Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കനാനിലേക്കുള്ള യാത്ര നരകത്തിലെത്തിക്കും; ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കൂട്ടുകെട്ട് അവസരവാദമായേ വിലയിരുത്തപ്പെടൂ; കേരള കോൺഗ്രസ് നിലപാടിനെ വിമർശിച്ച് വീക്ഷണത്തിലും ജനയുഗത്തിലും മുഖപ്രസംഗം

കനാനിലേക്കുള്ള യാത്ര നരകത്തിലെത്തിക്കും; ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കൂട്ടുകെട്ട് അവസരവാദമായേ വിലയിരുത്തപ്പെടൂ; കേരള കോൺഗ്രസ് നിലപാടിനെ വിമർശിച്ച് വീക്ഷണത്തിലും ജനയുഗത്തിലും മുഖപ്രസംഗം

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ നിലപാടിനെ നിശിതമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെയും സിപിഐ പത്രമായ ജനയുഗത്തിന്റെയും മുഖപ്രസംഗം.

കേരള കോൺഗ്രസ് എമ്മിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്തതാണെന്നും മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോയെന്നുമാണു വീക്ഷണം മുഖപ്രസംഗത്തിൽ പരിഹാസം. അതേസമയം, മാണി ഗ്രൂപ്പിന്റെ നടപടി രാഷ്ട്രീയ അധാർമികതയാണെന്നു ജനയുഗം പറയുന്നു. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഈ കൂട്ടുകെട്ട് അവസരവാദമായേ വിലയിരുത്തൂവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മാണിക്കെതിരെ ഇന്നലെ കോൺഗ്രസിന്റെ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളുടെയും അതൃപ്തിയുടെയും ബാക്കിയാണ് വീക്ഷണം മുഖപ്രസംഗത്തിന്റെയും ഉള്ളടക്കം. രാഷ്ട്രീയ സദാചാരമില്ലാത്ത നടപടിയാണ് മാണി സ്വീകരിച്ചത്. അധികാരമില്ലാത്ത അവസ്ഥയിൽ ജീവിക്കാനാകില്ലെന്ന നിലപാടാണ് എൽഡിഎഫുമായി ബന്ധപ്പെടുത്തുന്നത്.

തത്വദീക്ഷയില്ലാത്ത രാഷ്ട്രീയമാണ് മാണി പുലർത്തുന്നത്. ജോസ് കെ. മാണി ഇനി ലോക്‌സഭ കാണണമെങ്കിൽ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകണം. അതാണ് ഇപ്പോൾ എൽഡിഎഫിലേക്കു ചേക്കേറാനുള്ള അടിസ്ഥാനപരമായ കാരണം. കനാനിലേക്കുള്ള യാത്ര നരകത്തിലേക്ക് എത്തിച്ചേരുമെന്നു ഭയപ്പെടുന്നവരും പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിക്കുള്ളിൽ ഭിന്നിപ്പ് ഉണ്ടെന്നുള്ള സൂചനയും മുഖപ്രസംഗം മുന്നോട്ടുവയ്ക്കുന്നു. മാണിയെയും കേരള കോൺഗ്രസിനെയും കടുത്തഭാഷയിലാണ് വീക്ഷണം വിമർശിക്കുന്നത്.

കോട്ടയത്ത് അരങ്ങേറിയത് രാഷ്ട്രീയ അധാർമികതയെന്ന തലക്കെട്ടിലാണ് ജനയുഗം മുഖപ്രസംഗം പുറത്തിറക്കിയിരിക്കുന്നത്. അവസരവാദപരമായി മാത്രമേ ഈ നിലപാടിനെ കാണാൻ കഴിയുകയുള്ളൂ. യുഡിഎഫിന്റെ അഴിമതി സർക്കാരിന്റെ മുഖവും മുഖമുദ്രയുമായിരുന്നു കേരള കോൺഗ്രസും കെ.എം. മാണിയുമെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.

യുഡിഎഫ് ഭരണത്തിൽ എൽഡിഎഫ് ഏറ്റവും അധികം എതിർക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത നേതാവാണ് കെ.എം. മാണി. ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയിലുണ്ടായ പ്രതിഷേധം ജനങ്ങൾ മറന്നിട്ടില്ല. അത്തരമൊരു രാഷ്ട്രീയ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രമുഖ ഘടകകക്ഷി തയാറാകുന്നത് ജനങ്ങൾ വിശ്വസിക്കില്ലെന്നും ജനയുഗം വ്യക്തമാക്കി. ഓരോ വാക്കിലും രൂക്ഷമായ വിമർശനം വച്ചുകൊണ്ടാണ് ജനയുഗത്തിന്റെ മുഖപ്രസംഗം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP