Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരണാനന്തരജീവിതങ്ങൾ

മരണാനന്തരജീവിതങ്ങൾ

ഷാജി ജേക്കബ്‌

രിത്രത്തെക്കാൾ ഭാവനയ്ക്കും യാഥാർഥ്യത്തെക്കാൾ സ്വപ്നങ്ങൾക്കും സ്വർഗത്തെക്കാൾ നരകത്തിനും ജീവിതത്തെക്കാൾ കഥയ്ക്കും പ്രാണനെക്കാൾ ഹിംസക്കും ശരീരത്തെക്കാൾ ആത്മാവിനും പ്രാധാന്യം കൊടുക്കുന്ന എഴുത്തിന്റെ കലയെക്കുറിച്ച് പി. എഫ്. മാത്യൂസിന് മികച്ച ധാരണകളുണ്ട്. ഇതിനു മുഖ്യമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത കലാനുഭൂതികളെ അസാമാന്യമാംവിധം മറികടക്കുന്ന ഒരു ഭൂമിശാസ്ത്രവും നരവംശശാസ്ത്രവും ചേർന്നു സൃഷ്ടിക്കുന്ന സാംസ്‌കാരിക സൗന്ദര്യശാസ്ത്രത്തിന്റെ സ്വാംശീകരണം. രണ്ട്, താൻ വായിച്ച നോവലുകളും കണ്ട സിനിമകളും സർഗാത്മകമായി സംലയിപ്പിച്ച് പുനഃസൃഷ്ടിക്കുന്ന മാന്ത്രികലാവണ്യത്തിന്റെ സാക്ഷാത്കാരം. വാരിയത്ത് ചോറു പീറ്റർ മുതൽ ജോണി മിറാൻഡ വരെയുള്ള അരഡസനിലധികം ലത്തീൻ കത്തോലിക്കാ സാഹിത്യകാരന്മാർ ഭാവനയിൽ വീണ്ടെടുത്ത പശ്ചിമകൊച്ചിയിലെ കായൽത്തുരുത്തുകളെപ്പോലെ ഇത്രമേൽ ലാവണ്യരസത്തോടെ ചരിത്രവും മിത്തും കൂടിക്കുഴഞ്ഞ മറ്റൊരു സാംസ്‌കാരിക ഭൂമണ്ഡലം മലയാളത്തിലുണ്ടായിട്ടില്ല.

കേരളീയ സാംസ്‌കാരിക ഭൂപടത്തിലെ ഏറ്റവും വന്യവും ജൈവികവുമായ ഈ പശ്ചാത്തലത്തിലേക്കാണ് യൂറോപ്യൻ-ലാറ്റിനമേരിക്കൻ ആധുനിക കഥാസാഹിത്യത്തിന്റെയും ലോകസിനിമയുടെയും ഭാവഭൂമികയിൽനിന്ന് എക്സ്‌പ്രഷനിസം മുതൽ മാജിക്കൽ റിയലിസം വരെയുള്ള ഭാവുകത്വങ്ങളെ മാത്യൂസ് അതിസമർഥമായി പരിഭാഷപ്പെടുത്തുന്നത്. കൊളോണിയലിസത്തിന്റെ രാഷ്ട്രീയ-മത-വംശീയ-ഭാഷാ-വാണിജ്യ ഭൂതകാലങ്ങൾ നിർമ്മിച്ച സാംസ്‌കാരിക ചരിത്രങ്ങൾ മുതൽ കടലും കായലും സംഗമിക്കുന്ന, കണ്ടൽപ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന, ലോകത്തെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ തുരുത്തുകളുടെ ജൈവബന്ധങ്ങൾ വരെയുള്ളവ സംയുക്തമായി രൂപപ്പെടുത്തുന്ന ഭാവനാവിസ്മയങ്ങളാകുന്നു മാത്യൂസിന്റെ കഥകളും നോവലുകളും തിരക്കഥകളും. മരണത്തെക്കുറിച്ചുള്ളവയെന്നപോലെയോ അതിലധികമോ ആയി അവയൊന്നടങ്കം മരണാനന്തരജീവിതങ്ങളെക്കുറിച്ചുള്ള സങ്കീർത്തനങ്ങളായി മാറുന്നു.

സിനിമയെന്ന നിലയിലും തിരക്കഥയെന്ന നിലയിലും ഈ.മ.യൗ. മലയാളഭാവനയിൽ സൃഷ്ടിക്കുന്ന മുഴക്കത്തെ മേല്പറഞ്ഞ രണ്ടു ഭാവതലങ്ങളോടു ബന്ധപ്പെടുത്തിവേണം കാണാനും വായിക്കാനും. മലയാളത്തിലെ ‘നവ’സിനിമ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി കൈവരിച്ചിട്ടുള്ള ഭാവുകത്വവ്യതിയാനങ്ങൾ മിക്കതും (ചലച്ചിത്രകലയിൽനിന്നു സാഹിതീയതയെ പാടെ കയ്യൊഴിയുന്ന രീതി, സിനിമാറ്റിക് ഭാഷണത്തിന്റെ മൗലികത, ദൃശ്യഭാഷയുടെ ചടുലതയും സാങ്കേതിക സ്വരൂപങ്ങളും, അകത്തും പുറത്തും നിന്നുള്ള താരസങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത്, അതിഭാവുകത്വങ്ങളുടെ നാടുകടത്തൽ, റിയലിസത്തിന്റെയും നിയോറിയലിസത്തിന്റെയും വീണ്ടെടുപ്പ്, ആഖ്യാനത്തിന്റെ ശൈഥില്യവും കഥനത്തിന്റെ ശകലിതത്വവും, സ്ഥല-കാലങ്ങളുടെ മൂർത്തത എന്നിങ്ങനെ) ചേർത്തിണക്കിയ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് ഈ.മ.യൗ.വെങ്കിൽ, ഒരു വശത്ത് ശുദ്ധ കഥാസാഹിത്യമെന്ന നിലയിലും മറുവശത്ത് സാങ്കേതിക സാമഗ്രി എന്ന നിലയിലും തിരക്കഥക്കു കൈവന്ന രൂപഭാവങ്ങളെ ബോധപൂർവം മറികടക്കുന്ന രചനയാണ് ഈ.മ.യൗ.വിന്റെ തിരക്കഥാപുസ്തകം.

സന്ധ്യ മുതൽ സന്ധ്യ വരെയാണ് ഇ.മ.യൗ.വിന്റെ സംഭവകാലം. കഥാകാലവും. സ്ഥലമാകട്ടെ, ചെല്ലാനം എന്നു കരുതാവുന്ന യഥാർഥ ദേശവും. 1990കളുടെ തുടക്കത്തിലെഴുതിയ ചാവുനിലം എന്ന നോവലും കണ്ണോക്ക് ഉൾപ്പെടെയുള്ള കഥകളും കൂട്ടിയിണക്കി മാത്യൂസ് ലിജോ ജോസ് പെല്ലിശ്ശേരിക്കുവേണ്ടി എഴുതിയ തിരക്കഥയാണ് ഈ.മ.യൗ.വിന്റേത്.

കടൽത്തീരത്തു നടക്കുന്ന ഒരു ശവഘോഷയാത്രയുടെ ദീർഘദൃശ്യത്തിൽനിന്നാണ് തുടക്കം. പ്രതീകാത്മകവും അതിയാഥാർഥ്യവുമായ ഒന്ന്. അതിൽനിന്ന്, ഒരു ബസിൽ, കൊല്ലാനുള്ള താറാവിനെയും കൊണ്ട്, മരിക്കാൻ വേണ്ടി മാത്രം വീട്ടിലേക്കു തിരിച്ചുവരുന്ന വാവച്ചനാശാനിലേക്കും, തുടർന്ന് ചീട്ടുകളിക്കാൻ തയ്യാറെടുക്കുന്ന വൃദ്ധനിലേക്കും മധ്യവയസ്‌കനിലേക്കും. ഇവരുടെ ചീട്ടുകളിയിലും കടൽത്തീരത്ത് വള്ളം കാത്തിരിക്കുന്ന മരിച്ചവരുടെ ആത്മാക്കളിലും അവർക്കു കാവലിരിക്കുന്ന പട്ടിയിലുമാണ് സിനിമ അവസാനിക്കുന്നതും. മരണത്തിൽ തുടങ്ങി മരണാനന്തരജീവിതത്തിലവസാനിക്കുന്ന ആഖ്യാനം. സറിയലിസ്റ്റിക്-എക്സ്‌പ്രഷനിസ്റ്റ് ചലച്ചിത്രകലയുടെ സമർഥമായ കൊളാഷ്.

ഇൻഗ്മർ ബർഗ്മാന്റെ വിഖ്യാത ചലച്ചിത്രം സെവൻത് സീൽ ഓർമ്മയിലെത്തിക്കും, ഈ.മ.യൗ. ഭൂമി, ആകാശം, കടൽ എന്നിവയുടെ ത്രിമാന പശ്ചാത്തലത്തിൽ ഇരുട്ടും വെളിച്ചവും; നിശ്ശബ്ദതയും സംഗീതവും; നിശ്ചലതയും ചലനവും; ജീവിതവും മരണവും; സ്ഥലവും കാലവും തമ്മിലുടലെടുക്കുന്ന അപാരമായ വൈരുധ്യങ്ങളുടെയും സമന്വയങ്ങളുടെയും ക്ലാസിക് രംഗത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ ഈ.മ.യൗ.വിലുണ്ട്. മരണവുമായി ചൂതുകളിക്കുകയാണ് ബർഗ്മാന്റെ കഥാപാത്രമെങ്കിൽ മരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ജീവിതങ്ങൾ ചീട്ടുകളിക്കുകയാണ് ഇ.മ.യൗ.വിൽ. രണ്ടു ചിത്രങ്ങളുടെയും ആദിപ്രരൂപം ബൈബിളും മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ ബോധ്യങ്ങളുമാണ്. ഒന്നിൽ വെളിപാടുപുസ്തകമെങ്കിൽ മറ്റേതിൽ സങ്കീർത്തനപ്പുസ്തകമാണ് എന്ന വ്യത്യാസം വേണമെങ്കിൽ പറയാം. രണ്ടും മരണത്തിന്റെ ദൈവശാസ്ത്രങ്ങൾ മാത്രമല്ല, കാവ്യശാസ്ത്രങ്ങൾ കൂടിയാണ് എന്ന സമാനത നിലനിൽക്കുകയും ചെയ്യുന്നു.

സിനിമയുടെ തുടക്കത്തിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന താറാവിനെയും കാക്കകളെയും മീനുകളെയും നായയെയും (ഈ താറാവും നായയും അവസാനരംഗത്തുമുണ്ട്) പോലെ, ചാകാൻ കൂടണയുന്ന മറ്റൊരു കിളിയോ ജന്തുവോ മാത്രമാകുന്നു മനുഷ്യനും. ജീവിതത്തിന്റെ വിപൽസന്ധികളെക്കാൾ മരണത്തിന്റെ അഭിസന്ധികളും മരണാനന്തരജീവിതങ്ങളുടെ സ്ഥിതിവൈപരീത്യങ്ങളുമാണ് ഈ.മ.യൗ.വിന്റെ കാതൽ. റിയലിസത്തിന്റെ പാരമ്യമാണ് സിനിമയുടെ കല. തുടക്കത്തിലും ഒടുക്കത്തിലും ഇടയ്ക്കു ചില സന്ദർഭങ്ങളിലും എക്സ്‌പ്രഷനിസ്റ്റ് - മാജിക്കൽ റിയലിസ്റ്റ് ശൈലികളിൽ മരണത്തിന്റെ അമൂർത്തസൂചനകൾ സന്നിവേശിപ്പിക്കുന്നുണ്ടെങ്കിലും സിനിമ മൊത്തത്തിൽ റിയലിസത്തിന്റെ കുഴമണ്ണിൽതന്നെയാണു ചുവടുറപ്പിക്കുന്നത്.

അഞ്ചു സന്ധികളിലൂടെയാണ് ഈ.മ.യൗ.വിന്റെ ആഖ്യാനം പൂർത്തിയാകുന്നത്. മരണമാണ് കേന്ദ്രസൂചകമെങ്കിലും ശവമാണ് മുഖ്യ കഥാപാത്രമെങ്കിലും മരണാനന്തര-ശവേതര ജീവിതങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. മരണം സാക്ഷിയാണ്. ജീവിതമാണ് വാദിയും പ്രതിയും. കളി ജീവിതങ്ങൾ തമ്മിലാണ്.

തന്റെ അപ്പന്റെ മരണാനന്തരചടങ്ങുകളെപ്പറ്റി വാവച്ചനും, വാവച്ചൻ മരിച്ചാൽ താൻ ഒരുക്കാൻ പോകുന്ന അതിഗംഭീരമായ ശവസംസ്‌കാരത്തെക്കുറിച്ചും മകൻ ഈശിയും തമ്മിൽ നടക്കുന്ന സംഭാഷണമാണ് ഒന്ന്. സിനിമയുടെ പ്രമേയം രൂപപ്പെടുന്നതവിടെയാണ്. ‘ശവമടക്കിന്റെ ആഘോഷം’ എന്ന വൈരുധ്യമാണത്. തന്റെ നിർധനത്വവും നിസ്സാരതയുമൊക്കെ മറന്ന് അപ്പന്റെ ശവമടക്ക് ഗംഭീരമാക്കാനുള്ള ഒരു മകന്റെ പദ്ധതി, പിതാ-പുത്ര ബന്ധത്തിന്റെ അത്യസാധാരണമായ ഒരനുഭവമണ്ഡലത്തെ പ്രഹേളികാ സ്വഭാവത്തോടെ പുനഃസൃഷ്ടിക്കുകയാണ് സിനിമ. തിരക്കഥയുടെ ഉന്നവും മറ്റൊന്നല്ല. ഏറ്റവും ജീവിതബദ്ധമായ നിമിഷങ്ങളിൽ നിങ്ങൾക്കു കൂട്ട് നിങ്ങളുടെ ആത്മാവ് മാത്രമായിരിക്കും എന്നു തെളിയിക്കുന്ന ഒന്നിലധികം സന്ദർഭങ്ങളിലൂടെ വാവച്ചനും ഈശിയും കടന്നുപോകുന്നുണ്ട്.

“വാവച്ചന്റെ വീടിനു പിന്നിലെ കടപ്പുറം. രാത്രി.

കടലോരത്തെ വലിയ വിളക്കുമരത്തിന്റെ പ്രകാശത്തിൽ കടൽഭിത്തിയിൽ നിന്നടർന്ന കരിങ്കല്ലിലിരിക്കുന്ന വാവച്ചൻ. ഗ്ലാസ്സിലേക്കു മദ്യം പകരുന്ന ഈശി അപ്പനു നേരെ നീട്ടി. അയാളതു വാങ്ങാതെ കാര്യമായ ചിന്തകളിലകപ്പെട്ടിരിക്കുകയാണ്. ഈശി മദ്യം നിറച്ച ഗ്ലാസ് നിർബന്ധപൂർവ്വം വാവച്ചന്റെ കൈയിൽ പിടിപ്പിക്കുന്നു.

ഈശി : അപ്പനിതെന്താണ്.... വിട്.... അത് മനസ്സീന്ന് കളേന്ന്.... ചൗരോന തല്ലിയതുകൊമ്പത്ത പ്രശ്‌നോന്നുമല്ല. ഒരു പുല്ലും വരികേല... വന്നാത്തന്നെ തടയിടാൻ നമ്മട മെംബറയ്യപ്പനില്ലേ. അവനേറ്റോളൂന്നേ...

വാവച്ചൻ : ഹാ.... അതിലൊന്നും കാര്യമില്ലടാ ഈശി...

ഈശി : പിന്നെന്താണു കാര്യം? അതു പറ.

വാവച്ചൻ ആലോചനയോടെ ഇരുന്ന് ഗ്ലാസ്സ് മൊത്തിക്കുടിച്ചു. പിന്നെ ഒറ്റവലിക്കതു തീർത്തു. ഈശി അപാരമായ സ്‌നേഹത്തോടെ അപ്പനോടു ചേർന്നിരുന്ന് ആ ഗ്ലാസ് വാങ്ങി. വാവച്ചൻ പിഞ്ഞാണത്തിലെ ഇറച്ചിവിന്താലു എടുത്ത് വായിലിട്ട് ചവയ്ക്കുന്ന നേരത്ത് ഈശി ഗ്ലാസിലേക്ക് അല്പം കൂടി മദ്യം പകരുന്നു. എന്നിട്ടവൻ സ്വയം കുടിക്കുന്നു.

വാവച്ചൻ : മോനേ ഈശൂട്ടി... നീ എന്റപ്പന്റ ചവമടക്ക് കണ്ടച്ച്ണ്ടാ...

ഈശി പൊട്ടിച്ചിരിച്ചു.

ഈശി : എന്റപ്പാ ആ നേരത്ത് ഞാൻ കുപ്പീലു പോലുമൊണ്ടായിരുന്നില്ല... പിന്നല്ലേ...

വാവച്ചൻ ആലോചനയിൽ മുഴുകിയിരിക്കുന്നതുകണ്ട് ഈശി തുടർന്നു.

ഈശി : അപ്പൻ പറ, സങ്ങതി ജോറായിരുന്നോ...

വാവച്ചൻ ഒരുനൊടി ആലോചനയിലമർന്നു. ആ നിമിഷം അയാൾ ദുഃഖാകുലമായ ബാന്റുവാദ്യം പോലും കേട്ടു. ഈശി തന്റെ ഗ്ലാസു കാലിയാക്കി മറ്റൊന്നു നിറച്ചു.

വാവച്ചൻ : അങ്ങനൊരു ചവമടക്ക് ഈ കരേല് ഒരു കാലത്തുമൊണ്ടായിട്ടില്ല. ബാന്റ് മേളോം കണ്ണാക്കു പാട്ടും മെത്രാനച്ചന്റെ ആശിർവ്വാദോം. ഒന്നും പറേണ്ടടാ ഈശൂട്ടി... അതു നടത്തിച്ച ഈ ഞാൻ പോലും ഒന്നു മരിക്കാൻ കൊതിച്ചുപോയി...

ഈശി ഗ്ലാസ് മാറ്റിവച്ച് വാത്സല്യത്തോടെ അപ്പനെ ചേർത്തുപിടിച്ചിട്ട് പറഞ്ഞു.

ഈശി : അതോർത്തട്ടപ്പൻ പേടിക്കണ്ടട്ടാ.. അതിനേം വെട്ടണ ആളവട്ടോം വെഞ്ചാമരോം വെടിക്കെട്ടുമൊക്കെള്ള ഫസ്റ്റ് ക്‌ളാസ് ചവമടക്ക് അപ്പനു ഞാൻ തരും.

വാവച്ചൻ ചിരിച്ചു. ചിരി ചുമയായി മാറിയപ്പോൾ ഈശി അയാളെ പിടിച്ചെണീപ്പിച്ചു.

ഈശി : ദേ ഈ കാറ്റുകൊണ്ടധികം ചൊമ കൂട്ടണ്ട. അകത്തോട്ട് പോകാം.

വാവച്ചന്റെ വീട്ടുമുറ്റം. വരാന്ത. രാത്രി.

നിന്ന് അവർ വീട്ടുമറ്റത്തേക്ക് നടക്കുമ്പോഴും വാവച്ചന്റെ ചിരി അവസാനിച്ചിട്ടില്ലെന്നു കണ്ട് വല്ലായ്മയോടെ ഈശി നോക്കി.

ഈശി : ഉം... എന്താണ്...

വാവച്ചൻ : പോടാ പോഴച്ചാരേ... ചവമടക്കിനാരാടാ വെടിക്കെട്ടും വെഞ്ചാമരോമക്ക വെക്കണത്. നെനക്കൊരു കോഞ്ഞാട്ടേമറിയാമ്പാടില്ല... നീയാ സഞ്ചിയെടുത്താണ്ട് വാ...

അകത്തേക്കു നടക്കുന്നതിനിടയിൽ ഈശി അപ്പനെ നോക്കി.

ഈശി : വെടിക്കെട്ടൊരു പുതുമേകുമല്ലാ....

വാവച്ചൻ വരാന്തയിലെ ബെഞ്ചിലിരിക്കുന്ന നേരത്ത് സഞ്ചിയെടുത്ത് മടങ്ങിവന്ന് ഈശി തുടർന്നു.

ഈശി : എന്റപ്പാ ഞാൻ ചുമ്മാ പറഞ്ഞതല്ല. ഒരു ലത്തീൻകാരനു പറഞ്ഞട്ട്‌ള്ള സകല കലാപരിപാടീം പാട്ടുകുർബ്ബാനേം കൂട്ടിച്ചേർത്ത് ശൗര്യാരു പുണ്യളന്റെ എട്ടാമിടത്തിനേം വെട്ടണ മട്ടില് ഞാനതു നടത്തും. ഫസ്റ്റ് ക്‌ളാസു ശവപ്പെട്ടി. ഫസ്റ്റ് ക്‌ളാസ് ബാന്റ് സെറ്റ്. വെള്ളിക്കുരിശും തോച്ചക്കാലും പിടിച്ച് പത്തുപതിനെട്ട് ദരിശനക്കാര്. വെള്ളിക്കുരിശല്ല സ്വർണ്ണക്കുരിശു തന്ന ആയിക്കോട്ടേ. പിന്ന മെത്രാൻ, നമ്മക്കതുമൊന്നു നോക്കാമെന്ന്.

ഇതിനിടയിൽ സഞ്ചിയെടുത്തു തുറക്കുന്ന ഈശി. അതിലെ നീളൻകുപ്പിയിലെ വാറ്റ് ചാരായം കണ്ട് കൊതിയോടെ ഈശി.

ഈശി : ദേ അപ്പാ ഇതു വാറ്റാണല്ലാ.

ഉടനടി വാവച്ചൻ ചാടിവീണ് കൈനീട്ടി അവനെ തടയുന്നു.

വാവച്ചൻ : അതുമ്മേ തൊട്ട്‌ള്ള കളി വേണ്ട...

വാവച്ചൻ സഞ്ചിയിൽനിന്ന് ഒരു കെട്ട് പഴയ 500 ന്റെ നോട്ടെടുത്തു പുറത്തിട്ടു.

വാവച്ചൻ : അപ്പ ചവമടക്കിനിതു മതിയാ... എന്റേ ആകേള്ള സമ്പാദ്യോണ്...

ഈശി ഒരു നോട്ട്‌കെട്ട് തിരിച്ചും മറിച്ചും നോക്കി.

ഈശി : ഇതു നിരോധിച്ചതല്ലേപ്പാ, ഇഞ്ഞി കൊണ്ടായ് കത്തിച്ചുകളേണ് നല്ലത്. വെറുതേ കൊടുത്താ പട്ടി പോലും തിരിഞ്ഞുനോക്കൂല്ല. എന്തിന് പശൂം കൂടി തിന്നൂല്ല.

വാവച്ചൻ : നിങ്ങട സൊസൈറ്റീലതു മാറ്റാമ്പറ്റൂല്ലേ...

ഈശി : ബെസ്റ്റ്, ഈ മുടിഞ്ഞ നോട്ട് നിരോധനം വന്നേപ്പിന്നേ നമ്മട പാവപ്പെട്ട സൊസൈറ്റീട ചീട്ടും കൂടി കീറാമ്പോണേണ്ന്നാണ് കേട്ടത്... എങ്കിപ്പിന്ന നമ്മട വയറ്റത്തടിച്ചതു തന്ന. കുത്തുപാളയെടുക്കും കുത്തുപാള.....

ഈശി ഒരു കെട്ടു നോട്ടുമായി എണീറ്റ് ജനാലയിലൂടെ വിളിച്ചുപറഞ്ഞു.

ഈശി : എടി സബേത്തേ, അമ്മേ... നിരോധിച്ച നോട്ടാണ് അപ്പൻ ശവടക്ക് നടത്താൻ സമ്പാദിച്ചുകൊണ്ട്വന്നേക്കണത്.

ജനലിനകത്തു നിന്ന് പെണ്ണമ്മ ചിരിച്ചു.

പെണ്ണമ്മ : അതിങ്ങാട്ട് താടാ ഞാനടുപ്പിലാട്ട് വെക്കാം.

അവർ പൊട്ടിച്ചിരിക്കുമ്പോൾ വളരെ നിഷ്‌കളങ്കമായി വാവച്ചൻ ചോദിച്ചു.

വാവച്ചൻ : അപ്പന്റ ചവടക്ക് പിന്നെങ്ങന നടത്തൂടാ....

ഈശി കൈയിലെ വാറ്റു കുപ്പി വാവച്ചനെ നിർബന്ധിച്ച് കുടിപ്പിച്ചിട്ടു പറഞ്ഞു.

ഈശി : ഇതു കുടിക്ക്.... കുടിക്ക്.

വാവച്ചനതു വാങ്ങിക്കുടിക്കുന്നു. ഇടക്കുവച്ച് തടഞ്ഞ്;

ഈശി : മതി മതി... ദേ അപ്പാ അപ്പന്റ മകനാണീ ഈശിയെങ്കി ദേ ഈ തിരുക്കുടുംബത്തിന്റെ മുമ്പീന്നു ആണയിട്ട് പറയേണ്. ഈ എടവകേല കാറല്‌സ്മാൻ എംപ്രദോരപ്പോലെ, അല്ല പോട്ട് മഹാരാജാവിനെപ്പോലെ എന്റപ്പന്റെ ശവമടക്ക് ഞാൻ നടത്തും... നല്ല പാട്ടും ബാന്റും കണ്ണോക്കുമൊക്കേള്ള വെടിക്കെട്ട് ചവമടക്ക്...

വാവച്ചൻ ദീർഘനിശ്വാസം കഴിച്ചു. കണ്ണുകളിൽ ഈർപ്പം. ഈശി അയാളുടെ അരികിലിരുന്ന് മുട്ടുകാലുഴിഞ്ഞു കൊടുത്തുകൊണ്ട് പറഞ്ഞു.

ഈശി : ഇഞ്ഞിയെന്തിനാണപ്പൻ വെഷമിക്കണത്.

വാവച്ചൻ : എന്റെ പൊന്നുമോനേ... നാലു കാശ് എണ്ടാക്കിത്തരാണ്ടാണല്ലാ പോണേന്നോർക്കുമ്പ അപ്പനു താങ്ങാമ്പറ്റണില്ലടാ...

വീണ്ടും ഒരെണ്ണം കൂടി വാവച്ചനേക്കൊണ്ടു കുടിപ്പിക്കുന്ന ഈശി.

ഈശി : അപ്പാ... എല്ലാം ഞാനേറ്റെന്നു പറഞ്ഞില്ലേ... ഡോണ്ട് വറീന്ന്.

വാവച്ചൻ : ഒറപ്പാണോ...

ഈശി : അതേന്ന്...

വാവച്ചൻ : എന്നാ ഞാനൊന്നു മുള്ളിയേച്ചും വരാം.

ഈശി : അപ്പൻ പോയിട്ടും വാ... ഞാനിവിടിരിക്കാം.

വാവച്ചൻ കഷ്ടപ്പെട്ട് എണീറ്റ് ആടിയാടി പുറത്തേക്ക് നടന്നുപോകുന്നു. വീടിന്റെ അതിരിലുള്ള ഇരുട്ടു മൂടിയ കുറ്റിക്കാട്ടിനടുത്തേക്കു വരുന്ന വാവച്ചൻ. അയാൾ മൂത്രമൊഴിച്ചുകൊണ്ടിരിക്കെ മരങ്ങൾക്കു മേലെയായി ആരോ പ്രത്യക്ഷപ്പെട്ടതുപോലെ കുറേനേരം മുകളിലേക്കു നോക്കിനിന്നു.

വാവച്ചൻ : അല്ലാ.. ആരാന്നാ പറഞ്ഞത്. ശവമടക്കിന്റെ പുണ്യാളനാ...

അയാൾക്കുമാത്രം കാണാവുന്ന ആ പ്രത്യക്ഷത്തെ നോക്കി അയാളങ്ങനെ നില്ക്കുന്ന നേരത്ത്”.

രണ്ടാം സന്ധി, വാവച്ചന്റെ ഭാര്യയും ഈശിയുടെ അമ്മയുമായ പെണ്ണമ്മയുടെ കണ്ണോക്കാണ്. നേരത്തെ പറഞ്ഞ, ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ജൈവഭൂപടത്തിൽ അക്ഷാംശവും രേഖാംശവും പോലെ രൂപപ്പെടുകയും നെടുകെയും കുറുകെയും സഞ്ചരിക്കുകയും ചെയ്യുന്ന ഭൂതകാലത്തിന്റെയും മാനുഷികബന്ധങ്ങളുടെയും ഓർത്തെടുക്കലുകളും വിമലീകരണങ്ങളുമാണത്. മരിച്ചവരെ സാക്ഷ്യം നിർത്തി ജീവിച്ചിരിക്കുന്നവരെ വിചാരണ ചെയ്യുന്ന പ്രപഞ്ചനീതിയുടെ ന്യായവിധി. മരണദുഃഖം മറക്കാനും മറയ്ക്കാനും ഒരു സമുദായം കണ്ടെത്തിയ ജീവിതത്തിന്റെ കഥാർസിസ്. പെണ്ണമ്മയുടെ കണ്ണോക്ക് മലയാളഭാവനയിലെ ഏറ്റവും ജീവസ്സുറ്റ മരണമുഹൂർത്തങ്ങളിലൊന്നാണ്.

അയ്യപ്പൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ സാന്നിധ്യവും ഇടപെടലുകളും ഈശിയുടെ അന്തംവിട്ടുള്ള പരക്കം പാച്ചിലുകളുമാണ് മൂന്നാമത്തെ സന്ധി. ഇവിടെ പ്രശ്‌നം സമുദായത്തിലെയും സമൂഹത്തിലെയും അധോമനഃസംസ്‌കാരമാകുന്നു. പുരോഹിതൻ മുതൽ ഡോക്ടർ വരെ; നാട്ടുകാർ മുതൽ വീട്ടുകാർ വരെ ഓരോരുത്തരും പരദൂഷണത്തിന്റെയും ഏഷണിയുടെയും അപവാദത്തിന്റെയും ഒളിനോട്ടങ്ങളുടെയും നുണയുടെയും ചതിയുടെയും പകകളുടെയും വെറികളുടെയും ഉടമകളും അടിമകളുമാണ്-ഒരേസമയം. ലാസറും ചൗരോയും പള്ളീലച്ചനും ഇതിന്റെ മുഖ്യ പുരോഹിതന്മാരാണ് എന്നു മാത്രം. ഒരർഥത്തിൽ ഈ.മ.യൗ.വിന്റെ ആഖ്യാനം നിർണയിക്കുന്ന ഏറ്റവും വലിയ രസതന്ത്രം ഈ സമാന്തര സാമൂഹ്യ അധോമണ്ഡലമാണ്. വാവച്ചൻ ബസിറങ്ങുമ്പോൾ തന്നെ കേൾക്കുന്നത് മകളുടെ അവിഹിതബന്ധത്തെയും ഗർഭത്തെയും കുറിച്ചുള്ള കഥകളാണ്. വാവച്ചനെ ഭാര്യ വിഷം തീറ്റിച്ചോ മകൻ തലയ്ക്കടിച്ചോ കൊന്നതാണെന്ന് പലരും കരുതുന്നു, പറഞ്ഞുപരത്തുന്നു. ഈശിപോലും ഭാര്യ സാബെത്തിനോടു ചോദിക്കുന്നുണ്ട്, ‘അപ്പന് നീ ഭക്ഷണത്തിൽ വിഷം കൊടുത്തോ’ എന്ന്.

വാവച്ചന്റെ രണ്ടാം ഭാര്യ, അവളുടെ സഹോദരന്മാർക്കും മകനുമൊപ്പമെത്തി സൃഷ്ടിക്കുന്ന പുകിലുകൾ, തന്നെ വാവച്ചൻ തല്ലിയതിന്റെ പകയിൽ കുഴിവെട്ടുകാരനെപ്പോലും കൊലയ്ക്കുകൊടുത്തും വാവച്ചന്റെ ശവം കുളിപ്പിച്ചും ആനന്ദിക്കുന്ന ചൗരോയുടെ നെറികേടുകൾ (പ്രതികാരബുദ്ധി കുഴിമാടത്തോളം കൂടെ ചെല്ലും!) മരണവീട്ടിൽപ്പോലും തന്റെ കാമാർത്തികൾ പ്രകടിപ്പിക്കുന്ന ശിവനപ്പൻ, മരണദിവസംപോലും ഭർതൃവീട്ടിലെ കുറ്റങ്ങൾ സ്വന്തം വീട്ടുകാർക്കു മുന്നിൽ തുറന്നുപറയേണ്ടിവരുന്ന സാബേത്ത്, മുഴുവൻ മനുഷ്യരെക്കുറിച്ചും അപവാദം മാത്രം പറയുന്ന ലാസർ, ഏതു വൃത്തികേടിനും കൂട്ടുനിൽക്കുന്ന ഡോക്ടറും നഴ്‌സും, ശവത്തെ മുൻനിർത്തി മനുഷ്യനു വിലപേശുന്ന ശവപ്പെട്ടിക്കച്ചവടക്കാരൻ ലോന, കണ്ണിൽ ചോരയില്ലാത്ത വട്ടിപ്പലിശക്കാരൻ കൂർമൻ ദേവസി, ഈ മുഴുവൻ മനുഷ്യർക്കുമിടയിൽ നന്മയുടെയും കൂറിന്റെയും സങ്കടങ്ങളുടെയും കുരിശുചുമക്കുന്ന ഒരേയൊരു അന്യമതസ്ഥൻ-അയ്യപ്പൻ-ഈ.മ.യൗ.വിലെ കഥാപാത്രങ്ങൾ ഒരു സമൂഹത്തിന്റെ തനിപ്പകർപ്പുകളാണ്.

നാലാമത്തെ സന്ധി പുരോഹിതൻ സക്കറിയാസിന്റെ ഇടപെടലുകളും നടപടികളുമാണ്. കത്തോലിക്കാസഭയിലെ ദൃശ്യവും അദൃശ്യവുമായ ദൈവാധികാരങ്ങളുടെയും പൗരോഹിത്യ-ആധിപത്യങ്ങളുടെയും സ്ഥാപനപരതയുടെയും പ്രതിനിധിയെന്ന നിലയിൽ അയാൾ ഒരു കറുത്ത മാലാഖയായി മാറുന്നു. ഏറ്റവും ഹീനവും നികൃഷ്ടവും മനുഷ്യവിരുദ്ധവും ദൈവരഹിതവുമായ മനഃസാക്ഷിയോടെ അയാൾ നാട്ടിലെ ഏഷണികൾക്കു കാതോർക്കുന്നു. അവയ്ക്കായി ഒളികണ്ണു തുറന്നിരിക്കുന്നു. ശവസംസ്‌കാരം പള്ളി സെമിത്തേരിയിൽ നടത്തുകയില്ല എന്നു പ്രഖ്യാപിച്ച് അയാൾ ഈശിയെ തകിടം മറിക്കുന്നു. ഈ.മ.യൗ.വിലെ ‘ഇരുട്ടിന്റെ പുണ്യാള’നാണ് ഈ പുരോഹിതൻ.

ഈശി സ്വന്തം വീട്ടുമുറ്റത്ത് അപ്പനെ കുഴിച്ചിടാൻ തീരുമാനിക്കുന്നതും അതു നടപ്പാക്കുന്നതുമാണ് അഞ്ചാമത്തെ സന്ധി. ഈ.മ.യൗ.വിന്റെ ഇതിവൃത്തം എത്തിച്ചേരുന്ന നാടകീയവും അപൂർവവുമായ ഈ ജീവിതസന്ധിയുടെ നിവൃത്തിയാകലാണ് യഥാർഥത്തിൽ ഈ സിനിമയുടെ ഏറ്റവും ശ്രദ്ധേയവും മൗലികവുമായ ആഖ്യാനതലവും ഭാവബന്ധവും. പള്ളിക്കും പുരോഹിതനും തന്നെ കൈവിട്ട ദൈവത്തിനുമെതിരെയുള്ള കലാപം മാത്രമല്ല, ഇത്. നാടിനും നാട്ടുകാർക്കുമെതിരെയുള്ള യുദ്ധം കൂടിയാണ്. ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും കുറ്റവിമുക്തനാക്കിയിട്ടും സമൂഹം ഈശിയെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് അയാൾതന്നെ അംഗീകരിക്കാത്ത ദൈവത്തിനും മതത്തിനും സമൂഹത്തിനുമെതിരെ പിക്കാസെടുക്കുന്നു. അപ്പനോടു പറഞ്ഞ വാക്കുപാലിക്കാൻ ഈശിക്കു കഴിഞ്ഞില്ല. വീട്ടുകാരും നാട്ടുകാരും പുരോഹിതനും കാലാവസ്ഥയും ശവപ്പെട്ടിക്കച്ചവടക്കാരൻപോലും അയാളെ ചതിച്ചു.

എഴുത്തിന്റെയും എഴുത്തുകാരന്റെയും സ്വാതന്ത്ര്യത്തിലും മൗലികതയിലും വിശ്വസിക്കുന്നു, പി.എഫ്. മാത്യൂസ്. ഈ തിരക്കഥാഗ്രന്ഥം അതിനുള്ള തെളിവാണ്. തിരക്കഥ, സംവിധായകന്റെ ബ്ലൂപ്രിന്റ് മാത്രമാകുമ്പോഴും തിരക്കഥാകൃത്തിന് അയാളുടെ രചന ജീവശ്വാസംപോലെ പ്രിയപ്പെട്ടതാണ്. ഈ.മ.യൗ.വിന്റെ തിരക്കഥയോടും ചലച്ചിത്രത്തോടും മാത്യൂസിനുള്ള ആത്മബന്ധം, ദേശീയപുരസ്‌കാരം നേടിയ ‘കുട്ടിസ്രാങ്കി’ന്റെ തിരക്കഥയോടും ആ ചലച്ചിത്രത്തോടും ഇല്ല എന്ന പശ്ചാത്തലത്തിൽ ഈ പുസ്തകപ്രസാധനം കൗതുകകരമായ ഒരു സാംസ്‌കാരിക പ്രവൃത്തികൂടിയായിത്തീരുന്നു.

തിരക്കഥയല്ല സിനിമ; സിനിമയല്ല തിരക്കഥയും. ഈ തിരിച്ചറിവോടെതന്നെ, ആദ്യമെഴുതിയ തിരക്കഥ, സിനിമക്കുശേഷം വീണ്ടുമെഴുതി തയ്യാറാക്കിയതാണ് ഈ പുസ്തകം. തിരക്കഥ പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന്റെ കലയിൽ മലയാളത്തിനുള്ള ഒരു പാഠമാതൃക കൂടിയാണ് ഈ.മ.യൗ. തിരക്കഥയിൽനിന്ന് സാങ്കേതിക ഘടകങ്ങൾ, ചിത്രീകരണനിർദ്ദേശങ്ങൾ, സീനുകൾ, അഭിനേതാക്കൾ അവരുടെ മനോധർമമനുസരിച്ചു വരുത്തുന്ന മാറ്റങ്ങൾ എന്നിവയൊക്കെ ഒഴിവാക്കി, വായനക്കാരെ മുന്നിൽ കണ്ടു രചിച്ചതാണ് ഈ പുസ്തകം. സിനിമ കണ്ടവരാകട്ടെ, കാണാത്തവരാകട്ടെ, ‘വായിക്കാനുള്ള സിനിമ’യെന്ന നിലയിൽ, ബർഗ്മാനും മറ്റും പ്രസിദ്ധീകരിച്ചിട്ടുള്ള ‘തിരക്കഥാസാഹിത്യത്തിന്റെ രൂപമാതൃകയിൽ മാത്യൂസ് നടത്തിയ ശ്രമമാണ് ഈ പുസ്തകം. വായനാക്ഷമതയാണ് ഇവിടത്തെ പ്രാഥമിക സൂത്രവാക്യം. ഏതു ഭാഗവും നോക്കൂ. ഒരു നീണ്ട കഥയോ നോവലോ പോലെ വായിച്ചുപോകാം, ഈ തിരക്കഥ.

“കടൽത്തീരം പകൽ.

നീലാകാശത്തിനു താഴെ ശാന്തമായ കടലിനെ തൊട്ട് വിസ്തൃതമായി പരന്നുകിടക്കുന്ന മണൽപ്പരപ്പ്. പ്രപഞ്ചസ്വരങ്ങളത്രയും തുടച്ചുനീക്കിയതുപോലെ. ആ ആഴമേറിയ മൗനത്തിലേക്ക് അകലെയെങ്ങോ നിന്ന് നേരിയ ബാന്റു സംഗീതം കേൾക്കായി. മണൽപ്പരപ്പിലൂടെ എറുമ്പുകളുടെ നീണ്ട നിരപോലെ പതിയെ പ്രദക്ഷിണമായി നീങ്ങുന്ന മനുഷ്യർ. കറുത്തതും ഊതനിറത്തിലുമുള്ള അങ്കികളണിഞ്ഞ പുരോഹിതന്മാരും പരികർമ്മികളുമടങ്ങുന്ന സംഘം നടന്നുവരികയായി. വെയിലിൽ അവരുടെ സ്വർണ്ണ വെള്ളിക്കുരിശുകൾ വെട്ടിത്തിളങ്ങി. കൂടെ മഴുകുതിരിക്കാലുകളേന്തിയ അസംഖ്യം പരികർമ്മികൾ. അവർക്കു മുന്നിലായി വെളുത്തു നീണ്ട അങ്കിയണിഞ്ഞ മാലാഖമാരെപ്പോലുള്ള യുവതികൾ പ്രഭാതവെയിലിൽ തുടുത്ത ലില്ലിപ്പൂക്കൾ നിറച്ച ഒരു ശവമഞ്ചം ചുമന്നുകൊണ്ടു വരുന്നു. വിഷാദം നിറഞ്ഞ ശവസംസ്‌കാരഗീതം ആലപിച്ചുകൊണ്ട് ബാന്റ് ഗായകസംഘം പിന്നാലെ പതുക്കെ പതുക്കെ ചുവടുവച്ചു. തികച്ചും സ്വപ്നാഭമായ കാഴ്ച വളരെ പതുക്കെ മറയുന്നു. എന്നാൽ ബാന്റുസംഗീതം തുടരുകയാണ്.

റോഡ്, ബസ്സിനകം. പകൽ.

തിരക്കില്ലാത്ത സ്വകാര്യബസ്സിലെ അരികുസീറ്റിലിരുന്ന് ഉറക്കത്തിലമർന്ന വാവച്ചൻ. അറുപതു വയസ്സിലേറെ പ്രായം തോന്നിക്കുന്ന അയാളുടെ മുഖത്ത് പ്രസാദം നിറഞ്ഞ പുഞ്ചിരി. മനോഹരമായ സ്വപ്നത്തിലമർന്നിരിക്കുകയാണയാൾ. നേരിയ സ്വരത്തിൽ ബാന്റുമേളം തുടരുന്നുണ്ട്. വാവച്ചന്റെ മടിയിലെ തുണിസഞ്ചിയിൽ നിന്നു തല നീട്ടുന്ന താറാവ്. അയാൾ പ്രപഞ്ചബോധം വിട്ട് ഉറക്കത്തിലമർന്നപ്പോൾ താറാവ് അയാൾ കാണാത്ത ജീവിതം കാണാനെന്നപോലെ ചുറ്റും നോക്കി. കാക്കകളുടെ സ്വരം കേട്ടുതുടങ്ങുന്നു.

കടപ്പുറം. സന്ധ്യം.

അന്തിവെളിച്ചം പരന്ന കടപ്പുറത്ത് വലക്കാരുടെ കുട്ടയിൽനിന്ന് മീൻ കൊത്താനായി പറന്നടുത്ത കാക്കകൾ. കടപ്പുറം പിന്നിലേക്കു പിന്നേയും പരന്നുകിടക്കുകയാണ്. അതുവഴി നടന്നുവരുന്ന നേരിയ കഷണ്ടിയുള്ള വൃദ്ധൻ ചുറ്റുപാടും നോക്കി.

കൈലിയും അയഞ്ഞ കുപ്പായവും അണിഞ്ഞ അയാൾ തീരത്ത് ബീഡി വലിച്ചു നിന്നിരുന്ന മദ്ധ്യവയസ്‌കനായ ചങ്ങാതിയെ കണ്ട് ചോദിച്ചു.

വൃദ്ധൻ : അല്ലാ, നീ നേരത്തേ എത്തിയാ....

മധ്യവയസ്‌കൻ : അല്ലെങ്കിലും നുമ്മ കറക്ട് ടൈമാണ്....

അവരിരുവരും ചേർന്ന് തീരത്തുകൂടി നടന്നുപോകുന്നു. കാളിമ പടർന്ന ആകാശം”.

തുടർന്നങ്ങോട്ട്, ഭാഷ, പ്രകൃതി, പ്രാദേശികത, ജനജീവിതം, അവസ്ഥാന്തരങ്ങൾ, മരണവും ജീവിതവും തമ്മിലുള്ള ബന്ധം, മരണവീട്ടിലെ അന്തരീക്ഷം, അനുഭവങ്ങൾ ഓരോന്നും ഒന്നൊന്നായി നേരിട്ടും സമാന്തരമായും വാക്കുകളിലൂടെ ദൃശ്യവൽക്കരിക്കുന്നു, മാത്യൂസ്. മനുഷ്യർ മരണത്തെയും ജീവിതത്തെയും തുലനം ചെയ്തു വിലയിരുത്തുന്നതിന്റെ അങ്ങേയറ്റം യഥാതഥമായ ഒരുനിര സന്ദർഭങ്ങൾ കോർത്തിണക്കുകയാണ് ഈ.മ.യൗ. വൈരുധ്യങ്ങളുടെ അപരാരമായ സന്നിവേശംകൊണ്ട് ജീവിതത്തെ മരണാനന്തരവും മുന്നോട്ടുകൊണ്ടുപോകാനുള്ള മനുഷ്യന്റെ കാമനകളുടെ ഒടുങ്ങാത്ത ലോകം വാക്കുകളിലും ബിംബങ്ങളിലും പുനഃസൃഷ്ടിക്കുകയാണ് ഈ തിരക്കഥ. ഉടുത്ത വസ്ത്രംപോലും മാറാതെ, എടുത്തുവച്ച ഭക്ഷണം പോലും കഴിക്കാതെ പരക്കം പായുന്ന ഒരുപറ്റം മനുഷ്യരാണ് ഈ.മ.യൗ.വിലുള്ളത്. ഒരു സന്ധ്യ മുതൽ പിറ്റേ സന്ധ്യ വരെ നീളുന്ന ഒരു മരണവീടിന്റെയും അവിടത്തെ മനുഷ്യരുടെയും നഗ്നജീവിതം, ശവശൈത്യം പോലുള്ള കൂരിരുട്ടും കടൽക്കാറ്റും പെരുമഴയുമായി ആഞ്ഞുവീശിപ്പെയ്യുന്ന പ്രപഞ്ചമുഹൂർത്തങ്ങളിൽ ചിത്രീകരിക്കുകയാണ് ഈ സിനിമ. 

ഈ പുസ്തകം വായിക്കൂ. മരണം, വാക്കുകളിൽ ഘനീഭവിച്ച അനുഭവം നിങ്ങൾക്കുണ്ടാകും. ഈ.മ.യൗ. മരണത്തെക്കുറിച്ചു മലയാളസിനിമയിൽ രചിക്കപ്പെട്ട ഏറ്റവും ഭാവതീഷ്ണമായ തിരക്കഥകളിലൊന്നായി മാറുന്നതങ്ങനെയാണ്. വാക്കുകൾക്കു കൈവരുന്ന ദൃശ്യജീവിതമെന്നപോലെ, ദൃശ്യങ്ങൾക്കു കൈവരുന്ന വാക്ജീവിതവുമാണ് തിരക്കഥയുടെ ലാവണ്യകലയെ നിർണയിക്കുന്നത് എന്ന് ഇത്രമേൽ സൂക്ഷ്മമായി തെളിയിക്കുന്ന രചനകൾ മലയാളത്തിൽ മറ്റധികമില്ല.

തിരക്കഥയിൽനിന്ന്:-

“നനഞ്ഞ ഉടുതുണിയുമായി ഈശി വീടിനകത്തെ ഇരുളിമയിലേക്കു കയറുന്നു. വാവച്ചന്റെ ജീവിതം നിറഞ്ഞാടിയ പ്രതലത്തിലൂടെ അയാൾ നടന്നുതുടങ്ങിയതും തലേ രാത്രി അപ്പനു കൊടുത്ത വാക്കുകളയാൾ കേൾക്കാൻ തുടങ്ങി.

ഈശി : ഫസ്റ്റ്ക്‌ളാസ് ശവപ്പെട്ടി... പിന്നെ ബാന്റ്‌മേളം..... കണ്ണോക്കു പാട്ട്. വെള്ളിക്കുരിശും തോച്ചക്കാലും പിടിച്ച പതിനെട്ട് ദരിശനക്കാര്....

കഴിഞ്ഞ ദിവസങ്ങളിലെ വാചകങ്ങൾ ഈശിയുടെ ഉള്ളിൽ തിങ്ങിനിറയുന്നത് സ്വരങ്ങളായി ഉയരുന്നു. അയാൾ വാവച്ചനാശാനെപ്പോലെ സ്വയം സംസാരിക്കാൻ തുടങ്ങിയതുപോലെ. ഒരു നിമിഷം അപ്പനും മകനും ഒന്നായി മാറിയതുപോലെ. ഈശി നടന്ന് അകമുറിയിലേക്കു കടന്ന് പഴയ സാമാനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന മൂലയിൽ നിന്ന് ഒരു പിക്കാക്‌സ് വലിച്ചെടുത്ത് മുറിക്കു പുറത്തേക്കു വരുന്നു. അപ്പോഴാണയാളുടെ മനസ്സ് ശരിക്കും സംസാരിക്കാൻ തുടങ്ങിയത്. അയാൾ തിരിച്ച് നടക്കുമ്പോൾ അന്തരീക്ഷത്തിൽ മനസ്സിന്റെ ആവിഷ്‌കാരം പോലെ അയാളുടെ സ്വരം അത്ര വ്യക്തമല്ലാതെ കേൾക്കാം.

ഈശിയുടെ സ്വരം : ബിഷപ്പിന്റെ കാര്യം വികാരിയച്ചനോട് ചോദിക്കണം... ജെറോപ്പനളിയനായിരത്തഞ്ഞൂറ് രൂപ തന്നു.... അതു ഞാനയ്യപ്പനു കൊടുത്തു... പിന്നാ. നാപ്പത്തയ്യായിരത്തിന്റ ശവപ്പെട്ടിക്ക് ലോനിച്ചേട്ടനയ്യായിരം രൂപ കൊറച്ച് തന്ന്. തന്നെല്ലാ... ലൈന്മാന അടിക്കണ്ട കാര്യമില്ലാര്ന്ന്. അയാള് നമ്മള ഹെൽപ്പ് ചെയ്യാൻ വന്നതാണല്ലാ...

മുറ്റത്തെ കോരിച്ചൊരിയുന്ന മഴയിലേക്ക് പിക്ക്ആക്‌സുമായി നടന്നുവരുന്ന ഈശിയെ വല്ലായ്മയോടെ എല്ലാവരും നോക്കി. എന്നാൽ ഈശി ആരേയും കണ്ടില്ല. അയാൾ മുറ്റത്തെത്തി. പെട്ടെന്ന് എന്തോ ഓർത്തു നിന്നു. അയാളുടെ മനസ്സിൽ സംസാരങ്ങൾ കൂടിക്കലർന്നു.

ഈശിയുടെ സ്വരം : ഫസ്റ്റ്ക്‌ളാസ്. ഫസ്റ്റ്ക്‌ളാസ്.... ശവടക്ക്.

ഈശി തന്റെ പിക്കാക്‌സ് ഉയർത്തി മണ്ണിലേക്ക് ആഞ്ഞുവെട്ടി. അയാളുടെ സ്വരം പശ്ചാത്തലത്തിൽ കേൾക്കാം.

ഈശിയുടെ സ്വരം : കാറൽസ്മാൻ എംപ്രദോറപ്പോലെ.... നല്ല കണ്ണോക്കക്കോള്ള കെമണ്ടൻ ശവടക്ക്.

അയാൾ വീണ്ടും ആഞ്ഞാഞ്ഞു വെട്ടുന്നു. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അയ്യപ്പൻ ആ കാഴ്ച കണ്ട് തിരക്കിട്ട് അവിടേക്കു ചെന്നു.

അയ്യപ്പൻ : ഈശി എടാ... എന്താ നീയീ കാണിക്കണത്.

ഈശി : എടാ അപ്പന്റെ ശവടക്ക് നടത്തണ്ടേടാ...

അയ്യപ്പൻ ഈശിയെ ബലമായി പിടിച്ച് കുഴിവെട്ടുന്നതു തടയാൻ നോക്കി.

ഈശി : സ്വർണ്ണക്കുരിശെക്കേള്ള ഒരു ശവടക്ക് കൊടുക്കാന്നു ഞാനപ്പനു വാക്കു കൊടുത്തതാണ്. മാറിനിക്കടാ...

ഈശിയെ അനങ്ങാൻ വിടാതെ വട്ടംപിടിച്ച അയ്യപ്പനെ സർവ്വശക്തിയോടും കൂടി അയാൾ തള്ളിത്തെറിപ്പിക്കുന്നു. സബേത്ത് വന്ന് ഈശിയെ പിടിച്ചുമാറ്റാൻ നോക്കുന്നു.

ഈശി : സബേത്തേ അപ്പന കുഴിച്ചിടണ്ടേ...

പെണ്ണമ്മയും നിസയും പിന്നാലെ നാട്ടുകാരുമെല്ലാം ഈശിയെ തടയാനായി മുന്നോട്ട് വരികയാണ്. അയാളുടെ നിയന്ത്രണം പാടെ തെറ്റി.

ഈശി : മാറി നിക്കടാ പട്ടികളെ...

ഈശി സബേത്തിനേയും അമ്മയേയും മറ്റും തള്ളിമാറ്റി. ആ പെരുംമഴയത്ത് എല്ലാവരും കൂടി തന്നെ തടയാൻ നോക്കുകയാണെന്ന തിരിച്ചറിവിൽ അയാൾ പിക്കാക്‌സും കൊണ്ട് ആൾക്കൂട്ടത്തിനു നേരെ പാഞ്ഞടുത്തു. എല്ലാവരും ഭയന്ന് പിന്മാറാൻ തുടങ്ങി. അയ്യപ്പനും പാഞ്ചിയും മുന്നോട്ടുവന്ന് ഈശിയെ പിടിച്ചുനിർത്താൻ വിഫലമായി ശ്രമിച്ചു. ആ നേരത്തു വന്ന അപാരമായ കരുത്തോടെ അവരെയെല്ലാം ഈശി നേരിട്ടു. ബന്ധങ്ങളെല്ലാം മറന്ന് അയാളവരേയും ആക്രമിക്കാൻ തുടങ്ങി.

ഈശി : എനിക്കെന്റപ്പന കുഴിച്ചിടണ്ടേ

ഈശി അലറിക്കൊണ്ടേയിരുന്നു. പിന്നേയും അടുത്തുവന്ന അയൽക്കാരേയും കൂട്ടുകാരേയുമൊക്കെ അവൻ പിക്കാക്‌സ് കൊണ്ടു നേരിട്ടു. അവരെല്ലാം പേടിച്ചകന്നുമാറിയപ്പോൾ ഈശി ആ മഴയത്രയും ഏറ്റുവാങ്ങിക്കൊണ്ട് കുഴിവെട്ടിക്കൊണ്ടിരുന്നു. ഓരോ വെട്ടിനും അയാൾ ഭ്രാന്തുപിടിച്ചതുപോലെ പുലമ്പിക്കൊണ്ടേയിരുന്നു.

ഈശി : കാറൽസ്മാൻ എംപ്രദോറപ്പോലെ.. മഹാരാജാവിനപ്പോലെ...

പന്തലിൽ വാവച്ചന്റെ ശവം അനാഥമായിക്കിടന്നു. ഇത്തിരി മാറി ചൗരോയുടെ കുടക്കീഴിൽ നിന്ന് ഫോൺ ചെയ്യുന്ന പാഞ്ചി.

പാഞ്ചി : ഹലോ ഡോക്ടറൊന്നു വരണം. എന്തായാലും സെഡേഷൻ കൊടുക്കാണ്ട് പറ്റില്ലട്ടോ. പെട്ടെന്നു വരണം...

അയ്യപ്പൻ ടെൻഷനോടെ പാഞ്ഞുവന്ന് പാഞ്ചിയോടു ചോദിച്ചു.

അയ്യപ്പൻ : എന്തായടാ... ഡോക്ടറ വിളിച്ചട്ട്...

പാഞ്ചി : ദേ വന്നേണ്... ഇപ്പ വരും

ചൗരോ : അവനു പ്രാന്താടാ, ആരെങ്കിലും പിടിച്ച് ചങ്ങലക്കിടടാ...

അയ്യപ്പൻ : പന്നീട മോനേ.. കൊന്നു കളയും നിന്ന ഞാൻ

അയ്യപ്പന്റെ സമനില തെറ്റി. അയാൾ ചൗരോയുടെ ഷർട്ടിനു കുത്തിപ്പിടിച്ച് കൈപൊക്കുന്നു. പാഞ്ചി അയ്യപ്പനെ പിടിച്ചുമാറ്റുന്നു.

പാഞ്ചി : ദേ... അങ്ങോട് ചെല്ല്.

അയ്യപ്പൻ ഈശിയുടെ അടുക്കലേക്കു പായുന്നു. ആളുകളെ വകഞ്ഞുമാറ്റി അയാളവിടെ എത്തുമ്പോൾ മുറ്റത്ത് ഒരാളെ കുഴിച്ചിടാൻ തക്ക ആഴമുള്ള കുഴി എടുത്തുകഴിഞ്ഞതായി കാണുന്നു.

ലാസർ : ഈശിയേ... എന്റെ പൊന്നീശീ നീയെന്താണീ കാണിക്കണത്.

ജെറമിയാസ് : എടാ ആരെങ്കിലുമൊന്ന് പിടിച്ചുമാറ്റടാ. അവന് നട്ടപ്പിരാന്തെളകിയേക്കേണ്.

കുഴിയുടെ ഓരത്തുനിന്ന് കരയുകയാണ് പെണ്ണമ്മയും സബേത്തും നിസയും. ഈശി കുഴിയിൽ നിന്ന് കയറിവരുമ്പോൾ ആളുകൾ പേടിച്ചു പിന്മാറുന്നു. അവന്റെ പിന്നാലെ മഴ നനഞ്ഞ് കരഞ്ഞുപിഴിഞ്ഞ് കൂടുന്ന പെണ്ണമ്മയും സബേത്തും നിസയും. ഈശി നേരെ അപ്പനെ കിടത്തിയിരിക്കുന്ന മേശയ്ക്കരികിലേക്കാണ് നടന്നത്. പെണ്ണമ്മ വാവിട്ടു കരഞ്ഞ് അവനെ കെട്ടിപ്പിടിച്ച് ചോദിച്ചു.

പെണ്ണമ്മ : അപ്പനെ എന്താണ് മേനോ കാണിക്കാമ്പോണത്. അപ്പനെ എന്തു കാണിക്കാമ്പോണേണ് മോനേ...

ഈശി : ദേ... മുത്താനൊള്ളവരക്ക മുത്തിക്കോട്ടാ... ഞാനെന്റപ്പനെ എടുക്കാമ്പോണേണ്...

സ്ത്രീകളെല്ലാം വാവിട്ടു കരയുവാൻ തുടങ്ങി. ബാർബര ഈശിയെ തടയാനായി ശവപ്പെട്ടിയിൽ വട്ടംപിടിച്ചു നിന്നു. അവളുടെ പിന്നിലായി മകൻ പീയൂസുമുണ്ട്. പാഞ്ചിയും അയ്യപ്പനും പാഞ്ഞുവന്ന് ഈശിയുടെ ഇരുകൈകളിലും വട്ടംപിടിച്ച് അനങ്ങാമ്പറ്റാത്ത മട്ടിലവനെ ബന്ധനസ്ഥനാക്കി. അവനെ അവർ പിന്നോക്കം വലിക്കുന്ന നേരത്ത് ഈശി സർവ്വശേഷിയും സംഭരിച്ച് കുതറിക്കൊണ്ട് അവരെ തെറിപ്പിച്ചുകളഞ്ഞു. തടസ്സമായി നിന്നിരുന്ന പെണ്ണമ്മയേയും സബേത്തിനേയും നിസയേയും വലിച്ചിഴച്ച് വീടിനകത്തേക്കിട്ട് വാതിൽ വലിച്ചടച്ചു. അയാൾ ശവത്തിനരികിലേക്കു വന്നപ്പോൾ ബാർബരയും പീയൂസും ചേർന്ന് തടയാനായി നിന്നു. ഈശി ബാർബരയുടെ മുടിയിൽ പിടിച്ച് വലിച്ച് തറയിലേക്കെറിഞ്ഞു. അവൾ വേദനകൊണ്ട് വാവിട്ടു കരഞ്ഞു. ചെടിപ്പടർപ്പിൽ കിടന്നിരുന്ന പത്തലു വടിയെടുത്ത് പീയൂസിനെ ആഞ്ഞടിച്ചു. അടികൊണ്ട് പുളഞ്ഞ അവൻ പന്തലിൽ നിന്ന് ഇറങ്ങിയോടി. കൂടിനിന്ന നാട്ടുകാരെയെല്ലാം ഈശി വടികൊണ്ടടിച്ചോടിച്ചു.

ഈശി : എറങ്ങടാന്റ പറമ്പീന്ന്. എന്റപ്പന കുഴിച്ചിടണോടാ. എറങ്ങടാ...

ഓടിനടന്ന് എല്ലാവരേയും ആഞ്ഞടിക്കുന്ന ഈശി. അടികൊള്ളുന്നവരെല്ലാം പേടിയോടെ പറമ്പിനു പുറത്തേക്ക്...

ജെറമിയാസ് : എല്ലാവരും ഓടിക്കോ.... അവന് നട്ടപ്രാന്താണ് കേട്ടാ...

എല്ലാവരും അകന്നുമാറിയെന്നു കണ്ടപ്പോൾ ഈശി വാവച്ചന്റെ ശവമഞ്ചത്തിനരികിലെത്തി. ഒരു നൊടി അപ്പനെ നോക്കി നിന്നു. ആരവമടങ്ങി. മഴയുടെ സ്വരം മാത്രം. അപ്പനെ നോക്കിനിന്ന ഈശിയുടെ നാവിൽനിന്ന് അറിയാതെ ചില വാക്കുകൾ ഉതിർന്നു വീണു.

ഈശി : ഫസ്റ്റ്ക്‌ളാസ് ശവപ്പെട്ടി.... ഒന്നാം ക്‌ളാസ് ബാന്റ് സെറ്റ്... വെള്ളിക്കുരിശും തോച്ചക്കാലും പിടിച്ച പത്തുപതിനെട്ട് ദരിശനക്കാര്. മെത്രാനച്ചന്റാശിർവ്വാദം... ഞാൻ വാക്കു തന്നതല്ലേ അപ്പാ.. എന്നക്കൊണ്ടാന്നും പറ്റീല്ലല്ലാ... അപ്പാ.....

ഈശിയുടെ തൊണ്ടയിടറിപ്പോയി. അയാളുടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. അപ്പന്റെ നെറ്റിയിൽ ചുണ്ടമർത്തിക്കൊണ്ടയാൾ ഉള്ളു നുറുങ്ങിപ്പൊടിഞ്ഞ മട്ടിൽ വാവിട്ടുകരയാൻ തുടങ്ങി.

ഈ സമയം വീടിനകത്ത് പെണ്ണമ്മയും നിസയും സബേത്തും ജനലരികിൽ നിന്ന് കരഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ എത്ര ഉച്ചത്തിൽ കരഞ്ഞിട്ടും അവന്റെ കാതുകളിലവരുടെ സ്വരം എത്തുന്നില്ലായിരുന്നു. ഈശി വാവച്ചനെ പെട്ടിയിൽ നിന്നു താങ്ങി ഉയർത്തുന്നത് വളരെ അ്യക്തമായി കാണാം. മരവിച്ച മനസ്സോടെ വെറും കാണികളായി മാറിയ ആളുകളുടെ മുന്നിലൂടെ ഈശി ശവശരീരം വഹിച്ചുകൊണ്ടുപോകുന്നത് തീരെ വ്യക്തതയില്ലാത്ത മങ്ങിയ കാഴ്ചയായി കണ്ണിൽ പതിഞ്ഞപ്പോൾ അതു താങ്ങാനാകാതെ പെണ്ണമ്മ വീണുപോയി. മകളും മരുമകളും ചേർന്നവളെ താങ്ങുന്നു.

മുറ്റം.

ഇടമുറിയാതെ പെയ്യുകയാണ് മഴ. അവിടെ കൂടിയ മനുഷ്യരെല്ലാവരും മരണത്തിന്റെ തണുപ്പും മരവിപ്പും ഏറ്റവരായി മാറി. അനക്കമില്ലാതെ കുനിഞ്ഞ ശിരസ്സുമായവർ നിന്നു. ആദ്യാവസാനം പകയോടെ നിന്നിരുന്ന ചൗരോ പോലും ചലനമറ്റ നിലയിലായി. ലാസർ, മനീക്ക്, ബാർബര, പീയൂസ്, ശിവനപ്പൻ, ജെറോപ്പൻ തുടങ്ങിയവരും നാട്ടുകാരുമെല്ലാം വേലിക്കരികിൽ അനക്കമറ്റ് നില്‌ക്കെ മണ്ണിൽ മഴയേറ്റ് വിറങ്ങലിച്ച ഒരു കുഴിമാടം രൂപപ്പെട്ടു. ഈശി രണ്ടു കമ്പുകൾ കൂട്ടിക്കെട്ടിയ കുരിശുമായി വരുന്നു. കുഴിമാടത്തിന്റെ തലയ്ക്കലായി പച്ചമണ്ണിൽ ആ കുരിശു കുത്തിവച്ച് എല്ലാം പൂർത്തിയായ മട്ടിലവനാ ചെളിനിലത്തേക്കിരുന്ന് ആ മൺകൂനയെ ചേർത്തുപിടിച്ചു. ഈശിക്കു ചുറ്റും ചെളിവെള്ളം പരന്നു. ഒന്നും അറിയാതെ അനുഭവങ്ങൾക്കും വ്യഥകൾക്കുമപ്പുറമുള്ള മനോനിലയിൽ അയാളങ്ങനെ ഇരിക്കുന്നത് ഉയരത്തിൽ നിന്നുള്ള കാഴ്ചയായിത്തീരുന്നു.

പതുക്കെ കാഴ്ച മറഞ്ഞ് ഇരുണ്ട കറുപ്പായി മാറുന്നു. അതുവരെ ഇല്ലാതിരുന്ന സംഗീതം ആരംഭിക്കുന്നു. ദൃശ്യം മെല്ലെ തെളിയുമ്പോൾ കടപ്പുറം കാണാറാകുന്നു. വള്ളത്തിനു താഴെ നനഞ്ഞ മണ്ണിൽ മഴയും തണുപ്പുമേറ്റ ചത്തുകിടക്കുന്ന പട്ടി. വള്ളപ്പുരയിലെ ചീട്ടുകളിക്കാർ കളിയവസാനിപ്പിച്ചിരിക്കുന്നു. സംഗീതം തുടരുമ്പോൾ സന്ധ്യാവെളിച്ചം പരന്ന കടലു വെളിപ്പെടുന്നു.

കടൽ.

കടലിലൂടെ തുഴഞ്ഞു കരയിലേക്കു വരുന്ന രണ്ടു വള്ളങ്ങൾ. അതിൽ വിളക്കുകൾ ഉയർത്തിപ്പിടിച്ച് കരയിലേക്കു നോക്കുന്ന യാത്രക്കാർ. കരയിൽ യാത്രയ്ക്കായി തയ്യാറെടുത്തു നില്ക്കുന്ന വാവച്ചൻ, കുഴിവെട്ടി സൈമൺ എന്നിവർ. വാവച്ചന്റെ കൈയിലൊരു താറാവും കുഴിവെട്ടിയുടെ കൈയിൽ പട്ടിയുമുണ്ട്. അവർക്കിരുവശവുമായി അങ്കിയണിഞ്ഞ ചീട്ടുകളിക്കാർ. അകലക്കാഴ്ചയിൽ കാത്തുനില്ക്കുന്ന യാത്രികർക്കരികിലേക്ക് അടുത്തടുത്ത് വരുന്ന വള്ളങ്ങൾ കാണാം. പതുക്കെ കാഴ്ച ഇരുളുന്നു.

ഇരുട്ട്”.

ഈ.മ.യൗ.
പി.എഫ്. മാത്യൂസ്
ലോഗോസ് ബുക്‌സ്
2019
150 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP