Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി വിട്ട് സിപിഎമ്മിലെത്തുന്നത് സംവിധായകൻ രാജസേനൻ; എകെജി സെന്ററിലെത്തി എംവി ഗോവിന്ദനുമായി ചർച്ച നടത്തി സംവിധായകനും നടനുമായ സിനിമാക്കാരൻ; അരുവിക്കരയിലെ പഴയ സ്ഥാനാർത്ഥിയെ ഇടതിലേക്ക് അടുപ്പിച്ചത് കണ്ണൂരിലെ മധ്യസ്ഥർ; കൂടുതൽ ബിജെപിക്കാർ സിപിഎം റഡാറിൽ; ഓപ്പറേഷൻ 'അരിവാൾ' തുടങ്ങുമ്പോൾ

ബിജെപി വിട്ട് സിപിഎമ്മിലെത്തുന്നത് സംവിധായകൻ രാജസേനൻ; എകെജി സെന്ററിലെത്തി എംവി ഗോവിന്ദനുമായി ചർച്ച നടത്തി സംവിധായകനും നടനുമായ സിനിമാക്കാരൻ; അരുവിക്കരയിലെ പഴയ സ്ഥാനാർത്ഥിയെ ഇടതിലേക്ക് അടുപ്പിച്ചത് കണ്ണൂരിലെ മധ്യസ്ഥർ; കൂടുതൽ ബിജെപിക്കാർ സിപിഎം റഡാറിൽ; ഓപ്പറേഷൻ 'അരിവാൾ' തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമ രംഗത്തെ പ്രശസ്തനും ബിജെപി സംസ്ഥാന സമിതി അംഗവുമായ ഒരു പ്രമുഖ നേതാവ് ബിജെപി വിട്ടേക്കുമെന്ന മറുനാടൻ വാർത്ത ശരിയായി. സംവിധായകനായ രാജസേനൻ സിപിഎമ്മിലേക്ക്. എകെജി സെന്ററിലെത്തി രാജസേനൻ, സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തി. ബിജെപി കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലായെന്ന പരാതി രാജസേനനുണ്ടായിരുന്നു. പാർട്ടി നേതൃത്വം തന്നെ പരിഗണിക്കുന്നില്ലായെന്ന ആക്ഷേപവും ഇദ്ദേഹത്തിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിലേക്കുള്ള മാറ്റം.

ബിജെപി. കേന്ദ്ര ഭരണത്തിൽ തുടർന്നിട്ടുംവിവിധ കേന്ദ്ര ബോർഡുകളിലോ, കോർപ്പറേഷനുകളിലോ പരിഗണിക്കാത്ത പരിഭവവും അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം പങ്കു വെച്ചിരുന്നു. അതു കൊണ്ട് തന്നെ ചില മധ്യസ്ഥരെ മുന്നിൽ നിർത്തി സി പി എം കേന്ദ്രങ്ങളുമായി ഈ നേതാവ് ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് എകെജി സെന്റർ ചർച്ച. സിപിഎമ്മിൽ രാജസേനൻ ഔദ്യോഗികമായി ചേരും. ഏഴ് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജസേനൻ.

സി പി എമ്മിലെത്തിയാൽ ഏത് ഘടകത്തിൽ പ്രവർത്തിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണ രൂപപ്പെട്ടുവെന്നാണ് വിവരം. കണ്ണൂരിലെ ചില പാർട്ടിക്കാരാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്നും സൂചനയുണ്ട്. ബിജെപി കേന്ദ്രങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടു വരുന്നതെന്ന് ഈ നേതാവ് പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും തുറന്ന് പറഞ്ഞിരുന്നു.2016ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഇദ്ദേഹം ബിജെപി. സ്ഥാനാർത്ഥിയായിരുന്നു. 20000ത്തിലേറെ വോട്ടും അരുവിക്കരയിൽ നിന്ന് നേടി. അതിന് ശേഷം വലിയ പ്രാധാന്യം ബിജെപിയിൽ രാജസേനന് കിട്ടിയില്ല.

ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിൽ പേരെടുത്ത ഈ നേതാവ് അടുത്തിടെ മോദി പങ്കെടുത്ത യുവ പരിപാടിയിൽ നിന്നും വിട്ടു നിന്നിരുന്നു. കേന്ദ്രനേതാക്കളുമായി അധിക ബന്ധമില്ലാത്തതും രാഷ്ട്രീയത്തിൽ എത്തിയതോടെ സിനിമാരംഗത്ത് ശ്രദ്ധ പതിപ്പിക്കാത്തതും നേതാവിന്റെ സ്വീകാര്യതയിൽ കോട്ടം ഉണ്ടാക്കി. ബിജെപി. മിഷൻ കേരള മുന്നിൽ നിർത്തി ലോക്സഭാ തെരഞ്ഞടുപ്പിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാനിരിക്കെയാണ് പാർട്ടിക്ക് തന്നെ അടി നൽകി കൊണ്ട് രാജസേനന്റെ കൂടുമാറ്റം.

2016 ലെ തെരെഞ്ഞടുപ്പിന് ശേഷം നേതാവിനെ പാർട്ടി ഉപയോഗപ്പെടുത്തിയില്ലായെന്നും പരിഗണിക്കുന്നില്ലായെന്നും പരാതി പറഞ്ഞ് നടന്ന രാജസേനന് കഴിഞ്ഞ തിരഞ്ഞടുപ്പിൽ സീറ്റ് കൂടി നൽകിയില്ല. ഇതിനിടെ കടുത്ത അസംതൃപ്തിയിലേക്ക് പോയതോടെ സിനിമ രംഗത്ത് തിരിച്ചു വരാനും അദ്ദേഹം ശ്രമം തുടങ്ങി. രാജസേനന് പുറമെ കൂടുതൽ നേതാക്കൾ സി പി എം ലേക്ക് ബിജെപി യിൽ നിന്നും ഉടൻ ചേക്കേറുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ ആശയ വിനിമയങ്ങളും ചർച്ചകളും വരും ദിവസങ്ങളിൽ ഉണ്ടായേക്കാം.

കേരളത്തിൽ കൂടുതൽ ശക്തമാകാൻ ഓപ്പറേഷൻ താമര ബിജെപി പദ്ധതിയിടുന്നുണ്ട്. പല പ്രമുഖരേയും പല പാർട്ടികളിൽ നിന്നും ചാടിച്ചു കൊണ്ടു വരാനാണ് നീക്കം. ഇതിനിടെയാണ് ബിജെപിയിൽ നിന്നൊരു പ്രധാന മുഖത്തെ സിപിഎം റാഞ്ചുന്നത്. 'ഓപ്പറേഷൻ അരിവാൾ' എന്ന പേരിൽ സിപിഎമ്മും പദ്ധതി തയ്യറാക്കിയെന്നാണ് റിപ്പോർട്ട്.

ഇടവേളയ്ക്കു ശേഷം രാജസേനൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഞാനും പിന്നൊരു ഞാനും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർ്ത്തിയാക്കിയാണ് രാജസേനൻ സിപിഎമ്മുമായി അടുക്കുന്നത്.

കുടുംബചലച്ചിത്രങ്ങളിലൂടെ ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്ര സംവിധായകനാണ് രാജസേനൻ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 1993-ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നല്കിയത്.

പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP