Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനയും അമ്പാരിയും വെടിയും പടക്കവും ചെണ്ടമേളവും ബാൻഡും വേണ്ട; ഊട്ടു നേർച്ചയും അനാവശ്യം; ഈ പണം ഉപയോഗിച്ച് രണ്ട് പാവങ്ങൾക്ക് വീടു വയ്ക്കാം; സഭയുടെ ആഡംബരങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മാർ ആലഞ്ചേരി

ആനയും അമ്പാരിയും വെടിയും പടക്കവും ചെണ്ടമേളവും ബാൻഡും വേണ്ട; ഊട്ടു നേർച്ചയും അനാവശ്യം; ഈ പണം ഉപയോഗിച്ച് രണ്ട് പാവങ്ങൾക്ക് വീടു വയ്ക്കാം; സഭയുടെ ആഡംബരങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മാർ ആലഞ്ചേരി

കൊച്ചി: പള്ളിപ്പരിസരങ്ങളിൽ നേർച്ചവസ്തുക്കൾ പാചകം ചെയ്തു കഴിക്കുന്ന രീതിയും ഊട്ടുനേർച്ച തിരുനാളുകളും നിരുൽസാഹപ്പെടുത്തണമെന്നു സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആർഭാടങ്ങളും അനാചാരങ്ങളും നിയന്ത്രിച്ച് ആത്മീയതയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകണമെന്നു 'തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിൽ കർദിനാൾ നിർദ്ദേശിക്കുന്നു.

പള്ളിപ്പെരുനാളുകൾ അടിമുടി നവീകരിക്കണമെന്നാണ് കർദിനാൾ മാർ ആലഞ്ചേരിയുടെ ആഹ്വാനം. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗൺസ്‌മെന്റ്, വാദ്യമേളങ്ങൾ എല്ലാം ഉപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറാവണം. ആത്മീയമായ അനുഭൂതി നൽകുന്നതാവണം തിരുനാളുകൾ. തിരുനാൾ ആഘോഷങ്ങൾക്കൊരു പുനർവായന എന്ന പേരിൽ പുറത്തിറക്കിയ കുറിപ്പിലാണ് കർദിനാൾ ഈ ആവശ്യം ഉന്നയിച്ചത്.

ബിഷപ്പിന്റെ പ്രസ്താവനയുടെ പൂർണരൂപം:

കഴിഞ്ഞ ജൂലൈ 28ന് ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിവസം, സീറോ മലബാർ ആരാധനാക്രമത്തിലെ ഏറ്റവും ആഘോഷപൂർവകമായ വിശുദ്ധ കുർബാന (റാസ) അർപ്പിക്കുവാനും തിരുവചന പ്രഘോഷണം നടത്തുവാനും അവസരം ലഭിച്ചു. അവിടെ തിരുനാൾ ആഘോഷപൂർവം നടക്കുകയായിരുന്നു. എന്നാൽ ചെണ്ടയും ബാൻഡും കണ്ടില്ല. ആനയും അമ്പാരിയും ഇല്ലായിരുന്നു. വെടിയും പടക്കവും കേട്ടില്ല. എല്ലാം ഭക്തിസാന്ദ്രമായി ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തിൽ നടക്കുന്നതായി കണ്ടു. തിരുവചനപ്രഘോഷണങ്ങൾ, വിശുദ്ധ കുർബാനയർപ്പണങ്ങൾ, അനുരഞ്ജന കൂദാശയുടെ സ്വീകരണം, കബറിടസന്ദർശനം, ജപമാല പ്രദക്ഷിണം, ഇങ്ങനെ തികച്ചും ആത്മീയ ഉത്കർഷം വിശ്വാസികൾക്കു ലഭിക്കുന്ന രീതിയിൽ തിരുനാൾ കർമങ്ങൾ നടക്കുന്നു. അപ്പോഴാണു എന്റെ മനസിൽ തിരുനാൾ ആഘോഷത്തെക്കുറിച്ചു ചില ചിന്തകൾ ഉണർന്നത്.

വെടിക്കെട്ടിന്റെ അഭാവമോ ചെണ്ടയുടെയും മറ്റു വാദ്യഘോഷങ്ങളുടെയും കുറവോ വർണശബളമായ വൈദ്യുതിയലങ്കാരത്തിന്റെ ഇല്ലായ്മയോ ഒന്നും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ശോഭയ്ക്കു മങ്ങലേല്പിച്ചില്ല. മാത്രമല്ല, ആ തിരുനാളിന് ഭക്തിയുടെ മോടി വർധിക്കുകയാണു ചെയ്തത്. എല്ലാ തിരുനാളുകൾക്കും ഈ ഭംഗിയാണു കൈവരേണ്ടതെന്നാണ് എന്റെ വിചാരം. പ്രാർത്ഥിക്കുവാനും വിശ്വാസജീവിതത്തിൽ ആഴപ്പെടുവാനും തിരുനാളുകൾ വിശ്വാസികൾക്ക് ഉപകരിക്കണം. തിരുനാളുകൾ ആത്മീയ ആഘോഷങ്ങളാവണം. ഭൗതീകതയുടെ പ്രകടനം ആകരുത്. എല്ലാ ദേവാലയങ്ങളിലും തിരുനാളുകൾ ഇപ്രകാരം ആത്മീയതയുടെ ആഘോഷങ്ങളായി തീർന്നിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കുകയാണ്.

ഇപ്പോൾ തിരുനാളുകൾക്കു വന്നാൽ എല്ലാം ശബ്ദമുഖരിതമാണ്. മൈക്ക് അനൗൺസ്‌മെന്റുകളും വാദ്യമേളങ്ങളും വെടിപടക്കങ്ങളുംകൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷത്തിൽ, ശാന്തമായി പ്രാർത്ഥിക്കുന്നതിനോ ആളുകൾക്ക് ആശയവിനിമയത്തിലൂടെ പരസ്പരം കൂട്ടായ്മയിൽ വളരുന്നതിനോ സാധിക്കുന്നില്ല. തിരുനാളുകളിലേക്കു ജനങ്ങളെ ആകർഷിക്കുവാനാണ് ശബ്ദജന്യമായ വെടിക്കെട്ടും വാദ്യങ്ങളും മൈക്ക് അനൗൺസ്‌മെന്റുകളും വൈദ്യുതിയലങ്കാരങ്ങളും പള്ളി അധികൃതർ സംഘടിപ്പിക്കുന്നത്. അവയുടെ വർധനവ് തിരുനാളിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുന്ന രീതിയിലാവുന്നു. തിരുനാളിന്റെ നേർച്ചവരവ് ഓരോ വർഷവും വർധിപ്പിക്കണമെന്നാണു സംഘാടകരുടെ ആഗ്രഹമെന്നു തോന്നുന്നു. നേർച്ചവരുമാനത്തിന്റെ വർധനവാണു പോലും തിരുനാളിന്റെ വിജയത്തിനു മാനദണ്ഡം!.

തിരുനാൾ പരിസരത്തു നേർച്ചവസ്തുക്കൾ പാചകം ചെയ്തു ഭക്ഷിക്കുന്ന രീതി, ഊട്ടുനേർച്ച തിരുനാളുകളുടെ അവശ്യഘടകമാക്കുന്ന ശൈലി എന്നിവ പുനപരിശോധനയ്ക്കു വിഷയമാക്കേണ്ടതാണ്. ഇവയും മേൽപ്പറഞ്ഞ മറ്റു ബാഹ്യ ആഘോഷങ്ങളും തിരുനാളുകളുടെ ആത്മീയതയെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്.

പ്രസിദ്ധമായ തിരുനാൾ നടക്കുന്ന ഒരു ദേവാലയത്തിൽ ചെയ്യുന്നതെല്ലാം ചെറുദേവാലയങ്ങളും അനുകരിക്കുന്നു. തിരുനാളിനു കാരണഭൂതനായ വിശുദ്ധന്റെയോ വിശുദ്ധയുടെയോ അത്ഭുതപ്രവർത്തന ശക്തിയെ അതിശയോക്തി കലർത്തി അവതരിപ്പിക്കാനുള്ള വ്യഗ്രതയും വ്യാപിച്ചുകാണുന്നു. വിശുദ്ധരുടെ മാദ്ധ്യസ്ഥ്യശക്തി പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ഒന്നല്ല. ദൈവകൃപയുടെ പ്രവർത്തനമാണു വിശുദ്ധരുടെ മാദ്ധ്യസ്ഥ്യത്തിലൂടെ വിശ്വാസികൾക്കു ലഭിക്കുന്നത്. അതിനു പ്രചാരണം ആവശ്യമില്ല. അതു സ്വീകരിക്കുന്നവർ തന്നെ സ്വയംപ്രേരിതരായി തങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവരെ അറിയിക്കുമല്ലൊ. കൃത്രിമമായ പ്രചാരണങ്ങൾ വിശുദ്ധന്റെ മാദ്ധ്യസ്ഥ്യശക്തിയെക്കുറിച്ചു തെറ്റായ ധാരണകൾ സൃഷ്ടിക്കാനേ ഉപകരിക്കൂ. പുതിയ പുതിയ ആചാരങ്ങൾ മെനഞ്ഞെടുത്ത് തിരുനാളുകളെ ജനങ്ങൾ തടിച്ചുകൂടാനുള്ള അവസരങ്ങളാക്കുന്നവരുമുണ്ട്.

നഗരങ്ങൾ വളരുന്നതിനു മുമ്പു തിരുനാൾ അവസരങ്ങളിൽ പള്ളിയുടെ പരിസരങ്ങളിൽ ജനങ്ങൾക്ക് ആവശ്യകമായ നിത്യോപയോഗ സാധനങ്ങൾ കച്ചവടം ചെയ്യുന്ന രീതി സാധാരണമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ അത് ആവശ്യകവുമായിരുന്നു. നഗരവത്കരണത്തിന്റെ ഇക്കാലത്തു കടകളും മാളുകളും വർധിച്ചിരിക്കുമ്പോൾ, പള്ളി പരിസരത്ത് കച്ചവടം ആവശ്യമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആളുകളെ കൂട്ടാൻവേണ്ടി ഉപഭോഗസംസ്‌കാരത്തിന്റെ ആകർഷണശൈലി സ്വീകരിക്കുന്നതു ന്യായീകരിക്കാനാവില്ല. കർത്താവായ യേശു പെസഹാ തിരുനാളിനോടനുബന്ധിച്ച് ജറുസലേം ദേവാലയത്തിൽ നിന്നു കച്ചവടക്കാരെയും നാണയമാറ്റക്കാരെയും പുറത്താക്കി. ദേവാലയത്തെ അവർ കവർച്ചക്കാരുടെ ഗുഹയാക്കിയെന്നാണു കർത്താവ് പറഞ്ഞത്. (മത്താ. 21.13). കച്ചവടത്തിലൂടെയും നാണയമാറ്റത്തിലൂടെയും നടന്ന അനീതിക്കെതിരെയാണ് അവിടുന്നു ചാട്ടവാറെടുത്തത്. സമാനമായ അനീതികൾ തിരുനാളുകളോടനുബന്ധിച്ചു ദേവാലയത്തിനു പുറത്തു നടന്നാലും യേശു അതിനെ എതിർക്കും.

തിരുനാൾ ആഘോഷങ്ങൾക്കുവേണ്ടിയുള്ള ചെലവിനു നേർച്ചവരവിന്റെ നല്ലൊരു ഭാഗം വേണ്ടിവരുന്നതായാണു കാണുന്നത്. നേർച്ചപ്പണം ഇപ്രകാരം ധൂർത്തിനായി ചെലവിടുന്നതു നീതീകരിക്കാനാവുമോ? വിശ്വാസത്തിന്റെയും ഭക്തിയുടെയും നിറവിൽ ജനങ്ങൾ നൽകുന്ന നേർച്ച ആരാധനയുടെ ആവശ്യങ്ങൾക്കും പാവപ്പെട്ടവർക്കുവേണ്ടിയുള്ള കാരുണ്യപ്രവർത്തനങ്ങൾക്കുമല്ലേ ചെലവഴിക്കേണ്ടത്? മേൽപ്പറഞ്ഞ കൃത്രിമമായ ബാഹ്യ ആഘോഷങ്ങളിൽ ആകൃഷ്ടരായി വരുന്ന ജനങ്ങളാണോ ഭക്തജനങ്ങളാണോ കൂടുതൽ നേർച്ചപ്പണം നിക്ഷേപിക്കുന്നത്? യേശു പറഞ്ഞതുപോലെ ഇന്നും വിധവകളല്ലേ ദേവാലയ ഭണ്ഡാരങ്ങളിൽ കൂടുതൽ നിക്ഷേപിക്കുന്നത്? ഈ വിശുദ്ധമായ നിക്ഷേപമല്ലേ നാം അവിശുദ്ധമായി ചെലവിടുന്നത്? തിരുനാളുകൾ പലയിടത്തും ഭക്തിയുടെ വിരോധാഭാസങ്ങളായി മാറിയിരിക്കുകയാണ്. ഈ വിരോധാഭാസത്തിൽ നിന്ന് ശരിയായ പാതയിലേക്കുള്ള വഴി ദുർഘടമാണ്.

ഇടവകകയുടെ നടത്തിപ്പിന് വൈദികരോടൊപ്പം അല്മായ ശുശ്രൂഷകർ നല്ല നേതൃത്വ ശൈലിയിൽ പ്രവർത്തിക്കുന്ന പാരമ്പര്യം നമ്മുടെ സഭയിലുണ്ട്. അതെന്നും നിലനിൽക്കേണ്ടതുമാണ്. എന്നാൽ അങ്ങനെയുള്ളവരിൽ ചിലർ ബാഹ്യ ആഘോഷങ്ങൾക്കുവേണ്ടി ശക്തമായി വാദിക്കുകയും പള്ളി വികാരിമാരും രൂപതാധികാരികളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ നഖശിഖാന്തം എതിർത്ത് ലൗകികതയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ളവർ തിരുനാളുകളുടെ നവീകരണത്തിന് എല്ലാ സ്ഥലങ്ങളിലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ പൊതുവായ ആശയരൂപവത്കരണത്തിനു പള്ളി പൊതുയോഗങ്ങളും കമ്മിറ്റികളും ഭക്തസംഘടനകളും ഉറക്കെ ചിന്തിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.

തിരുനാളുകൾക്കു പുതിയ രൂപവും ഭാവവും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അടുത്തയിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ നെടുവന്നൂർ ഇടവകയിൽ തിരുനാൾ ആഘോഷത്തിനുവേണ്ടി നടത്തിയ പണപ്പിരിവിൽ വെടിക്കെട്ടിനായി മാറ്റിവയ്ക്കുമായിരുന്ന പണം, അതുപേക്ഷിച്ച് രണ്ടു പാവപ്പെട്ട കുടുംബങ്ങൾക്കു വീടുവച്ചുകൊടുക്കുന്നതിനായി ഉപയോഗിച്ചു. ഈ അതിരൂപതയിൽത്തന്നെ കുന്നപ്പിള്ളിശേരി ഇടവക രണ്ടു വർഷമായി തിരുനാളിന് വെടിക്കെട്ട് ഉപേക്ഷിച്ച് പണം വൃക്ഷത്തൈകൾ വിതരണം ചെയ്യാൻ ഉപയോഗിക്കുന്നു. കണ്ടനാട് ഇടവകയും ഇതേ മാതൃക അനുകരിച്ചിട്ടുണ്ട്. എത്രയോ നല്ലതാണ് ഈ മാതൃകകൾ. ഇതുപോലെ തിരുനാളുകളുടെ അധികച്ചെലവുകളും ആർഭാടങ്ങളും നിയന്ത്രിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തിയ ഇടവകകൾ ഇനിയുമുണ്ട്. വെടിക്കെട്ടുകൾ ദുരന്തം വിതയ്ക്കുന്ന ഇക്കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ എല്ലാ ദേവാലയങ്ങളും സ്വീകരിച്ചിരുന്നെങ്കിൽ!

ലാളിത്യത്തിന്റെ മാതൃകകളായിരുന്ന വിശുദ്ധരുടെ തിരുനാളുകൾ ആഡംബരത്തിന്റെ അവസരങ്ങളാക്കി മാറ്റുന്നതിലെ അനൗചിത്യം നാം മനസിലാക്കേണ്ടതല്ലേ? തിരുനാളുകളിൽ യേശുക്രിസ്തുവിന്റെ ജീവിതരഹസ്യങ്ങളോ വിശുദ്ധരുടെ ജീവിതമാതൃകകളോ മുൻനിർത്തിയാണു നാം നമ്മുടെ ജീവിതത്തെ ആഘോഷപൂർവകമായ ഒരനുഭവത്തിലേക്കു കൊണ്ടുവരേണ്ടത്. ആത്മീയതയുടെ വളർച്ചയ്ക്കും വിശുദ്ധജീവിതത്തിന്റെ ചൈതന്യത്തിനും ഉപകരിക്കുന്ന ആരാധനാശുശ്രൂഷകൾ, തിരുവചനധ്യാനങ്ങൾ, പ്രാർത്ഥനകൾ ചൊല്ലിയും ഗാനങ്ങൾ ആലപിച്ചുമുള്ള പ്രദക്ഷിണങ്ങൾ, ക്രൈസ്തവസന്ദേശം അവതരിപ്പിക്കുന്ന കലാപരിപാടികൾ, ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും സഹായകരമായിത്തീരുന്ന കാരുണ്യപ്രവർത്തനങ്ങൾ ഇവയൊക്കെയാണു നമ്മുടെ തിരുനാളുകളെ അർഥപൂർണമാക്കുന്നത്.

ലളിതജീവിതത്തിലേക്കു സഭയെ ആകമാനം ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ ചൈതന്യത്തിനു യോജിച്ച രീതിയിൽ തിരുനാൾ ആഘോഷങ്ങളെ നമുക്കു നവീകരിക്കാം. തിരുനാൾ ആഘോഷങ്ങൾ നമുക്ക് വിശ്വാസികളുടെ ആത്മീയാനുഭവത്തിന്റെ ഉച്ചകോടികളാക്കാം. ഇടവക കൂട്ടായ്മയുടെയും സഭാ കൂട്ടായ്മയുടെയും വളർച്ചയ്ക്കു നിദാനങ്ങളാക്കാം. സാമൂഹ്യപ്രതിബദ്ധതയോടു കൂടിയ സത്കർമങ്ങളും കാരുണ്യപ്രവർത്തനങ്ങളുംകൊണ്ടു തിരുനാളുകളെ ക്രൈസ്തവസാക്ഷ്യത്തിന്റെ അവസരങ്ങളാക്കാം. വെടിക്കെട്ടിലും ശബ്ദകോലാഹലങ്ങളിലുംനിന്നു തിരുനാളുകളെ നമുക്കു മോചിപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP