Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാമൂഴം മഹാഭാരതമായാൽ തിയറ്റർ കാണിക്കില്ലെന്ന സംഘപരിവാർ വാദം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം; മഹാഭാരതം സംരക്ഷിക്കാൻ ഇറങ്ങുന്ന ഈ 'കുത്തക പാട്ടക്കാർ' ആദ്യം ഈ പുസ്തകമൊന്ന് നിവർത്തി വായിക്കട്ടെ; ഇത്തരം ഭീഷണികൾ കേരളത്തോട് വേണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തല

രണ്ടാമൂഴം മഹാഭാരതമായാൽ തിയറ്റർ കാണിക്കില്ലെന്ന സംഘപരിവാർ വാദം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം; മഹാഭാരതം സംരക്ഷിക്കാൻ ഇറങ്ങുന്ന ഈ 'കുത്തക പാട്ടക്കാർ' ആദ്യം ഈ പുസ്തകമൊന്ന് നിവർത്തി വായിക്കട്ടെ; ഇത്തരം ഭീഷണികൾ കേരളത്തോട് വേണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തല

തിരുവനന്തപുരം: രണ്ടാമൂഴത്തെ അധികരിച്ചുള്ള മഹാഭാരതം ചലച്ചിത്രമാകുമ്പോൾ സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്‌ബുക് പേജിലാണ് സംഘപരിവാർ ഭീഷണിക്കെതിരേ ആഞ്ഞടിച്ചത്. ഇത്തരം ഉത്തരവുകൾ പുറത്തിറക്കാൻ സംഘപരിവാറിനു ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

മഹാഭാരതം സംരക്ഷിക്കാൻ 'സ്വയം പ്രഖ്യാപിത കുത്തകപാട്ടക്കാർ' ആകുന്നതിന് മുൻപ് ഈ പുസ്തകം ഒന്ന് നിവർത്തി വായിക്കണം. വരുംകാലത്തെ സാഹിത്യകാരന്മാർക്ക്, അവരുടെ വീക്ഷണകോണിൽ നിന്ന് എഴുതാനായി നിരവധി തന്തുക്കൾ വേദവ്യാസൻ മഹാഭാരതത്തിൽ നിരത്തിയിട്ടുണ്ടെന്നും മഹാഭാരതത്തിന്റെ കുത്തകപ്പാട്ടം തങ്ങൾക്കാണ് എന്ന തരത്തിൽ സംഘപരിവാർ കരുതരുതെന്നും ചെന്നിത്തല വ്യക്തമാക്കി.

രണ്ടാമൂഴം നോവലിനെ അധികരിച്ചെത്തുന്ന മഹാഭാരതം സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ശുദ്ധതെമ്മാടിത്തരമാണ്. ഇങ്ങനെയുള്ള ഭീഷണികളെ കേരളം വകവയ്ക്കില്ല. ഏതോ മഹത്തായ കാര്യങ്ങൾ ചെയ്യുന്നു എന്ന തോന്നലിൽ വിളിച്ചു പറയുന്ന ഇത്തരം വിടുവായത്തങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മഹാഭാരതത്തിന്റെ അവസാനവാക്ക് തങ്ങളുടേതാണ് എന്ന് വരുത്തിത്തീർക്കാൻ വർഗീയവാദികൾ ശ്രമിക്കേണ്ട.

മലയാളിയുടെ മതേതര സാമൂഹ്യജീവിതം വിഷമയമാക്കാനുള്ള സംഘപരിവാർ അജണ്ടയെ കൃത്യമായി തിരിച്ചറിഞ്ഞു അകറ്റി നിർത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയാക്കിയാൽ തിയേറ്റർ കാണിക്കില്ലെന്ന് കഴിഞ്ഞദിവസം സംഘപരിവാർ നേതാവ് ശശികല പറഞ്ഞിരുന്നു. ഇതോടെ വിഷയം ചർച്ചയായതിന് പിന്നാലെയാണ് ചെന്നിത്തല അതിനെതിരെ രംഗത്തെത്തിയത്.

ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂർണരൂപം

മഹാഭാരതം സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാർ ഭീഷണി കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇത്തരം ഉത്തരവുകൾ ഇറക്കാൻ ആരാണ് ഇവർക്ക് അധികാരം നൽകിയത് ? സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്വപെട്ടവർ തയാറാകാത്തത് എന്തുകൊണ്ടാണ് ? കേരളത്തിലെ സംഘപരിവാർ നേതാക്കൾ കേട്ടാലറക്കുന്ന ഭാഷയുമായിട്ടാണ് തെരുവിൽ പോർവിളി നടത്തുന്നത്. നിലവാരമില്ലാത്ത ഭാഷയിൽ വർഗീയ വിഷം തുപ്പുന്നതിൽ ഇവർ മത്സരിക്കുന്നത് സാക്ഷി മഹാരാജനോടും സാധ്വി പ്രാചിയോടുമൊക്കെയാണ്. മഹാഭാരതം സംരക്ഷിക്കാൻ 'സ്വയം പ്രഖ്യാപിത കുത്തകപാട്ടക്കാർ' ആകുന്നതിന് മുൻപ് ഈ പുസ്തകം ഒന്ന് നിവർത്തി വായിക്കണം എന്നാണ് ഞാൻ ഇക്കൂട്ടരോട് ആവശ്യപെടുന്നത്. വരുംകാലത്തെ സാഹിത്യകാരന്മാർക്ക്, അവരുടെ വീക്ഷണകോണിൽ നിന്നും എഴുതാനായി നിരവധി തന്തുക്കൾ വേദവ്യാസൻ മഹാഭാരതത്തിൽ നിരത്തിയിട്ടുണ്ട്.

മഹാഭാരതത്തിൽ നിന്നുള്ള ശ്രീകൃഷ്ണ കഥ വികസിപ്പിച്ചാണ് ശ്രീമദ് ഭാഗവതം വ്യാസൻ തന്നെ എഴുതിയത്. ഭീമനെ അടർത്തിയെടുത്ത് നായക പദവിയിലേക്ക് ഉയർത്തി വളരെ മനോഹരമായിട്ടാണ്

എം ടി വാസുദേവൻ നായർ 'രണ്ടാംമൂഴം'എഴുതിയത്. ശിവജി സാവന്ത് കർണനെയാണ് ഏറ്റെടുത്തത്. എന്റെ സുഹൃത്തും പ്രിയ എഴുത്തുകാരനുമായ ആനന്ദ് നീലകണ്ഠൻ ദുര്യോധനനിലൂടെ മഹാഭാരതം വായിച്ചെടുക്കുന്നു. വ്യാസൻ വരച്ചിട്ട ദുര്യോധനൻ, ആനന്ദിന്റെ പുസ്തകത്തിൽ സുയോധനനായി പുനർജ്ജനിക്കുന്നു. പാഞ്ചാലി, ഗാന്ധാരി,ശകുനി തുടങ്ങിയ കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവേകി എത്രയെത്ര നോവലുകൾ എത്രയെത്ര ഭാഷകളിൽ രചിച്ചിരിക്കുന്നു. രാമായണവും മഹാഭാരതവുമൊക്കെ പലതവണ പുനർവായനകൾക്ക് വിധേയമായിട്ടുണ്ട്.

രണ്ടാമൂഴം നോവലിനെ അധികരിച്ചെത്തുന്ന മഹാഭാരതം സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ശുദ്ധതെമ്മാടിത്തരമാണ്. ഇങ്ങനെയുള്ള ഭീഷണികളെ കേരളം വകവയ്ക്കില്ല. ഏതോ മഹത്തായകാര്യങ്ങൾ ചെയ്യുന്നു എന്ന തോന്നലിൽ വിളിച്ചു പറയുന്ന ഇത്തരം വിടുവായത്തങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. മഹാഭാരതത്തിന്റെ അവസാനവാക്ക് തങ്ങളുടേതാണ് എന്ന് വരുത്തിത്തീർക്കാൻ വർഗീയവാദികൾ ശ്രമിക്കേണ്ട. മലയാളിയുടെ മതേതര സാമൂഹ്യജീവിതം വിഷമയമാക്കാനുള്ള സംഘപരിവാർ അജണ്ടയെ നാം കൃത്യമായി തിരിച്ചറിഞ്ഞു അകറ്റി നിർത്തണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP