Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുധാകരൻ നേരിട്ട് ക്ഷണിച്ചിട്ട് എത്തിയ തരൂരിനെ തഴഞ്ഞു; പ്രസംഗിക്കാൻ അവസരം നൽകാതെ ഒഴിവാക്കി; ചെന്നിത്തലയ്ക്ക് മൈക്ക് നൽകിയവർ മുല്ലപ്പള്ളിയേയും കെഎമ്മിനേയും അവഗണിച്ചു; പൊട്ടിത്തെറിച്ച് കെ മുരളീധരൻ; വൈക്കം ബീച്ചിലും നിറഞ്ഞത് കോൺഗ്രസിലെ 'ഹൈക്കമാൻഡ്' ഗ്രൂപ്പിസം

സുധാകരൻ നേരിട്ട് ക്ഷണിച്ചിട്ട് എത്തിയ തരൂരിനെ തഴഞ്ഞു; പ്രസംഗിക്കാൻ അവസരം നൽകാതെ ഒഴിവാക്കി; ചെന്നിത്തലയ്ക്ക് മൈക്ക് നൽകിയവർ മുല്ലപ്പള്ളിയേയും കെഎമ്മിനേയും അവഗണിച്ചു; പൊട്ടിത്തെറിച്ച് കെ മുരളീധരൻ; വൈക്കം ബീച്ചിലും നിറഞ്ഞത് കോൺഗ്രസിലെ 'ഹൈക്കമാൻഡ്' ഗ്രൂപ്പിസം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വൈക്കം സത്യാഗ്രഹം നൂറാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ പരാതിയും പരിഭവവും. ഗ്രൂപ്പിന്റെ മാത്രം നേതാക്കൾക്കായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്നാണ് ആക്ഷേപം. അർഹമായ പരിഗണന നൽകാത്തതിൽ കെ മുരളീധരൻ നേതൃത്വത്തെ പരാതിയും അറിയിച്ചു. ഒരു മാനദണ്ഡവുമില്ലാതെ നേതാക്കൾക്ക് സീറ്റ് അടക്കം നിശ്ചയിച്ചു. എ-ഐ ഗ്രൂപ്പുകൾക്ക് മതിയായ പരിഗണന കിട്ടിയപ്പോൾ പ്രത്യേക ആവശ്യപ്രകാരം സമ്മേളനത്തിന് എത്തിയ ശശി തരൂരിന് പോലും പ്രസംഗിക്കാൻ അവസരം നൽകിയില്ല.

പാർട്ടി പ്രോട്ടോകോൾ പറഞ്ഞാണ് നേതാക്കളെ പിൻനിരയിലേക്ക് ഇരുത്തിയത്. രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകി. കെപിസിസി മുൻ അധ്യക്ഷൻ എന്ന മാനദണ്ഡപ്രകാരമായിരുന്നു ഇത്. എന്നാൽ താനും മുൻ കെപിസിസി അധ്യക്ഷനാണെന്ന പരാതിയാണ് മുരളീധരൻ ഉന്നയിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും മുൻ കെപിസിസി അധ്യക്ഷനാണ്. മുല്ലപ്പള്ളിക്കും സംസാരിക്കാൻ അവസരം നൽകിയില്ല. വേദിയിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട്(കെസി) കെ മുരളീധരൻ പരാതി പറഞ്ഞു. കെ സുധാകരനേയും പ്രതിഷേധം അറിയിച്ചു. വൈക്കം ബീച്ചിലും നിറഞ്ഞത് കോൺഗ്രസിലെ 'ഹൈക്കമാണ്ട്' ഗ്രൂപ്പിസം എന്നതാണ് ഉയരുന്ന ആക്ഷേപം.

ചെന്നിത്തലയ്ക്ക് സംസാരിക്കാൻ അവസരം നൽകിയവർ എ ഗ്രൂപ്പിലെ കെ സി ജോസഫിനും മൈക്ക് നൽകി. രാഹുൽ ഗാന്ധിയുടെ സന്ദേശം വായിക്കാനുള്ള ചുമതലയാണ് കെസി ജോസഫിന് നൽകിയത്. എന്നാൽ വിശ്വപൗരനെന്ന ഖ്യാതിയുള്ള തരൂരിന് പ്രസംഗിക്കാൻ അവസരം നൽകിയില്ല. പരിപാടിയിൽ പങ്കെടുക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് തരൂർ വൈക്കത്ത് എത്തിയത്. എന്നിട്ടും അവഗണിക്കപ്പെട്ടു. ഇതിന് കാരണം ഹൈക്കമാനൻഡിൽ പിടിയുള്ള ചില നേതാക്കളുടെ വൈരാഗ്യവും വാശിയുമാണ്. തരൂരിന്റെ പ്രസംഗം കോൺഗ്രസ് പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നു.

മുരളീധരൻ അടക്കമുള്ളവർക്ക് മുൻ നിരയിൽ സീറ്റ് നൽകി. മുല്ലപ്പള്ളിക്കും ആദ്യ നിരയിൽ പ്രോട്ടോകോൾ പ്രകാരം സീറ്റുണ്ടായിരുന്നു. എന്നാൽ മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകിയവർ എന്തുകൊണ്ട് തന്നേയും മുല്ലപ്പള്ളിയേയും അവഗണിച്ചുവെന്നാണ് മുരളീധരൻ ഉയർത്തുന്ന ചോദ്യം. സൈഡിൽ ഇരുന്ന ശശി തരൂർ ആരോടും പരാതി പറയാതെയാണ് മടങ്ങിയത്. എന്നാൽ തരൂരും അതൃപ്തനാണ്. ഗ്രൂപ്പിൽ നേതാവായാലേ കേരളത്തിൽ കോൺഗ്രസിൽ രക്ഷയുള്ളൂവെന്ന സന്ദേശമാണ് വൈക്കത്ത് നേതൃത്വം നൽകിയതെന്നാണ് പരാതി.

വൈക്കം ബീച്ചിൽ ഒരുക്കിയ വേദിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, വിവിധ എംപിമാർ, എംഎൽഎമാർ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങി ഒട്ടേറെ പേർ വേദിയിലുണ്ടായിരുന്നു. എഐസിസി അധ്യക്ഷനായ ശേഷം മല്ലികാർജുൻ ഖാർഗെ ആദ്യമായി കേരളത്തിൽ പങ്കെടുക്കുന്ന വേദിയായിരുന്നു ഇത്. ഇതേ അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽവിയിലും കരുത്ത് കാട്ടിയ നേതാവാണ് തരൂർ. ഈ പരിഗണന തരൂരിന് ആരും നൽകിയില്ലെന്നതാണ് വസ്തുത.

മോദിയെ കടന്നാക്രമിച്ച് ഖാർഗെ

തുല്യത നിഷേധിച്ചാൽ രാഷ്ട്രീയ ജനാധിപത്യം തകരുമെന്നും രാജ്യത്തിന്റെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും വൈക്കം സമ്മേളനം ഉദ്ഘാടനം ചെയ്ത് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ ജനാധിപത്യത്തെ തകർക്കുകയാമെന്ന് വിമർശിച്ച് ഖാർഗെ, രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട ദിവസം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും കൂട്ടിച്ചേർത്തു. സർക്കാർ നടത്തിയ ഉപജാപങ്ങൾ കേസിന്റെ നാൾ വഴി പരിശോധിച്ചാൽ മനസിലാകുമെന്നും ഖാർഗെ പറഞ്ഞു. രാഹുലിനെ കോടതി ശിക്ഷിച്ച ദിവസം മോദി ലോക്‌സഭ സ്പീക്കറെ കണ്ടിരുന്നു. പിന്നാലെ മിന്നൽ വേഗത്തിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നടപടിയാണിതെന്നും മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.

പിന്നാക്ക വിഭാഗക്കാരൻ അല്ലാത്ത വ്യക്തിയാണ് രാഹുലിനെതിരെ കേസ് നൽകിയത്. ലളിത് മോദിയും, മെഹുൽ ചോക്സിയും, നീരവ് മോദിയും ഒബിസിക്കാരല്ല. എന്നിട്ടും പിന്നാക്കക്കാർക്കെതിരെ രാഹുൽ പ്രസംഗിച്ചു എന്ന് പ്രചരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു. യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഖാർഗെ വിമർശിച്ചു. പാർലമെന്റിൽ അദാനിയും മോദിയും തമ്മിലെ ബന്ധവുമായി ചേർത്ത ചോദ്യങ്ങൾ ചോദിച്ചതിനാണ് രാഹുലിനെ പുറത്താക്കിയത്. പൊതുമേഖല ബാങ്കുകളിലെ നമ്മുടെ പണം ആണ് അദാനിക്ക് കേന്ദ്ര സർക്കാർ ലഭ്യമാക്കിയത്. അത് ഉപയോഗിച്ചാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ അദാനി വാങ്ങിയത്. പിന്നാക്ക ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട തൊഴിൽ പോലും നൽകുന്നില്ലെന്ന് വിമർശിച്ച ഖാർഗെ, മോദി പ്രതിവർഷം നൽകുമെന്ന് പറഞ്ഞ 2 കോടി തൊഴിൽ എവിടെയെന്നും 15 ലക്ഷം രൂപ എവിടെയെന്നും ചോദിച്ചു.

രാജ്യത്തെ മുഴുവൻ പ്രതിപക്ഷവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഒന്നിച്ചിരിക്കുകയാണ്. എന്തിനാണ് അദാനിയെ മോദി ന്യായീകരിക്കുന്നതെന്ന് ചോദിച്ച മല്ലികാർജുൻ ഖാർഗെ, പ്രധാനമന്ത്രിയുടെ സുഹൃത്തിനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉറങ്ങുന്നുവെന്നും വിമർശിച്ചു. ബിജെപി നേതാക്കളും മന്ത്രിമാരും അദാനിയെ രക്ഷിക്കാൻ ഓവർ ടൈം പണി എടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP