Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക കേരള സഭയ്ക്കായി രാഹുൽ ഗാന്ധിയോട് ആശംസാ സന്ദേശം ആവശ്യപ്പെട്ടത് പിആർഡി പ്രസിദ്ധീകരണമായ കേരളാ കോളിങ്; മടി കൂടാതെ രാഹുൽ സന്ദേശം അയച്ചത് യുഡിഎഫ് ബഹിഷ്‌ക്കരിക്കും മുമ്പ് ഡിസംബർ 12ന്; സന്ദേശത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും രാഹുലിനെ സമീപിച്ചതുമില്ല; ആശംസാക്കത്ത് മുഖ്യമന്ത്രി ഇന്ന് രാവിലെ ട്വിറ്ററിലൂടെ പുറത്തുവിട്ടത് ബഹിഷ്‌ക്കരിച്ച യുഡിഎഫിനും ചെന്നിത്തലയ്ക്കും പണി കൊടുക്കാൻ; പിണറായി വിജയൻ രാഹുലിന്റെ കത്ത് ഉപയോഗിച്ച് ചെയ്തത് ആടിനെ പട്ടിയാക്കും വിധം

ലോക കേരള സഭയ്ക്കായി രാഹുൽ ഗാന്ധിയോട് ആശംസാ സന്ദേശം ആവശ്യപ്പെട്ടത് പിആർഡി പ്രസിദ്ധീകരണമായ കേരളാ കോളിങ്; മടി കൂടാതെ രാഹുൽ സന്ദേശം അയച്ചത് യുഡിഎഫ് ബഹിഷ്‌ക്കരിക്കും മുമ്പ് ഡിസംബർ 12ന്; സന്ദേശത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും രാഹുലിനെ സമീപിച്ചതുമില്ല; ആശംസാക്കത്ത് മുഖ്യമന്ത്രി ഇന്ന് രാവിലെ ട്വിറ്ററിലൂടെ പുറത്തുവിട്ടത് ബഹിഷ്‌ക്കരിച്ച യുഡിഎഫിനും ചെന്നിത്തലയ്ക്കും പണി കൊടുക്കാൻ; പിണറായി വിജയൻ രാഹുലിന്റെ കത്ത് ഉപയോഗിച്ച് ചെയ്തത് ആടിനെ പട്ടിയാക്കും വിധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് കൈകോർത്താണ് സമരം നയിച്ചത്. ഇതിന്റെ പേരിൽ കോൺഗ്രസിന് ഉള്ളിൽ നിന്നും ചെന്നിത്തലക്കെതിരെ എതിർപ്പു ഉയരുകയും ചെയ്തിരുന്നു. എന്നാൽ, കേരള സമൂഹം ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ് എന്ന സന്ദേശം നൽകാൻ വേണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ് ഈ വിഷയത്തിൽ ഭരണ കക്ഷിയുമായി സഹകരിച്ചത്. എന്നാൽ, ഇതിന് പിന്നാലെ ലോക കേരളാ സഭ പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുകയും ചെയ്തു. അനാവശ്യ ധൂർത്ത് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ബഹിഷ്‌ക്കരണം അറിയിച്ചത്. ഈ ബഹിഷ്‌ക്കരണത്തിലെ കലിപ്പു തീർക്കാൻ ആടിനെ പട്ടിയാകുന്ന വിധത്തിൽ രാഹുൽ ഗാന്ധിയുടെ കത്തുമായാണ് മുഖ്യമന്ത്രി ഇന്നു രംഗത്തുവന്നത്.

രാഹുലിന്റെ മാന്യതയെ പോലും അവഹേളിക്കുന്ന വിധത്തിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു പിണറായി വിജയൻ. ഈ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഇന്ന് മുഖ്യമന്ത്രി വയനാട് എംപി രാഹുൽ ഗാന്ധി ആശംസാ സന്ദേശം ഉപയോഗിച്ചത്. ലോക കേരളാ സഭയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും കത്തിനായി രാഹുൽ ഗാന്ധിയെ സമീപിച്ചിരുന്നില്ല. എന്നിട്ടും യുഡിഎഫ് ബഹിഷ്‌ക്കരിച്ച പരിപാടിക്ക് രാഹുൽ ആശംസ അറിയിച്ചു എന്ന വിധത്തിൽ അനവസരത്തിൽ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോക കേരളാ സഭയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള സന്ദേശം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത് പിആർഡി പ്രസിദ്ധീകരണമാണ് കേരളാ കോളിങ് ആണ്. ഇവരുടെ അഭ്യർത്ഥന പ്രകാരം ഡിസംബർ 12നാണ് കേരളാ കോളിംഗിന് രാഹുൽ ഗാന്ധി സന്ദേശം കൈമാറിയത്. അല്ലാതെ മുഖ്യമന്ത്രി അവകാശപ്പെടുന്നതു പോലെ അദ്ദേഹത്തിന്റെ ഓഫീസിനോ ലോക കേരളാ സഭാ അധികൃതർക്കോ രാഹുൽ സന്ദേശം അയച്ചിരുന്നില്ല. മാത്രമല്ല, രാഹുൽ സന്ദേശം അയക്കുമ്പോൾ പ്രതിപക്ഷം പരിപാടി ബഹിഷ്‌ക്കരിക്കാൻ പദ്ധതിയൊന്നും ഇട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാഹുലിന്റെ കത്ത് ദുരുപയോഗിച്ചു എന്ന വികാരമാണ് പ്രതിപക്ഷത്തു നിന്ന് ഉയർന്നത്.

രാഹുൽ ഗാന്ധി അയച്ച കത്തിനെ വളച്ചൊടിച്ച് വിവാദമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പ്രവാസി മലയാളികളുടെ സംഭാവനകളെ കുറിച്ചാണ് രാഹുൽ ഗാന്ധി കത്തിൽ പറയുന്നത്. അത് വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് പ്രതിഷേധാർഹമാണ്. മാത്രമല്ല ലോക കേരള സഭ ബഹിഷ്‌കരിക്കാൻ സംസ്ഥാനതലത്തിൽ എടുത്ത തീരുമാനത്തിൽ ഒരു തെറ്റും ഇല്ല. ഇത്തരം കാര്യങ്ങളെല്ലാം എഐസിസിയേയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന നിർബന്ധം ഇല്ല. തീരുമാനം സംസ്ഥാന ഘടകങ്ങൾക്ക് കൈക്കൊള്ളാവുന്നതേ ഉള്ളു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായാണ് ബഹിഷ്‌കരണ തീരുമാനം എടുത്തത്. യുഡിഎഫ് പ്രതിനിധികളാരെങ്കിലും പ്രതിനിധി സമ്മേളനത്തിനെത്തിയോ എന്നും മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ചോദിച്ചു. ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് വൻ ധൂർത്താണ്. അതിനെതിരായ നിലപാടിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധി കേരളാ മുഖ്യമന്ത്രിക്ക് കത്തയച്ചത് ഡിസംബർ 12നാണ്. ഈ കത്ത് കിട്ടിയ കാര്യം മുഖ്യമന്ത്രി ആരോടും പറഞ്ഞില്ല. നന്ദി അറിയിച്ചതുമില്ല. ഇന്നാണ് ഡിസംബർ 12ന് അയച്ച കത്തിൽ രാഹുലിന് മുഖ്യമന്ത്രി നന്ദി നേരുന്നത്. അത് വളരെ കരുതലോടെയായിരുന്നു. പ്രതിപക്ഷത്തെ കൊട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള കുബുദ്ധിയെന്നാണ് കോൺഗ്രസ് പറയുന്നത്. മുഖ്യമന്ത്രിയുടെ കത്തിന് രാഹുൽ ഗാന്ധി മറുപടി അയച്ച ശേഷമാണ് ലോക കേരള സഭ ബഹിഷ്‌ക്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. കത്ത് അയച്ചത് ഡിസംബർ 12നാണ്. യുഡിഎഫ് ബഹിഷ്‌കരണതീരുമാനം ഇതിനുശേഷമായിരുന്നു. കത്തിനെ രാഷ്ട്രീയവിവാദമാക്കുന്നത് ശരിയല്ല . മുഖ്യമന്ത്രി അയച്ച കത്തിന് രാഹുൽ മാന്യമായ മറുപടി അയച്ചുവെന്നേയുള്ളൂ. ഇത് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനത്തെ തള്ളുന്ന നടപടിയല്ല. ദേശീയനേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇതോടെ രാഹുലിന്റെ കത്തിലെ വിവാദത്തിൽ ശരിക്കും വില്ലനാകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

ഇതിനിടെ കേന്ദ്രമന്ത്രി വി.മുരളീധരൻ ലോക കേരളസഭ ബഹിഷ്‌കരിച്ചു. ഇതോടെ ഭരണപക്ഷത്തിന്റെ മാത്രം പരിപാടിയായി സമ്മേളനം മാറുകയും ചെയത്ു. ലോക കേരള സഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരിൽ കൺവൻഷൻ സെന്ററിന് അനുമതി നിഷേധച്ചതിൽ മനംനൊന്തു പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നു ലോക കേരള സഭയിൽ നിന്നു പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും നേരത്തേ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹിഷ്‌ക്കരണവും.

ഇത്തവണയും യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് സർക്കാരിന് അറിയാമായിരുന്നു. ധൂർത്ത് ചർച്ചയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് രംഗത്ത് വരികയും ചെയ്തു. ഇതോടെ ലോകകേരള സഭയിൽ വിവാദങ്ങളായി. നിരന്തരം യുഡിഎഫ് ചർച്ചകളുയർത്തി. ഇതിനെ മറികടക്കാൻ വേണ്ടിയാണ് കരുതലോടെ ഉദ്ഘാടന ദിനം തന്നെ രാഹുലിന്റെ കത്ത് പിണറായി പുറത്തു വിട്ടത്. 12ന് കിട്ടിയ കത്തിൽ 20 ദിവസം കഴിഞ്ഞ നന്ദി പറയുന്ന മുഖ്യമന്ത്രിയുടെ ബുദ്ധി അപാരമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് വഴിക്കാണെന്ന് വരുത്താനുള്ള നീക്കം. ഇതിന് വേണ്ടിയാണ് രാഹുലിന്റെ കത്ത് പുറത്തുവിട്ടതിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. ഈ ബുദ്ധി വെറും കുബുദ്ധിയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

47 രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഇതാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. ഈ ബഹിഷ്‌ക്കരണത്തിന്റെ ക്ഷീണം തീർക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ലോകകേരളസഭ ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനമെന്ന് ദേശാഭിമാനം കുറ്റപ്പെടുത്തി. ഇത് ചർച്ചയായതോടെയാണ് കത്ത് പഴയതാണെന്ന് ഹൈക്കമാണ്ട് തന്നെ പറയുന്നത്.

സംസ്ഥാനത്തിന്റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയർക്ക് എന്റെ അഭിനന്ദനങ്ങൾ. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭയെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു. പ്രവാസികൾ എന്നും സ്വന്തം നാടിന്റെ സംസ്‌കാരത്തിൽ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമർപ്പണമാണ്. സ്വന്തം നാടിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പതാകവാഹകരായ ഈ പ്രവാസികേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. എന്നും രാഹുൽ കത്തിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP