ത് വൈകിച്ചതായും രാഘവൻ കുറ്റപ്പെടുത്തുന്നു. കളക്ടർ തന്റെ പദ്ധതികളോടു കാണിച്ച ഉദാസീനതയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് രാഘവന്റെ പോസ്റ്റ്.

കളക്ടർ പ്രചരിപ്പിക്കുന്നതുപോലെ തന്റെ ഫണ്ടിലുള്ള പദ്ധതികളെല്ലാം കോൺട്രാക്ടർമാരല്ല നടത്തുന്നതെന്നും 32ൽ 27 വർക്കുകളും നടത്തിയത് പ്രാദേശിക ഗുണഭോക്തൃസമിതികൾ ആണെന്നും എംപി പറയുന്നു. രണ്ടെണ്ണം ഊരാളുങ്കൽ ഉൾപ്പെടെയുള്ള സൊസൈറ്റികളും. പദ്ധതി വേഗത്തിൽ തീർക്കണമെന്ന് ആഗ്രഹിച്ചതന്നെ കോൺട്രാക്ടറുടെ ആളും അഴിമതിക്കാരനുമായി ചിത്രീകരിക്കുകയായിരുന്നു കളക്ടർ. തനിക്കും പദ്ധതി പ്രവർത്തനങ്ങൾ ചെയ്യുന്നവരുമായുള്ള ബന്ധം കഴിഞ്ഞമാസങ്ങളിലെ കോൾ വിവരങ്ങളും ഫോൺലൊക്കേഷനും പരിശോധിച്ച് തെളിയിക്കാൻ എംപി കളക്ടറെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

കളക്ടറുടെ ഓഫീസിൽ കയറി എംപി ഭീഷണിമുഴക്കിയെന്ന ആരോപണത്തെപ്പറ്റി രാഘവൻ പറയുന്നത് ഇപ്രകാരമാണ്: 'കലക്ടർ ഫയലിൽ ഒപ്പിട്ട്, കളക്ടർക്ക് വേണ്ടി എ.ഡി.എമ്മിന്റെ ക്ഷണം ലഭിച്ച പ്രകാരമാണ് കേന്ദ്രസർക്കാർ ചട്ടപ്രകാരം നടക്കുന്ന എംപി. ഫണ്ട് റിവ്യു മീറ്റിങ്ങിനു ഞാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പോയത്. തീയതി ഫയലിൽ ഒപ്പിട്ട് ക്ഷണിച്ച കലക്ടർ സ്ഥലത്തുണ്ടായിരുന്നില്ല; അസാന്നിധ്യം എന്നെ അറിയിച്ചതുമില്ല.

എ.ഡി.എം, ജില്ലാപ്ലാനിങ് ഓഫീസിൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ, മറ്റു 100 ൽപ്പരം നിർവ്വഹണ ഉദ്യോഗസസ്ഥർ, വിഷ്വൽ മീഡിയ പ്രവർത്തകർ തുടങ്ങിയവർ ഉണ്ടായിരുന്ന ഹാളിൽ ചട്ടപ്രകാരം മൊത്തം പദ്ധതികളെ വിലയിരുത്തുകയാണ് ഉണ്ടായത്.യോഗാവസാനം കലക്ടറുടെ ഭാഗത്തുനിന്നുമുള്ള താമസം സൂചിപ്പിച്ചിരുന്നു. അതിനു മാദ്ധ്യമ പ്രവർത്തകരും അവരുടെ വീഡിയോ ക്‌ളിപ്പിങ്ങുകളും സാക്ഷിയാണ്. എന്തിനും,ഏതിനും ഭീഷണി എന്നത് എന്റെ സ്വഭാവമല്ല; സംസ്‌കാരവുമല്ല.
ബിൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ, എംപി ഫണ്ട് മേൽനോട്ടം വഹിക്കുന്ന ഡിസ്ട്രിക്റ്റ് പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ ഇപ്പോൾ സിവിൽ സ്റ്റേഷനിൽ ഉണ്ട്. നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാം, അവരെ ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപിക്കാൻ കളക്ടറെ ഞാൻ വെല്ലുവിളിക്കുന്നു.
അവർക്ക് ഇല്ലാത്ത, അവർ കൊടുക്കാത്ത പരാതിയെ പറ്റിയാണ് കലക്ടർ പരാമർശിക്കുന്നത്. ചട്ടപ്രകാരം എംപി ഫണ്ട് റിവ്യു മീറ്റിങ്ങിനു ഫയലിൽ തീരുമാനിച്ച് ക്ഷണക്കത്ത് നൽകിയ ശേഷം സ്ഥലത്തില്ലാതിരുന്ന കലക്ടറുടെ അസാന്നിധ്യത്തിൽ ഓഫീസിൽ കയറി ഞാൻ ഭീഷണിപ്പെടുത്തി എന്ന ആരോപണം പി.ആർ.ഡി യെ ദുരുപയോഗം ചെയ്ത് കലക്ടർ ഔദ്യോഗിക പ്രസ് റിലീസ് ആക്കി ഇറക്കിയത്.'- എംപി പോസ്റ്റിൽ വ്യക്തമാക്കുന്നു.

എംപി ഫണ്ട് വിനിയോഗത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് രാഘവൻ എംപിയും കളക്ടറും കൊമ്പുകോർക്കുന്ന സാഹചര്യം ഉണ്ടായത്. നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മറ്റൊരു വിഷയത്തിലും ഇരുവരും തമ്മിൽ ഉടക്കുണ്ടായി. കളക്ടറേറ്റിൽ എംപിയുടെ ശുപാർശയിൽ താൽക്കാലിക നിയമനം നേടിയ രണ്ടുപേരെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനിറങ്ങിയെന്ന് കണ്ടെത്തി പ്രശാന്ത് പുറത്താക്കിയിരുന്നു. ഇതിലെ നീരസം നിലനിൽക്കുമ്പോഴാണ് എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിൽ കളക്ടർ കർശന നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതോടെ കരാറുകാർക്ക് പണം കിട്ടാൻ വൈകിയെന്നാണ് ആരോപണം.

എന്നാൽ എംപി ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുമ്പോൾ അതിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളിൽ കളക്ടർക്ക് പരിശോധന നടത്താൻ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. അതു പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും പ്രശാന്ത് തിരിച്ചടിച്ചു.

ഇതേത്തുടർന്ന് തന്നെ അപമാനിക്കാൻ ശ്രമിച്ച കളക്ടർ തന്നെയല്ല തന്നെ തിരഞ്ഞെടുത്ത ജനങ്ങളെയാണ് അപമാനിച്ചതെന്നും വിഷയം പാർലമെന്റിൽവരെ ഉന്നയിക്കുമെന്നും കളക്ടർ മാപ്പുപറയണമെന്നും എംപി ആവശ്യപ്പെട്ടു. അപ്പോഴാണ് ഫേസ്‌ബുക്കിൽ കുന്നംകുളം മാപ്പ് പോസ്റ്റുചെയ്ത് കളക്ടർ തിരിച്ചടിച്ചത്. സംഭവത്തോടെ എംപിയെ കൂടുതൽ അപമാനിക്കാനാണ് കളക്ടർ ശ്രമിച്ചതെന്ന ആരോപണം ശക്തമാകുകയും ചെയ്തു. അതേസമയം, വിഷയത്തിൽ എംപി രാഘവനെ പിൻതുണച്ച് ജില്ലയിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയില്ലെന്നത് ശ്രദ്ധേയമാണ്. കളക്ടറുടെ നടപടികളെ സിപിഐ(എം) ന്യായീകരിക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP