Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നദ്ധസേന രജിസ്‌ട്രേഷൻ നാട്ടിലെ ഒട്ടുമിക്ക കുട്ടിസഖാക്കളും മൂന്നുനാല് ദിവസം മുന്നേ തന്നെ ചെയ്തുകൂട്ടി; എല്ലാം ഡിവൈഎഫ്‌ഐക്കാർ ഹൈജാക്ക് ചെയ്തിരിക്കുന്നു; സർക്കാർ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നതോടെ കേവിഡ് കാലത്തും ആളെപ്പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി എന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ്; ആലപ്പുഴയിലെ നേതാവ് ഗംഗാ ശങ്കർ പ്രകാശ് ആദ്യ വെട്ടിപൊട്ടിച്ചതോടെ ഏറ്റുപിടിച്ച് എം.ലിജുവും

സന്നദ്ധസേന രജിസ്‌ട്രേഷൻ നാട്ടിലെ ഒട്ടുമിക്ക കുട്ടിസഖാക്കളും മൂന്നുനാല് ദിവസം മുന്നേ തന്നെ ചെയ്തുകൂട്ടി; എല്ലാം ഡിവൈഎഫ്‌ഐക്കാർ ഹൈജാക്ക് ചെയ്തിരിക്കുന്നു; സർക്കാർ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നതോടെ കേവിഡ് കാലത്തും ആളെപ്പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി എന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ്; ആലപ്പുഴയിലെ നേതാവ് ഗംഗാ ശങ്കർ പ്രകാശ് ആദ്യ വെട്ടിപൊട്ടിച്ചതോടെ ഏറ്റുപിടിച്ച് എം.ലിജുവും

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊറോണ കാലത്തുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് സന്നദ്ധസേന രൂപീകരിക്കാനുള്ള തീരുമാനം രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുന്നു. 2,36,000 അംഗങ്ങളെ ചേർത്ത് സേന രൂപീകരിക്കാനുള്ള ശ്രമത്തിൽ രാഷ്ട്രീയം കലരുന്നുവെന്നാണ് ആരോപണം ഉയരുന്നത്. സന്നദ്ധസേനയിൽ ചേരുവാൻ തീരുമാനിച്ചിട്ടും കഴിയുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയിരിക്കുന്ന ആക്ഷേപം. സന്നദ്ധസേനയെ രാഷ്ട്രീയ വിവാദമാക്കി മാറ്റാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ജില്ലാ നേതൃത്വങ്ങൾ ഇത് സംബന്ധിച്ച ആരോപണമായി മുന്നോട്ട് വന്നിട്ടുണ്ട്. സന്നദ്ധവുമായി ബന്ധപ്പെട്ടു ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയായ ഗംഗാ ശങ്കർ പ്രകാശാണ്. ഇന്നലെ മുതൽ പൊതുജനമറിഞ്ഞ രജിസ്‌ട്രേഷൻ പ്രോസസ്സ് നാട്ടിലെ ഒട്ടുമിക്ക കുട്ടി സഖാക്കളും മൂന്നാല് ദിവസങ്ങൾക്കു മുന്നേ തന്നെ ചെയ്തിട്ടുണ്ട്. കേരളാ സർക്കാർ പറഞ്ഞ സന്നദ്ധം എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ യൂത്ത് കോൺഗ്രസുകാർക്ക് കഴിയുന്നില്ല. സന്നദ്ധം ഡിവൈഎഫ്‌ഐ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന ആരോപണമുയർത്തിയാണ് ഗംഗാപ്രസാദ് ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയിരിക്കുന്നത്.

സന്നദ്ധം എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ ഇന്നലെ രാത്രി മുതൽ ശ്രമിച്ചിട്ടും എനിക്കടക്കമുള്ള പലർക്കും മൊബൈലിലേക്ക് ഒടിപി ലഭിക്കുന്നില്ല, ഒ.ടി.പി ലഭിച്ചവർക്ക് വിവരങ്ങൾ നൽകി അപ്ലോഡ് ചെയ്യുമ്പോളേക്കും തകരാറ് വന്നു എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയും-ഗംഗാപ്രസാദ് ആരോപിക്കുന്നു. ഈ പ്രശ്‌നം റിപ്പോർട്ട് ചെയ്യാനായി സൈറ്റിൽ നൽകിയിരിക്കുന്ന +919400198198 എന്ന നമ്പറിൽ വിളിച്ചാൽ കണക്ട് ആകുന്നുമില്ല. കോവിഡ് കാലത്ത് വീണ്ടും പുതിയ ആളെ പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി. ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ട് പറഞ്ഞു പോകുന്നത്. എല്ലാം സഖാക്കൾക്ക് മാത്രം.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആഹ്വാനം നടത്തിയതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് ഇതിനായി ശ്രമിച്ചത്. എന്നാൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ പിന്തുണച്ചാലും അവിടെയും കമ്മികൾ കമ്മികളുടെ സ്വതസിദ്ധമായ ഉഡായിപ്പ് പുറത്തെടുക്കും.

ഇൻ എഫിഷന്റ് ആയ സൈറ്റും,ടെക്നിക്കൽ ടീമും ഒപ്പം അടിമുടി പാളിയ സംവിധാനവും, അടിയന്തരമായി മിനിമം സിഡി റൈറ്റ് ചെയ്തു പരിചയമുള്ളവരെയെങ്കിലും പിടിച്ചു ഐടി മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. നാട്ടിൽ യൂത്ത് കോൺഗ്രസ് യുവജന സംഘടനകളും, മറ്റു സന്നദ്ധ സംഘടനകളും ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണമെത്തിക്കുന്നത് അടക്കം നിരവധി പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ശ്രദ്ധയിൽ പെട്ടപ്പോളാണ് കമ്മികളെ മാത്രം വെച്ച് കുത്തിനിറച്ചു ഒരു വോളന്റീർ ടീം തട്ടിക്കൂട്ടി അവരാണ് പ്രവർത്തനങ്ങൾ നടത്തിയത് എന്ന് കാണിച്ചു കയ്യടി നേടാനുള്ള കുതന്ത്രം മുഖ്യമന്ത്രി കാണിക്കുന്നത്. കൂർത്ത മൂർത്ത വിമർശനം നിറച്ചവാക്കുകളിൽ ഗംഗാ പ്രകാശ് പ്രതികരിച്ചു.

ഗംഗാപ്രകാശിന്റെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജുവും. സഖാക്കളെ ഇതിൽ പിണറായി സർക്കാർ ഉൾക്കൊള്ളിച്ച് കഴിഞ്ഞിട്ടുണ്ട്. സന്നദ്ധം ഡിവൈഎഫ്‌ഐക്കാർക്ക് സർക്കാർ കൈമാറി അവസ്ഥയാണ്-ലിജു മറുനാടനോട് പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പുറക്കാട് പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്. അവിടെ ചെന്നപ്പോൾ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെയും സന്നദ്ധം വോളന്റിയർമാരുടെയും മീറ്റിങ് നടക്കുകയാണ്. ഡിവൈഎഫ്‌ഐക്കാരെ എല്ലാവരെയും വോളന്റിയർമാരായി ചേർത്ത് അവർക്ക് ആദ്യമേ കാർഡും നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടാണ് മീറ്റിങ് നടക്കുന്നത്. ഡിവൈഎഫ്‌ഐക്കാരെ എല്ലാം ചേർത്ത് കഴിഞ്ഞാണ് സന്നദ്ധം പദ്ധതിയുടെ അനൗൺസ്‌മെന്റ് തന്നെ നടക്കുന്നത്. ഇപ്പോൾ സൈറ്റിൽ ആർക്കും രജിസ്റ്റർ ചെയ്യാൻ പോലും കഴിയുന്നില്ല-ലിജു പറയുന്നു.

ലിജുവും ഗംഗാപ്രകാശും ആരോപണങ്ങളുമായി മുന്നോട്ടു വന്നെങ്കിലും ഈ രീതിയിൽ രാഷ്ട്രീയ ആരോപണമുന്നയിക്കാൻ പക്ഷെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ മടിക്കുകയാണ്. സന്നദ്ധം ഡിവൈഎഫ്‌ഐ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണം ഞങ്ങൾ ഇപ്പോൾ ഉയർത്തുന്നില്ല. സന്നദ്ധവുമായി സഹകരിക്കാൻ യൂത്ത് കോൺഗ്രസുകാരെ ആഹ്വാനം ചെയ്ത ഷാഫി പറമ്പിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് സാങ്കേതിക പ്രശ്‌നം കാരണമാണ് എന്നാണ് ഞാൻ കരുതുന്നത്. പക്ഷെ ഡിവൈഎഫ്‌ഐക്കാർക്ക് മെമ്പർഷിപ്പ് നൽകികഴിഞ്ഞാണ് സന്നദ്ധം പദ്ധതി സർക്കാർ പുറത്തു വിട്ടത് എങ്കിൽ ഞങ്ങൾ അത് ഗൗരവമായി കാണും. സന്നദ്ധത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭിക്കുന്നില്ല എന്ന് പറഞ്ഞു നിരവധി കോളുകളും മെസ്സേജുകളും ലഭിക്കുന്നുണ്ട്. പദ്ധതി സാങ്കേതിക തികവോടെ നടപ്പിലാകേണ്ട ഒന്നായിരുന്നു. ഇപ്പോഴുള്ള സാങ്കേതിക പാളിച്ച എത്രയും വേഗം പരിഹരിച്ച് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്കും യുവാക്കൾക്കും പദ്ധതിയിൽ ചേരാൻ സർക്കാർ അവസരമൊരുക്കണം. യൂത്ത് കോൺഗ്രസ് പദ്ധതിക്ക് പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇത് പ്രായോഗികമായി നടപ്പിലാക്കാൻ സർക്കാരിനു കഴിയണം. സാങ്കേതിക തകരാർ ആണെങ്കിൽ അത് എത്രയും വേഗം പരിഹരിച്ച് യുവാക്കളുടെ പിന്തുണ സർക്കാർ ഉറപ്പ് വരുത്തണം. ടെക്‌നിക്കലായി മികച്ച ടീം കൂടി ഇതിനായി സർക്കാർ അണിനിരത്തണം-ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു.

എം.ലിജുവും ഗംഗാപ്രകാശും നിരത്തിയ ആരോപണങ്ങൾ അപ്പടി അംഗീകരിക്കാൻ ഷാഫി പറമ്പിൽ തയ്യാറാകുന്നില്ല. പദ്ധതിയെ ആദ്യം സ്വാഗതം ചെയ്യുകയും യൂത്ത് കോൺഗ്രസുകാർ പദ്ധതിയുമായി സഹകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഷാഫി പറമ്പിലാണ്. അതുകൊണ്ട് തന്നെ ഇത് സാങ്കേതിക തകരാർ ആയേക്കും എന്ന അഭിപ്രായമാണ് ഷാഫി പങ്കു വയ്ക്കുന്നത്. പക്ഷെ പദ്ധതി ഡിവൈഎഫ്‌ഐക്കാർക്ക് തീറെഴുതിക്കഴിഞ്ഞു എന്ന് ഉദാഹരണസഹിതമാണ് ഡിസിസി പ്രസിഡന്റ് കൂടിയായ എം.ലിജു ആരോപിക്കുന്നത്. സന്നദ്ധം രാഷ്ട്രീയ വിവാദമായി മാറിയേക്കും എന്ന സൂചനകൾ തന്നെയാണ് ലിജുവും ഗംഗാ പ്രകാശും ഒടുവിൽ ഷാഫി പറമ്പിലും നൽകുന്ന സൂചനകൾ.

കൊറോണ കാലത്തുകൊറോണയെ പ്രതിരോധിക്കാനും ജനങ്ങൾക്ക് സഹായം എത്തിക്കാനും രൂപീകരിച്ച പദ്ധതിയാണ് സന്നദ്ധം. 22 മുതൽ 40വരെ പ്രായമുള്ള ആളുകളുടെ സംവിധാനമാണ് പദ്ധതിയിടുന്നത്. 2,36,000 പേർ ആണ് അംഗസംഖ്യ. രജിസ്‌ട്രേഷൻ ഓൺലൈൻ ആയി നടത്തും. സന്നദ്ധം എന്ന സാമൂഹിക സന്നദ്ധ സേനയുടെ വെബ്‌പോർട്ടൽ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ പേര് രജിസ്റ്റർ ചെയ്യണം. 941 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകർ ഉണ്ടാകും. 87 മുനിസിപ്പാലിറ്റികളിൽ 500 പേർ വീവും, ആറ് നഗരസഭകളിൽ 750 പേർ വീതവുമാണ് പ്രതീക്ഷിക്കുന്ന സംഖ്യ. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും ആളുകൾക്ക് വീടുകളിൽ എത്തിച്ച് നൽകുക. സർക്കാർ നിരീക്ഷണത്തിൽ നിന്നും പദ്ധതികളിൽ നിന്നും വിട്ടുപോയവരെ കണ്ടെത്തുക. അശരണരായ ആളുകൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കുക. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണത്തിൽ സഹായിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

ഗംഗാശങ്കർ പ്രകാശിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ട് പറഞ്ഞു പോകുന്നതാണ്,
കോവിഡ് കാലത്ത് വീണ്ടും പുതിയ ആളെ പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി..
ഇന്നലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ സംസ്ഥാനമൊട്ടുക്ക് 236000 സന്നദ്ധ പ്രവർത്തനങ്ങൾക്ക് തല്പരരായവരുടെ വോളന്റീർ ടീമിനെ തയ്യാറാക്കുന്നു എന്ന് പറഞ്ഞിരുന്നു

'സന്നദ്ധം' വെബ്പേജിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ നൽകിയാണ് രെജിസ്‌ട്രേഷൻ ചെയ്യേണ്ടത്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ.ഷാഫി പറമ്പിൽ കേരളത്തിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും ഇതുമായി പരിപൂർണമായി സഹകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു
എന്നാൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ പിന്തുണച്ചാലും അവിടെയും കമ്മികൾ കമ്മികളുടെ സ്വതസിദ്ധമായ ഉഡായിപ്പ് പുറത്തെടുക്കും

ഇന്നലെ മുതൽ പൊതുജനമറിഞ്ഞ രെജിസ്‌ട്രേഷൻ പ്രോസസ്സ് നാട്ടിലെ ഒട്ടുമിക്ക DYFI കാരനും മൂന്നാല് ദിവസങ്ങൾക്കു മുന്നേ തന്നെ ചെയ്തിട്ടുണ്ട്
മാത്രമല്ല https://sannadham.kerala.gov.in/registration.html എന്ന ലിങ്കിൽ കയറി രെജിസ്റ്റർ ചെയ്യാൻ ഇന്നലെ രാത്രി മുതൽ ശ്രമിച്ചിട്ടും എനിക്കടക്കം പലർക്കും മൊബൈലിലേക്ക് OTP ലഭിക്കുന്നില്ല, ഒ.ടി.പി ലഭിച്ചവർക്ക് ആണെങ്കിൽ വിവരങ്ങൾ നൽകി അപ്ലോഡ് ചെയ്യുമ്പോളേക്കും അവസാനം എറർ വന്നു വീണ്ടും ഒന്നുമുതൽ ചെയ്യേണ്ട അവസ്ഥയും..
ഈ പ്രശ്‌നം റിപ്പോർട്ട് ചെയ്യാനായി സൈറ്റിൽ നൽകിയിരിക്കുന്ന +919400198198 എന്ന നമ്പറിൽ വിളിച്ചാൽ കണക്ട് ആകുന്നുമില്ല

Inefficient ആയ സൈറ്റും,ടെക്നിക്കൽ ടീമും ഒപ്പം അടിമുടി പാളിയ സംവിധാനവും, അടിയന്തിരമായി മിനിമം സിഡി റൈറ്റ് ചെയ്തു പരിചയമുള്ളവരെയെങ്കിലും പിടിച്ചു IT മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

നാട്ടിൽ യൂത്ത് കോൺഗ്രസ് യുവജന സംഘടനകളും, മറ്റു സന്നദ്ധ സംഘടനകളും ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണമെത്തിക്കുന്നത് അടക്കം നിരവധി പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ശ്രദ്ധയിൽ പെട്ടപ്പോളാണ് കമ്മികളെ മാത്രം വെച്ച് കുത്തിനിറച്ചു ഒരു വോളന്റീർ ടീം തട്ടിക്കൂട്ടി അവരാണ് പ്രവർത്തനങ്ങൾ നടത്തിയത് എന്ന് കാണിച്ചു കയ്യടി നേടാനുള്ള കുതന്ത്രം മുഖ്യമന്ത്രി കാണിക്കുന്നത് .

ദയവു ചെയ്തു ഈ സമയത്ത് എങ്കിലും കമ്മിത്തരം നിർത്തി വെച്ച് സുതാര്യതയും സത്യസന്ധതയോടെയും കാര്യങ്ങൾ ചെയ്യാനുള്ള ഉള്ള മര്യാദ മുഖ്യമന്ത്രി ഈ സമയത്ത് കാണിക്കണം..

NB : 1)മുഴുവൻ പേരും ഈ പോസ്റ്റിലെ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കണം, ഈ സമയത്തു കൈകോർക്കേണ്ടത് നമ്മുടെ കടമയാണ്,രാഷ്രീയം ഒളിച്ചുകടത്തുന്നതു സൂചിപ്പിക്കാൻ ആണ് ഈ പോസ്റ്റ്

2)ഇന്നലെ വൈകിട്ട് 7:25 നു തുടങ്ങിയ ഉദ്യമം ആണ്, OTP ഇതേവരെ എത്തിയിട്ടില്ല..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP