Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാൽപാടി വാസു വധക്കേസിലെ കേസ് ഫയലുകളിലൊന്നും സുധാകരൻ വെടി വെച്ചെന്ന് പറഞ്ഞിട്ടില്ല; ജയരാജന്റെ ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ രാഷ്ടീയം നിർത്താം; ബലമില്ലാത്ത വാദങ്ങൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കരുത്: പിണറായിക്കും സിപിഎമ്മിനും മറുപടിയുമായി സുധാകരൻ; കണ്ണൂർ രാഷ്ട്രീയത്തിൽ വീണ്ടും വെല്ലുവിളികൾ സജീവമാകുന്നു

നാൽപാടി വാസു വധക്കേസിലെ കേസ് ഫയലുകളിലൊന്നും സുധാകരൻ വെടി വെച്ചെന്ന് പറഞ്ഞിട്ടില്ല; ജയരാജന്റെ ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ രാഷ്ടീയം നിർത്താം; ബലമില്ലാത്ത വാദങ്ങൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കരുത്: പിണറായിക്കും സിപിഎമ്മിനും മറുപടിയുമായി സുധാകരൻ; കണ്ണൂർ രാഷ്ട്രീയത്തിൽ വീണ്ടും വെല്ലുവിളികൾ സജീവമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ ഉയർത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. 25 വർഷം മുമ്പ് നടന്ന സംഭവം എടുത്ത് കാട്ടി പുതുതലമുറയിലേക്ക് തന്നെ കൊലയാളിയായി ചിത്രീകരിക്കുകയാണ്. ഇന്നുള്ള യുവാക്കൾക്ക് ഇതിന്റെ നിജസ്ഥിതി അറിയില്ലെന്നും സുധാകരൻ പറഞ്ഞു. നാൽപാടി വാസു കേസിൽ സുധാകരനെതിരെ നിയമസഭയിൽ ചില പരാമർശങ്ങൾ പിണറായി നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ അതിശക്തമായി രംഗത്തു വന്നത്.

തെരുവിൽ കള്ളുകുടിച്ച് പെരുമാറും പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. കോൺഗ്രസിന്റെ അക്രമങ്ങളെല്ലാം പ്രതിരോധത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നും നിയമസഭയ്ക്ക് അപമാനമായ പരാമർശമാണ് മുഖ്യമന്ത്രി നടത്തിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നാൽപാടി വാസു വധക്കേസിലെ കേസ് ഫയലുകളിലൊന്നും സുധാകരൻ വെടി വെച്ചെന്ന് പറഞ്ഞിട്ടില്ലെന്നും കേസിൽ തനിക്കെതിരെ എന്തെങ്കിലും തെളിവ് പുറത്ത് വിടാൻ മുഖ്യമന്ത്രിയെ വെല്ലു വിളിക്കുകയാണെന്നും ഇല്ലാത്ത പക്ഷം നിയമസഭയിലെ പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാവണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

പി.ജയരാജന്റെ ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയാൽ ഞാൻ രാഷ്ടീയം നിർത്തുമെന്നും ബലമില്ലാത്ത വാദങ്ങൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സിപിഎമ്മെന്നും സുധാകരൻ വ്യക്തമാക്കി. വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ പിണറായി ആയിരുന്നു ഒന്നാം പ്രതി. കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തു. ഈ കേസ് കണ്ണൂരിൽ വീണ്ടും ചർച്ചയാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് നാൽപാടി വാസു കേസിൽ ചില പരോക്ഷ ഒളിയമ്പുകൾ പിണറായി തൊടുത്തു വിട്ടത്.

ഏറെ നാളായി കണ്ണൂർ രാഷ്ട്രീയത്തിൽ സുധാകരൻ നിശബ്ദനായിരുന്നു. എന്നാൽ ഷുഹൈബിന്റെ കൊലപാതകത്തിലെ പ്രതിഷേധവുമായി സുധാകരൻ വീണ്ടും സജീവമായി. ഇതോടെയാണ് സുധാകരനെതിരെ പിണറായി ശക്തമായി രംഗത്ത് വന്നത്. അതിനിടെ സിപിഎം നേതാവായ ഇ.പി. ജയരാജനെ വധിക്കാൻ കോൺഗ്രസ് നേതാവ് കെ. സുധാകരൻ ഗൂഢാലോചന നടത്തിയതിനു താൻ സാക്ഷിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവും രംഗത്തുവന്നു.

ജനതാപാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്ന കൊളച്ചേരിയിലെ ബാലകൃഷ്ണൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എത്തിയപ്പോൾ ഇരുകൈകളിലും ബോംബെടുത്തു കൊടുത്തയാളാണ് സുധാകരൻ. തെങ്ങുകയറ്റ തൊഴിലാളിയായ ബാലകൃഷ്ണൻ തെങ്ങുകയറുമ്പോൾ ബോംബ് പൊട്ടി മരിച്ചു. സ്വന്തം അനുയായിയായ സജിത്ത് ലാലിനെ സുധാകരൻ വെറുതേ കൊലയ്ക്കു കൊടുത്തതാണെന്നും പ്രശാന്ത് ബാബു ആരോപിച്ചിരുന്നു.

ഷുഹൈബിന്റെ പേരിൽ സുധാകരൻ മുതലെടുപ്പു നടത്തി ചെറുപ്പക്കാരെ അക്രമത്തിനു പ്രേരിപ്പിക്കുകയാണ്. സുധാകരന്റേത് ഹൈടെക് സമരമാണെന്നും പ്രശാന്ത് ബാബു ആരോപിച്ചു. 1987 മുതൽ 1994 വരെ കെ. സുധാകരന്റെ ഡ്രൈവറായിരുന്നു പ്രശാന്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP