Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2002: താക്കീതും മുന്നറിയിപ്പും

2002: താക്കീതും മുന്നറിയിപ്പും

ഷാജി ജേക്കബ്‌

ർമ്മയുടെ രാഷ്ട്രീയം എങ്ങനെ ചരിത്രത്തിന്റെ ആഖ്യാനവും വ്യാഖ്യാനവുമാകുന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഈ പംക്തിയിൽ പരിചയപ്പെടുത്തിയ ഹർഷ് മന്ദറുടെ പുസ്തകത്തിലെ നാലു ലേഖനങ്ങൾ/കഥകൾ/ഓർമകൾ/ചരിത്രപാഠങ്ങൾ ഗുജറാത്ത് കലാപത്തെക്കുറിച്ചായിരുന്നു. കൃഷ്ണൻ മോഹൻലാൽ എഴുതിയ ഈ പുസ്തകത്തിലാകട്ടെ, ഒന്നൊഴികെ മുഴുവൻ രചനകളും ഗുജറാത്ത് കലാപത്തെക്കുറിച്ചാണ്. സിദ്ധാർഥ് വരദരാജൻ എഡിറ്റുചെയ്ത ‘Gujarat: The making of A Tragedy’ എന്ന പുസ്തകമാണ് 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ചരിത്രരേഖകളിലൊന്ന്. രാമചന്ദ്രഗുഹ, രാജ്ദീപ് സർദേശായി, ബർഖാദത്ത്, ടീസ്റ്റ സെതെൽവാദ്, വൃന്ദ ഗ്രോവർ, എ.ജി. നൂറാനി, മഹേശ്വേതാദേവി, ജി.എൻ. ഡേവി തുടങ്ങിയവരെഴുതിയ സാമൂഹ്യനിഷ്ഠമായ വിമർശനപഠനങ്ങളുടെയും ഗുജറാത്ത് കലാപത്തിന്റെ രക്തസ്‌നാതമായ സ്മൃതിരേഖകളുടെയും സമാഹാരമാണ് ആ പുസ്തകം.

ഹിറ്റ്‌ലറുടെ നാസിപാർട്ടിയോടും യഹൂദവംശഹത്യയായ ഹോളോകോസ്റ്റിനോടും തുലനം ചെയ്തുകൊണ്ടാണ് പൊതുവിൽ സംഘപരിവാർ ഗുജറാത്തിൽ നടത്തിയ മുസ്ലിം ഹത്യകളെ പലരും വിശകലനം ചെയ്യുന്നത്. 1984-ൽ ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊലയുമായി ഈ വംശഹത്യക്കുള്ള സമാനതയും ചൂണ്ടിക്കാണിക്കപ്പെട്ടു. ഭരണകൂടം രണ്ടു സന്ദർഭങ്ങളിലും പുലർത്തിയ കുറ്റകരമായ ഉത്തരവാദിത്തരാഹിത്യമോ വംശഹത്യക്കു നൽകിയ മൗനാനുമതിതന്നെയോ ആണ് ഇന്ത്യാചരിത്രത്തിൽ ഈ രണ്ടു സന്ദർഭങ്ങളെയും കൂട്ടിയിണക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടു മതങ്ങൾ തമ്മിൽ നടന്ന ലഹളയോ സംഘർഷമോ എന്നതിലുപരി ഒരു മതം ഭരണകൂടപിന്തുണയോടെ മറ്റൊരു മതത്തിനുമേൽ നടപ്പാക്കിയ ഉന്മൂലനത്തിന്റെ സ്വഭാവം ഗുജറാത്ത് കലാപത്തിനു കൈവരികയും ചെയ്തു. ഭൂരിപക്ഷമതവും ഭരണകൂടവും ഒത്തുചേർന്ന് ഒരു ന്യൂനപക്ഷമതവിഭാഗത്തിനു നേർക്കു നടത്തിയ ആസൂത്രിതവും പ്രത്യക്ഷവുമായ ഹിംസയുടെ രഥോത്സവമായി മാറുകയായിരുന്നു 2002 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഗുജറാത്ത് കലാപം എന്നർഥം. കൃത്യം പത്തുവർഷം മുൻപ് സംഘപരിവാറിലെ മുൻതലമുറ അയോധ്യയിൽ ആസൂത്രണം ചെയ്തു നടപ്പാക്കിയ കലാപം നേടിക്കൊടുത്ത രാഷ്ട്രീയഫലം സ്വപ്നം കണ്ട് മറ്റൊരു തലമുറ ഗുജറാത്തിൽ വിതച്ച കാറ്റും കൊയ്ത കൊടുങ്കാറ്റുമായിരുന്നു ഈ കലാപങ്ങൾ എന്നും പറയാം.

അഞ്ചുതലങ്ങളിലാണ് ഗുജറാത്ത് കലാപത്തിന്റെ ഈ ഉന്മൂലനസ്വഭാവം വെളിപ്പെട്ടത്. ഒന്ന്, ഗോധ്രയിൽ തീവണ്ടിയിൽ സഞ്ചരിച്ചവർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമോ സംഘടിതമോ ആയിരുന്നില്ല. എന്നിട്ടും അതിന്റെ പ്രത്യാഘാതമെന്ന നിലയിൽ ഒരു വർഗീയകലാപം സൃഷ്ടിച്ച സാഹചര്യം. രണ്ട്, ഹിന്ദുവികാരം അണപൊട്ടിയൊഴുകും, അതിനെ തടയേണ്ടതില്ല എന്ന് ഭരണകൂടം കൈക്കൊണ്ട തീരുമാനത്തെക്കുറിച്ചു പുറത്തുവന്ന വിവരങ്ങൾ. മൂന്ന്, കലാപത്തിനിടയിൽ നടന്ന ചില കൂട്ടക്കൊലകൾക്കുനേരെ (ഗുൽബർഗ്, നരോദപാട്യ, ബെസ്റ്റ്‌ബേക്കറി....) സംസ്ഥാനസർക്കാരും പൊലീസും പുലർത്തിയ അവിശ്വസനീയമായ ഉദാസീനത. നാല്, കലാപത്തിനുശേഷം നടന്ന ചില കൊലപാതകങ്ങൾക്കു (ഉദാ: ഹരൺ പാണ്ഡ്യ) കൈവന്ന ഗൂഢാലോചനാസ്വഭാവം. അഞ്ച്, കലാപത്തെത്തുടർന്നുണ്ടായ നിയമയുദ്ധങ്ങളിൽ, ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ് തങ്ങൾ എന്നു നേരിട്ടുതന്നെ സൂചിപ്പിച്ചുകൊണ്ട് ഭരണകൂടം നടത്തിയ അത്യസാധാരണമായ ഇടപെടലുകൾ.

ഈ അഞ്ചുതലങ്ങളെയും പലനിലകളിൽ മറനീക്കുന്ന സാക്ഷ്യങ്ങൾ അഞ്ചു കലാപസന്ദർഭങ്ങൾ മുൻനിർത്തി പുനരാവിഷ്‌ക്കരിക്കുന്ന അസാധാരണമായൊരു ഗ്രന്ഥമാണ് കൃഷ്ണൻ മോഹൻലാലിന്റേത്. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെയും വാമൊഴിചരിത്രത്തിന്റെയും രാഷ്ട്രീയപ്രതിബദ്ധതയുടെയും സംയുക്തമാതൃക. മാനവികതയുടെയും നീതിക്കുവേണ്ടിയുള്ള സമരങ്ങളുടെയും താരസ്വരങ്ങൾ ഭരണകൂടഭീകരതയുടെയും മതവർഗീയതയുടെയും മുന്നിൽ തോറ്റമ്പിപ്പോയതിന്റെയും നട്ടെല്ലു നിവർത്തിനിന്നു പോരാടിയതിന്റെയും മിശ്രപാഠങ്ങൾ. രക്തസാക്ഷ്യങ്ങൾ എങ്ങനെ ഭാവിയെക്കുറിച്ചുള്ള താക്കീതും മുന്നറിയിപ്പുമായി മാറുന്നുവെന്നതിന്റെ ദൃഷ്ടാന്തകഥകൾ.

ഗുജറാത്ത് കലാപം ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നതിനുതന്നെ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ നിർമ്മിച്ചെടുത്തത് മുഖ്യമായും രണ്ടു കൂട്ടരാണ്. ഒന്ന്, കലാപത്തെ അതിജീവിച്ച ചില മനുഷ്യർ. നീതിക്കുവേണ്ടി അവരിൽ ചിലർ നടത്തിയ അത്യസാമാന്യമായ പോരാട്ടങ്ങളാണ് അവരെയും അവരുടെ സമരങ്ങളെയും ചരിത്രത്തിന്റെ ഭാഗമാക്കുന്നത്. സഹീറാ ഷേയ്ഖ്, ബിൽക്കിസ് ബാനു, സാകിയ ജാഫ്രി, ജാഗൃതി, കൗസർബി തുടങ്ങിയവർ ഉദാഹരണം. ഇവരെല്ലാം സ്ത്രീകളാണ് എന്നതുകൂടി ഓർക്കുക. രണ്ട്, അതിജീവിച്ചവരെ തുണച്ച് ഒപ്പം നിന്നവർ. ഭരണകൂടഭീകരതക്കെതിരെ, ഇരകൾക്കു നീതിലഭിക്കണമെന്ന നിർബ്ബന്ധപുദ്ധിയോടെ സ്വന്തം ജീവൻ പണയംവച്ചും ഇക്കാലമത്രയും പോരാടുന്ന ഒരുപറ്റം മനുഷ്യരാണ് യഥാർഥത്തിൽ ഗുജറാത്ത് കലാപത്തെ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശസമരങ്ങളുടെയും നിയമയുദ്ധങ്ങളുടെയും വേദിയാക്കി മാറ്റുന്നത്. ടീസ്റ്റ സെതെൽവാദ്, സഞ്ജയ് ഭട്ട്, ആർ.ബി. ശ്രീകുമാർ, രാഹുൽ ശർമ, ജസ്റ്റിസ തമാംഗ് എന്നിങ്ങനെ. ഈ രണ്ടു കൂട്ടരുടെയും അനുഭവങ്ങളും ഓർമകളും പോരാട്ടങ്ങളും രേഖപ്പെടുത്തുന്നു, മോഹൻലാൽ.

ഗുജറാത്ത് വംശഹത്യയുടെ വാമൊഴികൾ എന്ന അവതാരികയിൽ ആർ.ബി. ശ്രീകുമാർ, എഹ്‌സൻ ജാഫ്രി, ഹരൺ പാണ്ഡ്യ, കുത്ബുദ്ദീൻ അൻസാരി, ബിൽക്കിസ് ബാനു തുടങ്ങിയവരുടെ ദുരന്താനുഭവങ്ങളും ടീസ്റ്റയുടെ പോരാട്ടവും മാത്രമല്ല, ഭരണകൂടം ഈ വംശഹത്യയിൽ നടത്തിയ ഇടപെടലുകളുടെ നിഗൂഢതലങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

“ഗുജറാത്ത് ലഹളയിൽ ഏകദേശം മുന്നൂറോളം സ്ത്രീകൾ മാനഭംഗത്തിന് ഇരയായി. പലരും കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇത്തരം പീഡനങ്ങളുടെ ഇരകൾ എല്ലാം തന്നെ സ്വന്തം വീടുകളിൽ പട്ടാപകൽ വീട്ടുജോലികൾ ചെയ്യുകയായിരുന്നു. അവരെയാണ് വർഗീയഭ്രാന്തുപിടിച്ച ജനക്കൂട്ടം ആക്രമിച്ചു ബലാൽസംഗത്തിനിരയാക്കിയത്. ഡൽഹിയിൽ ഡിസംബർ 2012നു രാത്രി 11 മണിക്കു കൂട്ടുകാരനുമായി ബസ് സ്റ്റാൻഡിൽ നിന്ന നിർഭയയെന്ന യുവതിയുടെ ബലാൽസംഗത്തിനു പ്രതിഷേധമായി രാഷ്ട്രപതിഭവൻ വളയൽ അടക്കമുള്ള വ്യാപകമായ പ്രതികരണമുണ്ടായി. നിർഭയ ഒരു സവർണ യുവതി ആയിരുന്നു. ബിൽകിസ് ബാനുവിന്റെ കൈക്കുഞ്ഞിനെ അവരുടെ കയ്യിൽനിന്നു തട്ടിപ്പറിച്ച് ഭാഗവതപുരാണത്തിലെ തിന്മയുടെ പ്രതീകമായ കംസന്റെ രീതിയിൽ അടിച്ചുകൊന്നു. ഹിന്ദുസംസ്‌കാര മഹത്വത്തെപ്പറ്റി അഭിമാനം കൊള്ളുന്ന വിശ്വഹിന്ദു പരിഷച്ച് നേതാവ് ശൈലേഷ് ഭട്ടാണ് (ബ്രാഹ്മണൻ) ആ പാതകം ചെയ്തത്. കുറ്റക്കാരായ 12 പേരിൽ 11 പേർക്കു ജീവപര്യന്തം തടവ് ശിക്ഷ കിട്ടി. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനും മുംബൈയിൽ വിചാരണ നടത്താനുമായുള്ള സുപ്രീംകോടതി ഉത്തരവുകൾ വിഖ്യാതയായ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റാ സെതെൽവാദ് നേടിയെടുത്തതുകൊണ്ടു മാത്രമാണ് ഇത്തരം ശിക്ഷാവിധി സാധ്യമായത്. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ പത്രങ്ങളിൽ ഫോട്ടോയെടുക്കാനും മറ്റും മുഖം മറച്ചു നിൽക്കേണ്ടതില്ലെന്ന ഉറച്ച നിലപാടാണ് ബിൽകിങ്ങ് ബാനു സ്വീകരിച്ചതും. മോഹൻലാൽ എഴുതി: ഇതുതലയുള്ള വാൾ ആണ് മാനഭംഗം. ഒരു സമുദായത്തെ ക്രൂരതയ്ക്കു വിധേയമാക്കുന്നതിനോടൊപ്പം സമൂഹഭ്രഷ്ടിനും ഇടവരുത്താം. മുഖം മറച്ചാണ് ഇരകൾക്കു പ്രത്യക്ഷപ്പെടേണ്ടി വരിക! അവിടെയാണ് ബാനു വ്യത്യസ്തയായതും.

ലഹള പീഡിതരെ അവരുടെ ലഹളപൂർവവാസസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാനുള്ള ഉപാധിയായി ഹിന്ദു കുറ്റവാളികൾക്കെതിരെയുള്ള കേസുകളിൽ പരാതിക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വഴി സർക്കാർ വലിയ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഗുജറാത്ത് പൊലീസ് അന്വേഷിച്ച സുപ്രീംകോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട 2000 കേസുകൾ കഷ്ടിച്ച് 25 കേസുകളിൽ മാത്രമേ കുറ്റവാളികളെ വിചാരണ കോടതിയിൽ എത്തിക്കാൻ സാധിച്ചുള്ളു. ഈ അനൈതിക പ്രവർത്തനത്തിന് സൂത്രധാരകത്വം വഹിച്ചത് ഗുജറാത്ത് പൊലീസിന്റെ മേധാവിയായിരുന്ന ഒരു മുസ്ലിം ഐപിഎസ് ഓഫീസർ ആയിരുന്നു. എസ്.എസ്. ഖാഡ്‌വാവാല.

ടീസ്റ്റാ സെതെ ൽവാദ്, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിശ്ചയദാർഢ്യവും ആത്മാർത്ഥതയും ലക്ഷ്യപ്രാപ്തിക്കുവേണ്ടി എന്തും സഹിക്കാൻ മനോബലമുള്ള ധീരയായ മനുഷ്യാവകാശ പ്രവർത്തകയാണ്. അവരുടെ കുടുംബപാരമ്പര്യവും പ്രതിഛായയും അവരെ എല്ലാത്തരത്തിലും സഹായിച്ചു. അവരെ പ്രസിദ്ധ നിയമജ്ഞനായ ഹാരി എസ്. നരിമാൻ ഭരണഘടനയെ സംരക്ഷിക്കുന്ന കലാൾപ്പടയെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മൊത്തം 7000 പേരുടെയും ഡൽഹിയിൽ 3000 പേരുടെയും കൂട്ടക്കൊല നടന്ന 1984 സിഖ് സമുദായവിരുദ്ധ ലഹളയിൽ ഇരയായവർക്ക് നീതി ലഭ്യമാക്കാൻ ടീസ്റ്റയെപ്പോലെ ഒരാളുണ്ടായില്ലെന്ന ന്യൂനത ചരിത്രത്തിന്റെ ഭാഗമാണ്. ഫെബ്രുവരി 28, 2002 മുതൽ ലഹളപീഡിതർക്ക് നീതി ലഭിക്കാനായി ടീസ്റ്റയുടെ അക്ഷീണപരിശ്രമം കൊണ്ട് ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് () പലവിധ ഗുണങ്ങളുണ്ടായി. അവർ നേടിയെടുത്ത സുപ്രീംകോടതി ഉത്തരവുകൾ അതിപ്രാധാന്യമുള്ളതാണ്. അവ താഴെപ്പറയുന്നു.

1. പ്രധാന കലാപ കേസുകൾ സിബിഐ അന്വേഷണം. (2) കേസുകൾ തീർക്കാൻ സമയപരിധി നിശ്ചയിക്കൽ. (3) രണ്ട് കേസുകളുടെ വിചാരണ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലേക്കു മാറ്റി. (4) കലാപ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടരുടെ നിയമനം ഇരകളായ പരാതിക്കാരുടെ സമ്മതത്തോടെ ആയിരിക്കണം. (5) കേന്ദ്രസേന വഴി സാക്ഷി സംരക്ഷണം. ഇതിന്റെയൊക്കെ ഫലമായി 7 കേസുകളിൽ 150 കുറ്റക്കാർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം വിരുദ്ധ ലഹളകളിൽ ഇത്തരം ശിക്ഷകൾ ഇദം പ്രഥമമാണ്”.

തുടർന്ന്, അഭിമുഖങ്ങളിലും അന്വേഷണങ്ങളിലും കൂടി മോഹൻലാൽ മറനീക്കുന്ന ഗുജറാത്ത് കലാപത്തിന്റെ അഞ്ച് ഖണ്ഡങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. ഹരൺ പാണ്ഡ്യയുടെയും എഫ്‌സൻ ജാഫ്രിയുടെയും വധം, ബിൽക്കിസ് ബാനുവിന്റെ ബലാൽക്കാരവും അതിജീവനവും കുത്ബുദ്ദീൻ അൻസാരിയുടെ പലായനങ്ങൾ, ടീസ്റ്റ സെതെൽവാദിന്റെ പോരാട്ടങ്ങൾ എന്നിവ. ഗീർവനങ്ങളിലെ സിംഹങ്ങൾക്കുവേണ്ടി പോരാടി ഖനിലോബിയാൽ കൊല്ലപ്പെട്ട അമിത് ജത്‌വയുടെയും അദ്ദേഹത്തിനു നീതി കിട്ടാൻ കുടുംബം നടത്തുന്ന സമരങ്ങളുടെയും കഥയാണ് അവസാന രചന. ഗുജറാത്ത് കലാപത്തിന്റേതിൽനിന്ന് ഒട്ടും ഭിന്നമല്ലാത്തവിധം ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കൈകോർക്കുന്ന ഉന്മൂലനത്തിന്റെ മറ്റൊരധ്യായമാണ് ജത്‌വവധവും തുടർസംഭവങ്ങളും മറനീക്കുന്നത്.

നരേന്ദ്ര മോദിയെക്കാൾ രാഷ്ട്രീയസാധ്യതകൾ കല്പിക്കപ്പെട്ടിരുന്ന ബിജെപി നേതാവും മന്ത്രിയുമായിരുന്നു ഹരൺ പാണ്ഡ്യ. 2002 ഫെബ്രുവരി 27ന് രാത്രി നടന്ന ഉന്നതതലസമിതിയോഗത്തിൽ ഗോധ്ര കൂട്ടക്കൊലയ്ക്കു ഹിന്ദുക്കൾ തിരിച്ചടിക്കുമെന്നും അത് തടയേണ്ടതില്ലെന്നുമുള്ള നിലപാട് സ്വീകരിച്ച സർക്കാരിനെതിരെ പാണ്ഡ്യ രംഗത്തുവന്നതായും കലാപത്തെക്കുറിച്ചന്വേഷിച്ച് ജനകീയ കമ്മീഷനു മുന്നിൽ അക്കാര്യങ്ങൾ അദ്ദേഹം അതു തുറന്നുപറഞ്ഞതായും റിപ്പോർട്ടുകളുണ്ടായി. എന്തായാലും ഗുജറാത്തിൽ ഹിന്ദുവർഗ്ഗീയവാദികളഴിച്ചുവിട്ട മുസ്ലിംവേട്ട തടയുന്നതിൽ നരേന്ദ്ര മോദിസർക്കാർ പരാജയപ്പെടുകയായിരുന്നില്ല, മനഃപൂർവം മൗനം പാലിക്കുകയായിരുന്നു എന്ന് പാണ്ഡെ നിലപാടെടുത്തു. കലാപം നടന്ന് ഒരു വർഷം കഴിഞ്ഞ് 2003 മാർച്ച് 26ന് പട്ടാപ്പകൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ പാണ്ഡ്യയെ കണ്ടെത്തി. നരേന്ദ്ര മോദിയാണ് വധത്തിനു പിന്നിലെന്ന് പാണ്ഡ്യയുടെ പിതാവും ഭാര്യയും മറ്റു ബന്ധുക്കളും തറപ്പിച്ചുപറഞ്ഞു. ഡി.ജി. വൻസാര, അഭയ് ചുഡാസാമ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പാണ്ഡ്യവധത്തിൽ പങ്കുണ്ട് എന്നു പലരും കരുതുന്നു. സിബിഐ അന്വേഷണം പ്രഹസനമായി മാറിയെന്നു പാണ്ഡ്യയുടെ കുടുംബം തിരിച്ചറിഞ്ഞു. ഹൈക്കോടതി ഈ അന്വേഷണ റിപ്പോർട്ട് തള്ളിക്കളയുകയും ചെയ്തു.

“ഹൈക്കോടതി സിബിഐയെ വിമർശിച്ചത് ഇങ്ങനെയാണ്: അന്വേഷണം വഴിതെറഅറിയതും കുറ്റസമ്മതമൊഴികൾ കസ്റ്റഡിയിൽ വച്ച് രേഖപ്പെടുത്തിയതുമാണ്. പൊലീസ് ഓഫിസറുടെ മുന്നിൽ വച്ച് എടുത്ത മൊഴികളെ വിശ്വസിക്കാനാവില്ല. കൂടാതെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ മെഡിക്കൽ ഫോറൻസിക് തെളിവുകളുമായി യോജിച്ചുപോകുന്നതല്ല. കാറിനുള്ളിൽ ഇരിക്കുമ്പോൾ വെടിയേറ്റതിന്റെ ലക്ഷണങ്ങളല്ല കാണുന്നത്.

ജാഗൃതി പുനരന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയെയും നിയമമന്ത്രിയെയും സമീപിച്ചതാണ് ഗുജറാത്ത് സർക്കാരിനെ പ്രകോപിപ്പിച്ചത്.

സിബിഐ പറഞ്ഞതുപോലെ പാണ്ഡ്യയെ വെടിവച്ചു കൊന്നത് മുസ്ലിം തീവ്രവാദികളല്ല എന്ന് വിത്തൽഭായി വാദിച്ചത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. അദ്ദേഹം രാവിലെ ലോ ഗാർഡൻ എന്ന പാർക്കിൽ നടന്ന ശേഷം കാറിൽ കയറിയപ്പോൾ അടുത്തുവന്ന അക്രമി നാലു റൗണ്ട് വെടിവച്ചു എന്നാണ് കേസ്. എന്നാൽ നല്ല ആരോഗ്യവാനായ വ്യക്തിയായിരുന്നിട്ടും അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് 215 മില്ലി ഗ്രാം രക്തം പോലും നഷ്ടപ്പെട്ടതിന്റെ തെളിവു കിട്ടിയില്ല. കൂടാതെ മരിച്ചുകിടക്കുമ്പോൾ അദ്ദേഹം ഷൂസോ ചെരിപ്പോ ധരിച്ചിരുന്നില്ല. പ്രഭാതസവാരിക്കു വരുന്നയാൾ ചെരിപ്പിടാതെ വരുമെന്ന് കരുതാനാവില്ല. കൂടാതെ മൃതദേഹത്തിൽ കണ്ടത് കെട്ടിടനിർമ്മാണം നടക്കുന്ന സ്ഥലത്തെ കരിങ്കൽ പൊടിയാണ്. പാർക്കിൽ അത്തരം പൊടിയില്ല. ഇതിനു പുറമെ പാർക്കിനു ചുറ്റും കച്ചവടം നടത്തുന്ന പെട്ടിക്കടക്കാരെ തലേന്നു തന്നെ ആരോ ഒഴിപ്പിച്ചിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് അദ്ദേഹത്തെ മറ്റെവിടെയോ വച്ച് വെടിവച്ചു കൊന്നശേഷം മൃതദേഹം അവിടെ കൊണ്ടുവന്നിട്ടു എന്നാണ്.

മുസ്ലിംകൾക്ക് അദ്ദേഹത്തോട് വിരോധമുണ്ടാകേണ്ട കാര്യമില്ലായിരുന്നു. 2002ലെ കലാപസമയത്ത് ഒരാൾ പോലും അദ്ദേഹത്തിന്റെ മണ്ഡലത്തിൽ കൊല്ലപ്പെടുകയുണ്ടായില്ല. അതുകൊണ്ടുതന്നെ അദ്ദേഹം മുസ്ലിം തീവ്രവാദികളുടെ നോട്ടപ്പുള്ളി ആയിരുന്നുവെന്ന വാദത്തിൽ കഴമ്പില്ല.

സംഭവം അറിഞ്ഞ് പത്തരയോടെയാണ് സുഹൃത്തുക്കൾ ലോ ഗാർഡനിലെത്തിയത്. കാറിന്റെ മറ്റു മൂന്നു ചില്ലുകളും അടച്ച നിലയിലായിരുന്നു. ഡ്രൈവറുടെ സീറ്റിലെ ചില്ല് മൂന്നിഞ്ച് തുറന്ന രീതിയിലും. (ഇതു കണ്ട സുഹൃത്തുക്കളെ തെളിവെടുപ്പിനായി സിബിഐ സമീപിച്ചില്ല). സംഭവം നടന്ന് പിന്നെയും അരമണിക്കൂർ കഴിഞ്ഞുമാത്രമാണ് പൊലീസ് എത്തിയത്. ഏഴു വെടിയുണ്ടയേറ്റ പാടുണ്ടായിരുന്നു ശരീരത്തിൽ. അഞ്ച് വെടിയുണ്ട കണ്ടെടുത്തു. രണ്ടെണ്ണത്തിന് എന്തു സംഭവിച്ചു എന്നറിയില്ല. ശരീരത്തിൽ വിവിധ ഭാഗങ്ങളിൽനിന്ന് വെടിയേറ്റിരുന്നു. എന്നാൽ കാറിൽ ചെറിയതോതിലുള്ള രക്തപ്രവാഹം മാത്രമാണ് കണ്ടെത്തിയത്. ആകെയുള്ള സാക്ഷി പറഞ്ഞത് ഏഴരയ്ക്ക് വെടിവയ്ക്കുന്നത് താൻ കണ്ടുവെന്നാണ്. ഒരു വെടി കാലിന്റെ അടിയിൽ നിന്ന് മുകളിലേക്കായിരുന്നു.

ഹൈക്കോടതി ചോദിച്ചത് അതായിരുന്നു. ഒരു ചെറിയ കാറിൽ ഇരിക്കുന്നയാളെ കാലിനടിയിൽ നിന്ന് മുകളിലേക്ക് എങ്ങനെ വെടിവയ്ക്കും? അതും മൂന്നിഞ്ച് മാത്രം തുറന്ന ജനലിലൂടെ? കേരളകേഡർ ഉദ്യോഗസ്ഥനായിരുന്ന ലോക്‌നാഥ് ബെഹ്‌റയായിരുന്നു സിബിഐയിൽ ഹരൺ പാണ്ഡ്യ കേസ് അന്വേഷിച്ചത്. പാണ്ഡ്യയുടെ ഭാര്യ ജാഗൃതിയുടെ മൊഴിയെടുത്തപ്പോൾ ആർ.ബി. ശ്രീകുമാറിനെ സമീപിച്ച് തെളിവു ശേഖരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതു ചെയ്തില്ല. ഈ കേസിൽ ബെഹ്‌റയുടെ ഒപ്പമുണ്ടായിരുന്നത് വൈ.സി. മോദി എന്ന ആസാം കേഡർ ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തെ കലാപത്തെപ്പറ്റി അന്വേഷിക്കുന്ന ആർ.കെ. രാഘവൻ തന്റെ പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി. മോദിയെ രക്ഷിക്കാനാണ് രാഘവൻ ശ്രമിക്കുന്നത് എന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇതും.

പ്രതികളുടെ മൊഴിയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. കേസ് പോട്ട നിയമപ്രകാരം മാറ്റിയ ശേഷമാണ് ആളുകൾ മൊഴി നൽകിയത്. ദീർഘകാലം കസ്റ്റഡിയിൽ വച്ച ശേഷമാണ് മൊഴികൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വമേധയാ നൽകിയതാണ് അവ എന്ന് കോടതിക്ക് തോന്നുന്നില്ല. അവരുടെ ഭാഷ ഗ്രാമീണമല്ല. വളരെ യാന്ത്രികമാണ്. പ്രതികളിൽ അഹമ്മദാബാദുകാരും ഹൈദരാബാദുകാരുമുണ്ട്. പക്ഷേ ഇവരുടെ ഹിന്ദി ഒരുപോലെയും. അഹമ്മദാബാദിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള കനോദാർ ഗ്രാമത്തിൽ നിന്ന് സൈക്കിളിൽ മുഖ്യപ്രതിയായ അസ്ഗർ അലി 18 മണിക്കൂർ കൊണ്ട് വന്നു എന്നാണ് സിബിഐ കണ്ടെത്തിയത്! ഇതിൽ കോടതിയും ആശ്ചര്യം പ്രകടിപ്പിച്ചു.

തന്റെ പക്കലുള്ള തെളിവുകൾ ജനകീയ കമ്മിഷനു കൊടുത്തശേഷം ഞാൻ കൊല്ലപ്പെടും എന്ന് ഹരൺ പറഞ്ഞിരുന്നു. കൃത്യം ആറുമാസത്തിനുശേഷം അതു നടന്നു. ഒരു മന്ത്രി തെളിവുകൾ കൈമാറി എന്നുമാത്രമാണ് ആദ്യഘത്തിൽ പുറത്തുവന്നത്. എന്നാൽ നാലുവർഷത്തിനുശേഷം ഇതു സംബന്ധിച്ച ടേപ്പുകൾ ഒരു വാരിക പുറത്തുവിട്ടു. അതോടെ കമ്മിഷനിൽ അംഗമായിരുന്ന ജസ്റ്റിസ് എച്ച് സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചു. ഹരൺ പാണ്ഡ്യ പ്രധാനമായും രണ്ടു കാര്യങ്ങളാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് ഫെബ്രുവരി 27ന് നടന്ന യോഗത്തെപ്പറ്റി തന്നെ. ഉന്നത ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഹിന്ദുവികാരം അണപൊട്ടിയൊഴുകുമെന്നും തടയരുതെന്നും പറഞ്ഞു.

താങ്കൾ ആയിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു എന്ന് കമ്മിഷൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഞാനായിരുന്നു ഭരണാധികാരി എങ്കിൽ ഗോധ്ര സംഭവം ഗോധ്രയിൽ മാത്രമായി ഒതുക്കിയേനെ. എന്നാൽ മറ്റുചിലർക്ക് അതു ഗുജറാത്തു മുഴുവൻ വ്യാപിക്കണമെന്നുണ്ടായിരുന്നു.

കലാപമുണ്ടായി രണ്ടുമാസത്തിനു ശേഷമായിരുന്നു ഈ വിചാരണ. ആരാണ് ഈ വിവരങ്ങൾ നൽകിയതെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല.

ഈ കേസുസംബന്ധിച്ച് സഞ്ജീവ് ഭട്ട് നടത്തിയ വെളിപ്പെടുത്തൽ ആണ് മറ്റൊരു സംഭവവികാസം. 2003 നവംബർ അഞ്ചിന് സഞ്ജീവ് ഭട്ട് എഴുതിയ കത്ത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതായിരുന്നു. തുൾസി പ്രജാപതിയാണ് പാണ്ഡ്യയെ കൊന്നതെന്ന് അസ്ഗർ അലി പ്രസിഡന്റിന് കത്തെഴുതിയിട്ടുള്ളതായാണ് സഞ്ജീവ് ഭട്ട് വെളിപ്പെടുത്തിയത്. 2003ൽ സബർമതി സെൻട്രൽ ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഓഫിസറായിരുന്നു ഭട്ട്. അഭയ് ചുഡാസാമയും സൊഹ്‌റാബുദീൻ ഷെയ്ഖും തമ്മിൽ ആലോചിച്ചാണ് കൊല നടത്തിയതെന്നാണ് അന്ന് കണ്ടെത്തിയതത്രേ. ഭട്ട് അന്നത്തെ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് 2003 നവംബറിൽ എഴുതിയ കത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തുടർന്ന് അമിത്ഷായുമായും ഭട്ട് ഫോണിൽ സംസാരിച്ചു. തുടർന്ന് ഔദ്യോഗിക രീതിയിൽ തന്നെയാണ് കത്ത് പ്രസിഡന്റിന് അയച്ചത്.

അസ്ഗർ അലി ഒരു പ്രതിയായതിനാൽ ആ വാദം മുഖവിലയ്‌ക്കെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കോടതിതന്നെ കുറ്റവിമുക്തനാക്കിയ സ്ഥിതിക്ക് ആ വാദം അന്വേഷിക്കേണ്ടതാണ്”.

സൂചനകൾപ്രകാരം പാണ്ഡ്യയെ കൊന്നവരെപ്പോലും മറ്റാരോ കൊന്നുകഴിഞ്ഞിരുന്നു. അത്രമേൽ നിഗൂഢവും ആസൂത്രിതവുമായിരുന്നു ഹരൺ പാണ്ഡ്യവധം എന്നർഥം. ഹരണിന്റെ പിതാവ് വിത്തൽ ഭായിയായിരുന്നു കേസുമായി മുന്നോട്ടുപോയത്. അദ്ദേഹത്തിന്റെ മരണശേഷം ഹരണിന്റെ ഭാര്യ ജാഗൃതിയും അദ്ദേഹത്തിന്റെ സഹോദരിമാരായ ഛായയും ഭാരതിയും നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടരുകയാണ്.

ഗുൽബർഗ് കൂട്ടക്കൊലയെന്നറിയപ്പെടുന്ന ഒരു സംഭവത്തിൽ കോൺഗ്രസ് എംപി.യായിരുന്ന എഹ്‌സൻ ജാഫ്രിയെ കലാപകാരികൾ പച്ചക്കു കത്തിച്ചുകൊന്നതിന്റെ നിഗൂഢതകളിലേക്കാണ് മറ്റൊരന്വേഷണം വിരൽചൂണ്ടുന്നത്. ജാഫ്രിക്കൊപ്പം അദ്ദേഹം അഭയം കൊടുത്ത 69 പേരെയും കലാപകാരികൾ കൊന്നു തീയിട്ടു. കവിയും കമ്യൂണിസ്റ്റും ബുദ്ധിജീവിയുമായിരുന്നു ജാഫ്രി. കൽക്കത്താതീസിസിനെത്തുടർന്നുണ്ടായ സമരങ്ങൾക്കും ജയിൽവാസത്തിനും ശേഷവും പാർട്ടിയിൽ തുടർന്ന ജാഫ്രി 70-കളിൽ കോൺഗ്രസിൽ ചേർന്നു. 1969-ലെ വർഗീയലഹളയെത്തുടർന്നാണ് ഗുൽബർഗ് സൊസൈറ്റി സ്ഥാപിച്ച് വർഗീയതക്കെതിരെയുള്ള പുതിയ രാഷ്ട്രീയം രൂപപ്പെടുത്തിയ ജാഫ്രിക്കു പക്ഷെ ഗോധ്ര കൂട്ടക്കൊലയെത്തുടർന്നുണ്ടായ വർഗീയകലാപത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല. നടന്നതെന്താണ് എന്നു മോഹൻലാൽ വിവരിക്കുന്നു:

“ജനക്കൂട്ടം അടുത്തുള്ള വീടുകളിൽ പോയി ഗ്യാസ് സിലിണ്ടറുകൾ എടുത്തുകൊണ്ടുവന്നു. അവ മതിലിൽ നിരത്തിവച്ചിട്ട് സ്‌ഫോടനമുണ്ടാക്കി. അതോടെ രണ്ടടി കനമുണ്ടായിരുന്ന മതിലിൽ വിള്ളൽ വീണു. ചിലർ കയർ ഉപയോഗിച്ച് 20 അടി ഉയരമുള്ള മതിലിൽ വലിഞ്ഞുകയറി.

1.15 ഗുൽബർഗ സൊസൈറ്റിക്കു നേരെ കല്ലേറ് തുടങ്ങി.

1.30 അഭയം തേടിയവരിൽ ഒരാളായ യൂസഫിനെ അക്രമികൾ പിടികൂടുന്നു. വെട്ടിക്കൊല്ലുന്നു.

2.30 ഗ്യാസ് സിലിണ്ടറുകൾ വച്ച് സ്‌ഫോടനം നടത്തി ഗേറ്റു തകർക്കുന്നു.

2.45 അവസാന ശ്രമമെന്ന നിലയ്ക്ക് ജാഫ്രി വാതിൽ തുറന്ന് പുറത്തേക്കുവന്നു.

ഗുജറാത്തിയിൽ അദ്ദേഹം അക്രമികളോട് വിളിച്ചു പറഞ്ഞു: ഞങ്ങളുടെ ജീവൻ മാത്രം തിരിച്ചുതരിക. മറ്റെന്തു വേണമെങ്കിലും നിങ്ങൾ കൊണ്ടുപൊയ്‌ക്കൊള്ളൂ.

അക്രമികൾ വിളിച്ചുപറഞ്ഞു: പണം കൊണ്ടുവാ, എന്നാൽ വെറുതെ വിടാം.

ജാഫ്രി കൈയിലുള്ള പണമെല്ലാം എടുത്തു അതുനൽകിയാൽ അക്രമികൾ ശാന്തരാവുമെന്നു കരുതി പണവുമായി പുറത്തെ വാതിൽ തുറന്നു. പണം പുറത്തേക്കിട്ടിട്ട് വാതിലടയ്ക്കാൻ ശ്രമിച്ചു. പെട്ടെന്ന് അക്രമികളിലൊരാൾ ചാടി അദ്ദേഹത്തെ പിടികൂടി. കിട്ടിയപാടെ ഒരാൾ വാൾകൊണ്ട് വെട്ടി.

പിന്നെ നടന്നതെല്ലാം ഒരു മനുഷ്യനോടും മനുഷ്യശരീരത്തോടും കാണിക്കാൻ പാടില്ലാത്ത ക്രൂരതകൾ മാത്രം ആയിരുന്നു.

അക്രമികൾ അദ്ദേഹത്തെ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് വലിച്ചിഴച്ചു. പിന്നെ നഗ്നനാക്കി നടത്തി. ഇതിനിടെ ആയുധങ്ങൾ ഉപയോഗിച്ച് തലയ്ക്കടിച്ച് മാരകമായ പരുക്കേൽപ്പിച്ചു. അദ്ദേഹത്തോട് വന്ദേമാതരമെന്നും ജയ് ശ്രീറാമെന്നും വിളിക്കാൻ ആവശ്യപ്പെട്ടു. അലഞ്ഞുതിരിയുന്ന പട്ടികളെ പിടിക്കാൻ ഉപയോഗിക്കുന്ന വളയം അണിയിച്ചു.

പിന്നെ ആ കവിയുടെ വിരലുകൾ വെട്ടിയെടുത്തു. തുടർന്ന് കൈകളും കാലും ഓരോന്നായി വെട്ടിമുറിച്ചു. മൃതപ്രായനായ അദ്ദേഹത്തെ വലിച്ചിഴച്ച് തീയുടെ അടുത്തേക്ക് കൊണ്ടുവന്നിട്ടു.

തുടർന്ന് ഒരു തടിയിൽ ചേർത്ത് കെട്ടി തീകൊളുത്തി. കത്തിക്കുമ്പോഴും ജീവനുണ്ടായിരുന്നു. നന്മയുള്ള മനുഷ്യൻ ജീവനോടെ കത്തി.

അക്രമികൾ വിജയാഹ്ലാദം മുഴക്കി.

അടുത്ത ഘട്ടമായി അകത്തുകയറിയ അക്രമികൾ കൈയിൽ കിട്ടിയ ഓരോരുത്തരെയും പിടിച്ചറിക്കി വെട്ടിനുറുക്കി. മരിച്ചവരെ തീയിട്ടു.

മുകളിലത്തെ നിലയിലായിരുന്നതിനാൽ താഴെ എന്താണ് സംഭവിക്കുന്നത് എന്ന് സാകിയയ്ക്ക് കാണാൻ കഴിഞ്ഞില്ല. എഹ്കിലും അക്രമികൾ വെട്ടിമുറിക്കൂ, കത്തിക്കൂ, കൊല്ലൂ എന്നീ വാക്കുകൾ ആക്രോശിക്കുന്നത് അവർ കേട്ടു. അകത്തും പുറത്തും കുട്ടികളും സ്ത്രീകളും പേടിച്ചു നിലവിളിക്കുന്നു. തീയുടെ ചൂട് ചുമരുകളിൽ നിന്ന് മുറിക്കുള്ളിലേക്ക് വരുന്നുണ്ടായിരുന്നു.

തന്റെ ഭർത്താവിനും പ്രിയപ്പെട്ടവർക്കും എന്താണ് സംഭവിക്കുന്നത് എന്ന ധാരണ അവർക്കുണ്ടായിരുന്നു. അറവുശാലകളിലേതു പോലെയുള്ള നിസഹായമായ കരച്ചിൽ മൂന്നുമണിക്കൂറോളം അവർ മുറിയിൽ ഇരുന്നു കേട്ടു.

പതിനായിരത്തോളം വരുന്നതായിരുന്നു ജനക്കൂട്ടം. കൈയിൽ കിട്ടിയ ആണുങ്ങളെയും കുട്ടികളെയും അവർ കൊന്നു. സ്ത്രീകൾ ഓടിപ്പോകാതിരിക്കാൻ ആദ്യം അവരെ നഗ്നരാക്കി. പിന്നെ കൂട്ടമായി മാനഭംഗപ്പെടുത്തി.

4.30ന് പൊലീസ് എത്തി. പൊലീസ് രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തിൽ സാകിയയും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തി കൊണ്ടുപോകുമ്പോൾ വീടിനുള്ളിൽ മാംസം എരിയുന്നതു സാകിയ കണ്ടു. വാട്ടർ ടാങ്കിൽ കൊച്ചുകുട്ടികളുടെ ജഡങ്ങൾ പൊങ്ങിക്കിടക്കുന്നു. തീപ്പൊള്ളലേറ്റപ്പോൾ പ്രാണരക്ഷാർഥം അവർ വെള്ളത്തിൽ ചാടിയതായിരുന്നു.

ഭർത്താവിനെ അവർ തിരഞ്ഞു കണ്ടില്ല”.

അക്രമികൾ സൊസൈറ്റികെട്ടിടം വളഞ്ഞ നാലുമണിക്കൂറുകളിൽ തങ്ങളെ രക്ഷിക്കാനപേക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കുൾപ്പെടെ 200 ഫോൺകോളുകൾ ജാഫ്രി നടത്തി. ആരും അവരുടെ രക്ഷക്കെത്തിയില്ല. നീതിക്കുവേണ്ടി കാത്തിരുന്ന ജാഫ്രിയുടെ വിധവ സാകിയയും മകൻ തൻവീറും 2006-ൽ നിയമയുദ്ധത്തിനിറങ്ങി. ആർ.ബി. ശ്രീകുമാർ, രാഹുൽശർമ്മ, സഞ്ജീവ് ഭട്ട് തുടങ്ങിയവർ വിലപ്പെട്ട തെളിവുകൾ നൽകി സാകിയയെ സഹായിച്ചു. ടീസ്റ്റ സെതെൽവാദ് ഒപ്പം നിന്നു. 2010 മാർച്ച് 28ന് പ്രത്യേക അന്വേഷണസംഘം നരേന്ദ്ര മോദിയെ ചോദ്യം ചെയ്തു.

അഞ്ചുമാസം ഗർഭിണിയായിരിക്കെ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കിസ് ബാനുവിന്റെ കഥയാണ് മറ്റൊന്ന്. എന്താണ് ബിൽക്കിസിനു സംഭവിച്ചത്?

“വഡോദരയിൽ നിന്ന് അറുപതു കിലോമീറ്ററോളം അകലെയാണ് ഗോധ്ര. ഗോധ്രയിലെ രൺദികപൂർ ഗ്രാമത്തിലായിരുന്നു ബാനുവിന്റെ കുടുംബം. ചൊടിയും പ്രസരിപ്പുമുള്ള പെണ്ണായിരുന്നു അവൾ. പാൽ വിറ്റായിരുന്നു അവളുടെ കുടുംബം ദാരിദ്ര്യത്തെ മറികടന്നിരുന്നത്. മകൾ സലേഹയ്ക്ക് മൂന്നുവയസാണ് പ്രായം. അഞ്ചുമാസം ഗർഭിണിയായിരുന്നു ബാനു. സഹോദരി ഷമീം പൂർണ്ണ ഗർഭിണിയും.

2002 ഫെബ്രുവരി 27നു രാവിലെയാണു ഗോധ്രയിൽ സബർമതി എക്സ്‌പ്രസ് തീപിടിച്ച് 58 കർസേവകർ കൊല്ലപ്പെട്ടത്. പിറ്റേന്നു രാവിലെ അക്രമികൾ വീടുകൾക്കു തീവയ്ക്കാൻ തുടങ്ങി. മുസ്ലിം വിഭാഗക്കാർ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസുകാർ പറഞ്ഞു: ഓടിപ്പോയി എവിടെയെങ്കിലും രക്ഷപ്പെട്ടോ. ഗ്രാമപ്രമുഖിനെയും പ്രധാന രാഷ്ട്രീയ നേതാക്കളെയും രക്ഷപ്പെടുത്താനായി സമീപിച്ചെങ്കിലും എല്ലാവരും കൈയൊഴിഞ്ഞു. കൗഗർ ഗ്രാമത്തിലെ മോസ്‌കിൽ രാത്രി എത്തിച്ചേർന്നപ്പോൾ അനിയത്തി ഷമീമിനു പ്രസവവേദന ആരംഭിച്ചു. അവിടെ വച്ച് ഒരു പെൺകുഞ്ഞിനു ജന്മം നൽകി.

പിറ്റേന്ന് അക്രമികൾ അവിടേക്കു വരുന്നു എന്ന അറിവു കിട്ടിയതോടെ കുദ്ര എന്ന സമീപസ്ഥലത്തേക്ക് നീങ്ങി. അഞ്ഞൂറോളം മുസ്ലിംകളാണ് രക്ഷ തേടി ആദ്യഘട്ടത്തിൽ യാത്ര തുടങ്ങിയത്. കുറച്ചുകഴിഞ്ഞപ്പോൾ പലരും പല സംഘമായി വഴിപിരിഞ്ഞു. അഥവാ സ്വയരക്ഷാർഥം പലവഴി തേടി. പ്രസവിച്ച ഉടൻ ഷമീമുമായി യാത്ര തുടരാൻ കഴിയാത്തതിനാൽ ബാനു ഉൾപ്പെട്ട സംഘം കുദ്ര ഗ്രാമത്തിൽ തങ്ങാൻ തീരുമാനിച്ചു.

2002 മാർച്ച് മൂന്ന്

ബാനുവിനു പുറമെ രണ്ട് അനിയത്തിമാർ, അമ്മ, രണ്ട് സഹോദരന്മാർ, അച്ഛന്റെ സഹോദരി, അവരുടെ ഭർത്താവ്, ഭർത്താവിന്റെ മൂന്നു സഹോദരിമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രസവിച്ച ഉടൻ യാത്ര ചെയ്യേണ്ടിവന്ന ഷമീമിനെ കണ്ടപ്പോൾ അവിടത്തെ ആദിവാസികൾക്ക് കഷ്ടം തോന്നി. അവർ സംഘത്തിന് അഭയം കൊടുത്തു. മുസ്ലിംകൾക്ക് അഭയം കൊടുത്തിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ആവർത്തിച്ചുവന്നപ്പോൾ ആദിവാസികൾ നിസഹായരായി. അവിടം വിടാൻ സംഘം തീരുമാനിച്ചു. പുലർച്ചെ നാലുമണിക്ക് ഹിന്ദുക്കളുടെ വേഷം ധരിച്ചാണ് അവർ യാത്ര തുടങ്ങിയത്. പനിവേൽ എന്ന സ്ഥലത്ത് ബന്ധുവീട്ടിലേക്കായിരുന്നു യാത്ര. രണ്ട് കുന്നുകൾക്കിടയിലെ ചെറിയ വഴിയിലൂടെ യാത്ര.

ബാനുവിന്റെ ഒപ്പമുണ്ടായിരുന്നത് 17 പേരടങ്ങുന്ന സംഘം. നാലു പുരുഷന്മാരും എട്ടു സ്ത്രീകളും അഞ്ചു കുട്ടികളും. ആദിവാസികളായി വേഷം മാറിയാണ് അത്രയെങ്കിലും അവർ പിടിച്ചുനിന്നത്. യാത്ര നാലു ദിവസം പിന്നിട്ടു. നാലാം ദിവസം ചാപ്പർ വാഡ ഗ്രാമത്തിൽ വച്ചാണ് ബാനുവിന്റെ ജീവിതം മാറിമറിഞ്ഞത്. കുന്നും മലയും കടന്ന് യാത്രപോകുമ്പോൾ മുപ്പതോളം പേർ വരുന്ന അക്രമിസംഘത്തിന്റെ മുന്നിലാണ് ചെന്നുപെട്ടത്.

അവർ മുസ്ലിംകളാണ്, അവരെ കൊല്ലണം എന്ന് അക്രമികൾ വിളിച്ചുപറഞ്ഞു. അവർ ആദ്യം സ്ത്രീകളെ വിവസ്ത്രരാക്കി. അക്രമിസംഘത്തിലെ ചിലർ ആൾക്കൂട്ടത്തിനിടയിലിട്ട് ബലാത്സംഗം ചെയ്തു. ഇതിനിടയിൽ ചിലർ ആണുങ്ങളെ വെട്ടിക്കൊല്ലുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം സ്ത്രീകളെയും വെട്ടിക്കൊലപ്പെടുത്തി.

കുഞ്ഞുമായി ഓടിയ ബാനു പാറകൾക്കിടയിൽ ഒളിച്ചിരുന്നു. ഒപ്പമുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതു അവൾ കണ്ടു. ഒടുവിൽ ഒളിച്ചിരിക്കുന്ന ബാനുവിനെയും അവർ കണ്ടെത്തി. ആദ്യം ചെയ്തത് സലേഹയെ വലിച്ചെടുത്ത് പാറക്കൂട്ടങ്ങൾക്കിടയിലേക്ക് എറിയുകയായിരുന്നു. മൂന്നുവയസുകാരി തല തകർന്ന് മരിക്കുന്നത് കാണാൻ കെൽപ്പില്ലാതെ ബാനു ബോധരഹിതയായി വീണു. നാലുപേർ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജസ്വന്ത് നായ്, ഗോവിന്ദ് നായ്, നരേഷ് മോരിയ.... എല്ലാവരെയും അവൾക്ക് അടുത്തറിയാമായിരുന്നു. ഞാൻ ഗർഭിണിയാണെന്ന് വിളിച്ചുപറയാൻ അവൾ ആഗ്രഹിച്ചിരുന്നു. എന്നാൽ വായ്‌പൊത്തിപ്പിടിച്ചതിനാൽ അതുപോലും സാധിച്ചില്ല. പിന്നെ ചവിട്ടിയും അടിച്ചും മൃതപ്രായയാക്കി വലിച്ചെറിഞ്ഞു. ഇതെല്ലാം ചെയ്തത് അവളെ നന്നായി അറിയുന്നവരായിരുന്നു. അയൽവാസികളായ പുരുഷന്മാർ. അവളുടെ വീട്ടിൽ നിന്ന് പാലുവാങ്ങുകയും കുട്ടിക്കാലം മുതലേ അവളെ കണ്ടവരുമായിരുന്നു അതു ചെയ്തത്.

അവിടെ എല്ലാം അവസാനിക്കുകയായിരുന്നു. എന്നാൽ അവിടെ നിന്നാണ് ബാനു ഉയർത്തെഴുന്നേറ്റത്. ഒരു രാജ്യത്തിനേറ്റ അപമാനം നീതിക്കായുള്ള പോരാട്ടം കൊണ്ട് തിരുത്തിച്ചു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ബാനുവിന് ബോധം തെളിഞ്ഞു. താൻ നഗ്നയാണ്. ഭീതിയും നഗ്നതയും കാരണം ഒളിച്ചിരിക്കാനാണ് അവൾക്ക് തോന്നിയത്. ആ കുന്നിൻ പ്രദേശത്ത് പൊന്തക്കാടുകൾക്കിടയിൽ അവൾ ഒളിച്ചിരുന്നു. രണ്ടു ദിവസം പിന്നിട്ടു. ദാഹവും വിശപ്പും സഹിക്കാൻ കഴിയാതായി. പിന്നീട് രണ്ടും കൽപ്പിച്ച് നടന്നും ഇഴഞ്ഞും മുന്നോട്ടു നീങ്ങി. ആദിവാസി കുടിലുകൾ ഉള്ള ഒരിടത്തെത്തി. വെള്ളം കുടിച്ചുകഴിഞ്ഞ് അവൾ അവിടെ വീണുകിടന്നു.

അവിടെ നടന്ന കൂട്ടക്കൊലയെപ്പറ്റി വിവരം കിട്ടിയ പൊലീസ് സംഘം രണ്ടുദിവസം കഴിഞ്ഞ് അവിടെയെത്തിയിരുന്നു. അവർ ബാനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ആശുപത്രിയിലേക്കും. പൊലീസുകാരോട് നടന്ന സംഭവം പറഞ്ഞപ്പോൾ അവർ വിരട്ടി. ഇതു പുറത്തുപറഞ്ഞാൽ നിന്നെയും അവർ കൊല്ലും. നീ ഭാഗ്യവതിയാണ്, അതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്!

ആ ദിവസങ്ങളിൽ ഒരു പെൺകുട്ടിക്കും താങ്ങാൻ കഴിയാത്ത വിവരങ്ങൾ കൂടി അവൾ അറിഞ്ഞു. അവരുടെ സംഘത്തിലെ നാലു പുരുഷന്മാരെയും അടിച്ചും മർദ്ദിച്ചും മൃതപ്രായരാക്കിയശേഷം കഴുത്തറത്തുകൊന്നു. ഷമീമിന്റെ രണ്ടുവയസുമാത്രം പ്രായമുള്ള കുരുന്നിനെയും കൊന്നു. 17 പേരിൽ 14 പേരെയും കൊന്നു. ഒടുവിൽ മൂന്നുപേരാണ് അവശേഷിച്ചിരുന്നത്. ബാനുവും രണ്ട് കുട്ടികളും. മരിച്ചവരുടെ കണക്കു നോക്കിയപ്പോൾ അവൾ ഞെട്ടി. അമ്മ, രണ്ട് സഹോദരന്മാർ, രണ്ട് സഹോദരിമാർ, മൂന്നു വയസുള്ള മകൾ.

മറ്റുള്ളവർ എവിടെയെന്ന് അറിയാതെ അവൾ ഭ്രാന്തിയെപ്പോലെ ദിവസങ്ങൾ തള്ളിനീക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗോധ്രയിലെ അഭയാർഥി ക്യാംപിലെത്തിയപ്പോൾ അവിടെ ഭർത്താവ് യാക്കൂബും ചേച്ചിയുടെ മകൻ സദ്ദാമും ഉണ്ടായിരുന്നു.”.

ഭർത്താവ് യാക്കൂബിന്റെ പിന്തുണയോടെ ബിൽക്കിസ് തന്റെ വേട്ടക്കാർക്കെതിരെ സമരം നയിച്ചു. ഗ്രാമത്തിലെ പതിന്നാലുപേർക്കെതിരെ അവൾ പരാതി നൽകി. പൊലീസ് ഒളിച്ചുകളിച്ചു. ദേശീയ മനുഷ്യാവകാശക്കമ്മീഷൻ അധ്യക്ഷൻ ജെ.എസ്. വർമ്മയെ ഗോധ്രാക്യാമ്പിൽ കണ്ട ബിൽക്കിസിന്റെ വിധി അദ്ദേഹം വഴിതിരിച്ചുവിട്ടു. ഗുജറാത്ത് ഡിജിപിയായിരുന്ന ജാതവേദൻ നമ്പൂതിരി ഒപ്പം നിന്നു. കേസ് മുന്നോട്ടുപോയി. പതിനൊന്നു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടി. ഒരു മുസ്ലിം യുവതി തനിക്കുനേരിട്ട ദുരന്തങ്ങൾക്കെതിരെ മുഖം മറയ്ക്കാതെ ലോകത്തോടുമുഴുവൻ പോരടിച്ചുനിന്നതിന്റെ അതിജീവനശേഷിയും പ്രജ്ഞയും മോഹൻലാൽ ചൂണ്ടിക്കാണിക്കുന്നു.

കുത്ബുദ്ദീൻ അൻസാരിയുടെ കഥയാണ് മറ്റൊന്ന്. കലാപത്തിനിടയിൽ റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ അർകോ ദത്ത എടുത്ത അൻസാരിയുടെ ഫോട്ടോ ഗുജറാത്ത് കലാപത്തിന്റെ ഭീകരത വിളിച്ചോതുന്ന പ്രതീകമായി ലോകമെങ്ങും പ്രചരിച്ചു. കലാപത്തിൽനിന്ന് രക്ഷപ്പെട്ടുവെങ്കിലും അൻസാരിയുടെ ജീവിതം കൊടുങ്കാറ്റിൽപെട്ട ഇലയെപ്പോലെയായി. ബിൽക്കിസ് ബാനുവും ഭർത്താവും ജീവിക്കാൻ വേണ്ടി പരക്കം പാഞ്ഞതിനുസമാനമായി അൻസാരിയും പലായനം ചെയ്തു. പല സംസ്ഥാനങ്ങളിൽ. പല ഗ്രാമങ്ങളിൽ. പല നഗരങ്ങളിൽ. ഇന്നും രഹസ്യമായി ഒരിടത്ത് തന്റെ തയ്യൽക്കടയുമായി കഴിയുകയാണ് അൻസാരി.

ടീസ്റ്റ സെതെൽവാദിന്റെ കഥയാണ് ഒരുപക്ഷെ ഈ പുസ്തകത്തിലെ ഏറ്റവും തീഷ്ണവും തീവ്രവുമായ പോരാട്ടത്തിന്റെ കഥ. ദീപ്തമായ അതിജീവനത്തിന്റെ കഥയും. ബാക്കിയുള്ളവരെല്ലാം തങ്ങൾ നേരിട്ടനുഭവിച്ച ദുരന്തങ്ങൾക്കും വേട്ടയാടലുകൾക്കുമെതിരെ പോരാടിയപ്പോൾ ടീസ്റ്റ തന്നെ നേരിട്ടുബാധിക്കുകപോലും ചെയ്യാത്ത ഒരു വലിയ വർഗീയകലാപത്തിന്റെയും വംശഹത്യയുടെയും ഇരകൾക്കുവേണ്ടി ജീവൻ പണയംവച്ച് പോരാടുകയാണ്? ഗുജറാത്ത് കലാപത്തിന്റെ നീതിസമരങ്ങളും നിയമയുദ്ധങ്ങളും ഏതാണ്ട് ഒന്നടങ്കം മുന്നോട്ടുപോകുന്നത് ടീസ്റ്റയുടെ നേതൃത്വത്തിലും പ്രചോദനത്തിലുമാണ്. മുഴുവൻ രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതൃത്വങ്ങളും കയ്യൊഴിഞ്ഞ ഒരു യുദ്ധം അവർ ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു. ടീസ്റ്റയുടെ അതിസാധാരണമായ സമരവീര്യത്തിന്റെയും മാനവികബോധത്തിന്റെയും നിയമപ്പോരാട്ടങ്ങളുടെയും ഫലം മോഹൻലാൽ സംഗ്രഹിക്കുന്നു.

“ടീസ്റ്റയുടെ ഇടപെടൽ കാരണം 117 പേരാണ് ഇതിനകം ശിക്ഷിക്കപ്പെട്ടത്. സുപ്രീം കോടതിയിൽ പോയതിനാൽ ഏറ്റവും ഹീനമായ പല കേസുകളിലും പുനരന്വേഷണം നടന്നു. ഇതൊക്കെയാണ് എതിരാളികളെ വിറളിപിടിപ്പിക്കുന്നത്. ഗുജറാത്തിൽ 2002ൽ കലാപത്തിന്റെ നാളുകളിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ടീസ്റ്റ ശേഖരിച്ച തെളിവുകളാണ് ഇന്നും അവസാനിച്ചിട്ടില്ലാത്ത നിയമപോരാട്ടങ്ങൾക്ക് വഴിതെളിച്ചത്. കഴമ്പില്ലെന്ന് പറഞ്ഞ ഗുജറാത്ത് പൊലീസ് അവസാനിപ്പിച്ച രണ്ടായിരത്തിലേറെ കേസുകൾ വീണ്ടും അന്വേഷിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ടീസ്റ്റ നേടിയത് ഈ തെളിവുകളുടെ ബലത്തിലാണ്. വഡോദരയിൽ ബിൽക്കിസ് ബാനുവിനെ മാനഭംഗപ്പെടുത്തിയ കേസിൽ പുനരന്വേഷണ ഉത്തരവു നേടിയതും സഹീറാ ഷെയ്ഖിന്റെ (ബെസ്റ്റ ബേക്കറി) കേസ്‌വിചാരണ മഹാരാഷ്ട്രയിലേക്കു മാറ്റിക്കാൻ കഴിഞ്ഞതും ടീസ്റ്റ നേടിയ വിജയങ്ങളിൽപ്പെടുന്നു. രണ്ടു കേസുകളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു. ടീസ്റ്റയുടെ അധ്വാനം കൊണ്ട് കലാപബാധിതർക്ക് കൂടുതൽ നഷ്ടപരിഹാരം കിട്ടി. പ്രധാനപ്പെട്ട ഒമ്പതു കേസുകൾ അന്വേഷിക്കാൻ ആർ.കെ. രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം വന്നു.

അഹമ്മദാബാദ്, ആനന്ദ്, ബറോഡ, മെഹ്‌സാന, സബർകാണ്ഡ എന്നിവിടങ്ങളിൽ കലാപത്തിന്റെ ദിവസങ്ങളിൽ നടന്ന കൂട്ടക്കുരുതികളുടെ ചില തെളിവുകളും ടീസ്റ്റ സിഡിയിൽ ആക്കി സൂക്ഷിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സിറ്റിസൺ ട്രിബ്യൂണൽ ഏർപ്പെടുത്തിയതും ടീസ്റ്റയാണ്.

മനുഷ്യാവകാശപ്രവർത്തനങ്ങളുടെ മേഖല ഗ്ലാമർ രംഗമല്ല, സെമിനാറുകളിൽ പങ്കെടുക്കുന്നതു പോലെ ലളിതമല്ല, ഗവേഷണമോ പുസ്തകരചനയോ നടത്തുന്നതുപോലെ അപകടരഹിതമല്ല. മഴയും വെയിലും കൊണ്ട് മുന്നേറുമ്പോൾ ശുഭകാര്യങ്ങളാവില്ല നിങ്ങളെ കാത്തിരിക്കുന്നത്. നിയമപോരാട്ടം നടത്താനും നിയമക്കുരുക്കുകൾ അഴിച്ചെടുക്കാനുമുള്ള പ്രവർത്തനം വളരെ വളരെ ആയാസകരവുമാണ്. തന്റെ എല്ലാ ബന്ധങ്ങളും നീതിക്കായുള്ള പോരാട്ടത്തിന് ടീസ്റ്റ ഉപയോഗിക്കുന്നു”.

തിക്താനുഭവങ്ങൾ ഏറെയുണ്ട് ടീസ്റ്റയ്ക്ക്. ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകൾ ഒരുവശത്ത്. വർഗീയവാദികളുടെ ഭീഷണികൾ വേറെ. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും നേതൃത്വങ്ങളുടെയും ഒളിച്ചുകളികളും ഭീരുത്വവും ഇനിയുമൊരുവശത്ത്. ഒരനുഭവം കേൾക്കൂ:

“2002 ഫെബ്രുവരി 27നു രാവിലെ ഒമ്പതുമണിക്ക് ടീസ്റ്റയുടെ മൊബൈയിലേക്ക് ഒരു വിളി വന്നു. ഗോധ്രയിൽ സബർമതി എക്സ്‌പ്രസിനു തീപിടിച്ച കാര്യം ആണ് വിളിച്ചയാൾ പറഞ്ഞത്. കുറച്ചുദിവസം മുമ്പാണ് മൊബൈൽ ഫോൺ വാങ്ങിയത്. ഈ വിളിക്കുശേഷം അൽപ്പസമയത്തിനുള്ളിൽ മുന്നൂറു കോളുകളാണ് മൊബൈലിൽ വന്നത്.

വൈകുന്നേരമായപ്പോഴേയ്ക്കും കലാപം തുടങ്ങിയിരുന്നു. ഭരണം ഇല്ലാത്ത അവസ്ഥയും. ആക്ടിവിസ്റ്റുകൾ പോലും പുറത്തിറങ്ങിയില്ല. ഗുജറാത്തിലെ മിക്ക ജില്ലകളിലും ഖോജിന്റെ ഭാഗമായി ടീസ്റ്റയോടൊപ്പം പ്രവർത്തിക്കുന്നവരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇരിക്കപ്പൊറുതി കിട്ടിയില്ല. ഒരു പാർലമെന്ററിസമിതി ഗുജറാത്തിലേക്ക് അടിയന്തിരമായി പോയാൽ ഫലമുണ്ടാകുമെന്ന് ടീസ്റ്റയ്ക്കു തോന്നി.

ഉടൻ അവർ പരിചയമുള്ള പാർലമെന്റ് അംഗങ്ങളായ ശബ്‌ന ആസ്മി, രാജ് ബബർ, അമർ സിങ് എന്നിവരെയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയെയും വിളിച്ചു. അടിയന്തിരമായി ഗുജരാത്തിലേക്കു പോകണമെന്നും ജനങ്ങളെ കാണണമെന്നും അവരോടു പറഞ്ഞു. എന്നാൽ യാചിക്കുന്ന പോലെ പറഞ്ഞിട്ടും അവർ മടിച്ചുനിന്നു. വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. നിങ്ങൾ ജനപ്രതിനിധികളല്ലേ അവരെ കാണാനും ആശ്വസിപ്പിക്കാനും ഉത്തരവാദിത്തമില്ലേ എന്നു ചോദിച്ചു. ഫാസിസം ആണ്, എങ്ങനെ പോകാൻ? എന്ന് യെച്ചൂരി ചോദിച്ചു. ടീസ്റ്റ വിട്ടില്ല. നാലുപേരെയും മാറിമാറി വിളിച്ചു. ഒടുവിൽ പോകാമെന്ന് അവർ സമ്മതിച്ചു. അവിടെ താമസിക്കാൻ റിലയൻസുകാരോട് ഗസ്റ്റ് ഹൗസ് ഒരുക്കാൻ പറഞ്ഞിട്ടുണ്ടെന്ന് അമർസിങ് പറഞ്ഞു. അതുപാടില്ല എന്നായി ടീസ്റ്റ. മുംബൈയിൽ ഇരുന്നുതന്നെ അഹമ്മദാബാദിലെ സർക്യൂട്ട് ഹൗസ് ഇവർക്കായി ബുക്കു ചെയ്തു. പിന്നാലെ ടീസ്റ്റയും ഗുജറാത്തിലേക്കു തിരിച്ചു.

യെച്ചൂരിയും സംഘവും അഹമ്മദാബാദിലെത്തി. അവർ എത്തിയപ്പോൾ തന്നെ ഓരോരുത്തരുടെയും ഫോണിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു. എന്നിട്ടു പറഞ്ഞു നിങ്ങൾ എന്തിനാണ് വന്നത്, ഇവിടെ എല്ലാം നിയന്ത്രണവിധേയമാണ്. ഇതിനിടയിൽ കമ്മിഷണറെ പോയി കാണണമെന്ന് ടീസ്റ്റ നിർബന്ധിച്ചു. കമ്മിഷണർ പി.സി. പാണ്ഡെയുടെ ഓഫിസിൽ അവർ എത്തിയപ്പോൾ കമ്മിഷണർ മുങ്ങി.

എങ്കിൽ ജനങ്ങളുടെ ഇടയിലേക്കു പോകൂ എന്നായി ടീസ്റ്റ. പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് ശബാന പറഞ്ഞു. തിരിച്ചുപോകാൻ അവർ തിടപക്കം കൂട്ടി. കാലുപിടിക്കുംപോലെ അവരോടു പറഞ്ഞു: നിങ്ങൾ സർക്യൂട്ട് ഹൗസിൽ നിൽക്കൂ. കലാപബാധിതരായവരെ ഞാൻ അങ്ങോട്ടു കൊണ്ടുവരാം. പിറ്റേന്ന് രാവിലെ ഒമ്പതുമുതൽ 11 വരെ അവരുടെ പരാതി കേൾക്കാമെന്ന് അവർ സമ്മതിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ എട്ടുമണിക്കുള്ള വിമാനത്തിൽ സംഘം ഡൽഹിയിലേക്കു പോയി. അവർ മോദിയെ പേടിച്ചാണ് കടന്നുകളഞ്ഞതെന്ന് ടീസ്റ്റയ്ക്കു തോന്നി. അതൊരു തിരിച്ചറിവായിരുന്നു. കഷ്ടവും സങ്കടവും തോന്നി.

അപ്പോൾ പഴയ ഒരു കോൺഗ്രസുകാരനായ രാം മോഹൻ ത്രിപാഠിയെയാണ് ടീസ്റ്റ ഓർത്തത്. അദ്ദേഹം ടീസ്റ്റയോടു പറയുമായിരുന്നു എന്തു കലാപം നടക്കുമ്പോഴും നമ്മൾ പുറത്തിറങ്ങനം. അല്ലെങ്കിൽ രാഷ്ട്രീയനേതാവെന്നു പറഞ്ഞിരിക്കുന്നതിൽ എന്താണ് അർഥം?

ജോർജ് ഫെർണാണ്ടസ് മാത്രമാണ് കലാപസ്ഥലങ്ങളിൽ പോയത്. അദ്ദേഹത്തിനു നേരെ കല്ലേറുണ്ടാവുകയും ചെയ്തു. ആ നിലവാരമുള്ള നേതാക്കൾ ഇന്നില്ല.

വലിയ രാഷ്ട്രീയ പിന്തുണയുള്ള നേതാക്കൾ ഓടിപ്പോയ സ്ഥാനത്ത് ഒരു പിന്തുണയും ഇല്ലെങ്കിലും പിടിച്ചുനിൽക്കാൻ ടീസ്റ്റ തീരുമാനിച്ചു. ഗുജറാത്തിലെ പല സ്ഥലങ്ങളിലേക്കും യാത്ര തുടങ്ങി. ഭയപ്പെട്ടായിരുന്നു യാത്ര. വണ്ടി കിട്ടുന്ന കാര്യമായിരുന്നു ഏറെ ബുദ്ധിമുട്ട്. വണ്ടിയിൽ കയറിയാൽ തന്നെ ഉടൻ ഡ്രൈവർ പറയും വലിയ പൊട്ട് ഇടൂ. അൽപ്പം കഴിഞ്ഞ് തൂത്തുകളയും. ഒരു യാത്രയ്ക്കിടയിൽ അക്രമിസംഘം വണ്ടി തടഞ്ഞു. ഭാഗ്യത്തിന് അപ്പോൾ ടീസ്റ്റയുടെ നെറ്റിയിൽ വലിയ പൊട്ട് ഉണ്ടായിരുന്നു”.

അഹമ്മദാബാദിൽ നിന്നു 400 കിലോമീറ്ററകലെ, അംറേലി ജില്ലയിലെ ഖാസഗ്രാമത്തിലാണ് ഗീർവനങ്ങൾ. സിംഹങ്ങളുടെ നാട്. അവിടെനടന്ന മൃഗവേട്ടകൾക്കും പരിസ്ഥിതി കയ്യേറ്റങ്ങൾക്കും ഖനനങ്ങൾക്കുമെതിരെ അമിത് ജത്‌വ നടത്തിയ പോരാട്ടങ്ങൾ ബിജെപി എംപി.യായിരുന്ന ദിനുസോളങ്കിയെയാണ് മുഖ്യമായും ലക്ഷ്യംവെച്ചത്. സോളങ്കിക്കു ഖനിമാഫിയയുമായുള്ള ബന്ധം പുറത്തുവന്നതോടെ അമിതുകൊല്ലപ്പെട്ടു. അമിതിന്റെ കുടുംബം നടത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥപറയുന്നു, മോഹൻലാൽ.

ഗുജറാത്ത്: തീവ്രസാക്ഷ്യങ്ങൾ, ഒരു ചരിത്രപുസ്തകം മാത്രമല്ല, ഒരോർമപ്പുസ്തകം കൂടിയാണ്. വംശീയകലാപങ്ങളും വർഗീയലഹളകളും മതസംഘർഷങ്ങളും ജാതിവെറികളുമൊക്കെ സൃഷ്ടിക്കുന്ന മനുഷ്യത്വത്തിനെതിരായ യുദ്ധങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകം. ഭരണകൂടം ഇത്തരം കലാപങ്ങളിൽ ഇരകൾക്കെതിരെ വേട്ടക്കാർക്കൊപ്പം നിലകൊള്ളുമ്പോൾ അതു സൃഷ്ടിക്കാവുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചുള്ള താക്കീതുകളും ഈ പുസ്തകത്തിലുണ്ട്. ഒപ്പം, മതേതര, ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കേണ്ട ഇന്ത്യ യഥാർഥത്തിൽ നേരിടുന്ന വെല്ലുവിളി ഭീതിദമായ മത-രാഷ്ട്രീയ സഖ്യമാണെന്ന മുന്നറിയിപ്പുകൂടിയായി മാറുന്നു, ഈ പുസ്തകം.

പുസ്തകത്തിൽനിന്ന്:-

“ഗുൽബർഗ് സംഭവം നടക്കുമ്പോൾ ഗുജറാത്ത് ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണറായിരുന്നു സഞ്ജീവ് ഭട്ട്. ഐഐടി ബിരുദധാരിയായ സഞ്ജീവ് 1988ലാണ് പൊലീസിൽ ചേർന്നത്. 99 മുതൽ 2002 വരെയാണ് ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണറായിരുന്നത്.

പ്രത്യേക അന്വേഷണസംഘം നിരവധി പൊലീസ് ഉദ്യോഗസ്ഥരോട് അന്നത്തെ വിവരങ്ങൾ ചോദിച്ചിരുന്നു. പ്രധാന കാര്യങ്ങൾ മാത്രം മറക്കുന്ന മറവിരോഗമായിരുന്നു പലർക്കും! അന്വേഷണം ഇഴഞ്ഞുനീങ്ങവെ സഞ്ജീവ് ഭട്ട് എത്തി.

2002 ഫെബ്രുവരി 27ന് രാത്രി മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താനും പങ്കെടുത്തിരുന്നു എന്ന് ഭട്ട് വെളിപ്പെടുത്തി. ആ യോഗത്തിൽ വച്ചാണ് ഹിന്ദുക്കളുടെ വികാരം ആളിക്കത്തും, അതു തടയരുത് എന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അന്വേഷണസംഘത്തിലെ മൽഹോത്രയോട് സഞ്ജീവ് ഭട്ട് പറഞ്ഞ വസ്തുതകൾ ഞെട്ടിക്കുന്നതായിരുന്നു. ഇന്റലിജൻസ് വിഭാഗം ഗുൽബർഗിലെ പ്രശ്‌നങ്ങൾ അപ്പപ്പോൾ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. ഡിജിപിയെയും കമ്മിഷണറെയും സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ച ശേഷം ഭട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ വിളിച്ച് മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കാര്യം അറിയിച്ചു. കമ്മിഷണറെ വീണ്ടും വിവരം ധരിപ്പിച്ചെങ്കിലും കമ്മിഷണർ പാണ്ഡെ അതു കേട്ടതായി ഭാവിച്ചില്ലെന്ന് ഭട്ട് പറഞ്ഞു.

2011 മാർച്ച് 21

ഭട്ട് മൽഹോത്രയ്ക്ക് നൽകിയ മൊഴി: ഞാൻ ഡിജിപി ചക്രവർത്തിയുടെ ഓഫിസിൽ ചെന്ന് പാണ്ഡെയെ വിളിച്ച് കർഫ്യൂ ഏർപ്പെടുത്തുകയെങ്കിലും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഒരുപാട് നിർബന്ധിച്ചപ്പോൾ പാണ്ഡെ കർഫ്യൂ പ്രഖ്യാപിച്ചു. പക്ഷേ അതു കടലാസിൽ മാത്രമായിരുന്നു. അതു നടപ്പാക്കിയില്ല. നാലര ആയപ്പോൾ ചെയ്യാനുള്ളതെല്ലാം ചെയ്ത് അക്രമികൾ ഗുൽബർഗിൽ നിന്ന് പോയിരുന്നു.

കമ്മിഷണർ കർഫ്യൂ നടപ്പാക്കുന്നില്ല എന്നു മനസിലായതോടെ ഞാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ വിളിച്ച് അദ്ദേഹത്തിന്റെ പേഴ്‌സനൽ സെക്രട്ടറി ഒ.പി. സിങ്ങിനോട് സംസാരിച്ചു. ഗുർബർഗ് സൊസൈറ്റിയിലെ അന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്നും ഇക്കാര്യം മുഖ്യമന്ത്രിയോട് അറിയിക്കണമെന്നും പറഞ്ഞു. ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ജനക്കൂട്ടം ഡലൻ കണക്കിന് മുസ്ലിംകളെ കൊല്ലുമെന്നും ജാഫ്രിയും അതിൽ ഉൾപ്പെട്ടേക്കുമെന്ന് ഞാൻ പറഞ്ഞു.

തുടർന്ന് പൊലീസ് എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നു ഞാൻ നിരീക്ഷിച്ചു. എന്നാൽ ഭീതിദമായ കാര്യമാണ് നടന്നത്. പൊലീസിൽ നിന്ന് ഒരു അനക്കവുമുണ്ടായില്ല. ഈ ഘട്ടത്തിൽ ഒരുകാര്യം എനിക്ക് ബോധ്യമായി. ഹിന്ദുവികാരം ആളിക്കത്തുമെന്നും തടയരുതെന്നും പറഞ്ഞ കാര്യം പൊലീസുകാർ നടപ്പാക്കുകയാണ്. ഡിജിപി ചക്രവർത്തിക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ സിറ്റി പൊലീസ് പാണ്ഡെയുടെ കീഴിലായിരുന്നതിനാൽ അദ്ദേഹം നിസഹായനായിരുന്നു.

ഫെബ്രുവരി 27ന് നടന്ന യോഗത്തിൽ താൻ പങ്കെടുത്തിരുന്നു എന്ന സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് സൃഷ്ടിക്കപ്പെട്ടത് ഏറ്റവും ഭീകരമായ തമാശയായിരുന്നു. യോഗത്തിൽ ഭട്ട് പങ്കെടുത്തിരുന്നില്ല എന്നു തെളിയിക്കാനായിരുന്നു ശ്രമം.

ഡിജിപി കെ. ചക്രവർത്തി 2006ൽ നാനാവതി കമ്മിഷനു കൊടുത്ത മൊഴി ഇതായിരുന്നു. യോഗത്തിൽ ആരൊക്കെ പങ്കെടുത്തു എന്ന കാര്യം എനിക്ക് ഓർമയില്ല.

എന്നാൽ ഭട്ടിന്റെ മൊഴി പുറത്തായപ്പോൾ അതേ ചക്രവർത്തി 2011ൽ പറഞ്ഞു: അന്നത്തെ യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല.

2010 മാർച്ചിൽ മോദിയെ ചോദ്യം ചെയ്യുമ്പോൾ പ്രത്യേക അന്വേഷണസംഘത്തിലെ ഓഫിസറായ എ.കെ. മൽഹോത്ര ആരൊക്കെയാണ് ആ യോഗത്തിൽ പങ്കെടുത്തവർ എന്നു ചോദിച്ചു. ഏഴ് ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ മോദി അന്നത്തെ സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ ഡപ്യൂട്ടി കമ്മിഷണറായിരുന്ന സഞ്ജീവ് ഭട്ട് ആ യോഗത്തിലുണ്ടായിരുന്നില്ല എന്നു പ്രത്യേകം എടുത്തു പറഞ്ഞു.

യോഗത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. എട്ടുപേരാണ് ആ യോഗത്തിൽ പങ്കെടുത്തത്. അതിൽ ബാക്കി ഏഴുപേരും ഇതേപ്പറ്റി അന്വേഷണസംഘത്തോട് എന്തെങ്കിലും പറയാൻ തയാറായില്ല. രണ്ടുപേർ തങ്ങൾക്ക് ഒന്നും ഓർമയില്ല എന്നു പറഞ്ഞു. നാലുപേർ മോദി അങ്ങനെ പറഞ്ഞില്ല എന്ന് പറഞ്ഞു. ഒരാൾ താൻ ആ യോഗത്തിൽ പങ്കെടുത്തിരുന്നില്ല എന്നു പറഞ്ഞു.

എല്ലാവരും ഒഴിഞ്ഞുമാറിയപ്പോൾ ഭട്ട് മാത്രം വേറിട്ടുനിന്നു. ഭട്ട് പറഞ്ഞു: സുപ്രീംകോടതി ആവശ്യപ്പെട്ടാലോ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം ചോദിച്ചാലോ എല്ലാ സത്യവും ഞാൻ പറയാം.

കേസ് രജിസ്റ്റർ ചെയ്യാത്തിടത്തോളം കാലം പ്രത്യേക അന്വേഷണസംഘം നടത്തുന്ന ചോദ്യം ചെയ്യലുകൾക്ക് ആദികാരികതയില്ലാത്തതിനാലാണ് ഭട്ട് അങ്ങനെ പറഞ്ഞത്.

2011 ഏപ്രിൽ 23.

സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിലും ചില കാര്യങ്ങൾ തുറന്നുപറഞ്ഞു. പിറ്റേദിവസത്തെ രാജ്യത്തെ മാധ്യമങ്ങളിലെ പ്രധാന വാർത്തയായി അതു മാറി. കലാപത്തിൽ മുസ്ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഇതിനായി ഹിന്ദുക്കളുടെ കോപാഗ്നി തുറന്നുവിടാൻ ഉദ്യോഗസ്ഥർ അവസരം നൽകണമെന്നും 2002 ഫെബ്രുവരി 27നു ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു എന്ന് കോടതിക്കു മുന്നിൽ ഭട്ട് പറഞ്ഞു. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘം സത്യം മറച്ചുവയ്ക്കുകയാണെന്നും ഭട്ട് ആരോപിച്ചു.

വീണ്ടും അന്നത്തെ ഡിജിപി ചക്രവർത്തി രംഗത്തെത്തി. ഭട്ട് അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നെന്ന് അദ്ദേഹത്തെ അവിടെ കൊണ്ടുചെന്നാക്കിയ ഡ്രൈവർ താരചന്ദ് യാദവ് മാധ്യമങ്ങളോടു പറഞ്ഞു.

ഭട്ട് സത്യം തുറന്നുപറയുമെന്ന സൂചന കിട്ടിയപ്പോൾ തന്നെ അദ്ദേഹത്തെ അപ്രധാന തസ്തികയിലേക്ക് ഒതുക്കിയിരുന്നു. ജൂനാഗഡ് ജില്ലയിൽ സ്റ്റേറ്റ് റിസർവ് പൊലീസ് ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ പദവിയിലേക്ക്. കൂടാതെ അദ്ദേഹത്തിന് നൽകിയിരുന്ന സുരക്ഷാ സൈനികരെ പിൻവലിക്കുകയും ചെയ്തു.

മാർച്ചിൽ തെഹൽക ഭട്ടിന്റെ മൊഴി പുറത്തുവിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സുരക്ഷാ കാവൽ ഏർപ്പെടുത്തിയത്. വൈ കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നൽകണമെന്ന് സ്റ്റേറ്റ് ഇന്റലിജൻസായിരുന്നു റിപ്പോർട്ട് നൽകിയിരുന്നത്. അഞ്ചു പൊലീസുകാരാണ് ഭട്ടിന്റെ സുരക്ഷയ്ക്കായി നൽകിയിരുന്നത്. സുപ്രീംകോടതിയിൽ മൊഴി നൽകിയതോടെ അത് പിൻവലിച്ചു.

ഫെബ്രുവരി 27ന് രാത്രി നടന്ന യോഗത്തെപ്പറ്റി സഞ്ജീവ് ഭട്ടിനു പുറമേ ബിജെപി നേതാവും മുൻ ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ഹരൺ പാണ്ഡ്യയും ഇക്കാര്യത്തിൽ നല്ല തെളിവുകൾ നൽകിയിരുന്നു. 2002 മേയിൽ അദ്ദേഹം രണ്ടു വിരമിച്ച ജഡ്ജിമാർക്കു മുന്നിലാണ് ഇക്കാര്യം പറഞ്ഞത്. ഈ വെളിപ്പെടുത്തൽ കഴിഞ്ഞ മൂന്നുമാസം കഴിഞ്ഞപ്പോൾ ഹരൺ പാണ്ഡ്യ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ചു”.

ഗുജറാത്ത്: തീവ്രസാക്ഷ്യങ്ങൾ
കൃഷ്ണൻ മോഹൻലാൽ
പ്രണത ബുക്‌സ്
2019, 200 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP