Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി കേസെടുത്താൽ രക്തസാക്ഷി പരിവേഷം ഉണ്ടായേക്കും? അമിത് ഷാ കേസെടുത്താൽ കളി മാറും; സോളാർ കേസിലെ പ്രതിയുടെ പീഡന പരാതി സിബിഐയ്ക്ക് വിടാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട്; സിപിഎമ്മും ബിജെപിയും ചേർന്ന് കോൺഗ്രസിനെ തകർക്കാൻ നോക്കുന്നത് ഇങ്ങനെ

പിണറായി കേസെടുത്താൽ രക്തസാക്ഷി പരിവേഷം ഉണ്ടായേക്കും? അമിത് ഷാ കേസെടുത്താൽ കളി മാറും; സോളാർ കേസിലെ പ്രതിയുടെ പീഡന പരാതി സിബിഐയ്ക്ക് വിടാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട്; സിപിഎമ്മും ബിജെപിയും ചേർന്ന് കോൺഗ്രസിനെ തകർക്കാൻ നോക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഈ തെരഞ്ഞെടുപ്പിൽ തകർക്കേണ്ടത് കോൺഗ്രസിനെയാണ്. 2026ൽ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാകണം. ഇതിന് വേണ്ടിയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. സിപിഎമ്മിന്റേയും താൽപ്പര്യം കോൺഗ്രസിന് തകർക്കലാണ്. കേരളത്തിൽ തുടർച്ചയായി അധികാരം നിലനിർത്താനുള്ള സോഷ്യലിസ്റ്റ് ഇടപെടലാണ് ഇത്. 2021ൽ പിണറായി വിജയന് ഭരണ തുടർച്ച കിട്ടിയാൽ കോൺഗ്രസ് തകരുമെന്നാണ് ബിജെപിയുടേയും സിപിഎമ്മിന്റേയും വിലയിരുത്തൽ. ഇതിന് എങ്ങനേയും ശ്രമിക്കുകയാണ് രണ്ടു പേരും. ഇതിന്റെ ഫലമാണ് സോളാർ കേസിലെ പുതിയ സംഭവ വികാസങ്ങൾ.

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അമരത്ത് ഉമ്മൻ ചാണ്ടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുടുക്കാൻ ബാർ കോഴയുമായി സിപിഎം സജീവമായി. എന്നാൽ അത് വേണ്ട വിധത്തിൽ ക്‌ളച്ചു പിടിച്ചില്ല. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായി. ഇനി ഉമ്മൻ ചാണ്ടിയാണ് ലക്ഷ്യം. സോളാറിൽ അതിന് സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ സോളാറിൽ വീണ്ടും ഇടപെടലുകൾ വരുന്നു.

ഉമ്മൻ ചാണ്ടിക്കും മറ്റും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളർ പീഡനക്കേസിലെ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കം രാഷ്ട്രീയവൃത്തങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്. സിബിഐക്കു വിടുന്നത് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും അറിയുന്നു.

ഉമ്മൻ ചാണ്ടിക്കു പുറമേ കെ.സി.വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായ കേസുകളും സിബിഐക്ക് കൈമാറണമെന്നാണ് ആവശ്യം. ഈ ആവശ്യം അംഗീകരിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈയിലേക്ക് തീരുമാനമെത്തും.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി കേസെടുത്താൽ അത് രാഷ്ട്രീയ പ്രതികാരമായി വ്യഖ്യാനിക്കും. ഇത് മനസ്സിലാക്കിയാണ് ഫയൽ സിബിഐയ്ക്ക് വിടുന്നത്. കേന്ദ്ര ഏജൻസി കേസെടുത്താൽ കോൺഗ്രസ് സിബിഐയെ തള്ളി പറയും. അതിന്റെ ഗുണം പ്രചരണത്തിൽ പ്രതിഫലിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. അങ്ങനെ സോളാറിനെ ചർച്ചയാക്കിയുള്ള തുടർഭരണമാണ് പിണറായിയുടെ സ്വപ്നം. തട്ടിപ്പ് കേസുകളിൽ സോളാർ ഇരയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനും നീക്കമുണ്ട്.

വ്‌റിജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്കു വ്യാജ നിയമന ഉത്തരവുകൾ നൽകിയതായി നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സോളാർ ഇരയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ശക്തമായ നീക്കം. വ്യാജ നിയമന ഉത്തരവ്, ബാങ്ക് വഴി പണം സ്വീകരിച്ചത്, ജോലി വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ എന്നീ തെളിവുകൾ ഉള്ളതിനാൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കൽ പ്രയാസമെന്നാണു പൊലീസിന്റെ നിലപാട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്നു സ്വയം പരിചയപ്പെടുത്തി തട്ടിപ്പു നടത്തിയെന്നാണു കേസ്.

ജോലി ലഭിക്കുന്നതിനുവേണ്ടി യുവാക്കൾ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു. കേസിൽ നിന്ന് ഒഴിവാക്കാനായില്ലെങ്കിൽ ഉടനെ അറസ്റ്റ് ചെയ്യരുതെന്നാണ് മുകളിൽനിന്നുള്ള ഒടുവിലത്തെ നിർദ്ദേശം. സോളാർ ഇരയും കൂട്ടുപ്രതികളായ സിപിഐ നേതാവും കുന്നത്തുകാൽ പഞ്ചായത്ത് അംഗവുമായ ടി. രതീഷ്, പൊതുപ്രവർത്തകർ ഷാജു പാലിയോട് എന്നിവരുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചാലും ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നാണു നിയമോപദേശം. തുടർന്നാണു കേസിൽ നിന്ന് ഒഴിവാക്കാൻ ഭരണനേതൃത്വത്തിലെ നീക്കം. ഇതിനിടെയാണ് സോളാറിലെ സിബിഐ അന്വേഷണത്തിന് കത്ത് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.

ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, കെസി വേണുഗോപാൽ, എപി അനിൽകുമാർ, നസ്സറുള്ള, അടൂർ പ്രകാശ്, അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ് പരാതി. നിലവിൽ ആറു കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. 2018 ഒക്ടോബറിലാണ് സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ എംഎൽഎ എന്നിവർക്കെതിരെ കേസെടുത്തത്.

ഇപ്പോഴത്തെ ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മുൻ മന്ത്രിമാരായ എപി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള അടക്കമുള്ളവർക്കെതിരെ പീഡന കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

ആദ്യം പരാതിയിൽ മൊഴിയെടുത്തെങ്കിലും പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സോളാർ കമ്മിഷൻ റിപ്പോർട്ട് വന്നതിനുശേഷം പുതിയ പരാതി നൽകുകയായിരുന്നു. സർക്കാർ രൂപീകരിച്ച രണ്ട് അന്വേഷണ സംഘങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന രാജേഷ് ദിവാനും, അനിൽകാന്തും കേസെടുക്കാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പുതിയസംഘം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓരോ കോസും പ്രത്യേകം അന്വേഷണ ഉദ്യേഗസ്ഥർക്ക് നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP