Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി കേരള ഘടകത്തിൽ കരിനിഴൽ വീഴ്‌ത്തിയ മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ അന്വേഷണം നിർത്തി; തെളിവ് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് സംഘം; ദേശീയ നേതൃത്വത്തെ പോലും പ്രതിക്കൂട്ടിൽ നിർത്തിയ ആരോപണം വെള്ളത്തിലെ വരയായി മാറുമ്പോൾ ആശ്വാസത്തിൽ ബിജെപി സംസ്ഥാന നേതൃത്വം

ബിജെപി കേരള ഘടകത്തിൽ കരിനിഴൽ വീഴ്‌ത്തിയ മെഡിക്കൽ കോളേജ് കോഴ ആരോപണത്തിൽ അന്വേഷണം നിർത്തി; തെളിവ് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് സംഘം; ദേശീയ നേതൃത്വത്തെ പോലും പ്രതിക്കൂട്ടിൽ നിർത്തിയ ആരോപണം വെള്ളത്തിലെ വരയായി മാറുമ്പോൾ ആശ്വാസത്തിൽ ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ഏറെ വിവാദമുയർത്തുകയും ബിജെപി കേന്ദ്രനേതൃത്വത്തിന് വരെ നാണക്കേടാവുകയും ചെയ്ത മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്നതിന് തെളിവു കണ്ടെത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതോടെ തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നു എന്ന് വ്യക്തമാക്കി അന്വേഷണസംഘം ഈ മാസം അവസാനത്തോടെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ഇതിനുള്ള നടപടികളും തുടങ്ങി. മെഡിക്കൽ കോളജിന് അംഗീകാരം നേടികൊടുക്കാമെന്നു വാദ്ഗാനം നൽകി ബിജെപി നേതാക്കൾ 5.60 കോടി രൂപ വാങ്ങിയതായി മെയ് 19ന് എസ്.ആർ എഡ്യൂക്കേഷൻ ട്രസ്റ്റ് ബിജെപി നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് ഈ വിവാദങ്ങളുടെ തുടക്കം.

ബിജെപി നേതാക്കളായ ശ്രീശൻ, എം.കെ.നാസർ എന്നിവർ കോഴയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ഈ റിപ്പോർട്ട് ചോരുകയും ചെയ്തതോടെയാണ് ബിജെപി കേരളഘടകം വലിയ പ്രതിസന്ധിയിലായത്. കോഴ ഇടപാടിന് ഡൽഹി കണക്ഷൻ വരെ ആരോപിക്കപ്പെട്ടതോടെ ദേശീയ മാധ്യമങ്ങളിലും ഇത് വലിയ വാർത്തയായി മാറുകയും ചെയ്തു.

റിപ്പോർട്ടിലെ വിവരങ്ങൾ ജൂലൈ 21നു മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിഷയം വലിയ ചർച്ചയായി മാറിയത്. ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദ് 5.60 കോടിരൂപ കൈപ്പറ്റി ഡൽഹിയിലെ ഇടനിലക്കാരനായ സതീഷ് നായർക്കു നൽകിയെന്നു റിപ്പോർട്ടിൽ പരാമർശം. ബിജെപി നേതാവ് എം ടി. രമേശിനെതിരെയും മൊഴി ഉണ്ടായതോടെ വിഷയം ആളിക്കത്തി.

പാർട്ടി തലത്തിലും ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആരോപണത്തെത്തുടർന്ന് ആർ.എസ്. വിനോദിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയെങ്കിലും മറ്റ് ആരോപിതർക്ക് എതിരെ നടപടികളും ഉണ്ടായില്ലെന്നതും ചർച്ചയായി. റിപ്പോർട്ട് ചോർന്നതിനെത്തുടർന്ന് ബിജെപി നേതാവ് വി.വി. രാജേഷിനെ സംഘടനാ ചുമതലകളിൽനിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അന്വേഷണവുമായി ആരും സഹകരിക്കാതെ വന്നതോടെയാണ് വിജിലൻസ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് വിവരം.

പിന്നീട് സി.പി.എം നേതാവ് സുകാർനോയുടെ പരാതിയിൽ ജൂലൈ 20നു വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു കേരള സർക്കാർ.
മൂന്നു മാസത്തോളം അന്വേഷണം നടത്തിയിട്ടും, ബിജെപി നേതാക്കളടക്കം നിരവധിപേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടും കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വിജിലൻസ് കേസ് അവസാനിപ്പിക്കുന്നതെന്ന് മനോരമ ഓൺലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബിജെപി നേതാക്കളും, കോഴ നൽകിയതായി ബിജെപി നേതൃത്വത്തിന് പരാതി നൽകിയ എസ്.ആർ. എഡ്യൂക്കേഷൻ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിച്ചു. ബിജെപി നേതൃത്വവും അന്വേഷണത്തോട് സഹകരിക്കുന്നില്ല. പ്രചരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ട് തങ്ങളുടേതല്ല എന്നാണ് ബിജെപി കമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ. നസീറും പറയുന്നത്.

കമ്മിഷൻ റിപ്പോർട്ട് എന്നൊന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മൊഴി നൽകിയത്. കൺസൾട്ടൻസി ഫീസായി 25 ലക്ഷം രൂപ നൽകിയതായി എസ്.ആർ. എഡ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപനമുടമയുടെ മൊഴിയുണ്ടായിരുന്നെങ്കിലും രേഖകൾ കണ്ടെത്താനായിട്ടില്ല. പരാതിക്കാരില്ലാത്തതും അന്വേഷണത്തിന് തടസമായി. സാമ്പത്തിക അഴിമതി സംബന്ധിച്ച തെളിവുകൾ കണ്ടെടുക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP