Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ചടക്ക വാളുയർത്തി തടയാൻ ശ്രമിക്കുന്നത് തരൂരിന്റെ പാർട്ടി വേദികൾ; സമുദായ നേതാക്കൾ വേദിയൊരുക്കുമ്പോൾ എങ്ങനെ നടപടി എടുക്കുമെന്ന് എത്തുംപിടിയുമില്ല താനും; തരൂരിസത്തെ തടയാനുള്ള നീക്കങ്ങളെല്ലാം അമ്പേ പാളുന്നു; എൻ.എസ്.എസിന് പിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയിലേക്കും തരൂരിന് ക്ഷണം; അച്ചടക്ക കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകരുതെന്ന് എം.കെ. രാഘവനും

അച്ചടക്ക വാളുയർത്തി തടയാൻ ശ്രമിക്കുന്നത് തരൂരിന്റെ പാർട്ടി വേദികൾ; സമുദായ നേതാക്കൾ വേദിയൊരുക്കുമ്പോൾ എങ്ങനെ നടപടി എടുക്കുമെന്ന് എത്തുംപിടിയുമില്ല താനും; തരൂരിസത്തെ തടയാനുള്ള നീക്കങ്ങളെല്ലാം അമ്പേ പാളുന്നു; എൻ.എസ്.എസിന് പിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയിലേക്കും തരൂരിന് ക്ഷണം; അച്ചടക്ക കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകരുതെന്ന് എം.കെ. രാഘവനും

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: ശശി തരൂരിനെ എത്രത്തോളം തടയാൻ ശ്രമിക്കുന്നോ അത്രത്തോളം ശക്തനാകുകയാണ് കോൺഗ്രസ് പാർട്ടിക്കുള്ളിൽ അദ്ദേഹം. പാർട്ടി വേദികളിൽ നിന്നും അകറ്റി നിർത്തി അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ ഇടിക്കാനുള്ള നീക്കമാണ് ഒരു വശത്ത് ശക്തമായി നടക്കുന്നത്. ഇതിന് ഹൈക്കമാൻഡിലെ പോലും ഉന്നത നേതാക്കളുടെ ആശിർവാദമുണ്ട് താനും. അച്ചടക്ക വാൾ തരൂരിനെതിരെ എടുക്കാൻ കെപിസിസി തയ്യാറെടുക്കുമ്പോഴും തരൂര് തന്നെയാണ് താരമാകുന്നത്. ഇതുവരെ തരൂർ നടത്തിയ നീക്കങ്ങളിൽ ഒന്നിൽ പോലും പാർട്ടി വിരുദ്ധത ആരോപിക്കാൻ സാധിക്കില്ലെന്നതാണ് പ്രത്യേകത.

തരൂരിനൊപ്പം വേദി പങ്കിടാതെ വി ഡി സതീശൻ പരസ്യമായി അതൃപ്തി പ്രകടമാക്കുമ്പോൾ കെ പിസിസി അധ്യക്ഷൻ കെ സുധാകരനും അതിന് നിർബന്ധിതനാക്കുന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പ്രഫഷണൽ കോൺഗ്രസ് വേദിയിൽ നിന്നും പിന്മാറുന്നതും. അതേസമയം കോൺഗ്രസ് പാർട്ടി വേദികൾ നിഷേധിക്കുമ്പോഴും തരൂരിനെ തേടി കൂടുതൽ വേദികൾ എത്തുന്നു എന്നതാണ് ശ്രദ്ദേയമായ കാര്യം. സമുദായ സംഘടനകളാണ് കൂടുതലും തരൂരിന് വേദികൾ ഒരുക്കുന്നത്. ഇതിനെതിരെ എങ്ങനെ നടപടി എടുക്കാനുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

എൻഎസ്എസ് തരൂരിന് വേദിയൊരുക്കുന്നതാണ് കോൺഗ്രസിനെ വല്ലാതെ അസ്വസ്ഥരാക്കിയത്. എന്നാൽ, ഇപ്പോൾ എൻ.എസ്.എസിന് പിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയും തരൂരിനായി വേദിയൊരുക്കുകയാണ്. ചങ്ങാനാശ്ശേരി അതിരൂപതയാണ് തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ നാലിന് നടക്കുന്ന യുവദീപ്തി-സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ സുവർണജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് ശശി തരൂർ എത്തുന്നത്.

അയ്യായിരം യുവജനങ്ങൾ പങ്കെടുക്കുന്ന റാലിയും തുടർന്ന് ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളി മൈതാനിയിൽ പൊതുസമ്മേളനവുമാണ് നടക്കുന്നത്. ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സിറോമലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരും പങ്കെടുക്കും. ജനുവരിയിൽ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടകനായും ഡോ. ശശി തരൂരിനെയാണ് എൻ.എസ്.എസ് നേതൃത്വം ക്ഷണിച്ചിരിക്കുന്നത്.

മധ്യതിരുവിതാംകൂറിലെ രണ്ട് പ്രബല മത-സമുദായ സംഘടനകളുടെ സുപ്രധാന വേദികളിൽ ശശി തരൂർ മുഖ്യാതിഥിയായെത്തുന്നത് രാഷ്ട്രീയ കേരളത്തിൽ ചൂടേറിയ ചർച്ചകൾക്ക് ഇടയാക്കും. കേരള രാഷ്ട്രീയത്തിൽ തരൂർ സജീവമായതോടെ മലബാറിലും മധ്യ തിരുവിതാംകൂറിലും, തെക്കൻ കേരളത്തിലും ശശി തരൂർ പങ്കെടുക്കുന്ന പരിപാടികളുടെ എണ്ണവും ദിനവും കൂടിവരികയാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിരവധി പരിപാടികളിൽ തരൂർ പങ്കെടുക്കുന്നുണ്ട്. ഡിസംബർ മൂന്നിന് പാലായിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടകനാകുന്ന യോഗത്തിൽ കെ.എം. ചാണ്ടി സ്മാരക പ്രഭാഷണം ശശി തരൂർ നിർവഹിക്കും.

വൈകീട്ട് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് രാത്രി കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിനെ സന്ദർശിക്കും. തുടർന്ന് നാലിന് ചങ്ങനാശ്ശേരി അതിരൂപതയുടെ യൂത്ത് കോൺക്ലേവിലും പങ്കെടുത്ത് പന്തളം കൊട്ടാരത്തിൽ സന്ദർശനം നടത്തി പത്തനംതിട്ട ജില്ലയിലെ പൊതുപരിപാടികളിലും പങ്കെടുത്താണ് മടക്കം.

അതേസമയം ശശി തരൂരിനെതിരെ അച്ചടക്കവാൾ ഏകപക്ഷീയമായി ഉയർത്താനുള്ള നീക്കത്തെ ചെറുക്കുമെന്നാണ് തരൂരിനെ അനുകൂലിക്കുന്ന നേതാക്കളും പറയുന്നത്. കെപിസിസി പ്രസിഡന്റിനെ അനുസരിക്കാമെന്നും പാർട്ടി അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടാവരുതെന്നും എം.കെ. രാഘവൻ എംപി വ്യക്തമാക്കിയിയത്. അച്ചടക്കമെന്തെന്ന് നിർവചനം വേണമെന്നാണ് അദ്ദേഹം അടിവരയിട്ട് പറഞ്ഞത്. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ചുപോവേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണെന്നും അദ്ദേഹഗംം വ്യക്തമാക്കി.

പാർട്ടി ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള നേതൃപരമായ പങ്ക് എല്ലാവരും വഹിക്കണം. കേരളത്തിന്റെ പൊതുസാഹചര്യം നമ്മൾ കൃത്യമായി പഠിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു. സന്ദർശനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്റെ പരാതി പരിശോധിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറും അരിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം പരാതി അയച്ചകാര്യം പറഞ്ഞത്. താൻ ഓഫിസിലെത്തിയ ശേഷം പരിശോധിക്കും.

അതേസമയം, നേതാക്കൾ പരിപാടി നിശ്ചയിക്കേണ്ടത് ഡി.സി.സി അറിഞ്ഞുവേണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരീഖ് അൻവർ. തരൂരിന്റെ പരിപാടി സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് അവസാനനിമിഷം പിന്മാറിയത് സംബന്ധിച്ച് എ.ഐ.സി.സി സെക്രട്ടറി താരീഖ് അൻവറിനോട് നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം ഡൽഹിയിൽ എത്തിയശേഷം പരാതി പരിശോധിച്ച് മറുപടിപറയാമെന്ന് അറിയിച്ചതായും രാഘവൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP