Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌പോൺസർഷിപ് വിഷയത്തിൽ സ്വകാര്യ മേഖല അയഞ്ഞ നിലപാടിന്; ഖത്തറിലെ പുതിയ തൊഴിൽ നിയമം പ്രവാസികൾക്ക് ആശ്വാസം പകരുമെന്ന പ്രതീക്ഷയ്ക്ക് ആക്കമേറി

സ്‌പോൺസർഷിപ് വിഷയത്തിൽ സ്വകാര്യ മേഖല അയഞ്ഞ നിലപാടിന്; ഖത്തറിലെ പുതിയ തൊഴിൽ നിയമം പ്രവാസികൾക്ക് ആശ്വാസം പകരുമെന്ന പ്രതീക്ഷയ്ക്ക് ആക്കമേറി

ദോഹ: എക്‌സിറ്റ് പെർമിറ്റ്, സ്‌പോൺസർഷിപ്പ് വിഷയങ്ങളിൽ സ്വകാര്യ മേഖല മൃദുവായ സമീപനം സ്വീകരിക്കുമെന്ന് വ്യക്തമായി. ഖത്തറിൽ പുതിയ തൊഴിൽ നിയമം നടപ്പാക്കാൻ നാളുകൾ അവശേഷിക്കേയാണ് തർക്ക വിഷയങ്ങളായി നിലനിന്നിരുന്ന സ്‌പോൺസർഷിപ്പ്, എക്‌സിറ്റ് പെർമിറ്റ് എന്നിവയിൽ സ്വകാര്യ മേഖല തങ്ങളുടെ നിലപാടുകളിൽ അയവു വരുത്തിയത്. നിരവധി ഭേദഗതികളോടെ നടപ്പിലാക്കുന്ന പുതിയ തൊഴിൽ നിയമം അവസാന ഘട്ടത്തിലാണ്.

സ്വകാര്യ മേഖലയെ പ്രതിനിധീകരിക്കുന്ന ഖത്തർ ചേംബർ ഇക്കാര്യത്തിൽ അഡൈ്വസറി ബോർഡുമായി ചർച്ച നടത്തി സമവായത്തിലെത്തി. വിദേശ തൊഴിലാളികളുടെ എംപ്ലോയ്‌മെന്റ് കോൺട്രാക്ട് സംബന്ധിച്ചായിരുന്നു ഏറെ തർക്കം നിലനിന്നിരുന്നത്. പുതിയ ഭേദഗതി അനുസരിച്ച് തൊഴിൽ കരാറിലെ കാലാവധി പൂർത്തിയായാൽ തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളിലേയ്‌ക്കോ സ്‌പോൺസറുടെ കീഴിലേക്കോ ജോലി മാറാനാവും. തൊഴിൽ കാലാവധി വ്യക്തമാക്കാത്ത കാരാറാണെങ്കിൽ അഞ്ചു വർഷം പൂർത്തിയായാൽ ജോലി മാറാമെന്ന് നിർദേശവും ഭേദഗതിയിലുണ്ട്. ഇക്കാര്യത്തിൽ എംപ്ലോയറുടെ സമ്മത പത്രം ആവശ്യമായി വരുന്നില്ല.

എന്നാൽ മെഗാ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ജോലിക്കെത്തുന്ന എൻജിനീയർമാർ, സീനിയർ ഉദ്യോഗസ്ഥർ എന്നിവരുടെ കാര്യത്തിൽ മാത്രം സ്വകാര്യ മേഖല ചില നിർബന്ധം പിടിക്കുന്നുണ്ട്. ഇവരുടെ സ്‌പോൺസർഷിപ്പ് മാറ്റം അഞ്ചു മുതൽ പത്തു വർഷം വരെ കഴിഞ്ഞു മതി എന്നാണ് ഖത്തർ ചേംബറിന്റെ ആവശ്യം. ചില പ്രൊജക്ടുകൾ പൂർത്തിയാകാൻ അഞ്ചു മുതൽ പത്തു വർഷം വരെ വേണ്ടിവന്നേക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

സ്‌പോൺസറിൽ നിന്നു നോ ഒബ്ജക്ഷൻ കത്ത് കിട്ടാത്ത പക്ഷം രണ്ടു വർഷം വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിലവിലുള്ള നിയമം കാരണം നിരവധി വിദേശ തൊഴിലാളികൾ ജോലി മാറാൻ കഴിയാതെ വിഷമിക്കുന്നുണ്ട്. ഇവയ്‌ക്കൊക്കെ അവസാനമാകും പുതിയ തൊഴിൽ നിയമം എന്നാണ് പ്രതീക്ഷിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP