Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചുവോ? പകർത്തി എഴുതി പണി മേടിച്ചത് യുവകവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ' എന്ന കവിത; വരികൾ ചിലയിടത്ത് അതേപടിയും മറ്റു ചിലയിടത്ത് വികലമാക്കിയും എകെപിസിടിഎ ജേണലിൽ പ്രസിദ്ധീകരിച്ചതിൽ വിഷമമല്ലാതെ എന്തുതോന്നാനെന്ന് കലേഷ്; മുട്ടോളം ഇല്ലല്ലോ എത്തിക്‌സ് എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചുവോ? പകർത്തി എഴുതി പണി മേടിച്ചത് യുവകവി എസ് കലേഷിന്റെ  'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ' എന്ന കവിത; വരികൾ ചിലയിടത്ത് അതേപടിയും മറ്റു ചിലയിടത്ത് വികലമാക്കിയും എകെപിസിടിഎ ജേണലിൽ പ്രസിദ്ധീകരിച്ചതിൽ വിഷമമല്ലാതെ എന്തുതോന്നാനെന്ന് കലേഷ്; മുട്ടോളം ഇല്ലല്ലോ എത്തിക്‌സ് എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

റിയാസ് ആമി അബ്ദുള്ള

 തൃശൂർ: തൃശൂർ: അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചതായി ആരോപണം. ശ്രദ്ധേയനായ യുവകവി എസ്.കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ' എന്ന കവിതയാണ് കോപ്പിയടിച്ചു ചെറിയ മാറ്റങ്ങൾ വരുത്തി 'അങ്ങനെയിരിക്കെ' എന്ന പേരിൽ കോളേജ് അദ്ധ്യാപകസംഘടനയായ എകെപിസിടിഎ യുടെ ഹൗസ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്. 2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത കലേഷ് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നു. ആ കവിതയിലൂടെ തന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടിയതായും കലേഷ് പറയുന്നു. പിന്നീട് ഇതേ കവിത മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

സി.എസ്.വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഈ രീതിയിൽ വിപുലമായി ചർച്ചയായ കവിതയാണ് ചെറിയ ചില മാറ്റങ്ങളോടെ ദീപനിശാന്ത് അദ്ധ്യാപകസംഘടനയായ എ കെ പിസി ടി എ യുടെ ഹൗസ് മാഗസിനിൽ പ്രസിദ്ധീകരിച്ചു എന്നാണു ആരോപണം. എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തിന്റെ പ്രസാധകർ ഡി സി ബുക്‌സാണ്. എം ജി സർവ്വകാലാശാലയിൽ കലേഷിന്റെ പ്ലാവിന്റെ കഥ എന്ന കവിത ബിഎ മലയാളം വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കലേഷ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് :

2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിത്ത്ത്ത്തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ അഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!

സംഭവത്തെ കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. രണ്ട് കവിതകളും ഒരുമിച്ച് പോസ്റ്റ് ചെയ്താണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരണം അറിയിക്കുന്നത്.

സംഭവത്തെ കുറിച്ച് ഷംന ഷെറിൻ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം താഴെ:

ദീപാ നിശാന്ത് എസ് കലേഷിന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു. കലേഷേട്ടൻ മുൻപ് ബ്ലോഗിലും സ്വന്തം പുസ്തകത്തിലും എഴുതിയ കവിതയാണ് ടീച്ചേഴ്‌സ് അസോസിയേഷൻ മാഗസിനിൽ വെട്ടിച്ചുരുക്കി പ്രസിദ്ധീകരിച്ചത്. കലേഷേട്ടൻ ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദീപ നിശാന്തിനെ ആഘോഷിച്ച പല ന്യൂസ് പോർട്ടലുകളും വാർത്ത കൊടുത്തതിന് ശേഷം മുക്കിയിട്ടുമുണ്ട്. രണ്ടു കവിതകളുടെയും കലേഷ് ഏട്ടന്റെ ബ്ലോഗിന്റേയും സ്‌ക്രീൻഷോട്ട് ഇവിടെ ഇടുന്നു. ദീപാ നിശാന്ത് ഫാൻസ് അസോസിയേഷനിലെ മെമ്പേഴ്സ് അടക്കം കംപെയർ ചെയ്തു നോക്കുക.

വായനാശീലമുള്ള ഒരാൾക്ക് ഭാഷയെക്കുറിച്ചറിയുന്ന ഒരാൾക്ക് ഇവരെ ദഹിക്കുമെന്ന് തോന്നുന്നില്ല. അവരുടെ മൂന്ന് പുസ്തകങ്ങളിലൊന്നും ആഘോഷിക്കപ്പെടാൻ മാത്രം യാതൊന്നുമില്ല. ഞാൻ പഠിച്ചിരുന്ന സ്‌കൂളിലെ മലയാള അദ്ധ്യാപകർക്കൊന്നും ഇങ്ങനെ ഒരെഴുത്തുകാരി ഉണ്ടെന്ന് പോലും അറിയില്ല.

ദീപാ നിശാന്ത് അഥവാ സോഷ്യൽ മീഡിയയിലെയും ലിറ്ററേച്ചർ ഫെസ്ടിവലുകളിലെയും ആഘോഷിക്കപ്പെടുന്ന നിങ്ങളുടെ എഴുത്തുകാരി ( എഴുത്തിന് എത്തിക്‌സ് ഇല്ലാത്തവരെ മുൻപേ ഞാൻ എഴുത്തുകാരി എന്ന് വിളിക്കാറില്ല. മുൻപ് അരവിന്ദേട്ടനോടും സികേഷിനോടും എഴുത്തുകാരി ഷാഹിന കെ റഫീഖിനോടുമൊക്കെ ഈ കാര്യം ചർച്ച ചെയ്തിട്ടുണ്ട്.) യുക്തിയുള്ളവർക്കൊക്കെ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് അറിയാം. ഒരു പുസ്തകപ്രസാധനം മാത്രം മുന്നിൽ കണ്ട് മനഃപൂർവം ബീഫ് ഫെസ്റ്റ് എന്ന ഒരു വിവാദം സൃഷ്ടിച്ചു ശേഷം പുസ്തകമെഴുതി വായനക്കാരെ സൃഷ്ടിച്ചു. ഡിസി അത് ഏറ്റെടുക്കുകയും ലിറ്ററേച്ചർ ഫെസ്റ്റിൽ അവർ അതിഥിയായി മാറുകയും ചെയ്തു. അവസാനം നടന്ന ഷാർജാ ഫെസ്റ്റിൽ പോലും. പല മുഖ്യധാരാ മാസികകളുടെയും കവർ പേജായി.

മോഷണം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയെ പിന്തുടരുന്ന കുട്ടികളുടെ ഭാവി എന്താണ് ? എനിക്കുമുണ്ട് മനോഹരമായി എഴുതുന്ന സംസാരിക്കുന്ന ഒരുപാട് അദ്ധ്യാപകർ. മനഃപൂർവം ഒരു വിവാദം സൃഷ്ടിക്കാഞ്ഞതുകൊണ്ട് മാത്രം അറിയപ്പെടാതെ പോയ അങ്ങനെയുള്ള ചീപ് പബ്ലിസിറ്റി ആഗ്രഹിക്കാത്ത മനുഷ്യർ. സ്ഥിരം ജോലിയില്ലാതെ എഴുതിയും വരച്ചും ഉപജീവനം കഴിക്കുന്ന സുഹൃത്തുക്കളുമുണ്ട്. മാധവിക്കുട്ടി അടക്കം ഇങ്ങനെ ഉപജീവനം കഴിച്ചിരുന്നു. ആ പ്രയാസം എന്താണെന്ന് അറിയാമോ ദീപാ നിശാന്തിന് ? കുടുംബം നോക്കുന്നതിനിടക്കും ഉറക്കമിളച്ചും രാപ്പകലുകൾ റെഫർ ചെയ്തുമാണ് ഓരോ ആർട്ടിക്കിളുകളും പിറക്കുന്നത്. അതിൽ തന്നെ നല്ല പ്രാഗൽഭ്യമുള്ള പ്രിവിലേജ്ഡ് അല്ലാത്ത പലരും ചില പ്രസിദ്ധീകരണങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് മുന്നിൽ തള്ളിപ്പോകാറുണ്ട്. അവരെപ്പോലുള്ളവരാണ് സോഷ്യൽ മീഡിയ പോലുള്ള ആൾട്ടർനേറ്റീവ് ഇടങ്ങളിലൂടെ വളർന്നു വരേണ്ടത്. അങ്ങനെ ഉള്ളവർക്ക് മുന്നിൽ വിവാദനായിക കോമാളിവേഷം കെട്ടരുത്. അങ്ങനെ പ്രയാസങ്ങൾ സഹിച്ച് എഴുതി വരുന്നവർക്ക് മുന്നിൽ പല്ലിളിച്ചു കാട്ടരുത്. ഈയാം പാറ്റയുടെ ആയുസ്സേ ഉള്ളൂ നിങ്ങൾക്ക്. ലിറ്ററേച്ചർ ഫെസ്ടിവലുകളിലും ബെസ്റ്റ് സെല്ലെർ ലിസ്റ്റിലുമപ്പുറം നിങ്ങളെ മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്താനേ പോകുന്നില്ല.അത്ര മാത്രം മൂല്യങ്ങളില്ലാത്ത സാഹിത്യ പാരമ്പര്യമല്ല മലയാള സാഹിത്യത്തിനുള്ളത്.

ദീപാ നിശാന്തിനെതിരെ കേസ് ഫയൽ ചെയ്യണം. കലേഷ് ഏട്ടന്റെ കൂടെത്തന്നെയുണ്ട് കലേഷ് ഏട്ടന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

NB-ടീച്ചറുടെ ചിരിയെപ്പറ്റിയും സാരിയെപ്പറ്റിയും സൗന്ദര്യത്തെപ്പറ്റിയും ദിനേന കമന്റുകൾ പാസ്സാക്കുന്ന വിദ്വാന്മാരെ മറുപടിക്കായി ക്ഷണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP