Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി ഭരണഘടനാമൂല്യം ഉയർത്തി പിടിക്കുമെന്ന് വിശ്വസിക്കുന്നു; സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായും ഗവർണർ; മന്ത്രി സജി ചെറിയാന് എതിരെ പരാാതിപ്രളയം; സിപിഎം മന്ത്രിയെ പ്രതിരോധിക്കുമ്പോൾ എതിർപ്പുമായി സിപിഐ; ഭരണഘടനക്കെതിരായ പരാമർശം ഗുരുതരവും അനുചിതവും

മുഖ്യമന്ത്രി ഭരണഘടനാമൂല്യം ഉയർത്തി പിടിക്കുമെന്ന് വിശ്വസിക്കുന്നു; സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായും ഗവർണർ; മന്ത്രി സജി ചെറിയാന് എതിരെ പരാാതിപ്രളയം; സിപിഎം മന്ത്രിയെ പ്രതിരോധിക്കുമ്പോൾ എതിർപ്പുമായി സിപിഐ; ഭരണഘടനക്കെതിരായ പരാമർശം ഗുരുതരവും അനുചിതവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണിക്കൂറുകൾക്ക് മുൻപാണ് വിഷയം അറിഞ്ഞത്. മുഖ്യമന്ത്രി വിശദീകരണം ചോദിച്ചതായി അറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയർത്തി പിടിക്കുമെന്ന് വിശ്വസിക്കുന്നു. വിഷയം മാധ്യമങ്ങളിലൂടെ താൻ നിരീക്ഷിക്കുകയാണെന്നും മന്ത്രി മാപ്പ് പറഞ്ഞതായും അറിയില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാപരമായുള്ള സത്യപ്രതിജ്ഞ ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പരാമർശം.

എന്നാൽ വിവാദ പ്രസംഗത്തിൽ താൻ ഇതുവരെയായും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. നേരത്തെ ഭരണഘടനയെ കുറിച്ച് പരാമർശം നടത്താനിടയായ സാഹചര്യം വിശദീകരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ രാജ് ഭവൻ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയിൽ നിന്നും വിശദീകരണം തേടിയത്. ഭരണഘടനയെ അല്ല വിമർശിച്ചതെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നുമാണ് മന്ത്രി മറുപടി നൽകിയത്.

അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം സർക്കാരിനെതിരെ കിട്ടിയ മറ്റൊരു ആയുധമാണ് പ്രതിപക്ഷത്തിന്. ഭരണഘടനയെ അവഹേളിച്ച മന്ത്രിയെ പുറത്താക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും ഗവർണറെ സമീപിച്ചിട്ടുണ്ട്. മന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും നിയമസഭ സ്പീക്കർക്കും ഡി.ജി.പിക്കും യൂത്ത് കോൺഗ്രസ് പരാതി നൽകി. ഭരണഘടനയെ അപകീർത്തിപ്പെടുത്തുക വഴി മന്ത്രി ക്രിമിനൽ കുറ്റം ചെയ്‌തെന്നും മന്ത്രിയെ അയോഗ്യനാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മന്ത്രിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും യൂത്ത് കോൺഗ്രസ് കത്തയച്ചു. കൂടാതെ, വിവാദ പരാമർശത്തിൽ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാർ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.

മല്ലപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയും ചെങ്ങന്നൂർ എംഎ‍ൽഎയുമായി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിക്കണമെന്നും കളങ്കം വരുത്തണമെന്നുമുള്ള ഉദ്ദേശത്തോടെ മനഃപൂർവം പ്രസംഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ ബഹുമാനത്തെ അപമാനിക്കുന്നത് തടയൽ നിയമം (Prevention of Insults to National Honour Act) പ്രകാരം ഉചിതമായി നടപടി സ്വീകരിക്കണമെന്നും വിഡിയോ അടക്കം സമർപ്പിച്ച പരാതിയിൽ കെ.പി ശ്രീകുമാർ ആവശ്യപ്പെടുന്നു.

എതിർപ്പുമായി സിപിഐ

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ എതിർപ്പുമായി സിപിഐ. ഭരണഘടനക്കെതിരായ പരാമർശം ഗുരുതരവും അനുചിതമെന്നും സിപിഐ പ്രതികരിച്ചു. ആരെങ്കിലും കോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടായേക്കുമെന്നും സിപിഐ വിലയിരുത്തി.

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ രംഗത്തെത്തി. 'വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളത്. എന്നാൽ, വളരെ മോശപ്പെട്ട കൂട്ടരാണ് നമ്മെ ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും' എന്ന ഡോ. അംബേദ്കറിന്റെ ഉദ്ധരണി ടി.ടി. ജിസ്മോൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.

ഭരണഘടന മൂല്യങ്ങൾ തകർക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നതെന്ന് ടി.ടി. ജിസ്മോൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയെ മുറുകെ പിടിക്കാനാണ് കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്നത്. അതിനിടയിലാണ് ഇത്തരമൊരു പരാമർശം മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

ഏത് സാഹചര്യത്തിലാണ് മന്ത്രി ഇത്തരമൊരു പ്രസംഗം നടത്തിയതെന്ന് അറിയില്ല. എങ്കിലും ഇത്തരമൊരു പ്രസ്താവന ഉണ്ടായത് തെറ്റാണെന്നും ജിസ്മോൻ ചൂണ്ടിക്കാട്ടി.

ഭരണഘടനയെ അപമാനിച്ചാൽ ശിക്ഷ

ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാളുടെ ഇത്തരത്തിലുള്ള പ്രസ്താവന ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞാ ലംഘനവും ക്രിമിനൽ കുറ്റവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് റിട്ട. ജസ്റ്റിസ് കെമാൽ പാഷ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയെ വിമർശിക്കാമെങ്കിലും ആക്ഷേപിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഎം. എന്നാൽ, മന്ത്രിയുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായി. മന്ത്രി ഭരണഘടനക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും നാക്കുപിഴ സംഭവിച്ചതാകാമെന്നുമാണ് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എം.എ. ബേബി പറഞ്ഞത്.

അതിനിനിടെ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.

1971ലെ 'പ്രിവൻഷൻ ഓഫ് ഇൻസൽട് ടു നാഷണൽ ഓണർ' ആക്ട് അനുസരിച്ച് ഭരണഘടനയെ അപമാനിക്കുന്നത് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമത്തിൽ പറയുന്നത് ഇങ്ങനെ: പൊതുസ്ഥലത്തോ പൊതുശ്രദ്ധയിൽ വരുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആരെങ്കിലും ദേശീയ പതാകയെയോ ഇന്ത്യൻ ഭരണഘടനയെയോ കത്തിക്കുകയോ വികൃതമാക്കുകയോ നശിപ്പിക്കുകയോ ചവിട്ടുകയോ, അല്ലെങ്കിൽ വാക്കിലൂടെയോ, എഴുത്തിലൂടെയോ, പ്രവൃത്തിയിലൂടെയോ അനാദരവ് കാണിക്കുകയോ അവഹേളിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടും.

പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും.

മന്ത്രിയുടെ വിശദീകരണം

മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിൽ ഞാൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് ഞാൻ. ഞാനുൾപ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയർത്തിപ്പിടിക്കുന്നവരുടെ മുൻപന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവർക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കർഷിക്കുന്നുണ്ട്. എന്നാൽ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയിൽ എഴുതി ചേർക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർദ്ധിച്ചു വരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാൻ എന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഞാൻ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരതത്തിൽ ഭരണകൂട സംവിധാനങ്ങൾ ഈ തത്വങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങൾ വളരെ വർദ്ധിക്കുകയാണുണ്ടായത്. നിർദ്ദേശകതത്വങ്ങൾക്ക് ഊടും പാവും നൽകുന്ന നിയമനിർമ്മാണം നടത്താൻ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ ഭരണഘടനയുടെ വകുപ്പുകൾ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ ഘടന, എന്നീ തത്വങ്ങൾ കടുത്ത വെല്ലുവിളിയാണ് വർത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചതുകൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങൾ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകർക്കുന്നത് എന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിർമ്മാതാക്കളുടെ വീക്ഷണം സാർത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസർക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവർത്തകന്റെ കടമ നിർവ്വഹിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

മേൽപ്പറഞ്ഞ കാര്യങ്ങൾ ശക്തിയായി അവതരിപ്പിച്ചപ്പോൾ അത് ഏതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാൻ ഉദ്ദേശിക്കാത്ത കാര്യങ്ങൾക്ക് പ്രചാരണം ലഭിക്കാൻ ഇടവന്നിട്ടുണ്ടെങ്കിൽ അതിൽ ഞാൻ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം

'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്മാരായത്.

മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു.

ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP