Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഐഎയുടെ കേരളത്തിലെയും ബംഗാളിലെയും ഇടപെടലുകൾ ദുരൂഹം; പാനായിക്കുളം കേസു മുതൽ അവസാനം ഏറ്റെടുത്ത താഹ - അലൻ കേസിൽ വരെ നിരപരാധികളെ വേട്ടയാടുകയാണ്; സംസ്ഥാന പാർട്ടികളും രാഷ്ട്രീയ നേട്ടത്തിനായി എൻഐഎ അന്വേഷണങ്ങളെ ഉപയോഗിക്കുന്നു; സംഘപരിവാർ ഭരണകൂടത്തിന് വേണ്ടി എൻഐഎ മനുഷ്യ വേട്ട നടത്തുന്നുവെന്നും വെൽഫയർപാർട്ടി

എൻഐഎയുടെ കേരളത്തിലെയും ബംഗാളിലെയും ഇടപെടലുകൾ ദുരൂഹം; പാനായിക്കുളം കേസു മുതൽ അവസാനം ഏറ്റെടുത്ത താഹ - അലൻ കേസിൽ വരെ നിരപരാധികളെ വേട്ടയാടുകയാണ്;  സംസ്ഥാന പാർട്ടികളും രാഷ്ട്രീയ നേട്ടത്തിനായി എൻഐഎ അന്വേഷണങ്ങളെ ഉപയോഗിക്കുന്നു; സംഘപരിവാർ ഭരണകൂടത്തിന് വേണ്ടി എൻഐഎ മനുഷ്യ വേട്ട നടത്തുന്നുവെന്നും വെൽഫയർപാർട്ടി

ജാസിം മൊയ്തീൻ

കോഴിക്കോട്: എൻഐഎയുടെ കേരളത്തിലെയും ബംഗാളിലെയും പുതിയ ഇടപെടലുകൾ ദുരൂഹതയുള്ളതെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി എൻഐഎയെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതന്യൂനപക്ഷങ്ങളെയും ജനകീയ സമരപ്രവർത്തകരെയും വ്യാജ കേസുകളിൽ വേട്ടയാടുന്നതിൽ കുപ്രസിദ്ധിയാർജിച്ച എൻ.ഐ.എ യുടെ കേരളത്തിലെ ഇടപെടലുകൾ ദുരൂഹതയുണർത്തുന്നതാണ്.എൻ.ഐ.എ കേരളത്തിൽ ആദ്യമായി ഏറ്റെടുത്ത പാനായിക്കുളം കേസു മുതൽ അവസാനം ഏറ്റെടുത്ത താഹ - അലൻ കേസിൽ വരെ നിരപരാധികളെ വേട്ടയാടുകയാണ് ചെയ്തത്. വസ്തുതകൾക്ക് പകരം മുൻവിധിയും ഭരണകൂട താൽപ്പര്യങ്ങളും മുൻ നിർത്തിയാണ് എൻ.ഐ.എ അന്വേഷണം നടത്തുന്നതെന്നതാണ് ഇതുവരെയുള്ള അനുഭവം. ഇത് ശരിവെക്കുന്ന വിധിയാണ് എറണാകുളം എൻ.ഐ.എ കോടതി പുറപ്പെടുവിച്ചത്.

കേരളത്തിൽ നിന്ന് അൽ ഖ്വയ്ദ പ്രവർത്തകരെ അറസ്റ്റ് ചെയ്തു എന്ന വാർത്ത എൻ.ഐ.എയുടെ ഇത്തരം മുൻ നടപടികൾ കൂടി മുന്നിൽ വെച്ചേ വിലയിരുത്താനാവൂ.സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരുകളും രാഷ്ട്രീയ നേട്ടത്തിനായാണ് എൻ.ഐ.എ അന്വേഷണങ്ങളെ ഉപയോഗിച്ചത്. കള്ളക്കടത്തും നികുതി വെട്ടിപ്പും മാത്രം വരുന്ന സ്വർണ്ണക്കടത്ത് കേസിനെ രാജ്യദ്രോഹക്കേസാക്കി പരിവർത്തിപ്പിച്ചത് എൻ.ഐ.എ വന്നതോടെയാണ്. മുഖ്യമന്ത്രി തന്നെയാണ് എൻ.ഐ.എ യെ കത്തയച്ച് വിളിപ്പിച്ചത്.

ത്വാഹ, അലൻ എന്നീ സിപിഎം പ്രവർത്തകർക്ക് നേരെ യാതൊരു തെളിവുമില്ലാതെ സംസ്ഥാന സർക്കാർ യു.എ.പി.എ ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. കേരള മുഖ്യമന്ത്രി ആ വേട്ടയാടലിനേയും ന്യായീകരിക്കുകയായിരുന്നു. മഅദനി കേസിലും സമാനമായ മറ്റ് നിരവധി കേസുകളിലും എൻ.ഐ.എ അന്വേഷണങ്ങൾ നിരപരാധികളെ ഇരുമ്പഴിക്കുള്ളിലാക്കുന്നതിനായിരുന്നു. ഹാദിയ-ഷഫിൻ ജഹാൻ വിവാഹ വിഷയത്തിലും എൻ.ഐ.എ കടന്നു വന്നത് യാദൃശ്ചികമല്ല.

സംഘ്പരിവാറിന് ഇനിയും പിടികൊടുക്കാത്ത കേരളത്തിലും സംഘ്പരിവാറിനെതിരെ ശക്തമായ ചെറുത്തു നിൽപ്പ് സംഘടിപ്പിക്കുന്ന മമത ബാനർജി മുഖ്യമന്ത്രിയായ ബംഗാളിലും ഭീകരവാദ പ്രവർത്തനം സ്ഥാപിച്ചെടുക്കാൻ എൻ.ഐ.എ നടത്തുന്ന ഇടപെലുകൾ സംശയത്തോടെ മാത്രമേ കാണാനാവൂ. ഈ സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി എൻ.ഐ.എ യെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ പറയുന്ന കാര്യങ്ങൾ മാത്രം മുന്നിൽ വെച്ച് കാര്യങ്ങൾ വിലയിരുത്താതെ യാഥാർഥ്യങ്ങൾ അന്വേഷിച്ച് കണ്ടെത്തി വസ്തുതകൾ ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാർ പദ്ധതികളെ കേരളീയ പൊതു സമൂഹം അതീവ ജാഗ്രതയോടെ കാണണം.സംഘ്പരിവാർ ഭരണകൂടത്തിന് വേണ്ടി മനുഷ്യവേട്ട നടത്തുന്ന എൻ.ഐ.എ പോലുള്ള സംവിധാനങ്ങളെ കണ്ണടച്ച് ന്യായീകരിക്കുന്നവർ വലിയ അപകടമാണ് രാജ്യത്തെ ജനാധിപത്യത്തിനു മതനിരപേക്ഷതയ്ക്കും വരുത്തി വെയ്ക്കുന്നതെന്നും വെൽഫയർപാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP