Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദർശന പുണ്യം നേടി ജനലക്ഷങ്ങൾ

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദർശന പുണ്യം നേടി ജനലക്ഷങ്ങൾ

ശബരിമല: വിശ്വാസലക്ഷങ്ങൾക്കു ദർശന പുണ്യമേകി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. കഠിന വ്രതാനുഷ്ഠാനത്തിലൂടെ സർവവും അയ്യനു മുന്നിൽ സമർപ്പിച്ച ഭക്തലക്ഷങ്ങൾക്കു നിർവൃതിയേകുന്ന കാഴ്ചയായി പൊന്നമ്പലമേട്ടിലെ മകരജ്യോതി. ജ്യോതിദർശനത്തിനായി ഭക്തലക്ഷങ്ങളാണ് പമ്പയിലും സന്നിധാനത്തും പാണ്ടിത്താവളത്തുമായി തമ്പടിച്ചിരുന്നത്.

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയിരുന്നു. തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പവിഗ്രഹത്തിൽ ദീപാരാധന നടന്നതോടെ കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശനീലിമയിൽ മകരനക്ഷത്രവും തെളിയുകയായിരുന്നു.

മകരസംക്രമം രാവിലെ 7.40ന് ആയിരുന്നു. കവടിയാർ കൊട്ടാരത്തിൽ നിന്നു കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യ് തന്ത്രി കണ്ഠര് രാജീവര് സംക്രമ മുഹൂർത്തത്തിൽ ഹരിഹരപുത്രന് അഭിഷേകം ചെയ്തു. അതിനുശേഷം സംക്രമപൂജയും നടന്നു.

സന്നിധാത്തും പൂങ്കാവനത്തിന്റെ മലമടക്കുകളിലും ആയിരങ്ങളാണ് പർണ്ണശാല കെട്ടി മകരവിളക്ക് ദർശനത്തിനായി കാത്തിരുന്നത്. വൈകിട്ട് 6.40ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കവേ മാനത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയുകയായിരുന്നു. ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ദിവ്യപ്രകാശം പകർന്നു നൽകുന്ന പുണ്യവുമായി ഭക്തജനലക്ഷങ്ങൾ മലയിറങ്ങിത്തുടങ്ങി.

ഇന്നലെ മുതൽക്കേ സന്നിധാനത്തും പാണ്ടിത്താവളത്തും വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിരിവയ്ക്കാൻ ഇടമുള്ളിടങ്ങളിലെല്ലാം തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. പാണ്ടിത്താവളത്ത് ഉൾവനങ്ങളിൽ പോലും തീർത്ഥാടകർ പർണ്ണശാല ഒരുക്കി കാത്തിരുന്നാണു മകരജ്യോതി ദർശിച്ചത്.

സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് സംക്രമപൂജ നടന്നത്. വൈകിട്ട് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടിൽ ജ്യോതിയും തെളിയുകയായിരുന്നു.

16,17,18,19 തീയതികളിൽ ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ടാകും. ഇതിൽ രണ്ടു ദിവസം ഉദയാസ്തമന പൂജയും നടത്തും. 18ന് ഉച്ചപൂജയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കളഭാഭിഷേകം. 19ന് അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്ത് ഗുരുതിയുണ്ടാകും. 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം നടത്താൻ അനുവാദമുള്ളത്. 20ന് രാവിലെ നടയടയ്ക്കും.

പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരുന്നത്. തീർത്ഥാടകരുടെ മടക്കയാത്രയ്ക്ക് കെഎസ്ആർടിസി 1000 ബസുകളും ക്രമീകരിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സന്നിധാനത്ത് എത്തിയിരുന്നു. നടൻ ജയറാം ഉൾപ്പെടെയുള്ളവർ മകരജ്യോതി കാണുന്നതിനായി സന്നിധാനത്ത് എത്തിച്ചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP