Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഴിഞ്ഞം സമരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഇടതു മുന്നണിയും; സമരക്കാരെ പിന്തുണച്ച് ജോസ് കെ മാണി രംഗത്തു വരുമ്പോൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്ന് അഹമ്മദ് ദേവർകോവിലും; തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണച്ച തീരദേശ ജനതയെ അദാനിയുടെ പേരിൽ തള്ളിപ്പറയേണ്ട അവസ്ഥയിൽ സർക്കാറും; എൽഡിഎഫിൽ പ്രതിസന്ധി തുടരുമ്പോൾ കേന്ദ്രസേനാ ആവശ്യം ശക്തമാക്കി ബിജെപി

വിഴിഞ്ഞം സമരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഇടതു മുന്നണിയും; സമരക്കാരെ പിന്തുണച്ച് ജോസ് കെ മാണി രംഗത്തു വരുമ്പോൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്ന് അഹമ്മദ് ദേവർകോവിലും; തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണച്ച തീരദേശ ജനതയെ അദാനിയുടെ പേരിൽ തള്ളിപ്പറയേണ്ട അവസ്ഥയിൽ സർക്കാറും; എൽഡിഎഫിൽ പ്രതിസന്ധി തുടരുമ്പോൾ കേന്ദ്രസേനാ ആവശ്യം ശക്തമാക്കി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്ത എങ്ങനെ നേരിടും എന്നറിയാത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ഇടതു മുന്നണിയും സർക്കാറും. മുന്നണയിൽ വ്യത്യസ്ത താൽപ്പര്യമുള്ളവർ രംഗത്തുള്ളതിനാൽ എങ്ങനെ മുന്നോട്ടു പോകും എന്നതാണ് രാഷ്ട്രീയ പ്രതിസന്ധി. ഒരു വശത്ത് ജോസ് കെ മാണി സമരത്തെ അനുകൂലിക്കുമ്പോൾ മറുവശത്ത് തുറമുഖത്തെ പിന്തുണക്കുന്ന നിലപാടിലാണ് സിപിഎമ്മും ഐഎൻഎല്ലും അടക്കമുള്ളവർ.

വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോൺഗ്രസ് എം. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. എടുത്ത അഞ്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമാണ്. അക്രമം ആസൂത്രിതമാണെന്ന് കരുതുന്നില്ല. പ്രശ്‌നം ചർച്ചയിലൂടെ എത്രയുംവേഗം പരിഹരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

അതേസമയം വിഴിഞ്ഞം സമരക്കാരുടെ പരമാവധി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥവരെ നിന്നുകൊടുത്തിട്ടുണ്ടെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കിയത്. പാലീസ് സ്റ്റേഷനും മറ്റു മതവിഭാഗങ്ങളുടെ വീടുകളും ആക്രമിക്കുന്നതും മതസ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നതും അനുവദിക്കില്ല. സമരങ്ങളിലെ എല്ലാ ആവശ്യവും അംഗീകരിക്കാറില്ല. ഇവിടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണം അംഗീകരിച്ചു. എന്നാൽ, പുതിയ പുതിയ ആവശ്യങ്ങളുമായാണ് അവർ വരുന്നത്. പദ്ധതി നിർത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംഭവങ്ങളെ മനസ്സില്ലാമനസ്സോടെ സിപിഎം അപലപിക്കുമ്പോൾ സർക്കാറിനെ കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നീക്കം. അതേസമയം വികസന രാഷ്ട്രീയം ചൂണ്ടിക്കാട്ടി ബിജെപിയും നീക്കം ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ കൊണ്ടുവരാൻ ബിജെപി നീക്കം ആരംഭിച്ചുകഴിഞ്ഞു. അതേസമയം സ്ഥിതിഗതികൾ നിരീക്ഷിച്ചാണ് മുന്നോട്ട് പോക്ക്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചതാണ് തിരുവനന്തപുരം ജില്ലയിലെ തീരമേഖലയുടെ ഭൂരിഭാഗവും. ഒരുകാലത്ത് അന്യമായിരുന്ന തീരദേശ വോട്ടുകൾ ലഭിച്ചതാണ് പിണറായി സർക്കാറിന്റെ രണ്ടാം വരവിന് കാരണമായത്. ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റെ വലിയ പിന്തുണയാണ് എൽ.ഡി.എഫിന് ലഭിച്ചത്. എന്നാൽ, വിഴിഞ്ഞം സമര പശ്ചാത്തലത്തിൽ ലത്തീൻ സമുദായത്തെ പൂർണമായും തള്ളിപ്പറയേണ്ട നിലയിലേക്ക് എൽ.ഡി.എഫ് മാറുകയാണ്. മന്ത്രിമാർ ഉൾപ്പെടെ സഭാ നേതൃത്വത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു.

സഭാധ്യക്ഷൻ ഉൾപ്പെടെ പുരോഹിതർക്കെതിരെ കേസെടുത്തതിലൂടെ പിന്നോട്ടില്ല എന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന നിലപാടിലാണ് സർക്കാർ. സിപിഎം സെക്രട്ടേറിയറ്റിന്റെ പൂർണ പിന്തുണയും ഇതിനുണ്ട്. പൊലീസ് ഭാഗത്ത് വീഴ്ചയുണ്ടായെന്ന വിലയിരുത്തലും സിപിഎമ്മിലുണ്ട്. വോട്ട്ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ കരുതലോടെയാണ് സർക്കാർ നീക്കം. തുറമുഖ പദ്ധതിക്കായി നിലകൊണ്ട യു.ഡി.എഫിന് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് പദ്ധതിക്ക് നടപടി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ എല്ലാം പിണറായി സർക്കാറിന്റെ തലയിൽ കെട്ടിവെക്കുകയാണ് യു.ഡി.എഫ്. ലത്തീൻ വിഭാഗത്തിന്റെ വോട്ട് തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ. അതേസമയം, ഇതര സമുദായങ്ങളുടെ വോട്ട് നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയും അവർക്കുണ്ട്. ശബരിമല വിഷയം കൈകാര്യം ചെയ്തുണ്ടായ തിരിച്ചടി ഇടതു മുന്നണിക്ക് മുന്നിൽ പാഠമായുണ്ട്.

വിഴിഞ്ഞം അക്രമങ്ങൾക്കിടയിലൂടെ രാഷ്ട്രീയനേട്ടം കൈവരിക്കുകയാണ് ബിജെപിയുടെയും സംഘ്പരിവാറിന്റെയും ലക്ഷ്യം. ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുടെയും ബിജെപി നേതാക്കളുടെയും പ്രസ്താവനകളുമായി രംഗത്തുവന്നതും ഇതിന്റെ സൂചനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP