Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹരിയാനയിലെ സമ്പന്ന കുടുംബത്തിൽ ജനനം; ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി ജോലിയിൽ പ്രവേശിച്ചത് ടാറ്റ സ്റ്റീലിൽ; സ്വപ്‌ന ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് സിവിൽ സർവീസ് നേടി; ഉദ്യോഗസ്ഥ അഴിമതിയിൽ മനംനൊന്ത് സിവിൽ സർവീസ് വലിച്ചെറിഞ്ഞു; രാഷ്ട്രീയത്തിൽ ഇറങ്ങിയത് അണ്ണാ ഹസാരെയുടെ തണലിൽ; മുഖ്യമന്ത്രി ആയപ്പോൾ കോർപ്പറേറ്റുകളുടെ കണ്ണിലെ കരടായി; മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായ ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ കെജ്രിവാളിന്റെ ജീവിതകഥ ഇങ്ങനെ

ഹരിയാനയിലെ സമ്പന്ന കുടുംബത്തിൽ ജനനം; ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി ജോലിയിൽ പ്രവേശിച്ചത് ടാറ്റ സ്റ്റീലിൽ; സ്വപ്‌ന ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് സിവിൽ സർവീസ് നേടി; ഉദ്യോഗസ്ഥ അഴിമതിയിൽ മനംനൊന്ത് സിവിൽ സർവീസ് വലിച്ചെറിഞ്ഞു; രാഷ്ട്രീയത്തിൽ ഇറങ്ങിയത് അണ്ണാ ഹസാരെയുടെ തണലിൽ; മുഖ്യമന്ത്രി ആയപ്പോൾ കോർപ്പറേറ്റുകളുടെ കണ്ണിലെ കരടായി; മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായ ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ കെജ്രിവാളിന്റെ ജീവിതകഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിസമ്പന്നരമായാ രാഷ്ട്രീയ പാരമ്പര്യം ഇല്ല, ഗോഡ്ഫാദർ ആകാൻ കർമ്മ ശേഷിയുള്ള ആരും ഉണ്ടായിരുന്നില്ല, എന്നിട്ടും സ്വന്തമായി രാഷ്ട്രീയപാർട്ടി ഉണ്ടാക്കിയത് പൂജ്യത്തിൽ നിന്നാണ്. പൂജ്യത്തിൽ നിന്നും തുടങ്ങിയ രാഷ്ട്രീയ തേരോട്ടം അരവിന്ദ് കെജ്രിവാളിനെ ഇന്ന് മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രി കസേരയിൽ എത്തിച്ചിരിക്കയാണ്. ഡൽഹിക്ക് സമീപത്തുള്ള ഹരിയാനയിലെ ഹിസാറിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച് അഴിമതിക്കെതിരെ പോരാടി സാധാരണക്കാൻ വേണ്ടി കോർപ്പറേറ്റുകളുടെ കണ്ണിൽ കരടായാണ് കെജ്രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂപ്പർഹീറോ ആയി മാറുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവി എന്താണെന്ന് ആർക്കാണ് പ്രവചിക്കാൻ സാധിക്കുക?

ദേശീയ രാഷ്ട്രീയത്തിലെ അതികായന്മാരായ മോദിയെയും അമിത്ഷായെയും മലർത്തി അടിച്ചു കൊണ്ടാണ് കെജ്രിവാൾ ഇക്കുറി മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ അവർ വോട്ടിന്റെ രൂപത്തിൽ സ്‌നേഹം തിരിച്ചു നൽകും എന്നതിന്റെ തെളിവാണ് ഇക്കുറി ആം ആദ്മി പാർട്ടിയുടെ വിജയം. 2013 ലെ ഡൽഹി തെരഞ്ഞെടുപ്പിലാണ് കെജ്രിവാളിന്റെ രാഷ്ട്രീയ ഉദയം രാഷ്ടം കണ്ടത്. ഉജ്ജ്വല വിജയത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ പ്രതിഛായയ്ക്ക് മുന്നിൽ കെജരിവാൾ നിഷ്പ്രഭനാകുമെന്ന ചില രാഷ്ട്രീയനിരീക്ഷകരുടെ പ്രവചനം അസ്ഥാനത്താക്കിയ അദ്ദേഹം ഇന്ദ്രപ്രസ്ഥത്തിൽ രണ്ടാംവട്ടവും ശ്രദ്ധാകേന്ദ്രമായത്. ഇപ്പോൾ വീണ്ടും ആ ചരിത്രം ആവർത്തിച്ചിരിക്കുന്നു.

മോദി എഫക്ടിന് ഡൽഹിയെ തൊടാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ കെജ്രിവാൾ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരുന്നു. ഇക്കുറി തന്റെ വികസന നേട്ടങ്ങൾ മാത്രമായിരുന്നു കെജ്രിവാൾ തെരഞ്ഞെടുപ്പി പ്രചരണത്തിനായി ഉപയോഗിച്ചത്. ബിജെപിയുടെ വർഗീയ അജണ്ടയിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പൗരത്വ സമരക്കാരോട് പോലും അൽപ്പം അകലം ഇട്ടായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതെല്ലാംവിജയം കാണുകയും ചെയ്തു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ തനിക്ക് പ്രിയപ്പെട്ടതെല്ലാം വലിച്ചെറിഞ്ഞ ചരിത്രമാണ് കെജ്രിവാളിനുള്ളത്. അഴിമതിയിൽ മനംനൊന്ത് സിവിൽ സർവീ്സ് പുല്ലുപോലെ വലിച്ചെറിഞ്ഞ് അഴിമതിക്കെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ ഈ രാഷ്ട്രീയനേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാറായി മാറിയ കെജ്രിവാൾ.

കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കിരൺ ബേദിയെ രംഗത്തിറങ്ങിയെങ്കിൽ ഇക്കുറി ആരും അങ്ങനെ ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രിമാർ ക്യാമ്പു ചെയ്തു പ്രചരണം നടത്തിയിട്ടും കെജ്രാവാളിന്റെ നേട്ടത്തെ പിന്നിലാക്കാൻ ബിജെപിക്ക് സാധിച്ചില്ല. ഡൽഹിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തന്ത്രപൂർവം മുന്നേറിയ കെജ്രിവാളിന് മുന്നിൽ ബിജെപിയുടെ തന്ത്രങ്ങളും പ്രതിഛായയും ഒരു വേള നിഷ്ഫലമായിത്തീർന്നു. ഡൽഹിയെ നന്നാക്കാൻ ഒരു അവസരം കൂടി നൽകണമെന്ന കെജ്രിവാളിന്റ അഭ്യർത്ഥനയ്ക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്.

മുൻ ഐ.ആർ.എസുകാരൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അപൂർവ പ്രതിഭാസമാണ്. 2013ൽ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സ്വന്തം തട്ടകത്തിൽ നിർഭയനായി മൽസരിച്ച് വിജയിച്ച ഈ ജനനേതാവ് ഇപ്പോൾ വീണ്ടും തരംഗമാവുകയാണ്. എന്നും ജനപക്ഷത്ത് നിന്ന ഈ രാഷ്രീയനേതാവിന്റെ ജീവിതം വ്യത്യസ്തമായ പാതകളിലൂടെയാണ് ഈ നിലയിലെത്തിയത്. 1968ൽ ഹരിയാനയിലെ ഹിസാറിൽ ഒരു ഇടത്തരം കുടുംബത്തിലാണ് കെജ്രിവാൾ ജനിച്ചത്. പിതാവ് ഗോവിന്ദ് കെജ്രിവാൾ. മാതാവ് ഗീതാദേവി. നാട്ടിലെ അതിസമ്പന്ന കുടുംബമായിരുന്നു കെജ്രിവാളിന്റെത്. മാതാപിതാക്കൾ വിദ്യാസമ്പന്നരുമായിരുന്നു. ഇദ്ദേഹത്തിന് ഒരു സഹോദരിയുമുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന പിതാവിന്റെ ജോലി മാറ്റങ്ങൾക്കും സ്ഥലംമാറ്റങ്ങൾക്കും അടിസ്ഥാനമായി വിവിധ ഇടങ്ങളിലാണ് കെജ്രിവാൾ കുട്ടിക്കാലം ചെലവഴിച്ചത്. സോണെപ്പട്ട്, ഗസ്സിയാബാദ്, തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാല്യകാലത്തിന്റെ ഭൂരിഭാഗവും ഇദ്ദേഹം കഴിഞ്ഞത്.

സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഇലക്ട്രിക്കൽ എൻജിനീയറായ അച്ഛന്റെ പാത പിന്തുടർന്ന് റൂർക്കി ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. ടാറ്റാ സ്റീൽ കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആരെയും മോഹിപ്പിക്കുന്ന സ്വപ്നസമാനമായ ആ ജോലി 1992ൽ അദ്ദേഹം രാജിവച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടിയാണ് ടാറ്റസ്റ്റീലിലെ ജോലിയിൽ നിന്ന് ലീവെടുക്കുകയും പിന്നീട് രാജിവയ്ക്കുകയുമുണ്ടായത്. 1995ൽ സിവിൽ സർവീസ് പരീക്ഷയെഴുതി ഇന്ത്യൻ റവന്യൂസർവീസിൽ അംഗമായി. ആദായ നികുതി വകുപ്പിലായിരുന്നു നിയമനം.

1996 ൽ കെജ്രിവാൾ ഐ.ആർ.എസ് ആദായ നികുതി വകുപ്പിൽ ജോ.കമ്മീഷണറായി. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാർ ജീവിതത്തോടുള്ള വിരക്തി മൂലം രാജിവച്ച് 2006ൽ പൊതുപ്രവർത്തനത്തിന് ഇറങ്ങി. സർക്കാർ സർവീസിൽ അഴിമതിയും അനീതിയും നടമാടുന്നതിൽ മനം നൊന്തായിരുന്നു ഈ രാജി. അവിടെ നിന്ന് കെജ്രിവാളിന്റെ സമരജീവിതം ആരംഭിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പരിവർത്തൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. ആദായനികുതിവകുപ്പിലെ തന്നെ അഴിമതിക്കെതിരെയാണ് പരിവർത്തൻ പ്രവർത്തിച്ച് തുടങ്ങിയത്. പിന്നീട് സർക്കാരിലെ മറ്റു വകുപ്പുകളിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനും കെജ്രിവാൾ മുന്നിട്ടിറങ്ങി. രാഷ്ട്രീയപാർട്ടികളും കോർപ്പറേറ്റുകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തുറന്ന് കാണിക്കുന്നതിലും കെജ്രിവാൾ വിജയിച്ചു. തുടർന്ന് മനീഷ് സിസോദിയ, അഭനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് കെജ്രിവാൾ പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചു. രാജ്യമുടനീളം വിവരാവകാശനിയമത്തെക്കുറിച്ച് പ്രചാരണം നടത്തി. തദ്ദേശഭരണത്തിൽ കാര്യക്ഷമത ഉറപ്പ് വരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങൾ.

ഇതിനിടയിലാണ് അണ്ണാഹസാരെ ന്യൂഡൽഹിയിൽ അഴിമതിക്കെതിരെ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ച് സമരം ആരംഭിച്ചത്. കെജ്രിവാളായിരുന്നു ഹസാരെയ്ക്കൊപ്പം സമരത്തിനൊപ്പം നേതൃത്ത്വം നൽകാനുണ്ടായിരുന്നത്. ഭരണത്തെ പിടിച്ചുലച്ച് ജന്തർ മന്തറിലും രാജ്ഘട്ടിലും രാംലീലാമൈതാനത്തും ഇന്ത്യാഗേറ്റിലുമൊക്കെ നടന്ന സമരപരമ്പരകൾ രാജ്യത്തു തന്നെ പുതിയൊരു വഴിത്തിരിവുണ്ടാക്കി. കെജ്രിവാൾ ഹസാരെക്കൊപ്പം ചേർന്ന് ഡൽഹിയിൽ നടത്തിയ ഈ സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി. അതിന് വിവരാവകാശ നിയമത്തിന് വേണ്ടി നടത്തിയ സമരം വിജയം കണ്ടു. സമരത്തിന് ലഭിച്ച ജനപിന്തുണയെ ഒരു രാഷ്ട്രീയ പാർട്ടിക്ക് കീഴിൽ അണിനിരത്തുക എന്ന കെജ്രിവാളിന്റെ ലക്ഷ്യമാണ് ആംആത്മി പാർട്ടിയുടെ പിറവിക്ക് വഴിയൊരുക്കിയത്.

ഒരു സംഘനടനയായായി നിന്നതുകൊണ്ട് മാത്രം അഴിമതി വിരുദ്ധ പോരാട്ടത്തിൽ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിക്കില്ലെന്ന വ്യക്തമായ കെജ്രിവാൾ പാർട്ടീ രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പാർട്ടി രൂപീകരണത്തോടെ കെജ്രിവാൾ ഹസാരെയുമായി വേർപിരിയുകയായിരുന്നു. 2012 നവംബർമാസത്തിൽ രൂപീകരിച്ച പാർട്ടി സാധാരണക്കാരനെ ഏറ്റവും അധികം ബാധിച്ച വൈദ്യുതി നിരക്ക് വർദ്ധനയാണ് ഏറ്റെടുത്തത്. ബില്ലടക്കാതെ ജനങ്ങളെ അണിനിരത്തി നടത്തിയ പ്രക്ഷോഭം ഡൽഹി സർക്കാരിനെ വിറപ്പിച്ചു. ഇതോടെ കെജ്രിവാളിന് പിന്നിൽ ഡൽഹിയിലെ ചേരികളും, സാധാരണക്കാരും അണിനിരന്നു. അവർ തങ്ങളുടെ രക്ഷകനെ കണ്ടത് കെജ്രിവാളിലായിരുന്നു.

മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു തുടക്കം മുതലെ ആം ആദ്മിയുടെ ലക്ഷ്യം. ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി ബസിനുള്ളിൽ ക്രൂരമാനംഭംഗത്തിനിരയായപ്പോൾ സമരവും പ്രക്ഷോഭവുമായി രംഗത്തെത്തിയതും ആം ആദ്മിയായിരുന്നു. എല്ലാം തൂത്ത് വൃത്തിയാക്കുന്ന ചൂൽ ചിഹ്നമായി സ്വീകരിച്ച പാർട്ടിക്ക് പുറകിൽ ഡൽഹിയിലെ ചേരിനിവാസികളും സാധാരണക്കാരും അണിനിരക്കുകയായിരുന്നു. ഒരു കൊല്ലം കൊണ്ട് മികച്ച് വോളണ്ടിയർ സേന ഉണ്ടാക്കാനും സുതാര്യമായ രീതിയിൽ പല ഉറവിടങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഫണ്ട് സ്വരൂപിക്കാനും പാർട്ടിക്ക് സാധിച്ചു. ഓൺലൈനിലൂടെ അംഗങ്ങളെ ചേർക്കുന്ന പുതിയ പരിപാടി ആദ്യമായി ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിയതും ആം ആദ്മിയാണ്. അങ്ങനെ പുതിയ പാർട്ടിയെ ബിജെപിക്കും കോൺഗ്രസിനും മുമ്പെ തന്നെ 2013ലെ ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ സജ്ജമാക്കാനും കെജ്രിവാളിന് സാധിച്ചു. അഴിമതിയില്ലാത്തവരെ തെരഞ്ഞ് പിടിച്ച് വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥികളാക്കി ഗോദയിലിറക്കുകയും ചെയ്തു. അന്ന് ഡൽഹി തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച് പ്രചാരണം ആം ആദ്മിയുടേതായിരുന്നു.

യുവതലമുറയുടെ വോട്ടും പരമ്പരാഗത കോൺഗ്രസ് വോട്ടുകളും ലക്ഷ്യമിട്ട കെജ്രിവാൾ അതിൽ വിജയിക്കുകയും ചെയ്തു. മൂന്നാം വട്ടം ഡൽഹി ഭരിക്കുകയായിരുന്ന കോൺഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്മി ഡൽഹിയിൽ തങ്ങളുടെ വരവറിയിക്കാനും പിന്നീട് താമസമുണ്ടായില്ല. ഷീലാ ദീക്ഷിതിന് എതിരെ അഴിമതി ആരോപണങ്ങൾ കൊണ്ടുവന്ന ആം ആദ്മി കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് ശരിക്കും നുഴഞ്ഞു കയറുകയാണ് ഉണ്ടായത്. 45ാം വയസ്സിൽ ഡൽഹിയുടെ ഏറ്റവും ചെറുപ്പക്കാരനായ മുഖ്യമന്ത്രിയായാണ് കെജ്രിവാൾ ആദ്യം മുഖ്യമന്ത്രിയായത്. തന്റെ ആദ്യതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും 22,000ത്തിലേറെ വോട്ടുകൾക്ക് തോൽപിച്ച് കൊണ്ടായിരുന്നു കെജ്രിവാൾ നിയമസഭയിലെത്തിയത്.

അധികാരമേറ്റ് ദിവസങ്ങൾക്കകം ലോക്പാൽ ബിൽ പാസാക്കാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കെജ്രിവാൾ രാജിവയ്ക്കുകയായിരുന്നു. അതിന്റെ പേരിലും അദ്ദേഹം ഏറെ കുരിശേററപ്പെട്ടിരുന്നു. പക്വതയില്ലാത്ത തീരുമാനമെന്നാണ് അതിനെ പലരും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കെജ്രിവാളിന്റെത് പക്വതയുള്ള തീരുമാനമായിരുന്നുവെന്നാണ് ഇപ്പോഴും അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന ജനപിന്തുണയിലൂടെ വെളിവാകുന്നത്. തേച്ചുമിനുക്കിയ ഖദർ കുപ്പായമില്ലാതെ, സാധാരണക്കാരന്റെ വേഷവും ഭാഷയുമായാണ് കെജ്രിവാൾ ഈ തെരഞ്ഞെടുപ്പിലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. ഇതുതന്നെയാണ് ഡൽഹിയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരെ വിറപ്പിച്ച കെജ്രിവാൾ ഇഫക്റ്റിന്റെ പ്രഭവകേന്ദ്രവും.

രണ്ടാം തവണ മുഖ്യമന്ത്രി ആയ കെജ്രവാൾ ഡൽഹിക്കാരെ ശരിക്കും സ്‌നേഹിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പിണങ്ങി പുറത്തുപോയി. ഡൽഹിക്ക് അപ്പുറത്തേക്ക് പഞ്ചാബിൽ മാത്രമാണ് ആപ്പിന് വളരാൻ ആയത്. കോർപ്പറേറ്റുകളുടെ കണ്ണിൽ കരാടയതോടെ കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നു. എങ്കിലും കെജ്രിവാൾ ആ ആദ്മി പാർട്ടിക്ക് തുണയാവുന്നത് വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ലോകം മുഴുൻ ചർച്ച ചെയ്യുന്ന നിലയിലേക്ക് എത്തി. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയും അദ്ദേഹം കൈയടി നേടി.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു വോട്ട് തേടുകയും ചെയ്തതതോടെ വീണ്ടും ഡൽഹിയിൽ കെജ്രിവാൾ കൈയടക്കുകയാണ്. നിങ്ങൾ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താൽ ആരാണ് നമ്മുടെ സ്‌കൂളുകളുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നാണ് അദ്ദേഹം ചോദിച്ചത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോ രാഷ്ട്രീയ പ്രവർത്തകരോ വിദ്യാഭാസ മേഖലയുടെ പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യാറില്ലെന്നും വേഗത്തിൽ ഫലം ലഭിക്കാത്തതാണ് അതിനു കാരണ കുറ്റപ്പെടുത്തലും പിന്നാലെ എത്തി.

വിദ്യഭ്യാസം മുഖ്യ വിഷയമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാകില്ല എന്ന പൊതുധാരണയെ തിരുത്തുകയാണ് കെജ്രിവാളിന്റെ ലക്ഷ്യം വിജയം കണ്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുൻപുണ്ടായിരുന്ന ആർക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കെജ്രിവാൾ സർക്കാർ കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം കുട്ടികളാണ് ആയിരത്തോളം സ്‌കൂളുകളിലായി സൗജന്യ വിദ്യാഭ്യാസം നേടുന്നത്. കാശ്മീർ വിഷയം, പൗരത്വ ഭേദഗതി നിയമം, അയോധ്യ തർക്കം തുടങ്ങിയ എല്ലാ വിഷയങ്ങളിലും കെജ്രിവാളിന്റെ മുഖ്യ ശത്രു ബിജെപി ആയിരുന്നു.

'അച്ഛേ ബീതേ പാഞ്ച് സാൽ, ലഗോ രഹോ കെജ്രിവാൾ' (കഴിഞ്ഞ അഞ്ചുവർഷം നന്നായി കടന്നുപോയി,മുന്നോട്ട് തന്നെ കെജ്രിവാൾ )എന്നതായിരുന്നു ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഭരണത്തുടർച്ച ലഭിച്ചാൽ പത്തു കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുമെന്നാണ് അരവിന്ദ് കെജ്രിവാൾ ഉറപ്പ് നൽകിയത്. വെള്ളം, വൈദ്യുതി, സ്ത്രീകളുടെ സൗജന്യ യാത്ര എന്നിവ അധികാരത്തിൽ വന്നാൽ തുടരുമെന്നും കെജ്രിവാളിന്റെ ഉറപ്പ്. ആം ആദ്മി പാർട്ടി സർക്കാർ നേരത്തെ തുടങ്ങി വെച്ച സൗജന്യ പദ്ധതികൾ അധികാരത്തിൽ വന്നാൽ തുടരുമെന്ന ഉറപ്പാണ് കെജ്രിവാൾ മുന്നോട്ട് വെച്ചത്. ഇതിന് ബദലയാ ഒരു വാഗ്ദാനം നൽകാൻ കോൺഗ്രസിന് സാധിച്ചതുമില്ല.

24 മണിക്കൂറും വൈദ്യുതി, പൈപ്പ് വഴി 24 മണിക്കൂറും ശുദ്ധ ജലം. ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യം. എല്ലാവർക്കും ആധുനീക ചികിത്സ തുടങ്ങി പത്ത് ഉറപ്പുകൾ എ.എ.പി നൽകി. വിദ്യാർത്ഥികൾക്കും സൗജന്യ ബസ് യാത്രയാണ് പ്രധാനപെട്ട മറ്റൊരു ഉറപ്പ്. യമുന ശുദ്ധീകരണം, ഓരോ ചേരികളിലും സുരക്ഷ ഉദ്യോഗസ്ഥർ. സി.സി.ടി.വി ക്യാമറ. തെരുവുകളിൽ കഴിയുന്ന സ്ത്രീകൾക്ക് വീട് എന്നിങ്ങനെ പ്രകടന പത്രികക്ക് മുന്നേയുള്ള ഉറപ്പുകളിൽ പെടുന്നു. ഈ ഉറപ്പുകൾ പാലിക്കുമെന്നാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാർ തറപ്പിച്ചു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP