Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനയ്യകുമാർ പോയതിന്റെ ജാള്യത മറയ്ക്കാൻ എ.ഐ.എസ്.എഫ് വ്യാജ പ്രചരണം നടത്തുന്നു; ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്; ബലാത്സംഗ ഭീഷണി മുഴക്കിയ കുട്ടിസഖാക്കളെ വെള്ളപൂശാൻ എഐഎസ്എഫിനെതിരെ എസ്എഫ്ഐ

കനയ്യകുമാർ പോയതിന്റെ ജാള്യത മറയ്ക്കാൻ എ.ഐ.എസ്.എഫ് വ്യാജ പ്രചരണം നടത്തുന്നു; ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്; ബലാത്സംഗ ഭീഷണി മുഴക്കിയ കുട്ടിസഖാക്കളെ വെള്ളപൂശാൻ എഐഎസ്എഫിനെതിരെ എസ്എഫ്ഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി മാർദ്ദിക്കാൻ തുനിഞ്ഞ നേതാക്കളെ വെള്ളപൂശാൻ എ.ഐ.എസ്.എഫിനെതിരെ എസ്എഫ്‌ഐ. കനയ്യ കുമാർ ഉൾപ്പടെയുള്ള നേതാക്കൾ പാർട്ടി വിട്ടതിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് എസ്.എഫ്.ഐ നേതാക്കൾക്കെതിരെ എ.ഐ.എസ്.എഫ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് എസ്.എഫ്.ഐയുടെ കുറ്റപ്പെടുത്തൽ. ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ്, പ്രസിഡന്റ്് വി.എ വിനീഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന കോട്ടയം എം.ജി യൂനിവേഴ്‌സിറ്റി െസനറ്റ് തെരഞ്ഞെടുപ്പ് സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ശരീരത്തിൽ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി നിമിഷ രാജു കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് ആർഷോ, ജില്ല സെക്രട്ടറി അമൽ, പ്രജിത്ത് കെ. ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് അരുൺ എന്നിവരുടെ നേതൃത്വത്തിൽ എ.ഐ.എസ്.എഫ് പ്രവർത്തകൻ സഹദിനെ എസ്.എഫ്.ഐക്കാർ ആക്രമിക്കുന്നതുകണ്ട് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്നും ബലം പ്രയോഗിച്ച് ശരീരത്തിൽനിന്നുള്ള പിടിത്തം വിടുവിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ എ.ഐ.എസ്.എഫ് പ്രവർത്തകർ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

എസ്.എഫ്.ഐ പ്രസ്താവനയുടെ പൂർണരൂപം:

എ.ഐ.എസ്.എഫ് വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം -എസ്.എഫ്.ഐ

എം.ജി സർവകലാശാല സെനറ്റ് - സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്.

വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തീർത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ.ഐ.എസ്.എഫ്, സ്റ്റുഡന്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെ.എസ്.യൂ - എ.ഐ.എസ്.എഫ് - എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമാണ്.

എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ.എസ്.യൂവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.ഇത് എ.ഐ.എസ്.എഫ് ഉൾപ്പെടുന്ന ആന്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം.

വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റുധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ് ,പ്രസിഡൻ് വി.എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

22/10/2021 

അതേസമയം 'ജനാധിപത്യം എന്ന് എഴുതി പഠിക്കെടാ നിങ്ങൾ. ആ വാക്കിന്റെ അർഥമെന്താന്ന് മനസിലാക്ക്. ആർ.എസ്.എസുകാരാകല്ലേടാ..' -തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറുകയായിരുന്നു എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി നിമിഷ രാജു പോർവിളിക്കിടെ പറഞ്ഞത് ഇങ്ങനെയാണ്.

'കാട്ടുതീയാണ് നിങ്ങൾ കാണിക്കുന്നത്. ഞങ്ങൾ ജനാധിപത്യപരമായാണ് മത്സരിക്കുന്നത്. ഞങ്ങളിനിയും മത്സരിക്കും. എത്രകാലം നിങ്ങൾ ഞങ്ങളെ തല്ലി തോൽപിക്കും. തല്ലിയല്ലേ നിങ്ങൾക്ക് തോൽപിക്കാൻ പറ്റുള്ളൂ.. ഞങ്ങൾ ആർ.എസ്.എസിനോടാണ് പോരടിക്കുന്നത്. ഒരുത്തനെ ഒറ്റക്ക് ആക്രമിച്ചിട്ട് വലിയ ഹുങ്ക് കാണിക്കുന്നു. എസ്.എഫ്.ഐ ആണത്രെ. ഞങ്ങൾ ഇടതു പക്ഷത്തിന്റെ രാഷ്ട്രീയം നന്നായിട്ട് മനസിലാക്കിയിട്ട് തന്നെയാണ് നിൽക്കുന്നത്. ഞങ്ങൾക്ക് മാന്യതയുണ്ട്.

ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ് ഈ തോന്ന്യാസം കാണിക്കുന്നത്. എന്ത് ജനാധിപത്യമാണ് ഇവർക്കുള്ളത്. ഒരാളെ ഒറ്റക്ക് ആക്രമിക്കുന്നതാണ് ഇവരുടെ ജനാധിപത്യം' - പൊലീസിനെ സാക്ഷി നിർത്തി നിമിഷ രാജു എസ്.എഫ്.ഐ പ്രവർത്തകരോടായി രോഷം കൊണ്ടു.

എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് എ.ഐ.എസ്.എഫ് നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിമാരായ അമൽ അശോകൻ, നിമിഷ രാജു, കെ. ഋഷിരാജ്, സംസ്ഥാന കൗൺസിൽ അംഗം എ. സഹദ് എന്നിവർക്ക് നേരെയായിരുന്നു അക്രമം.

സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ ഏകപക്ഷീയമായി മാറ്റിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് ഇടതുവിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തമ്മിലായി മത്സരം. ഒറ്റ സീറ്റിലായിരുന്നു എ.ഐ.എസ്.എഫിന് സ്ഥാനാർത്ഥിയുണ്ടായിരുന്നത്.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് അക്രമമുണ്ടായത്. ഫോൺ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്ന സഹദിനെ ഒരു പ്രകോപനവുമില്ലാതെ പാഞ്ഞെത്തിയ എസ്.എഫ്.ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് പറയുന്നു. സഹദിനെ രക്ഷപ്പെടുത്തി പൊലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഋഷിരാജിന് നേരെ ആക്രമണമുണ്ടായി. തുടർന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ സംഘം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജനറൽ കൗൺസിലിലേക്ക് എ.ഐ.എസ്.എഫ് സ്ഥാനാർത്ഥിയായി കോട്ടയം ജില്ല പ്രസിഡന്റ് എസ്. ഷാജോയാണ് മത്സരിച്ചിരുന്നത്.

കെ.എസ്.യു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ ഷാജോ മാത്രമായിരുന്നു എതിരാളി. ഇതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാമെന്ന എസ്.എഫ്.ഐ മോഹം പൊലിഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് എ.ഐ.എസ്.എഫ് നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP