Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ബിനോയ് ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ എയർപോർട്ടിലേക്ക് പോകുകയോ എയർപോർട്ടിൽ തടഞ്ഞ് വെക്കുകയോ പാസ്‌പോർട്ട് പിടിച്ചു വെക്കുകയോ ചെയ്തിട്ടില്ല; സിപിഐഎം സംസ്ഥാന സെക്രട്ടറിയായിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ അറബ് വംശജനായിട്ടുള്ള ഒരു വ്യക്തിയെ ഏത് തരത്തിൽ സ്വാധീനിച്ചു എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വാർത്ത പടച്ചുവിട്ടവർക്കുണ്ട്'; ബിനോയിയുടെ യാത്ര വിലക്കിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി

'ബിനോയ് ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ എയർപോർട്ടിലേക്ക് പോകുകയോ എയർപോർട്ടിൽ തടഞ്ഞ് വെക്കുകയോ പാസ്‌പോർട്ട് പിടിച്ചു വെക്കുകയോ ചെയ്തിട്ടില്ല; സിപിഐഎം സംസ്ഥാന സെക്രട്ടറിയായിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ അറബ് വംശജനായിട്ടുള്ള ഒരു വ്യക്തിയെ ഏത് തരത്തിൽ സ്വാധീനിച്ചു എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വാർത്ത പടച്ചുവിട്ടവർക്കുണ്ട്'; ബിനോയിയുടെ യാത്ര വിലക്കിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയ് കോടിയേരി ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് ദുബായിലെ കമ്പനിക്ക് നൽകാനുള്ളതെന്ന് ബിനീഷ് കോടിയേരി. 13 കോടി നൽകാനുണ്ടെന്ന് പറയുന്നത് കുപ്രചരണമാണെന്നും ബിനീഷ് പറഞ്ഞു. ബിനോയിക്ക് യാത്രാ വിലക്ക് ഉണ്ട് എന്നും കേസ് ഉണ്ടായിരുന്നു എന്നും വാർത്തകൾ വന്ന സമയത്ത് അയാളുടെ പേരിൽ ഇവയൊന്നും തന്നെ നിലവിലുണ്ടായിരുന്നില്ലെന്നും ബിനീഷ് പറയുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ബിനോയ് കോടിയേരിക്ക് ദുബായിയിൽ യാത്രവിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത സ്ഥിരീകരിക്കുക കൂടിയായിരുന്നു സഹോദരൻ ബിനീഷ് കോടിയേരി.

ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിനോയ് കോടിയേരിക്ക് എതിരായി വരുന്ന പുതിയ മാധ്യമ വാർത്തകളുടെ സത്യാവസ്ഥ ഇതാണ്. ബിനോയിക്ക് യാത്രാ വിലക്ക് ഉണ്ട് എന്നും കേസ് ഉണ്ടായിരുന്നു എന്നും വാർത്തകൾ വന്ന സമയത്ത് അയാളുടെ പേരിൽ ഇവയൊന്നും തന്നെ നിലവിലുണ്ടായിരുന്നില്ല. ഇത് വ്യക്തമാക്കിയിട്ടുള്ളതും അതിന്റെ രേഖകൾ അന്ന് ഹാജരാക്കിയിട്ടുള്ളതുമാണ്. അന്ന് തന്നെ ബിനോയ് പറഞ്ഞിട്ടുള്ളതാണ് 1 മില്യൺ ദിർഹത്തിന് അതായത് ഒരു കോടി 72 ലക്ഷം രൂപയ്ക്ക് സമാനമായ തർക്കമാണ് ഉണ്ടായിരുന്നത് എന്ന്. ആയതിന് 60000 ദിർഹം പിഴയായി അടയ്ക്കുകയും തുടർന്ന് പ്രസ്തുത ക്രിമിനൽ കേസ് റദ്ദാക്കുകയും ചെയ്തു.

ദുബായ് നിയമപ്രകാരം സിവിൽ കേസ് കൊടുക്കുവാൻ എതിർ കക്ഷിക്ക് അവകാശം ഉണ്ട്. അത് പ്രകാരം അവർ ഫെബ്രു.1 ന് കേസ് ഫയൽ ചെയ്തപ്പോൾ യാത്ര വിലക്ക് ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായാണ് ഇപ്പോൾ യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് വിധേയമായി തുടർ നിയമ നടപടികൾ ബിനോയ് സ്വീകരിച്ചു വരികയാണ്. ബിനോയ് ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ എയർപോർട്ടിലേക്ക് പോകുകയോ എയർപോർട്ടിൽ തടഞ്ഞ് വെക്കുകയോ പാസ്‌പോർട്ട് പിടിച്ചു വെക്കുകയോ ചെയ്തിട്ടില്ല. സിവിൽനടപടികൾ നേരിടാൻ സന്നദ്ധനായി തന്നെയാണ് ബിനോയ് ദുബായിൽ തുടരുന്നത്.

ദുബായ് നിയമ വ്യവസ്ഥയനുസരിച്ച് ആണ് കേസിന്റെ കാര്യങ്ങൾ ഇന്നു വരെയും നടന്നു വരുന്നത്. നിയമ നടപടികളെ ഭയന്ന് ബിനോയ് ഒളിച്ചു നടന്നിട്ടുമില്ല.

ബിനോയ് കേരളത്തിൽ നിൽക്കുമ്പോൾ യാത്രാവിലക്ക് ഉണ്ടെന്നും ഇന്റർപോൾ അന്വേഷണം ഉണ്ടെന്നും പ്രചരിപ്പിച്ചെങ്കിലും ബിനോയ് സ്വമേധയാ ദുബായിലേക്ക് പോവുകയാണുണ്ടായത്. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് എന്ന് മുറവിളി നടത്തിയിരുന്നവർ ഇപ്പോൾ വെറും ഒരു കോടി 72ലക്ഷം രൂപയുടെ സിവിൽ വ്യവഹാരം മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അക്കാര്യം മനപ്പൂർവ്വമായി മറച്ചു പിടിക്കുന്നു. തുടക്കത്തിൽ പ്രചരിപ്പിച്ചിരുന്ന ഓഡി കാറും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്.

പ്രായപൂർത്തിയായ മക്കൾ ഉപജീവനത്തിനായി ചെയ്യുന്ന ബിസിനസ്സുകളെ അച്ഛന്റെ സ്വാധീനമുപയോഗിച്ചാണ് ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ മനസിലാക്കേണ്ടത്, ഇത് പൂർണ്ണമായും രാജ്യത്തിന് പുറത്ത് രണ്ട് വ്യക്തികൾ തമ്മിൽ ബിസിനസ്സ് ആവശ്യത്തിനായി കടമെടുത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കേസിലേക്കും മറ്റ് വ്യവഹാരങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടത്. ഇതിൽ സിപിഐ.എം സംസ്ഥാന സെക്രട്ടറിയായിട്ടുള്ള കോടിയേരി ബാലകൃഷ്ണൻ അറബ് വംശജനായിട്ടുള്ള ഒരു വ്യക്തിയെ ഏത് തരത്തിൽ സ്വാധീനിച്ചു എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വാർത്ത പടച്ചുവിട്ടവർക്കുണ്ട്.

ഒരു വിഷയത്തെ സംബന്ധിച്ച് പുറത്തു വരുന്ന വാർത്തകൾ ശരിയല്ല എന്ന് മനസിലായാൽ അത് തിരുത്താനുള്ള മാന്യത കാണിക്കാതെ, കൊടുത്ത വാർത്തയുടെ പുറത്തു കിടന്നുരുളുന്നത് ശരിയല്ല. മാധ്യമ സുഹൃത്തുക്കൾ സ്വയം വിലയിരുത്തലിന് തയ്യാറാവണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP