Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതിയെ കളിയാക്കുക ആണോ ? കേരളം നിയമത്തിനും മുകളിൽ ആണോ ? ഇത് സുപ്രീം കോടതി ആണ്; ഈ വിഷയത്തിന്റെ ഗൗരവം നിങ്ങൾ മനസിലാക്കണം... ഇതിലും അപ്പുറം ക്ഷമിക്കാനും സഹിക്കാനും ഞങ്ങൾക്ക് കഴിയില്ല; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്ക കേസിൽ സർക്കാരിനെ വിമർശിക്കാൻ എന്താണ് കാരണം? കോടതിയിൽ നടന്നത്: ബാലഗോപാൽ.ബി.നായർ എഴുതുന്നു

കോടതിയെ കളിയാക്കുക ആണോ ? കേരളം നിയമത്തിനും മുകളിൽ ആണോ ? ഇത് സുപ്രീം കോടതി ആണ്; ഈ വിഷയത്തിന്റെ ഗൗരവം നിങ്ങൾ മനസിലാക്കണം... ഇതിലും അപ്പുറം ക്ഷമിക്കാനും സഹിക്കാനും ഞങ്ങൾക്ക് കഴിയില്ല; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്ക കേസിൽ സർക്കാരിനെ വിമർശിക്കാൻ എന്താണ് കാരണം? കോടതിയിൽ നടന്നത്: ബാലഗോപാൽ.ബി.നായർ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്ക കേസിൽ, സംസ്ഥാന സർക്കാരിന് ഇന്ന് സുപ്രീംകോടതിയിൽ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ, ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിൽ അയയ്ക്കുമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ മുന്നറിയിപ്പ്. കാര്യങ്ങൾ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാൻ കോടതി അഭിഭാഷകനോട് നിർദ്ദേശിച്ചു. ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നും കോടതി നിർദ്ദേശിച്ചു. കട്ടച്ചൽ, വാരിക്കോലി പള്ളി കേസ്സുകൾ പരിഗണിക്കവേയാണ് സർക്കാരിന് കോടതിയുടെ ശകാരമുണ്ടായത്.

കോടതി അലക്ഷ്യ നോട്ടീസിൽ നിന്ന് 'തലനാരിഴയ്ക്കാണ് ചീഫ് സെക്രട്ടറി രക്ഷപ്പെട്ടതെന്ന് എഴുതുന്നു മാധ്യമപ്രവർത്തകനായ ബാലഗോപാൽ.ബി.നായർ. സുപ്രീം കോടതിയിൽ ഇന്ന് നടന്നത് ഇങ്ങനെ:

ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം ആർ ഷാ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിച്ച 22 മത്തെ ഹർജി ആണ് ഓർത്തോഡോക്‌സ് - യാക്കോബായ സഭാ തർക്കവും ആയി ബന്ധപ്പെട്ട ഹർജി.

കേസിന്റെ പശ്ചാത്തലം : കട്ടച്ചിറ, വരിക്കോലി പള്ളികളിൽ പ്രാർത്ഥന നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ക്രമസാധന പ്രശ്‌നങ്ങൾ ഉണ്ടെകിൽ മാത്രം പൊലീസ് സുരക്ഷ നൽകണമെന്ന് ഉത്തരവ് ഇട്ട് ഹൈക്കോടതി ഹർജി തീർപ്പാക്കി. പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹർജി. വിശ്വാസികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും പരാതി പരിശോധിച്ച് പൊലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിട്ടു. എന്നാൽ സ്ഥിരം പൊലീസ് സുരക്ഷ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പള്ളിയിൽ നടത്തുന്ന സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ചും ഹൈക്കോടതി ഉത്തരവിൽ വിശദീകരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഓർത്തോഡോക്‌സ് വിഭാഗം ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിയിൽ ഇന്ന് നടന്നത്

ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ അഭിഭാഷകൻ) : ഇതേ വിഷയവും ആയി ബന്ധപ്പെട്ട് മറ്റ് രണ്ട് ഹർജികൾ കൂടെ ........... (വാചകം മുഴുവിപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര ഗുപ്തയെ അനുവദിച്ചില്ല)

ജസ്റ്റിസ് അരുൺ മിശ്ര : ഇത് അംഗീകരിക്കാൻ ആകില്ല. നിങ്ങൾ (ജയ്ദീപ് ഗുപ്തയോട്) നിങ്ങളുടെ കക്ഷിയോട് പറയണം, അവർ ചെയ്യുന്നത് ഗുരുതരമായ കോടതി അലക്ഷ്യം ആണെന്ന്.

ജയ്ദീപ് ഗുപ്ത : ഹൈക്കോടതിയിൽ .......... (വാചകം മുഴുവിപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര ഗുപ്തയെ അനുവദിച്ചില്ല)

ജസ്റ്റിസ് അരുൺ മിശ്ര : ഒരു കോടതിക്കും ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ല. മൂന്ന് അംഗ ബെഞ്ച് ആദ്യം ഒരു വിധി പ്രസ്താവിച്ചു. പിന്നീട് രണ്ട് അംഗ ബെഞ്ചും. മിസ്റ്റർ ഗുപ്ത, നിങ്ങളുടെ കക്ഷിക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല. ഇതിനോടകം തന്നെ കോടതി അലക്ഷ്യം നടന്ന് കഴിഞ്ഞു.

ജയ്ദീപ് ഗുപ്ത : (ഗുപ്ത എന്തോ പറയാൻ ശ്രമിച്ചു. എന്നാൽ എനിക്ക് അത് വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല)

ജസ്റ്റിസ് അരുൺ മിശ്ര : (ക്ഷുഭിതനായി). കോടതിയുടെ വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. നിങ്ങളുടെ ചീഫ് സെക്രട്ടറിയെ ഞങ്ങൾ ഇവിടെ വിളിച്ച് വരുത്തും. ഇവിടുന്ന് നേരെ ജയിലിലേക്ക് അയക്കും.

(കുറച്ച് നിമിഷം മൗനത്തിൽ ആയതിന് ശേഷം, ശബദ്ദം ഉയർത്തി ജസ്റ്റിസ് മിശ്ര തുടർന്നു) നിങ്ങളുടെ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്താൻ പോകുക ആണ്. കേരളം നിയമത്തിന് മുകളിൽ ആണോ?അദ്ദേഹത്തിനോട് ആരെങ്കിലും ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണ് എന്ന് പറഞ്ഞു കൊടുക്കുമൊ? 1959 ൽ മുതൽ തുടങ്ങിയ നിയമ വിഷയം ആണിത്. ദീർഘകാലം കേട്ടതിന് ശേഷം ആണ് സുപ്രീം കോടതി രണ്ടു വിധികൾ പ്രസ്താവിച്ചത്. ഞങ്ങളുടെ രണ്ടാമത്തെ വിധിയിൽ എല്ലാം വ്യക്തമാണ്. ആ വിധി വന്നതിന് ശേഷം 10 ഓളം റിട്ട് പെറ്റിഷനുകൾ ആണ് സുപ്രീം കോടതിയിൽ എത്തിയത്. ഇവിടെ എന്താണ് സംഭവിക്കുന്നത്

(കുറച്ച് സമയത്തെ മൗനത്തിന് ശേഷം വീണ്ടും ശബ്ദം ഉയർത്തി ജയ്ദീപ് ഗുപ്തയോട്) കോടതിയെ കളിയാക്കുക ആണോ ? കേരളം നിയമത്തിനും മുകളിൽ ആണോ ? ഇത് സുപ്രീം കോടതി ആണ്. ഈ വിഷയത്തിന്റെ ഗൗരവ്വം നിങ്ങൾ മനസിലാക്കണം. ഇതിലും അപ്പുറം ക്ഷമിക്കാനും സഹിക്കാനും ഞങ്ങൾക്ക് കഴിയില്ല.

(ബെഞ്ചിൽ ഒപ്പം ഉണ്ടായിരുന്ന ജസ്റ്റിസ് എം ആർ ഷാ യെ നോക്കിയ ശേഷം, ജസ്റ്റിസ് മിശ്ര തുടർന്നു) നിങ്ങൾ കരുതുന്നുണ്ടാകും പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ ആണ് ഞാൻ ഇങ്ങനെ ശബ്ദം ഉയർത്തുന്നത് എന്ന്. അല്ല. ഞാൻ പറഞ്ഞ ഓരോ വാചകത്തെ കുറിച്ചും എനിക്ക് ബോധ്യം ഉണ്ട്. ഇനി ഇത് അംഗീകരിക്കാൻ ആകില്ല. കോടതിയെ കളിയാക്കുന്നതിനും അതിര് ഉണ്ട്.

ജസ്റ്റിസ് അരുൺ മിശ്ര തുടർന്ന് ഉത്തരവ് പുറപ്പടിവിക്കാൻ തുടങ്ങി.

(ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യ നോട്ടീസ് അയക്കാനും, അദ്ദേഹം കോടതിയിൽ അടുത്ത തവണ ഹാജർ ആയിരിക്കണം എന്നും ജസ്റ്റിസ് മിശ്ര ഉത്തരവിൽ ആദ്യം പരാമർശിച്ചു എങ്കിലും ജയദീപ് ഗുപ്ത അഭ്യർത്ഥിച്ചതിനെ തുടർന്ന് ആ വരി ഒഴിവാക്കി. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്).

രണ്ട് പോയിന്റുകൾ കൂടി

1. ഓർത്തോഡോക്‌സ് സഭയുടെ ഹർജി പരിഗണിക്കാൻ തുടങ്ങി ഏതാണ്ട് ഒരു മിനുട്ടിന് ശേഷം ആണ് ഞാൻ കോടതി മുറിയിൽ എത്തുന്നത്. അതുകൊണ്ട് ആദ്യ മൂന്ന് മിനുട്ടിൽ നടന്നത് എനിക്ക് മിസ്സ് ആണ്. ഇത് ഞാൻ ഇവിടെ വ്യക്തമാക്കാൻ കൃത്യമായി ഒരു കാര്യം ഉണ്ട്. ഓർത്തോഡോക്‌സ്, യാക്കോബായ സഭകൾക്ക് ആയി സീനിയർ അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു. മുകുൾ റോത്തഗി ഉൾപ്പടെ ഉള്ളവർ ആയിരുന്നു ഹാജർ ആയിരുന്നത്. ആദ്യ രണ്ടു മിനുട്ടിൽ ഇവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് വ്യക്തത ഇല്ല.

2. ഇന്ന് ആദ്യം ആയാണ് ഓർത്തോഡോക്‌സ് സഭയുടെ ഈ ഹർജികൾ (രണ്ടെണ്ണം) സുപ്രീം കോടതിയിൽ എത്തുന്നത്. നോട്ടീസ് പോലും ലഭിക്കാത്ത കേസിൽ ആണ് ഹാജർ ആയാണ് സംസ്ഥാന സർക്കാർ ഇത്രയൊക്കെ വാങ്ങി കൂട്ടിയത്. സംസ്ഥാന സർക്കാർ ഒന്നോ രണ്ടോ വാചകങ്ങൾ കൂടി പറഞ്ഞിരുന്നു എങ്കിൽ ചീഫ് സെക്രട്ടറിക്ക് ഇന്ന് ഒരു കോടതി അലക്ഷ്യ നോട്ടീസ് ലഭിച്ചേനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP