Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺരാമായണങ്ങൾ

പെൺരാമായണങ്ങൾ

ഷാജി ജേക്കബ്‌

റ്റൊരു ‘കഥാസരിത്‌സാഗര’മാണ് രാമായണം. കമിൽ ബുൽക്കെ, ഏ. കെ. രാമാനുജൻ, പൗളാറിച്ച്മാൻ തുടങ്ങിയ നിരവധിയായ രാമായണപണ്ഡിതരുടെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്ന അടിസ്ഥാനവസ്തുത, രാമായണത്തിന്റെ സാംസ്‌കാരികചരിത്രമെന്നത് അതിന് ദേശാന്തരങ്ങളിലും കാലാന്തരങ്ങളിലും സാധ്യമായ ബഹുസ്വര ഭാവജീവിതത്തിന്റെ സൃഷ്ടിയാണെന്നതാണ്. ഇത്രയേറെ പാഠവൈവിധ്യങ്ങളിലേക്കു പരകായപ്രവേശം നേടിയ മറ്റൊരു പൗരാണിക ക്ലാസിക്കില്ല. മിത്തിക്കൽ ഭൂതകാലത്തിന്റെ ഗൂഢസാരസ്വതങ്ങളിൽനിന്ന് സമകാല സമൂഹത്തിന്റെ ഗാഢരാഷ്ട്രീയങ്ങളിലേക്കു സംഭവിച്ച രാമകഥയുടെ ചരിത്രസഞ്ചാരത്തിനു സമാനമായ മാതൃകയും മറ്റൊന്നില്ല.

വംശം, മതം, ജാതി, ലിംഗം, ഭാഷ, ദേശം തുടങ്ങിയ സംവർഗങ്ങളെല്ലാം മറികടന്ന് രാമകഥ കുലംകുത്തിയൊഴുകിയ ചാലുകൾ ദക്ഷിണേന്ത്യൻ അനുഭൂതിചരിത്രത്തിന്റെ ഭാഗമാണ് ജനസമൂഹങ്ങളുടെ ഭാവനയെയും യാഥാർഥ്യത്തെയും ഇത്രമേൽ സമീകരിച്ചഭിസംബോധന ചെയ്ത വേറൊരു ഇതിഹാസ/പുരാണകാവ്യം ലോകഭാഷകളിൽതന്നെ വിരളമാണ്. രാമായണം സമുദ്രസമാനമായ ഒരു കഥാസഞ്ചയമാകുന്നു. അതിൽ നിന്നുയരുന്ന ജൈവകണങ്ങൾ ഘനീഭവിച്ച് ഇടിവെട്ടിപ്പെയ്തിറങ്ങാത്ത വിചാരഭൂമികളോ വികാരഭൂമികകളോ ദക്ഷിണേന്ത്യൻ സമൂഹങ്ങളിലില്ല. ഇരുപതാം നൂറ്റാണ്ടിൽ ഇത്രമേൽ സമർഥവും സാർഥകവുമായി രാഷ്ട്രീയത്തെയും ഭാവനയെയും സമന്വയിപ്പിച്ച മറ്റൊരു ഭാവപാരമ്പര്യവുമില്ല.

മലയാളത്തിന്റെ കലാസാഹിത്യാവിഷ്‌ക്കാരങ്ങളെ മൊത്തത്തിലെടുത്താൽ അതിലൊരു പാതിരാമായണത്തിന്റെ പാഠാന്തരങ്ങളും രൂപാന്തരങ്ങളുമായിരിക്കും. പതിനാലാം നൂറ്റാണ്ടിലെഴുതപ്പെട്ട രാമചരിതം മുതൽ ഇക്കഴിഞ്ഞ മാസം പുറത്തുവന്ന ‘പെൺരാമായണം’ വരെ, ആ ധാരയ്ക്കുള്ള നൈരന്തര്യം അത്രമേൽ പ്രകടമാണ്. സാഹിത്യേതര രംഗ-സ്ഥല-കാലകലകളുടെ കഥയും ഭിന്നമല്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിന്റെ അച്ചുതണ്ടുപോലും രാമനാണല്ലോ.

ആധുനിക മലയാളസാഹിത്യത്തിൽ പുനർവായനയുടെയും സ്ത്രീഭാവനയുടെയും രാഷ്ട്രീയമണ്ഡലങ്ങൾക്കു വഴിത്തിരിവുണ്ടാക്കിയ ‘ചിന്താവിഷ്ടയായ സീത’ തൊട്ടുതുടങ്ങുന്ന പുതിയൊരധ്യായത്തിന്റെ ഇങ്ങേയറ്റത്താണ് പെൺരാമായണത്തിന്റെ നില. ഇക്കാലയളവിൽ വംശം, ജാതി, ലിംഗം, ദേശം, വർഗം തുടങ്ങിയ മാനകങ്ങളിൽ രാമകഥയ്ക്കുണ്ടായ ജീവിതപരിണാമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണം. തന്റെ ഏറെ ശ്രദ്ധേയമായ ഇംഗ്ലീഷ്‌നോവലുകളിലും (അസുര, അജയ, കലി, വാനര) ഹിന്ദി ടെലിവിഷൻ പാഠങ്ങളിലും (സിയകെറാം) ആനന്ദ് നീലകണ്ഠൻ രാമായണത്തിനു(മഹാഭാരതത്തിനും) നൽകിയ ഭാഷ്യങ്ങൾ സമീപകാല ഇന്ത്യൻസാഹിത്യ-കലാഭാവനയുടെ മാത്രമല്ല ജനപ്രിയസംസ്‌കാരത്തിന്റെയും രാഷ്ട്രീയഭാവനയുടെയും മികച്ച മാതൃകകളാണ്. ഹിന്ദുദേശീയതയിൽനിന്ന് ഹിന്ദുത്വദേശീയതയിലേക്കു കുതിച്ചെത്തിയ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരിക മണ്ഡലങ്ങളിൽ കലയുടെയും സൗന്ദര്യത്തിന്റെയും പ്രതിബോധം മുന്നോട്ടുവയ്ക്കുന്ന പാഠരൂപങ്ങളായി ആനന്ദിന്റെ രചനകൾ പ്രാധാന്യം നേടുന്നു. ആദ്യമായി അദ്ദേഹം മലയാളത്തിലെഴുതിയ കൃതിയാണ് മൂന്നു കഥകളുടെ സമാഹാരമായ ഈ പുസ്തകം. വല്മീകം, മീനാക്ഷി, ശാന്ത-രാമന്റെ നേർപെങ്ങൾ എന്നിവയാണ് ‘പെൺരാമായണ’ത്തിലെ കഥകൾ.

വല്മീകം

കുട്ടികൾക്കുള്ള ഒരു കഥപോലെ തോന്നാം, വല്മീകം വായിച്ചുതുടങ്ങുമ്പോൾ. അതീവ ലളിതവും സുതാര്യവുമായ ആഖ്യാനം. ക്രൗഞ്ചപ്പക്ഷികളിൽ പെണ്ണിന്റെ ആത്മവിചാരത്തിൽ തുടങ്ങി ആൺപക്ഷിയെ കൊന്ന വേടന്റെ വേടത്തിയിലൂടെ മുന്നേറി, വല്മീകിയായി മാറിയ കാട്ടാളന്റെ ആത്മവിചാരണയായി പരിണമിക്കുന്ന കഥ. പെണ്ണിന്റെ കണ്ണീരും കരുതലും സൃഷ്ടിച്ച രാമായണത്തിന്റെ രചനാപദ്ധതിയും അതേക്കുറിച്ചു കെട്ടിപ്പൊക്കിയിട്ടുള്ള മൂല്യബോധങ്ങളും അട്ടിമറിക്കുന്നു, ആനന്ദ്. വിഖ്യാതമായ വാല്മീകിവാക്യം, ‘മാനിഷാദ പ്രതിഷ്ഠാം.....’, അതു സൃഷ്ടിച്ച ശാപത്തിന്റെ കേവലതയിൽനിന്ന് അർഥങ്ങളുടെ ബഹുലതയിലേക്കു വളർന്ന കവിതയായപ്പോൾ ആ ശ്ലോകം സൃഷ്ടിക്കുന്ന സന്ദേഹങ്ങൾ വല്മീകിയുടെ ഉറക്കം കെടുത്തുന്നു. തന്റെ ഉയിരുപകർന്നു നടത്തുന്ന സൃഷ്ടിയെക്കുറിച്ചുള്ള ഉൽക്കണ്ഠയിൽ ഉറക്കം കെടാത്ത ആരുണ്ട്, ഭൂമിയിൽ? ആനന്ദ് എഴുതുന്നു:

“ ‘മാ നിഷാദ’ ഒരു നിമിഷം ഛന്ദനിബദ്ധമായ കവിതയല്ലേ ഇത്. കോപത്താൽ പറഞ്ഞ ശാപവാക്കുകൾ ലക്ഷണമൊത്ത കവിതയായതറിഞ്ഞ് വാല്മീകി തരിച്ചുനിന്നു. ശപിച്ചത്, ചകോരമിഥുനങ്ങളിലൊന്നിനെ അമ്പെയ്ത കാട്ടാളാ, നിനക്കൊരിക്കലും സ്വസ്ഥതയില്ലാതെ പോകട്ടെ എന്നാണ്. പക്ഷേ താനറിയാതെ ഇതിന് നിഗൂഢാർഥം വന്നതെങ്ങനെ? മഹാലക്ഷ്മിയിൽ വസിക്കുന്നവനേ നിന്റെ പുകഴ് ശാശ്വതമാകട്ടെ എന്നൊരർഥം. നിഷാദാ, നിന്റെ പുകഴ് ശാശ്വതമാവട്ടെ എന്നും അർഥം. ലക്ഷ്മീകാന്തനെ നിഷാദനാക്കുന്ന വാക്കുകളിൽ മറിമായം. കാമമോഹിതൻ ചകോരമോ അതോ രാമനോ? രാമനും സീതയുമാകുന്ന പ്രേമചകോരങ്ങളിൽ ഒരാളായ രാമൻ വധിച്ച കാമമോഹിതനോ രാവണൻ? മഹാലക്ഷ്മീവാസനായ രാമാ, നിന്റെ പുകഴ് എന്നാളും വാഴട്ടെ എന്നുമർഥം. പ്രേമചകോരപ്പക്ഷിയിലൊന്നായ നീ വധിച്ച കാമമോഹിതനാം ലങ്കേശ്വരനേ എന്നുമർഥം.

വാക്കുകളുടെ മായാജാലം. ശാപം സ്തുതിയാകുന്ന, സ്തുതി കവിതയാകുന്ന, കവിത ഇതിഹാസമാകുന്ന ജീവിതത്തിന്റെ ഇന്ദ്രജാലം. പ്രചോദനം വന്നത് തികച്ചും ആകസ്മികമായി”.

കറുപ്പിലും വെളുപ്പിലും മുക്കിവരച്ച ചിത്രങ്ങളായി രാമായണത്തെ വായിച്ചുവന്ന കാലങ്ങളോടാണ് ഈ കഥ സംവദിക്കുന്നത്. ക്രൗഞ്ചപ്പക്ഷിക്കും വേടനും തങ്ങളനുഭവിക്കുന്ന വിശപ്പിന്റെയും വേട്ടയുടെയും ഇരയാകലിന്റെയും ദുഃഖകാണ്ഡങ്ങൾ മാത്രം ബാക്കിയാകുന്നു. ഏത് ഇരയും വേട്ടക്കാരൻ കൂടിയാണ്. ഏതു വേട്ടക്കാരനും ഇരയുമാണ്. പാമ്പ് കിളിയെയും കിളിമീനുകളെയും ഇരയാക്കുന്ന പ്രകൃതിചക്രത്തിൽ കിളിക്കു മാത്രമായി നിർമ്മിക്കുന്ന നീതിവാക്യം നിലനിൽക്കുമോ? സ്വന്തം കുഞ്ഞിന്റെ വിശപ്പിന്റെ വിളിയാണ് കിളിയെയും പാമ്പിനെയും വേടനെയും വേട്ടക്കു പ്രേരിപ്പിക്കുന്നത്.

“മരക്കൊമ്പിൽ പെൺപക്ഷി കരഞ്ഞുതളർന്നിരുന്നു. ആർക്കും വേണ്ടാതെ ഇനിയെന്തു ജീവിതം? എങ്കിലും തന്റെ പ്രിയൻ കുറെ ജന്മങ്ങൾക്ക് ഭക്ഷണമാകുന്നതിന്റെ നടുക്കം മെല്ലെ അലിഞ്ഞുതുടങ്ങിയിരുന്നു. കുഞ്ഞുങ്ങളെ തിന്ന പാമ്പിനെപ്പോലും അവൾ മനസ്സിലാക്കുവാൻ തുടങ്ങിയിരുന്നു. ഒന്ന് മറ്റൊന്നിന്റെ ഇര. തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടിയാകാം പാമ്പ് സ്വന്തം കുഞ്ഞുങ്ങളെ കൊണ്ടുപോയതെന്ന് അവൾ ആശ്വസിച്ചു. വിശപ്പാണ് സത്യം. പുഴയിൽനിന്നും എത്ര മീനിനെ താൻ ശാപ്പിട്ടിരിക്കുന്നു. അതിനും കുഞ്ഞുങ്ങളുണ്ടാകാം. കാത്തിരിക്കുന്ന ഇണകളുണ്ടാകാം. ജനിയും മൃതിയും രാവും പകലും പോലെ മാറിമാറി വരുന്ന ജീവിതം”.

രാമനും രാവണനും തമ്മിലുണ്ടാകുന്ന യുദ്ധത്തിന് ആരാണുത്തരവാദി? ആരാണതിൽ തെറ്റുകാരൻ? കുഞ്ഞിന്റെ വിശപ്പുമാറുമ്പോൾ, പട്ടിണിയായിട്ടും തള്ളയ്ക്കും തന്തയ്ക്കുമുണ്ടാകുന്ന ആനന്ദത്തിന്റെയും തൃപ്തിയുടെയും കാഴ്ചകണ്ട വാല്മീകിയുടെ തിരിച്ചറിവ് നോക്കൂ. അതാണ് ഈ കഥയുടെ സാരവും രാമായണതത്വത്തെക്കുറിച്ചുള്ള മറുപാഠവും.

“അടുത്തുളെളാരു പൊന്തക്കാട്ടിൽ ഇതെല്ലാം കണ്ട് നില്ക്കുകയായിരുന്നു വാല്മീകി. കണ്ണും മനസ്സും നിറഞ്ഞ താപസൻ പർണശാലയിലേക്ക് തളർന്നു നടന്നു. ആരാണ് നീചൻ? താൻ ആർക്കാണ് രാമന്റെ കഥ പറഞ്ഞ് നന്മ പഠിപ്പിക്കേണ്ടത്? ആരു നടക്കുംവഴി നൽവഴി? ആരു പേശും മൊഴി നേർമൊഴി? തനിക്ക് പശിച്ചിട്ടും തനിക്ക് ഭക്ഷണം പകുത്തുതന്ന വേടന് നന്മയോതാൻ താനാര്? എല്ലാവരുടെയും വയറ് നിറച്ച വേടത്തിയോട് എന്തു കവിത പറയാൻ? ആത്മാർപ്പണം നടത്തിയ ചകോരപ്പെണ്ണിന് കവിയായ താനെന്തു നന്മയോതാൻ? വെറും പതിനാറു ഗുണം മാത്രമുള്ള രാമനും പത്തു തലയുള്ള രാവണനും അറിയാത്ത പലതും ഉലകിലുള്ളപ്പോൾ എല്ലാമറിഞ്ഞെന്നു കരുതി. എല്ലാവർക്കും അറിവുപകരാൻ എഴുത്താണി കൂർപ്പിച്ച് ഇതിഹാസമെഴുതാനിരിക്കുന്ന താനെന്തു മൂഢൻ. ഈ മായാപ്രപഞ്ചത്തിൽ കാണുന്നതെന്തും സത്യം. അനുഭവിക്കുന്നതെന്തും നന്മ. നായകനും പ്രതിനായകനും നോക്കുന്ന കണ്ണിന്റെ നോട്ടംപോലെ. നന്മയും തിന്മയും ഒരേ സത്യത്തിൻ വ്യത്യസ്തഭാവങ്ങൾ. തമസാനദിയെ സൂര്യൻ പൊൻപട്ട് പുതപ്പിക്കുമ്പോൾ വാല്മീകിയുടെ മനസ്സിൽ മഞ്ഞുരുകി. ലോകത്ത് സത്യമായി ഒന്നേയുള്ളൂ. അത് സ്‌നേഹമാണ്.

ധർമവും അധർമവും ആപേക്ഷികം. എഴുതേണ്ടത് സ്‌നേഹത്തെപ്പറ്റിയാണ്. എല്ലാവരും ക്രൗഞ്ചമിഥുനങ്ങളെപ്പോലെ. വേടനെയും വേടത്തിയെയും പോലെ. എഴുതണം ഒരു പ്രേമകവിത. അതിൽ ദൈവത്തെയും രാക്ഷസനെയും കാണേണ്ടവർ കാണട്ടെ. ധർമവിജയവും ബ്രാഹ്മണമേന്മയും വേണ്ടവർ കുത്തിനിറയ്ക്കട്ടെ. തന്റെ രാമായണം അവളുടെ കഥയാണ്. എല്ലാം ത്യജിച്ച ക്രൗഞ്ചപ്പെണ്ണിന്റെ കഥ. സ്‌നേഹമയിയായ വേടപ്പെണ്ണിന്റെയും കഥ. അമ്മയായ ഭൂമിയുടെ കഥ. അതെ, അവളാണ് ഭൂമിജ. സീതയെന്നും മൈഥിലിയെന്നും ജാനകിയെന്നും വൈദേഹിയെന്നും വിളിക്കാമെങ്കിലും തന്റെ മനസ്സിൽ മാത്രം ജനിച്ച ഭൂമിജ. തമസാനദി വെയിലിന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി. സൃഷ്ടിയുടെ ഉന്മാദത്തിൽ ആദികവി പാടിത്തുടങ്ങി. ദൂരേ നദിക്കപ്പുറത്ത് വേടപ്പെൺകൊടി നായയ്‌ക്കൊപ്പം കളിക്കുകയായിരുന്നു. ആദ്യപ്രേമകാവ്യത്തിൽ ചിന്തുകൾ കാറ്റിലലിഞ്ഞ് അവൾക്കുമുകളിലൂടെ ഒഴുകിപ്പോയി. ഒരു നിമിഷം കുഞ്ഞ് കാതോർത്തു. അറിയാത്ത ഭാഷയിലുള്ള ഗാനം. അവൾക്കു പഠിക്കേണ്ടതായി ഒന്നുമതിലുണ്ടായിരുന്നില്ല. അവളുടെ ലോകം എല്ലാ കാര്യങ്ങൾക്കും മേലേയായിരുന്നു. അവൾ പുൽമേട്ടിലൂടെ ഓടി. പുറകേ നായയും. ആദികവിയുടെ പാട്ട് ആലിംഗനബദ്ധരായി പുൽത്തട്ടിൽ കിടന്ന് വേടനെയും വേടത്തിയെയും തഴുകിക്കടന്ന് എങ്ങോ മറഞ്ഞുപോയി”.

മീനാക്ഷി

ശൂർപ്പണഖയാണ് മീനാക്ഷി. പകയുടെ പുകച്ചിലിൽ അയോധ്യാരാജധാനിയിലെത്തുന്നു, അവൾ. തെരുവിൽ അലഞ്ഞുതിരിയുന്നതിനിടയിൽ ഒരു ചണ്ഡാലത്തിയുടെ കുഞ്ഞിനെ അവൾ ഓമനിക്കുന്നു. ഇല്ലാത്ത മുലകൾ ചുരന്നപ്പോൾ അവൾക്കു നിയന്ത്രണമറ്റു. രാമനെ സ്‌നേഹിച്ച കുറ്റത്തിന് ലക്ഷ്മണൻ മൂക്കും മുലകളും മുറിച്ച ശൂർപ്പണഖയുടെ രൂപം കൊട്ടാരത്തെരുവുകളിൽ ആളുകളെ ഭയപ്പെടുത്തുന്നുണ്ട്. അപ്പോഴാണ്, എട്ടുമാസം ഗർഭവതിയായ സീത, കാനനവാസത്തിന് രാമനാൽ നിഷ്‌കരുണം പറഞ്ഞയയ്ക്കപ്പെട്ട് സ്വർണത്തേരിൽ അതുവഴി വരുന്നത്. ലക്ഷ്മണനുമുണ്ട് തേരിൽ. സീതയും ശൂർപ്പണഖയും നേർക്കുനേർ നടത്തുന്ന സംഭാഷണമാണ് ഈ കഥയുടെ കാതൽ. പെണ്ണ് മണ്ണിനെയെന്നപോൽ മീനാക്ഷിയെ തിരിച്ചറിയുന്നു.

“രണ്ടു പെണ്ണുങ്ങളഉം ഒരു നിമിഷം മുഖാമുഖം നോക്കിനിന്നു. പുരുഷോത്തമന്റെ രാജധർമം ചവച്ചുതുപ്പിയവൾ. മൂക്കും മുലകളും പ്രണയബലി കൊടുത്തവളെ നോക്കി ചോദിച്ചു: ‘നീ......’

മീനാക്ഷി ചിരിച്ചു, ‘ആ............ അവൾതന്നെ ശൂർപ്പണഖ’.

പൊൻപണം വാങ്ങി കൂലിക്ക് പാട്ടെഴുതുന്ന മഹാകവികൾ പാടിഫലിപ്പിച്ച രാക്ഷസി. മൂർച്ചയുള്ള പല്ലും കൂർത്ത നഖങ്ങളുമുള്ള മീനാക്ഷി. രാക്ഷസരാജാവ് രാവണന്റെ അനുജത്തി. ദശമുഖൻ കൊന്നുതള്ളിയ വിദ്യുജ്ജിഹ്വന്റെ ഭാര്യ. നീ പ്രണയിച്ച, നിന്നെ പരിണയിച്ച മര്യാദാപുരുഷോത്തമനെ മോഹിച്ച കുറ്റത്തിന് രാമാനുജൻ മൂക്കും മുലകളും പറിച്ചെറിഞ്ഞ ഒരു വെറും പെണ്ണ്. അവളുടെ മൂക്കില്ലാത്തമുഖം നോക്കാതെ ദൂരത്തേക്കു നോക്കി സീത പറഞ്ഞു: ‘പ്രണയം.....അതിപ്പോൾ നിറഞ്ഞ വയറുമായി പെരുവഴിയിൽ’. പകയുടെ എരിവൂതി മീനാക്ഷി പറഞ്ഞു, ‘ഇപ്പോഴും മൂക്കും മുലകളും മുഴുവനായുണ്ടല്ലോ സീതേ നിനക്ക്. നീയെത്ര ഭാഗ്യംകെട്ടവൾ. നിന്റെ രാമനായി നീ എന്തു നല്കി?’ ഒരു നിമിഷം സീത ഒന്നും മിണ്ടിയില്ല. മീനാക്ഷിയുടെ വികൃതമായ മുഖത്തേക്ക് കണ്ണുപാറിയ നിമിഷം അവളുടെ താമരമിഴികൾ നിറഞ്ഞൊഴുകി. ‘മാപ്പ്’. മീനാക്ഷിയുടെ പരുത്ത കൈകൾ തന്റെ ചോരതുടിക്കുന്ന പൂങ്കൈയിൽ അമർത്തി ജാനകി വിരുമ്പി.

‘അരുത്.... വയറ് നിറഞ്ഞിരിക്കുന്നവർ കരയരുത്’, സീതയെ തന്റെ കുഴിഞ്ഞ മാറോടു ചേർത്തുപിടിച്ച് മീനാക്ഷി പറഞ്ഞു.

കോദണ്ഡരാമന്റെ നറുമണമുണ്ടോ ഈ ജനകന്റെ മകൾക്ക്? ഇല്ല. ഏതോ ചിതൽതിന്ന നീതിശാസ്ത്രത്തിന്റെ മുഷിഞ്ഞ മണം മാത്രമേ മീനാക്ഷിക്ക് കിട്ടിയുള്ളൂ.

‘എത്ര മാസം?’ സീതയുടെ വയറിൽ തഴുകി ഇല്ലാത്ത മുലകളിൽ പാലൂറുന്നതറിഞ്ഞ് മീനാക്ഷി ചോദിച്ചു.

‘എട്ട് തികയാറായി’.

ഒരമ്മയ്ക്കു മാത്രം വരുന്ന അവളുടെ പുഞ്ചിരി കണ്ട് മീനാക്ഷിയുടെ മനസ്സിൽ അസൂയ ഒരു കൊള്ളിയാൻകണക്കേ മിന്നി.

‘എവിടേക്ക്?’ അവൾ സീതയോടു ചോദിച്ചു.

‘മണ്ണിൽ പിറന്നവൾക്ക് ഉലകമേ വീട്. വല്ലഭൻ തന്റെ അനുജനോട് രഘുവംശത്തിന്റെ കളങ്കിതയെ ഏതോ കാട്ടിൽ കളയാൻ കല്പിച്ചിരിക്കുന്നു’. കണ്ണീരിൽ തിളങ്ങുന്ന ചിരിയോടെ സീത പറഞ്ഞു.

‘തളരരുത്. മകനെ വളർത്തണം. അവന്റെ അച്ഛനെപ്പോലെ, മാലോകർ വാഴ്‌ത്തും പുരുഷോത്തമനെപ്പോലെ’, മീനാക്ഷി പറഞ്ഞു.

‘ദൈവങ്ങൾക്കുണ്ടോ ഈ നാട്ടിൽ പഞ്ഞം?’ സീത ചിരിച്ചു.

‘ഇല്ല മീനാക്ഷീ. ഒരു വെറും ഈശ്വരനായി വീണുപോകാൻ അവനെ ഞാൻ വിടില്ല. ഹുങ്കുപിടിച്ച പൗരോഹിത്യത്തിനുനേരെ തലയുയർത്തി നില്ക്കാൻ കെല്പുള്ള ഒരുത്തനായി, സ്‌നേഹത്തിനു പകരം സ്‌നേഹം കൊടുക്കുന്ന ഒരു മനുഷ്യനായി ഞാനവനെ വളർത്തും. ഇനിയിവിടെ ഒരു മീനാക്ഷിയും ഉണ്ടായിക്കൂടാ’. മീനാക്ഷി അവളെ ഒരു നിമിഷം അമ്പരപ്പോടെ നോക്കി. സീതയുടെ നിറവയർ തഴുകി മീനാക്ഷി മന്ത്രിച്ചു: ‘ഒരു സീതയും’ ”.

ചക്രവർത്തിയുടെ കൊട്ടാരത്തിൽനിന്നും ബഹിഷ്‌കൃതയായ സീത ചണ്ഡാലത്തിയുടെ കുഞ്ഞിനെ മീനാക്ഷി എന്നു പേരിട്ടുവിളിക്കുന്നു. ഇപ്പോഴാണവൾ അയോധ്യയുടെ മഹാറാണിയായതെന്ന് ശൂർപ്പണഖ പ്രഖ്യാപിക്കുന്നു. ജീവിതത്തിന്റെ മഹാസൗന്ദര്യങ്ങളെയും സൗരഭ്യങ്ങളെയും കണ്ടെത്തുന്ന ഒരു രാക്ഷസിയുടെ ഏകാന്തരാവിൽ ആനന്ദ് കഥയവസാനിപ്പിക്കുന്നു. നാടകീയവും മൗലികവുമായ കഥാസന്ദർഭം.

“അകലെ സൂര്യവംശത്തിന്റെ കൊട്ടാരാങ്കണത്തിൽനിന്നും അർഥമില്ലാത്ത ഏതോ യാഗത്തിന്റെ മന്ത്രോച്ചാരണമുയർത്തി. താണുപോകുന്ന സൂര്യൻ രാമരാജ്യത്തിൽ രാവെറിഞ്ഞു. കൊച്ചുമീനാക്ഷി തൂളിയിൽ കിടന്ന് ഏതോ ദിവ്യഭാഷയിൽ അർഥഗർഭമായി കുറുകി. മീനാക്ഷി സീത തന്ന പൂക്കളെ തന്റെ മൂക്കിലേക്കടുപ്പിച്ചു. ഈ പൂക്കൾക്കുണ്ടോ പരിമളം? ഇലകളിൽ വിടവിൽക്കൂടി നൂണ്ടിറങ്ങി തന്റെ മാറിൽ തഴുകുന്ന പോക്കുവെയിലിനുണ്ടോ സൗരഭ്യം?

‘ഉവ്വ്’. മീനാക്ഷി ഉറക്കെ പറഞ്ഞു. ‘ഉവ്വ്’, എല്ലാത്തിലും സുഗന്ധമുണ്ട്. പൂക്കളെ കാറ്റിനു കൊടുത്തുകൊണ്ട് മുലയില്ലാമാറിൽ കൈകളമർത്തി മീനാക്ഷി പുഞ്ചിരിച്ചു. ദൈവങ്ങളേ നിങ്ങൾക്കറിയുമോ ഈ ഉലകത്തിലെ ഓരോ കണങ്ങൾക്കുമുണ്ട് പരിമളം.

ഓരോ നിമിഷത്തിനുമുണ്ട് ജീവിതത്തിന്റെ നറുമണം”.

ശാന്ത

ഹാഭാരതത്തിലെ രാമകഥയിൽനിന്നാണ് ഈ കഥാപാത്രത്തെ സ്വീകരിച്ചത്. ദശരഥന് കൗസല്യയിൽ പിറന്ന ശാന്തയെന്ന പെൺകുഞ്ഞിന്റെ കഥയും ജീവിതവുമാണിത്. ആൺകുട്ടിയുണ്ടാവാൻ യജ്ഞങ്ങളൊരുപാടു നടത്തി വലഞ്ഞു മഹാരാജാവ്. ഒടുവിൽ അതിനുവേണ്ടി ഏകപുത്രിയെ ഉപേക്ഷിക്കാനും അയാൾ തയ്യാറായി. മഴകിട്ടാതെ വരണ്ടുണങ്ങിയ അംഗരാജ്യത്തെ രക്ഷിക്കാൻ അവിടത്തെ രാജാവിന് ശാന്തയെ ദത്തുപുത്രിയായി നൽകി ഭാരമൊഴിച്ചു, ദശരഥൻ. ഋശ്യശൃംഗനെ പ്രലോഭിപ്പിച്ചുവരുത്തി മഴപെയ്യിച്ച് അംഗരാജ്യത്തെയും ജനങ്ങളെയും നിലനിർത്തുകയായിരുന്നു ശാന്തയുടെ ദൗത്യം. അവളതു നിർവഹിച്ചു. ഋശ്യശൃംഗനുമൊത്ത് ദീർഘസുമംഗലിയായി വാഴുകയും ചെയ്തു. പുത്രകാമേഷ്ടിയാഗം നടത്താൻ ഋശ്യശൃംഗനെ ക്ഷണിച്ചു, ദശരഥൻ. യാഗഗുരുവിന്റെ പത്‌നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു. ഋശ്യശൃംഗന്റെ യാഗഫലമായി ദശരഥന് രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിങ്ങനെ നാലാൺമക്കൾ പിറന്നു. സമ്പത്തും സ്വർണവും ആവോളം വാഗ്ദാനം കിട്ടിയിട്ടും ശിഷ്ടകാലവും സഞ്ചാരികളായി അലയാനാണ് മുനിയും പത്‌നിയും തീരുമാനിച്ചത്. ദശരഥന്റെ മരണസമയത്ത് ശാന്ത അയോധ്യയിലെത്തി. വിധിവൈപരീത്യമെന്നപോലെ അപ്പോൾ നാലാൺമക്കളും അയാൾക്കടുത്തുണ്ടായിരുന്നില്ല. പത്‌നിമാർ വിലക്കിയിട്ടും പുത്രിയെ പുറന്തള്ളിയ ദശരഥൻ പിൽക്കാലം പത്‌നിയുടെ വാക്കുകേട്ട് പുത്രനെയും കാട്ടിലയച്ചിരുന്നു (ആ പുത്രനാകട്ടെ പിന്നീട് ജനങ്ങളുടെ അപവാദം ഭയന്ന് പത്‌നിയെയും പുത്രരെയും കാട്ടിലുപേക്ഷിച്ചു). എന്തായാലും രാമനാണെന്നു വിഭ്രമിച്ച്, ശാന്തയുടെ മടിയിൽ തലവെച്ച് ദശരഥൻ പ്രാണനുപേക്ഷിക്കുന്നു.

പെണ്ണിനെ ഒഴിവാക്കി ആണിനെ മനസ്സിലും സിംഹാസനത്തിലും പ്രതിഷ്ഠിച്ച ദശരഥൻ താനുപേക്ഷിച്ച പെണ്ണിന്റെ മടിയിൽ മരിക്കേണ്ടിവരുന്നു. പെണ്ണിനായി രാജ്യം ത്യജിച്ചു, അജൻ. പെണ്ണിനെ ഉപേക്ഷിച്ച് ആണിനെ സ്വീകരിച്ചു, ദശരഥൻ. രാമന്റെ അവസ്ഥയെന്താവും? ആനന്ദ് നീലകണ്ഠൻ രാമ-സീതാകഥയുടെ ഭൂതകാണ്ഡത്തിൽനിന്ന് ഭാവിയിലേക്കൊരു ഭാവസേതു നിർമ്മിക്കുകയാണ്.

കൂനിയായ പരിചാരിക മന്ഥരയുടെ അനിതരസാധാരണമായ സ്‌നേഹം, കൈകേയിച്ചെറിയമ്മയ്ക്കുണ്ടായിരുന്ന അളവറ്റ വാത്സല്യം, ഋശ്യശൃംഗന്റെ അപാരമായ ധ്യാനസിദ്ധി, ദശരഥന്റെ ഐതിഹാസികമായ പതനം, ശാന്ത കടന്നുപോകുന്ന ഘോരാനുഭവങ്ങളുടെ ദീർഘകാനനങ്ങൾ..... അതീവ നാടകീയമായി അപമിത്തീകരണത്തിന്റെ കഥനകല രൂപപ്പെടുത്തുകയാണ് ആനന്ദ് നീലകണ്ഠൻ.

ഋശ്യശൃംഗന്റെ ജീവിതധർമബോധം വെളിപ്പെടുന്ന ഒരു രംഗം നോക്കുക:

“ഒരിക്കൽ, പുഴയിൽ വീണുപിടയ്ക്കുന്ന തേളിനെ ഋഷ്യശൃംഗൻ കൈകൊണ്ട് കരയ്ക്കിടാൻ നോക്കി. പക്ഷേ, തേൾ കൈവിരലിൽ ആഞ്ഞുകൊത്തി. വേദനകൊണ്ട് ഋഷ്യശൃംഗൻ പിടിവിട്ടു. തേൾ വീണ്ടും വെള്ളത്തിൽ വീണു. പിന്നെയും അവളുടെ ഭർത്താവ് തേളിനെ കൈകൊണ്ട് എടുത്തുയർത്തി. വീണ്ടും തേൾ ഋഷ്യശൃംഗന്റെ കൈയിൽ കൊത്തി. ഇത് പലവുരു ആവർത്തിച്ചപ്പോൾ കണ്ടുനിന്ന ശാന്ത കോപിച്ചു.

‘അത് പിന്നെയും കടിക്കും. അതിനെ ചാവാൻ വിട്ടുകൂടേ?’

ഏഴാമതും തേളിനെ ഉയർത്തിക്കൊണ്ട് ഋശ്യശൃംഗൻ പറഞ്ഞു:

‘ശാന്തേ, കടിക്കുക തേളിന്റെ സ്വഭാവമാണ്.

രക്ഷിക്കുക എന്റെ ധർമവും’ ”.

മലയാളത്തിൽ കുമാരനാശാനും ശ്രീകണ്ഠൻനായരും മുതൽ സാറാജോസഫ് വരെയുള്ളവർ പിന്തുടർന്നതുപോലെ, ആഴവും മുഴക്കവുമുള്ള ധ്വന്യാത്മകഭാഷയിൽ രചിച്ച കഥകളല്ല, പെൺരാമായണത്തിലേത്. അസാധാരണമാംവിധം സംഘർഷാത്മകമോ തത്വതീവ്രമോ വിചാരബദ്ധമോ ദുരന്തപൂരിതമോ ആയ സന്ദർഭങ്ങൾ കൊണ്ട് സംഭൃതവുമല്ല അവ. മലയാളസാഹിത്യഭാഷയുടെ പരിചിതവും പതിവുള്ളതുമായ ആഖ്യാനശൈലിപോലുമല്ല ആനന്ദിന്റേത്. ജനപ്രിയഭാവനയുടെ ഭാവാന്തരസാധ്യതകളിൽ പെണ്മയുടെ സ്വത്വരാഷ്ട്രീയവും ആണ്മയുടെ ചരിത്രവിചാരണയും ഇഴകലർത്തിനടത്തുന്ന പുരാണത്തിന്റെ പുനർവായനകളാണ് പെൺരാമായണകഥകൾ. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഭാഷയിലും ഭാഷണത്തിലും ആര്യഭാവന കയ്യൊഴിയുന്ന ആഖ്യാനത്തിന്റെ രാഷ്ട്രീയകലയാണ് ആനന്ദിന്റേത്.

‘അസുര’ മുതൽ ‘വാനര’ വരെയുള്ള വംശപുരാണനോവലുകളിലെ കനംമുറ്റിയ ദ്രാവിഡ ഭാഷാ-ഭാഷണമുഹൂർത്തങ്ങളുടെ വിദൂരഛായയിലെഴുതപ്പെട്ട ലളിതവും സുതാര്യവുമായ കഥകൾ. ഏതർഥത്തിലും ഈ കഥകൾ പ്രകടിപ്പിക്കുന്ന സൂക്ഷ്മവും സുന്ദരവുമായ പെണ്മയുടെ ജാഗ്രതയുള്ള ലാവണ്യകല ഒന്നു വേറെതന്നെയാണ്. പുറന്തള്ളപ്പെടുന്ന, മണ്ണിനോളം താഴ്‌ത്തപ്പെടുന്ന, പെണ്ണിന്റെ ദുരിതപർവങ്ങളാണ് ആനന്ദിന്റെ കഥാഭൂമിക. വേടത്തിയും ചണ്ഡാലത്തിയും പെൺപക്ഷിയും മുതൽ സീതയും മന്ഥരയും ശൂർപ്പണഖയും ശാന്തയും കൈകേയിയും വരെ-രാമായണത്തിൽ ഉള്ളവരോ ഇല്ലാത്തവരോ ആയ കഥാപാത്രങ്ങൾ. ഉള്ളവയോ ഇല്ലാത്തവയോ ആയ കഥാസന്ദർഭങ്ങൾ. പറഞ്ഞും പാടിയും കേട്ടവയോ കേൾക്കാത്തവയോ ആയ പഴംപുരാണങ്ങൾ. പാഠാന്തരത്വം കൊണ്ടു മൂർത്തവും പ്രസകത്വുമായ പ്രമേയങ്ങൾ. സ്ഥലകാലബന്ധങ്ങളോ സയുക്തികകല്പനകളും മൂല്യപ്രതിഭാസങ്ങളും കൊണ്ട് പ്രോജ്ജ്വലമായ മാനുഷികത കൈവരിക്കുന്ന പുരാണസന്ദർഭങ്ങൾ. ആത്യന്തികമായി ജീവിതത്തിൽ സൗന്ദര്യവും സ്‌നേഹവും സു...............വും സംഗീതവും തേടുന്ന ലോകാനുഭൂതികളുടെ ചാരുതയാണ് ‘പെൺരാമായണ’ത്തിന്റെ ഭാവതത്വം. സമകാല ഇന്ത്യൻ സാംസ്‌കാരിക മണ്ഡലങ്ങളുടെ രാഷ്ട്രീയ ഭൂമികയാക്കപ്പെടുന്ന സ്ത്രീപക്ഷവായനയുടെ വേറിട്ടൊരു പാഠമാതൃക.

സീതയ്ക്കും ശൂർപ്പണഖയ്ക്കും മന്ഥരയ്ക്കും ശാന്തയ്ക്കും കൈകേയിക്കും മുന്നിൽ കുറ്റവിചാരണ ചെയ്യപ്പെടുന്ന മഹാരാജാക്കന്മാരും മഹാകവികളും ദൈവാവതാരങ്ങളുമൊക്കെയായ പുരുഷകേസരികളുടെ അഗുപ്തചരിതങ്ങൾ കൂടിയാണ് ഈ കഥകളോരോന്നും. പെണ്ണിനെ മുൻനിർത്തി രാമായണം വായിക്കുന്ന കഥാകൃത്ത് ഐതിഹാസികമാനങ്ങളിൽനിന്ന് ആ മഹാപുരാണത്തെ മണ്ണിലേക്കിറിക്കിക്കൊണ്ടു വരുന്നു. അധികാരം, രാജ്യം, വംശം, കുലം, കുടുംബം, മാതൃത്വം, കാമം, പ്രണയം, ബ്രാഹ്മണ്യം, ദലിതത്വം, പലായനം, അഭയാർഥിത്വം, ഹിംസ..... അയോധ്യയുടെ കാലാന്തരങ്ങളിൽനിന്ന് ആനന്ദ് കണ്ടെടുക്കുന്ന ഭാവസന്ധികളുടെ സ്‌ത്രൈണരാഷ്ട്രീയം ഈ കഥകളെ നമ്മുടെ കാലത്തിന്റെ ഭാവനാഭൂപടത്തിൽ വേറിട്ടടയാളപ്പെടുത്തുകതന്നെ ചെയ്യും.

കഥയിൽനിന്ന്:-

“കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് നുണപറഞ്ഞ കുറ്റബോധത്താൽ തളർന്ന മനസ്സുമായി അച്ഛന്റെ ശിരസ്സ് അവൾ സ്വന്തം മടിയിൽ വെച്ചു. അവളുടെ അടുത്തായി അപ്പോൾ ഋഷ്യശൃംഗനുമുണ്ടായിരുന്നു. അയാളവൾക്ക് ഒരു ചെറിയ ചെമ്പുകുടം കൊടുത്തു. ഏഴു പുണ്യനദികളിൽ നിന്ന് ശേഖരിച്ച അമൃത്. ഒരു പുത്രൻ ചെയ്യേണ്ട കടമ. അച്ഛന്റെ വരണ്ട തൊണ്ടയിൽ അവളവസാനതുള്ളി വെള്ളമിറ്റി. ‘പും’ എന്ന നരകത്തിൽനിന്നും മാതാപിതാക്കളെ കരകയറ്റേണ്ടവനത്രേ പുത്രൻ. യാഗങ്ങളും എണ്ണിയാലൊടുങ്ങാത്ത ദാനങ്ങളും ചെയ്ത് നാലു വീരപുത്രന്മാരെ ജനിപ്പിച്ച താതൻ പുത്രലാഭത്തിനായി ദത്തു നല്കി ഒഴിവാക്കിയ പുത്രിയുടെ മടിയിൽ അന്ത്യശ്വാസം വലിച്ചു. അച്ഛന്റെ ശിരസ്സ് പട്ടുതലയിണയിൽ വെക്കുമ്പോൾ ശാന്തയുടെ കണ്ണീർ വറ്റിപ്പോയിരുന്നു. എങ്കിലും എഴുന്നേറ്റപ്പോൾ അവൾ വേച്ചുപോയി. താങ്ങായി കണവന്റെ കൈകൾ.

അയാളുടെ തോളിൽ തലചായ്ച്ച് മട്ടുപ്പാവിലേക്കു നടന്നപ്പോൾ അവളുടെ കണ്ണുകൾ തൂക്കിയിട്ടിരിക്കുന്ന ചുവരിൽ മുത്തച്ഛൻ അജൻതിരുമനസ്സിന്റെ ഛായാചിത്രത്തിലുടക്കി. പത്‌നിക്കായി രാജ്യം ഉപേക്ഷിച്ചവൻ അജൻ. പാരമ്പര്യത്തിന്റെ നൂലാമാലകളിൽക്കുടുങ്ങി ധർമത്തിനുമേൽ സ്‌നേഹത്തിനു വിലകല്പിച്ച് പരിഹാസ്യനായവൻ അജൻ. അച്ഛൻതിരുമനസ്സും പോയത് പെൺവാക്കു കേട്ട് മകനെ കാട്ടിൽ പറഞ്ഞുവിട്ട ക്രൂരനെന്ന ചീത്തപ്പേരോടെ. ആൺകോയ്മയുടെയും യാഥാസ്ഥിതികതയുടെയും പാരമ്പര്യത്തിന്റെയും എത്ര കയറുകൾ മെടഞ്ഞ് വരിഞ്ഞുകെട്ടിയിട്ടും പെണ്ണാൽ ഗ്രഹണം പിടിക്കുന്ന സൂര്യവംശം. നാളെ ഒരുനാൾ രാമനും നേരിടേണ്ടിവരുമോ ഇത്തരം ധർമസങ്കടങ്ങൾ? രാജധർമത്തിന്റെ കരിങ്കല്ലിൽ സ്വന്തം പത്‌നിയുടെ സ്‌നേഹത്തിന്റെ മാറ്റുരച്ചുനോക്കുമോ പുരുഷോത്തമൻ? മണ്ണിൽനിന്നും വന്ന ആരുമില്ലാപ്പെണ്ണാം സീതയെക്കുറിച്ചോർത്തപ്പോൾ ശാന്തയുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ഭാരം നിറഞ്ഞു. എന്തിനാണ് ഞാൻ ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്നത്? നാളെ നടപ്പതെന്തെന്ന് ആരറിഞ്ഞു? പരീക്ഷണങ്ങൾ വരുമ്പോൾ തന്റെ കുഞ്ഞനുജന് ശരിയുടെ ഭാഗത്തു നില്പാൻ കരുത്തുണ്ടാവട്ടെ എന്നവൾ പ്രാർത്ഥിച്ചു. താനെത്ര ഭാഗ്യവതിയാണ് കൈകേയിച്ചെറിയമ്മ പറഞ്ഞപോലെ. രാമൻ ശരിക്കും പുരുഷോത്തമൻതന്നെയാവാം. അല്ലെങ്കിൽ കാൽപ്പണം വാങ്ങി സൂതർ പാടിപ്പഠിപ്പിച്ച പുകഴ്പാട്ടുമാവാം.

ആളുകളെ അളക്കുന്നതെന്തിന്? മട്ടുപ്പാവിൽനിന്നും കണവന്റെ തോളിൽ തലചായ്ച്ചു നാടുനീങ്ങിയ അച്ഛൻതമ്പുരാനെയും മന്ത്രജപത്തിൽ മുഴുകിയിരിക്കുന്ന അമ്മയെയും അവൾ തിരിഞ്ഞുനോക്കി. ഏതോ ഭാരം ഇറക്കിവെച്ചപോലെ അച്ഛന്റെ മരണം തന്നെ സ്വതന്ത്രയാക്കിയിരിക്കുന്നുവെന്നവളറിഞ്ഞു. ആരുടെയും സ്‌നേഹത്തിനായി ഇനി കേഴേണ്ടതില്ല. ആരുടെയും പ്രതീക്ഷയ്‌ക്കൊപ്പം വളർന്നുവോ എന്ന് ആശങ്കപ്പെടേണ്ടതില്ല. ആദ്യം സ്‌നേഹിക്കേണ്ടത് തന്നെത്തന്നെയാണെന്ന് ഋഷ്യശൃംഗൻ പറയാറുള്ള വാക്കുകൾ അവളോർത്തു. ജീവിതത്തിന് ഒരു താളമുണ്ട്. ഇന്നിന്റെ താളം. കാലം നിതാന്തമായി ഒഴുകും. ഇന്നലെകൾ മായയായി മറയും. നാളെകൾ ഒരിക്കലും വരാറില്ല. ഇന്നു മാത്രമാണ് സത്യം. ഈ നിമിഷം മാത്രമാണ് സത്യം. ആർക്കറിയാം? എല്ലാത്തിനും ഒരുപക്ഷേ, അർഥങ്ങളുണ്ടാവാം. തന്റെ ദത്തിനും രാമന്റെ വനവാസത്തിനുമെല്ലാം നാമറിയാത്ത അർഥങ്ങളുണ്ടാവാം. കാലത്തിന്റെ കൈയിലെ ചുറ്റിക ആരെന്നറിഞ്ഞു. ഉളി ആരാണെന്നാർക്കറിയാം. കാലം കൊയ്യുന്ന ശില്പങ്ങൾ നമ്മൾ.

മട്ടുപ്പാവിൽ ഋഷ്യശൃംഗന്റെ കൈകോർത്തു നില്ക്കുമ്പോൾ കൊട്ടാരമണിമന്ദിരത്തിനു മുകളിലെ സൂര്യചിഹ്നം ചാർത്തിയ സുവർണപതാക കൊടിയിറങ്ങുന്നുണ്ടായിരുന്നു. മഹാരാജാവു നാടുനീങ്ങിയ കാര്യം പെരുമ്പറകൊട്ടി അറിയിക്കുന്ന സേവകർ. ദൂരേ സരയൂവിൽ സൂര്യനസ്തമിക്കുന്നു. നാടുനീങ്ങിയ മഹാനായ തമ്പുരാന്റെ സ്മരണാർഥം ആരോ സരയൂവിൽ ലക്ഷംദീപങ്ങൾ ഒഴുക്കി. ഋഷ്യശൃംഗന്റെ തോളിൽ തലചായ്ച്ച് ശാന്ത അതു നോക്കിനിന്നു. ഇരുട്ടു പടർന്നുതുടങ്ങിയപ്പോൾ അനേകായിരം മൺചിരാതുകൾ വഹിച്ച് നിത്യമായി ഒഴുകുന്ന സരയൂ അച്ഛന്റെ ആത്മാവിനെ വഹിച്ചുകൊണ്ട് എങ്ങോ പോവുകയാണെന്ന് അവൾ ധരിച്ചു. ഒരു യുഗം അവസാനിച്ചിരിക്കുന്നു. അച്ഛനിനി എവിടെയാണെങ്കിലും സ്വസ്ഥിയുണ്ടാവട്ടെ. സരയൂവിൽനിന്നും ഒരു തണുത്ത കാറ്റടിച്ചു. ഋഷ്യശൃംഗന്റെ കരവലയത്തിലവൾ ചൂടുപറ്റി ഒതുങ്ങിനിന്നു. എത്ര മനോഹരമാണീ നിമിഷം. അച്ഛൻ മരിച്ചുകിടക്കുമ്പോൾ പറയാൻ പാടില്ലാത്തത്. എന്നാൽ കുറ്റബോധം അവളെ തളർത്തുംമുൻപേ അവളുടെ നെറുകയിൽ ചുംബിച്ച് അവളുടെ ആണ് പറഞ്ഞു:

‘എല്ലാ നിമിഷങ്ങളുംപോലെ....’ ”.

പെൺരാമായണം
ആനന്ദ് നീലകണ്ഠൻ
മാതൃഭൂമി ബുക്‌സ്
2019, വില : 110 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP