Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾ

കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : യുഡിഎഫിൽ കേരളാ കോൺഗ്രസ് ജോസഫ് കീറാമുട്ടിയായി തുടരുന്നു. കേരള കോൺഗ്രസു(ജോസഫ്)മായുള്ള തർക്കമാണു പരിഹരിക്കാനുള്ളത്. മുസ്ലിം ലീഗുമായി ഇന്ന് അന്തിമ ധാരണ ആയേക്കും. അധികമായി 3 സീറ്റ് അവർക്കു നൽകാൻ തീരുമാനിച്ചെങ്കിലും അവ ഏതൊക്കെ എന്നതിൽ തർക്കങ്ങളുണ്ട്. മാണി സി കാപ്പനും കൂടുതൽ സീറ്റ് നൽകില്ലെന്നാണ് സൂചന. പാലായിൽ യുഡിഎഫ് സ്വതന്ത്രനായി മാണി സി കാപ്പൻ മത്സരിക്കേണ്ടി വരും.

കോട്ടയത്തു പാലാ ഒഴിച്ചുള്ള 8 സീറ്റുകൾ തുല്യമായി പങ്കിടണം എന്നതിൽ തന്നെ പി.ജെ. ജോസഫ് നിൽക്കുന്നു. 5-3 എന്നാണു കോൺഗ്രസിന്റെ നിർദ്ദേശം. ഏറ്റുമാനൂർ കോൺഗ്രസിനു നൽകിയാൽ പ്രശ്‌നം തീർന്നേക്കും. കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകാൻ കോൺഗ്രസ് സന്നദ്ധമാണ്. പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ കോൺഗ്രസിനും. മൂവാറ്റുപുഴ കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ല. ഫ്രാൻസിസ് ജോർജിനു വേണ്ടി സീറ്റ് വേണം എന്നു കേരള കോൺഗ്രസ് ആവശ്യപ്പെടുന്നു.

ചടയമംഗലം സീറ്റ് മുസ്ലിം ലീഗിനു നൽകി പകരം പുനലൂർ ഏറ്റെടുക്കാമെന്ന ധാരണ രൂപപ്പെട്ടെങ്കിലും സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്ന ഒരു വിഭാഗം കോൺഗ്രസിനെ പ്രതിഷേധം അറിയിച്ചു. എങ്കിൽ അമ്പലപ്പുഴ നൽകാൻ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർഎസ്‌പിയും ഈ സീറ്റ് ചോദിച്ചു. പേരാമ്പ്രയ്ക്കു പകരം തിരുവമ്പാടി കേരള കോൺഗ്രസ് (ജോസഫ്) ചോദിച്ചെങ്കിലും ലീഗുമായി ചർച്ച ചെയ്യണമെന്നു കോൺഗ്രസ് മറുപടി നൽകി. ലീഗിന്റെ അക്കൗണ്ടിൽ സിഎംപി നേതാവ് സി.പി. ജോണിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കുന്നതു ചർച്ചയിലുണ്ട്. മലബാറിൽ കേരളാ കോൺഗ്രസിന് സീറ്റ് കൊടുക്കാൻ ഇടയില്ല.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ജോസ് വിഭാഗത്തിൽ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാർ തങ്ങളുടെ ചേരിയിലിലെത്തിയത് ജോസഫ് രാഷ്ട്രീയ വിജയമായി അവതരിപ്പിച്ചിരുന്നു. എന്നാൽ അണികൾ ജോസഫിനൊപ്പമല്ലെന്നും ജോസ് കെ മാണിക്കൊപ്പമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചു. പാർട്ടിയിലെ രണ്ടാമൻ ആരെന്ന ചർച്ചയും ജോസഫ് വിഭാഗത്തിലുണ്ട്. പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമാണ്. ഈ തർക്കത്തിൽ ജോസഫും തീർത്തും നിരാശനുമാണ്. ഇതിനിടെയാണ് സീറ്റ് ചർച്ചയിലെ പ്രതിസന്ധിയും.

മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ,ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാർ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവർ ഒരു പക്ഷത്ത്. മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ, ഷീല സ്റ്റീഫൻ എന്നീ പ്രമുഖരും. എല്ലാവർക്കും എംഎൽഎയായി മത്സരിക്കാൻ സീറ്റ് വേണമെന്നതാണ് പ്രശ്‌നം. ഇനി അത് നടക്കില്ല. ചോദിക്കുന്നതൊന്നും യുഡിഎഫ് കൊടുക്കില്ല.

ഏറ്റുമാനൂർ സീറ്റ് വാഗ്ദാനം ചെയ്ത് പ്രിൻസ് ലൂക്കോസിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നതിൽ സജി മഞ്ഞക്കടമ്പനും ജോസഫിനോട് പിണങ്ങി. തിരുവല്ല സീറ്റ് ഓഫർ ചെയ്ത് ജോസഫ് എം പുതുശ്ശേരിയെ സ്വീകരിച്ചത് വിക്ടർ ടി തോമസിനും ഇഷ്ടപ്പെട്ടില്ല, കുട്ടനാട് സീറ്റിൽ വിമതനായി മത്സരിച്ച പഴയ മാണി ഗ്രൂപ്പുകാരനായ ജോസ് കോയിപ്പള്ളിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതും കുട്ടനാട്ടിലെ ജോസഫ് ഗ്രൂപ്പ് നേതാവായ ജേക്കബ് എബ്രഹാമിന് കടുത്ത അതൃപ്തി ഉണ്ടാക്കി. ഇത്തരം പ്രശ്നങ്ങളെ പോലും നേരിടാനാകാത്ത ജോസഫിന് മതിയായ സീറ്റ് കിട്ടിയില്ലെങ്കിൽ പൊട്ടിത്തെറി ഉറപ്പ്.

ഇനി കേരളാ കോൺഗ്രസിലേക്ക് സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേർക്കായി ആകെ കോൺഗ്രസ് നൽകുക പത്തിൽ താഴെ നിയമസഭാ സീറ്റ് മാത്രമാകും. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ് ലംഘനം പുലിവാലായാൽ മോൻസിനും ജോസഫിനും മത്സരിക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി മൂർച്ഛിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP