Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന്റേയും എകെ ആന്റണിയുടേയും വിശ്വസ്തൻ; വോട്ടവകാശം ആകുംമുമ്പേ 16-ാം വയസ്സിൽ കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറി; സർക്കസ് കലാകാരന്മാരുടെ പെൻഷനായി സമരം നടത്തി നേടിയെടുത്ത നേതാവ്; ഇപ്പോഴും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന 75 പിന്നിട്ട സി സി അശോക് കുമാർ എന്ന ഈ പഴയ കോൺഗ്രസ് നേതാവിനെ അറിയുമോ ഇപ്പോഴത്തെ യുവരക്തങ്ങൾ?

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന്റേയും എകെ ആന്റണിയുടേയും വിശ്വസ്തൻ; വോട്ടവകാശം ആകുംമുമ്പേ 16-ാം വയസ്സിൽ കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറി; സർക്കസ് കലാകാരന്മാരുടെ പെൻഷനായി സമരം നടത്തി നേടിയെടുത്ത നേതാവ്; ഇപ്പോഴും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന 75 പിന്നിട്ട സി സി അശോക് കുമാർ എന്ന ഈ പഴയ കോൺഗ്രസ് നേതാവിനെ അറിയുമോ ഇപ്പോഴത്തെ യുവരക്തങ്ങൾ?

രഞ്ജിത്ത് ബാബു

കണ്ണൂർ: രാഷ്ട്രീയ ശൈലിയിലെ പുതിയ മാറ്റത്തോട് മുഖം തിരിച്ച് നിൽക്കുകയാണ് 75 കാരനായ സി.സി. അശോക് കുമാർ. രാഷ്ട്രീയ നേതാക്കൾക്ക് സലാം കൊടുത്ത് അംഗീകാരം നേടുന്ന ഇക്കാലത്ത് അശോക് കുമാറെ പോലെയുള്ളവർ വിരളമാണ്. അങ്ങിനെയുള്ള ആദർശത്തിന്റെ മുഖം മൂടി അണിയാത്ത ഒരു മനുഷ്യൻ. കണ്ണൂരിലെ തെഴുക്കിൽ പീടികക്ക് സമീപം എല്ലാറ്റിനും സാക്ഷിയായി തന്റേതായ നിലയിൽ പ്രവർത്തനം തുടരുന്നു.

രാഷ്ട്രീയ പ്രവർത്തകരേയും സ്വാതന്ത്ര സമര സേനാനികളേയും കണ്ടു വളർന്ന അശോകൻ സ്ഥാനമാനങ്ങൾക്കു വേണ്ടി ആരുടേയും പിന്നാലെ പോയില്ല. മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റേയും ദേശീയ നേതാവ് എ.കെ. ആന്റണിയുടേയും വിശ്വസ്തനായിരുന്നു അശോകൻ. ഇങ്ങിനേയും ഒരു കോൺഗ്രസ്സുകാരൻ ഇവിടെ ജീവിക്കുന്നുണ്ട് എന്നത് ഈ തെരഞ്ഞെടുപ്പു കാലത്തു പോലും ഗൗനിക്കപ്പെടുന്നില്ല.

വോട്ടവകാശം ആകും മുമ്പ് 16 ാം വയസ്സിൽ കോൺഗ്രസ്സിന്റെ മണ്ഡലം സെക്രട്ടറിയായി. പിന്നീട് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായും കെ.പി.സി. അംഗമായും പ്രവർത്തിച്ചു. അക്കാലത്ത് എറണാകുളത്ത് ചേരുന്ന കെപിസിസി. യോഗത്തിന് പോയി തിരിച്ച് വരാൻ 20 രൂപ യാത്ര പടി നൽകാൻ പ്രസിഡണ്ടായ എ.കെ. ആന്റണി നിർദേശിച്ച വ്യക്തിയായിരുന്നു അശോക് കുമാർ. കോൺഗ്രസ്സ് ആഭിമുഖ്യമുള്ള ഐ.എൻ.ടി.യു.സി.യിൽ അഫീലിയേറ്റ് ചെയ്ത ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയന്റെ ദേശീയ പ്രസിഡണ്ടാണ് അശോക് കുമാർ.

സർക്കസ് കലാകാരന്മാരുടെ പെൻഷനു വേണ്ടി നിരവധി സമരങ്ങൾ നടത്തി ഒടുവിൽ അത് നേടിയെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെ കാലമായി സർക്കസ് കലാകാരന്മാരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ ഓടി നടന്ന് പ്രവർത്തിക്കുകയാണ് ഈ പഴയ കാല കോൺഗ്രസ്സ് നേതാവ്. രാജ്യത്തെ വിപ്ലവ പാർട്ടികളുടെ തൊഴിലാളി സംഘടനകളൊന്നും തിരിഞ്ഞ് നോക്കാത്ത ഈ മേഖലയിൽ സ്വന്തം ദാരിദ്രം മറച്ച് അവർക്കു വേണ്ടി അഹോരാത്രം പ്രവർത്തിക്കുകയാണ് ഈ നേതാവ്.

1970 ൽ തലശ്ശേരിയിൽ സിപിഐ. നേതാവ് എൻ. ഇ. ബാലറാം മത്സരിക്കുമ്പോൾ പ്രധാന ചുമതലക്കാരനായിരുന്നു അശോക് കുമാർ. 1971 ൽ സി.കെ. ചന്ദ്രപ്പൻ 77 ൽ കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ലോകസഭയിലേക്ക് മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് ചുമതലയുടെ നേതൃത്വത്തിൽ അശോക് കുമാറുണ്ടായിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ വടകര പാർലിമെന്റിൽ മത്സരിച്ചപ്പോൾ അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ ചുമതല അശോക് കുമാറിനായിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദേശീയ വിപത്തിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആ ദേശീയ വിപത്തിവനെക്കുറിച്ചുള്ള പരാമർശം പോലും വിശദമായി അറിയിക്കാൻ ഇന്നത്തെ നേതാക്കൾക്ക് ആവുന്നില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയ സ്വഭാവത്തിലെ കാര്യമായ മാറ്റം വന്നത് ഇതാണെന്ന് അശോക് കുമാർ പറയുന്നു. എതിരാളികളെ എതിർക്കാൻ വേണ്ടി മാത്രം ദേശീയത പറയുന്നതിലേക്കാണ് ഇന്ന് കാര്യങ്ങൾ എത്തി നിൽക്കുന്നത്. ജനങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള രാഷ്ട്രീയ ചർച്ചക്ക് മരുന്നിട്ട് കൊണ്ടാണ് അന്നത്തെ നേതാക്കൾ പ്രസംഗിക്കുന്നത് എന്നാൽ ഇന്ന് അതൊന്നുമില്ല.

സ്വാതന്ത്ര സമരത്തിന്റെ തീച്ചൂളയിലാണ് അശോകൻ പിറന്നു വീണത്. അച്ഛന്റെ സഹോദരൻ പി.സി. കോരന്മാസ്റ്റർ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനിയായിരുന്നു. അച്ഛന്റെ വീട്ടിൽ എന്നും ഇരുപതും മുപ്പതും ആളുകൾ. എ.കെ.ജി, വിഷ്ണു ഭാരതീയൻ, തുടങ്ങിയവർ ഇടക്കിടെ സന്ദർശിക്കും. അതുകൊണ്ട് ഓർമ്മ വച്ച നാൾമുതൽ അശോകൻ കോൺഗ്രസ്സുകാരനായി. ആറാം വയസ്സിൽ തന്നെ നേതാക്കന്മാരെ അശോകനറിയാം. ഒടുവിൽ അലീഗഢ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി അച്ഛൻ പി.സി. രാമുണ്ണിയും സ്വാതന്ത്ര സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ.

മുഖ്യമന്ത്രിയായിരുന്ന ടി. പ്രകാശം തലശ്ശേരി സന്ദർശിക്കാനെത്തി. അലീഗഢിൽ സഹപാഠിയായിരുന്ന രാമുണ്ണി പ്രകാശത്തെ കാണാൻ തന്നേയും കൂട്ടി തലശ്ശേരിയിലെത്തി. അച്ഛനെ കണ്ട ഉടൻ കാറുപേക്ഷിച്ച മുഖ്യമന്ത്രി സമ്മേളന വേദിയിലേക്ക് ഒപ്പം നടന്ന അനുഭവം അശോകന് ആവേശം പകർന്നു. അന്ന് പ്രായം 11. അച്ഛന്റെ വീട് പോലെത്തന്നെ തലശ്ശേരി കോടതിക്ക് സമീപത്തെ അമ്മയുടെ വീടും സ്വാതന്ത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടതായിരുന്നു. അമ്മാവൻ കെ.സി. ഗോപാലനും അമ്മ എം. സി.നാരായണിയും കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകർ.

തലശ്ശേരി കോടതിക്ക് ബോംബുവച്ച കേസിൽ അമ്മാവനെ ആലിപ്പൂർ ജയിലേക്ക് കൊണ്ടു പോയി തടവിലിട്ടു. അതോടെ അമ്മയും സജീവ രാഷ്ട്രീയക്കാരിയായി. തലശ്ശേരിയിലെ മഹിളാ പ്രവർത്തകരായ ലളിതാ പ്രഭു, ശാന്താ റാവു എന്നിവർക്കൊപ്പം വില്പന നികുതി ഓഫീസ് പിക്കറ്റ് ചെയ്ത കേസിൽ ജയിലിലായി. സ്വാതന്ത്ര്യാനന്തരം തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിൽ 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരണാ സമരത്തിൽ അശോക് കുമാർ ആകർഷിക്കപ്പെട്ടത്. അതിലൂടെ ഇൻഡിപെന്റ സ്റ്റുഡൻസ് യൂനിയനിൽ അംഗമായി. 57 ലെ വിമോചന സമരത്തിന്റെ ഭാഗമായുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിലും പങ്കെടുത്തു. എസ്.എസ്.എൽ. സി കഴിഞ്ഞ് ഐ.ടി.ഐ.യിൽ പഠനം ആരംഭിച്ചപ്പോഴും സമരങ്ങളോടൊപ്പം തുഴയാനായിരുന്നു അശോകനിഷ്ടം.

150 യുവാക്കളെ സംഘടിപ്പിച്ച് വടക്കേ മലബാറിലെ ഏറ്റവും വലിയ യൂത്ത് ക്ലബ് സ്ഥാപിച്ചു കൊണ്ടായിരുന്നു അശോകന്റെ തുടക്കം. വിവിധ രാഷ്ട്രീയ അഭിപ്രായമുള്ളവർ പിന്നീട് കോൺഗ്രസ്സുകാരായി. തുടർന്ന് തലശ്ശേരിയിലെ സതേൺ വിനഴ്സ് ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് യൂനിയനുണ്ടാക്കി. അശോകനിൽ വിശ്വാസമർപ്പിച്ച് മറ്റ് യൂനിയനുകൾ പിരിച്ചു വിട്ട് ഒറ്റ യൂനിയനായതും ചരിത്രം. വരദരാജൻ നായർ ധനമന്ത്രിയായപ്പോൾ ബി.ഡി. സിഗാർ മിനിമം വേജസ് കമ്മിറ്റിയിൽ അശോകനെ പരിഗണിച്ചു. എന്നാൽ ഇത് നിഷേധിച്ച അശോകനെ കണ്ണുരുട്ടിയാണ് അദ്ദേഹം അംഗീകരിപ്പിച്ചത്.

ചുമട്ടു തൊഴിളാളി ക്ഷേമനിധി ബോർഡിലും അശോകൻ പ്രവർത്തിച്ചിരുന്നു. സ്ഥാനമാനങ്ങളും അധികാരങ്ങളും തേടിപ്പോകാത്തത് നഷ്ടമല്ലേ എന്ന് ചോദിച്ചപ്പോൾ അശോകൻ ക്ഷോഭിക്കുകയാണ്. നമുക്ക് സ്വാതന്ത്രം നേടിത്തന്നവരുടെ നഷ്ടം എന്താണെന്ന് അറിയുമോ? അദ്ദേഹം തിരിച്ചടിച്ചു. അശോകനെ മറികടന്ന് എത്രയോ പേർ മുകളിലെത്തി. അതിലൊന്നും അദ്ദേഹത്തിന് പരിഭവമില്ല. നയപരമായി കെ.കരുണാകരനോടും ആന്റണിയോടും ഉണ്ണികൃഷ്ണനോടും ഇടയാറുള്ള അശോകൻ ഇന്നും ശോകമില്ലാത്തവനായി നിലനിൽക്കുന്നു. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അശോകൻ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ജീവിക്കുന്ന രക്ത സാക്ഷിയാണ്. 75 വയസ്സിലും രാഷ്ട്രീയം മറന്ന് അശോകന് മറ്റൊരു ജീവിതമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP