Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിറ്റക്സ് ഉടമയുടെ ട്വന്റി ട്വന്റി കളി ടെസ്റ്റിനേയും ഏകദിനത്തേയും നശിപ്പിക്കും! ചാലക്കുടിയിലെ സ്ഥാനാർത്ഥിയായി കിഴക്കമ്പലത്തുകാർ അവതരിപ്പിക്കുന്നത് സാക്ഷാൽ ജേക്കബ് തോമസിനെ; ഐപിഎസ് ഉദ്യോഗം രാജിവച്ച് വികസന രാഷ്ട്രീയം ചർച്ചയാക്കാൻ ഡിജിപി; പിണറായിയുടെ പ്രതികാരം ചർച്ചയാകുമ്പോൾ വെട്ടിലാകുന്നത് സിറ്റിങ് എംപി ഇന്നസെന്റ് തന്നെ; വികസനത്തിന്റെ പുത്തൻ മാതൃക തീർത്ത കിറ്റക്‌സ് ഉടമയുടെ രാഷ്ട്രീയം കേരളം ചർച്ച ചെയ്യുമ്പോൾ

കിറ്റക്സ് ഉടമയുടെ ട്വന്റി ട്വന്റി കളി ടെസ്റ്റിനേയും ഏകദിനത്തേയും നശിപ്പിക്കും! ചാലക്കുടിയിലെ സ്ഥാനാർത്ഥിയായി കിഴക്കമ്പലത്തുകാർ അവതരിപ്പിക്കുന്നത് സാക്ഷാൽ ജേക്കബ് തോമസിനെ; ഐപിഎസ് ഉദ്യോഗം രാജിവച്ച് വികസന രാഷ്ട്രീയം ചർച്ചയാക്കാൻ ഡിജിപി; പിണറായിയുടെ പ്രതികാരം ചർച്ചയാകുമ്പോൾ വെട്ടിലാകുന്നത് സിറ്റിങ് എംപി ഇന്നസെന്റ് തന്നെ; വികസനത്തിന്റെ പുത്തൻ മാതൃക തീർത്ത കിറ്റക്‌സ് ഉടമയുടെ രാഷ്ട്രീയം കേരളം ചർച്ച ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കിഴക്കമ്പലം: കേരളത്തിലെ വിപ്ലവകരമായ രാഷ്ട്രീയ പരീക്ഷണത്തിന്റെ വിജയകഥയാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ജനകീയ കൂട്ടായ്മ 'ട്വന്റി 20'യ്ക്ക് പറയാനുള്ളത്. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ തുറുപ്പു ചീട്ടുമായി ട്വന്റി ട്വന്റി എത്തുന്നു. ചാലക്കുടിയിൽ മത്സരിക്കാൻ ട്വിന്റി ട്വന്റി തീരുമാനിച്ചിരിക്കുന്നു. ഇതോടെ ചാലക്കുടിയിലെ വിജയത്തെ നിശ്ചയിക്കുന്ന ഘടകമായി ഇത് മാറുകയാണ്. കിറ്റെക്സ് ഗാർമെന്റ്‌സ് എം.ഡി.യും ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്ററുമായ സാബു എം. ജേക്കബ് സ്ഥാനാർത്ഥിയാവുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ട്വന്റ്ി ട്വന്റി ക്രിക്കറ്റിലെ നാടകീയതയ്ക്ക് സമാനമായി മത്സരിക്കാനെത്തുന്നത് സാക്ഷാൽ ജേക്കബ് തോമസാണ്. പിണറായി സർക്കാർ സസ്‌പെന്റ് ചെയ്ത് മൂലയ്ക്കിരുത്തിയ ജേക്കബ് തോമസ് ചാലക്കുടിയിൽ പലതും തുറന്നു പറഞ്ഞ് രാഷ്ട്രീയ പോരിനാണ് എത്തുന്നത്.

ട്വന്റി-20 കുഞ്ഞൻ കളിയായി ക്രിക്കറ്റിലെ അതിഥിയായി എത്തിയപ്പോൾ പണ്ഡിതന്മാരെല്ലാം നെറ്റിചുളിച്ചു. ഇത് ഏകദിനത്തെയും, ടെസ്റ്റിനെയും നശിപ്പിക്കും. ഇത് തന്നെയാണ് ഇപ്പോൾ ചാലക്കുടിയിലും സംഭവിക്കാൻ പോകുന്നത്. ഇടത് വലത് മുന്നണികളെ പ്രതിസന്ധിയിലാക്കിയാണ് ജേക്കബ് തോമസിനെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയാക്കുന്നത്. ഇടതിനും വലതിനും വോട്ട് ചോർച്ച ഉറപ്പാണ്. പിണറായി സർക്കാരിനെയാകും ജേക്കബ് തോമസ് വെട്ടിലാക്കുക. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിന്റെ പേരിലാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. അഴിമതി തൊട്ടുതീണ്ടാത്ത ഉദ്യോഗസ്ഥനെ അഴിമതി എന്ന കുരുക്കിൽ പിണറായി പെടുത്തി. ഒന്നര വർഷത്തോളമായി സസ്‌പെൻഷനിലാണ്. ഈ സാഹചര്യത്തിലാണ് ജോലി രാജിവച്ച് ചാലക്കുടിയിൽ മത്സരിക്കാൻ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ കിഴക്കമ്പലത്തു ചേർന്ന ട്വന്റി 20 പ്രവർത്തക കൺവെൻഷനാണ് ചാലക്കുടിയിൽ മത്സരത്തിനിറങ്ങാൻ തീരുമാനിച്ചത്. കിറ്റക്സ് ഗ്രൂപ്പിന്റെ നീക്കം ചാലക്കുടിയിലെ വിജയത്തെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടകമാകും. ട്വന്റി 20-യോട് ഇരു മുന്നണികളും പുലർത്തുന്ന നയത്തിൽ പ്രതിഷേധിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. കിഴക്കമ്പലം സെന്റിനറി ഹാളിൽ കൂടിയ 2200-ഓളം പ്രവർത്തകരുടെ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ടു രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് പ്രവർത്തകർ പ്രകടിപ്പിച്ചത്. വിശദ ചർച്ചയ്ക്കൊടുവിലാണ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി വോട്ടുകൾ സ്വരൂപിക്കാൻ തീരുമാനിച്ചത്. അപ്പോഴും ജേക്കബ് തോമസിനെ പോലൊരു സ്ഥാനാർത്ഥിയെത്തുമെന്ന് ആരും കരുതിയില്ല. നിലവിൽ സസ്‌പെൻഷനിലാണ് ജേക്കബ് തോമസ്. മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ജേക്കബ് തോമസ് ജോലിയിൽ നിന്ന് ഉടൻ രാജിവയ്ക്കും.

കിഴക്കമ്പലത്തെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് കിറ്റക്സ് ഗ്രുപ്പ് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയത്. ഇത് പഞ്ചായത്തിൽ വലിയ വിജയമായി മാറുകയും ചെയ്തു. നാട്ടുകാരുടെ പിന്തുണയോടെയാണ് മുന്നോട്ട് പോക്ക്. അതുകൊണ്ട് തന്നെ ജേക്കബ് തോമസ് മത്സരത്തിനെത്തുമ്പോൾ കഴക്കമ്പലം പഞ്ചായത്തിന് പുറത്തും കരുത്ത് കാട്ടാൻ ഈ കൂട്ടായ്മയ്ക്ക് കഴിയും. പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്ന് ട്വന്റി 20 കരുതുന്നു. ഇതോടൊപ്പം സമീപ നിയമസഭാ മണ്ഡലങ്ങളിലെ നല്ലൊരു വിഭാഗം നിഷ്പക്ഷ വോട്ടുകളും ലഭിക്കുമെന്ന് ട്വന്റി 20 കരുതുന്നുണ്ട്. ട്വന്റി 20-യെക്കുറിച്ച് അറിഞ്ഞിട്ടുള്ളവർ ട്വന്റി 20-ക്ക് തന്നെ വോട്ട് നൽകുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. ഇതാണ് രാഷ്ട്രീയപാർട്ടികൾക്ക് വെല്ലുവിളിയാകുന്നത്.

കിഴക്കമ്പലത്തെ വോട്ടുകൾ ഇനി മറ്റൊരാൾക്ക് ലഭിക്കാത്ത വിധത്തിൽ കാര്യങ്ങൾ എത്തിക്കുകയാണ് ട്വന്റി 20. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമീപ സ്ഥലങ്ങളിലേക്കും സംഘടനാ പ്രവർത്തനം ഇവർ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. എറണാകുളത്തെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി20 കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി20 യ്ക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്.

രണ്ടു വർഷമായി 28 കോടി രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ചത്. എന്നാൽ വികസന പരിപാടികൾ നടപ്പിലാക്കാൻ സർക്കാൻ നൂലാമാലകൾ തടസ്സമാവുന്നതായി കമ്പനി പറയുന്നു. വികസനപ്രവർത്തനങ്ങൾ കമ്പനി നടത്തുമ്പോഴും വലിയതോതിലുള്ള ജലമലിനീകരണം കമ്പനിയിൽ നിന്നും ഉണ്ടാവുന്നതായും ഇതിൽ കമ്പനിക്കുതന്നെ ഇടപെടാൻ വേണ്ടിയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്സഭയിൽ മത്സരിച്ച് മുന്നണികൾക്ക് പണി കൊടുക്കാനുള്ള തീരുമാനം. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 2015നു മുമ്പ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്നത്. 2012ൽ ഒരു പ്രവർത്തനസമിതി കമ്പനിക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു പരാതി നൽകി. ഇത് കാരണം കമ്പനിയുടെ പ്രവർത്തനാനുമതി പുതുക്കാൻ പഞ്ചായത്ത് അധികാരികൾ വിസമ്മതിച്ചു. കമ്പനിയുടെ ബ്ലീച്ചിങ് യൂണിറ്റുകളിൽ നിന്ന് പുറത്തുവിടുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നായിരുന്നു പരാതി. എന്നാൽ, പിന്നീടു കേരള ഹൈക്കോടതി പരിശോധിച്ച സാമ്പിളുകളിലും, കോടതി നിയമിച്ച വിദഗ്ദ്ധസമിതിയുടെ പരിശോധനയിലും, കമ്പനി പുറത്തുവിടുന്ന മാലിന്യങ്ങൾ നിലവിലുള്ള പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കുന്നതല്ല എന്ന് കണ്ടെത്തി. എന്നിട്ടും പഞ്ചായത്ത് ലൈസെൻസ് പുതുക്കി നൽകിയില്ല.

അവസാനം, കോടതിയുടെ അന്ത്യശാസനം കാരണം ലൈസെൻസ് പുതുക്കി കിട്ടിയെങ്കിലും ദേശീയ ഗ്രീൻ ട്രിബ്യൂണൽ കേസ് നടക്കുകയാണ്. പരിസരത്തെ പട്ടികജാതി കോളനിയിൽ ഒരു പൊതുകിണർ കുഴിക്കുവാനുള്ള കമ്പനിയുടെ ശ്രമവും നിയമതിന്റെ നൂലാമാലകൾ പറഞ്ഞു പഞ്ചായത്ത് അധികാരികൾ അനുവദിച്ചില്ല. ഇതോടെയാണ് ട്വന്റി 20 പഞ്ചായത്ത് മത്സരത്തിന് ഇറങ്ങിയതും വിജയം നേടിയതും. പല തലങ്ങളിലായി 4800ഓളം പേരാണ് ഈ സംരംഭത്തിനായി ജോലിചെയ്യുന്നത്. തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സർവേക്ക് ശേഷം ട്വന്റി ട്വന്റി, പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്കായി 4 തരത്തിലുള്ള 7620 കാർഡുകൾ നൽകി. ആളുകളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി വിലയിരുത്തിയാണ് അവർക്ക് 4 തരത്തിലുള്ള കാർഡുകൾ നൽകിയത്.

സമീപത്തുള്ള പട്ടികജാതി കോളനിയിലെ അന്തേവാസികൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ നൽകുക, ശൗചാലയം,പൊതുകിണർ,പൊതു പൈപ്പ് തുടങ്ങിയവ നിർമ്മിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് അവർ ആദ്യം നടത്തിയത്. രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് സൗജന്യ ഭക്ഷണം, നിർധനർക്ക് വിവാഹങ്ങൾ,സർജറി മുതലായ ചികിത്സകൾക്കും അവർ ധനസഹായം നൽകി. കർഷകർക്കും സഹായങ്ങൾ ചെയ്തുകൊടുത്തു. ട്വന്റി ട്വന്റി കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനായി 5 ദിന ചന്തയും സംഘടിപ്പിച്ചു.അങ്ങനെയെല്ലാം പുതിയ മാതൃക കാട്ടി. ഇതിന്റെ പ്രതിഫലനം സമീപ പഞ്ചായത്തുകളിലും ഉണ്ട്. ഇതെല്ലാം വോട്ടാകുമോ എന്ന പരീക്ഷണത്തിനാണ് ട്വന്റി ട്വന്റ് ശ്രമിക്കുന്നത്.

വികസനത്തിന്റെ പുത്തൻ മാതൃക

പഞ്ചായത്തിലുള്ള മുഴുവൻ സ്ഥിരതാമസക്കാർക്കും അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും നൽകി വരുന്ന ട്വന്റി-20 യുടെ പുതിയ സംരംഭം എന്തെന്ന് കേട്ടപ്പോൾ തന്നെ രാഷ്ട്രീയ കക്ഷികൾക്ക് മുട്ടിടിച്ചു. പഞ്ചായത്തിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീടുവച്ചു കൊടുക്കുന്ന സ്വപ്ന പദ്ധതി.ചെറുതെങ്കിലും പ്ലാനിലും ഡിസൈനിലുമെല്ലാം മികച്ചു നിൽക്കുന്ന നല്ല ഒന്നാന്തരം വീടുകൾ.

കഴിഞ്ഞ ആഴ്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കിഴക്കമ്പലം പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ വിപണി ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ വികസന പ്രവർത്തനങ്ങളുടെ നീണ്ട നിര കണ്ട് അന്തം വിട്ടുപോയി.വിപണിയിലെ പകുതി വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗഡ്്കരി ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ട്വന്റി-20 യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ മന്ത്രി ഉടൻ പഞ്ചായത്തിന് വേണ്ടി പ്രഖ്യാപിച്ചത് 42 കോടിയുടെ റോഡ് വികസന പദ്ധതിയാണ്.കിഴക്കമ്പലം ഒരു മാതൃകാ പദ്ധതിയാണെന്നും ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത ശേഷമാണ് ഗഡ്കരി മടങ്ങിയത്.

കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി-20

കിഴക്കമ്പലത്തിന്റെ സ്വന്തം കിറ്റെക്സ് എന്ന പ്രസ്ഥാനം രൂപം കൊടുത്ത പാർട്ടിയാണ് ടി20. പഞ്ചായത്തിലെ 36000 പേരെ നാലു വിഭാഗമായി തിരിച്ച് കാർഡ് നൽകിയാണ് പഞ്ചായത്ത് ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നത്. ചുവപ്പു കാർഡുള്ളവർക്ക് എല്ലാം സൗജന്യമാണ്. അഞ്ചു രൂപയ്ക്കു പാലും 10 രൂപയ്ക്ക് അരിയും 10 രൂപയ്ക്ക് അര ലിറ്റർ പാലും മൂന്നു രൂപയ്ക്കു മുട്ടയും 90 രൂപയ്ക്ക് ഒരു കിലോ വെളിച്ചെണ്ണയും 15 രൂപയ്ക്ക പഞ്ചസാരയും വാങ്ങുന്ന കിഴക്കമ്പലം സ്വദേശികൾക്ക് ട്വന്റി20 അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. വീടില്ലാത്തവർക്ക് സൗജന്യമായി വീടു പണിതു നൽകുന്നതാണ് ഏറ്റവും ഒടുവിലായി പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന പദ്ധതി. സൗജന്യ ആരോഗ്യ പദ്ധതി, പഞ്ചായത്തിൽ സൗജന്യ വൈ ഫൈ, ഗർഭിണികൾക്ക് പോഷകാഹാരം തുടങ്ങിയ പദ്ധതികളും 36,000 പേരുള്ള കിഴക്കമ്പലം പഞ്ചായത്തിലെ മാത്രം പ്രത്യേകതകളാണ്.

വെറും അഞ്ചു കോടി രൂപ മാത്രം വാർഷിക വരുമാനമുള്ള പഞ്ചായത്തിലേക്ക് പണം ഒഴുക്കുന്നത് കിറ്റെക്സാണ്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം പഞ്ചായത്തിനെ കിറ്റെക്സ് ഏറ്റെടുത്തിരിക്കുകയാണ്. സിഎസ്ആർ പദ്ധതിയിൽ സ്ഥാപനങ്ങൾ ലാഭത്തിന്റെ രണ്ടു ശതമാനം ചെലവഴിക്കണമെന്നാണ് നിയമം. എന്നാൽ തങ്ങൾ 6-8 ശതമാനം പണമാണ് ചെലവഴിക്കുന്നതെന്ന് കിറ്റെക്സ് എംഡിയും ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രവുമായ സാബു എം. ജേക്കബ് പറയുന്നു.

രാഷ്ട്രീയം തൊഴിലല്ല, സേവനം

അധികാരത്തിലെത്തി ടി20 ആദ്യം ചെയ്തത് പഞ്ചായത്തിലുണ്ടായിരുന്ന ഏക മദ്യവിൽപന കേന്ദ്രം അടച്ചു പൂട്ടി. ദിവസം 12 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന ഔട്ട്ലെറ്റ് അടച്ചു പൂട്ടിയത് വരുമാനത്തെ ബാധിക്കുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയുള്ള തീരുമാനം. പഞ്ചായത്തിലെ പേരുകേട്ട കുടിയന്മാരെ ഡീ അഡിക്ഷൻ സെന്ററിൽ ചേർത്തു നേർവഴിക്കു നയിച്ചു. ഇതിനിടയിൽ ട്വന്റി20 യെ എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു. പക്ഷേ ജനങ്ങൾ തങ്ങളോടൊപ്പമുണ്ടെന്നാണ് ജേക്കബ് അവകാശപ്പെടുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എംഎസ്ഡബ്ല്യു ബിരുദധാരികളെ നിയോഗിച്ച് നിവിലുള്ള പദ്ധതികളുടെ മേൽനോട്ടം കാര്യക്ഷമമാക്കാനും ട്വന്റി-20യ്ക്ക് കഴിഞ്ഞുവെന്ന ്വൈസ് പ്രസിഡന്റ് ജിൻസി അജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP