Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോപണം തുടർന്നാൽ ഇനി വീട്ടിന് പുറത്തിറങ്ങില്ലെന്ന് സിപിഐ; പൊന്നാനിയിലെ സ്ഥാനാർത്ഥി പിവി അൻവറിനെ കൊണ്ട് 'തോറ്റ്' എൽ.ഡി.എഫ; നിലപാട് കടുപ്പിച്ച് എഐവൈഎഫ്; മലപ്പുറത്തും പൊന്നാനിയിലും കോലം കത്തിച്ചു; പൊന്നാനിയിൽ അൻവറിനെ കാത്തിരിക്കുന്നത് കഴിഞ്ഞ വർഷത്തേക്കൾ വലിയ തോൽവിയെന്ന് സിപിഎം ജില്ലാകമ്മിറ്റി റിപ്പോർട്ട്

ആരോപണം തുടർന്നാൽ ഇനി വീട്ടിന് പുറത്തിറങ്ങില്ലെന്ന് സിപിഐ; പൊന്നാനിയിലെ സ്ഥാനാർത്ഥി പിവി അൻവറിനെ കൊണ്ട് 'തോറ്റ്' എൽ.ഡി.എഫ; നിലപാട് കടുപ്പിച്ച് എഐവൈഎഫ്; മലപ്പുറത്തും പൊന്നാനിയിലും കോലം കത്തിച്ചു; പൊന്നാനിയിൽ അൻവറിനെ കാത്തിരിക്കുന്നത് കഴിഞ്ഞ വർഷത്തേക്കൾ വലിയ തോൽവിയെന്ന് സിപിഎം ജില്ലാകമ്മിറ്റി റിപ്പോർട്ട്

ജംഷാദ് മലപ്പുറം

മലപ്പുറം: പൊന്നാനി ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും, നിലമ്പൂർ എംഎ‍ൽഎയുമായ പി.വി. അൻവറിനെ കൊണ്ടു പൊറുതിമുട്ടി എൽ.ഡി.എഫ്, അൻവർ പൊന്നാനിയിൽ 35,000വോട്ടിന്റെ ഭൂരിപക്ഷത്തിന് വൻതോൽവി ഏറ്റുവാങ്ങുമെന്ന ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അൻവർ സിപിഐക്കും, സിപിഐ നേതാവും വയനാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൂടിയായ പി.പി.സുനീറിനെതിരേയും രംഗത്തുവന്നത്. എന്നാൽ അൻവറിന്റെ വിടുവായിത്തങ്ങൾക്കെതിരെ ഇനി മിണ്ടാതിരിക്കില്ലെന്നും സിപിഐക്കെതിരെ ആരോപണവുമായി ഇനിയും അൻവർ വന്നാൽ വീട്ടിൽനിന്നും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. അൻവറിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഇന്നലെ രാത്രി മലപ്പുറത്തും, പൊന്നാനിയിലും അൻവറിന്റെ കോലംകത്തിച്ചും എഐവൈഎഫ് പ്രതിഷേധ പ്രകടനം നടത്തി.

അൻവർ സിപിഐയെ തുടർച്ചയായി വിമർശിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോലം കത്തിക്കൽ നടത്തിയത്. എൽ.ഡി.എഫിനൊപ്പം നിന്നു സിപിഐയ്ക്കെതിരായ വിമർശനം തുടർന്നാൽ പി വി അൻവറിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പ്രതിഷേധ യോഗങ്ങളിൽ വ്യക്തമാക്കി. ഇടതുപക്ഷ മനസ് നഷ്ടപ്പെട്ട എംഎ‍ൽഎയാണ് പി.വി അൻവറെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു. അൻവറിന്റെ പ്രസ്താവനകളോടുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. സമദ് ആവശ്യപ്പെട്ടു. മലപ്പുറം ടൗണിലും, പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചത്. എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റി പ്രവർത്തകരാണ് പൊന്നാനിയിൽ കോലം കത്തിച്ചത്..പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് പ്രവർത്തകർ കോലം കത്തിച്ചത്.പ്രതിഷേധത്തിന് എ.കെ.ജബ്ബാർ, എൻ.സിറാജുദ്ദീൻ, എ.നവാസ്, എം.മാജിദ്, എ.അയ്യൂബ് എന്നിവർ നേതൃത്വം നൽകി

സിപിഐ നേതാക്കൾ ലീഗിന് തുല്യമാണെന്നും എല്ലാക്കാലവും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നും പി.വി അൻവർ നേരത്തെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും സിപിഐക്കെതിരെയും സിപിഐ വയനാട് സ്ഥാനാർത്ഥി പി.പി.സുനീറിനെതിരേയും രംഗത്തുവന്നത്. സുനീർ മുസ്ലിം ലീഗിൽ ചേരാൻ ഒരുങ്ങുകയെന്നും ലീഗ്, കോൺഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമാണ് അൻവർ ആരോപിച്ചത്. സിപിഐ നേതൃത്വം തെരഞ്ഞെടുപ്പിൽ നന്നായി സഹകരിച്ചു. എന്നാൽ സുനീറിനെ വയനാട്ടിൽ സ്ഥാനാർത്ഥി ആക്കിയ ഇടതുമുന്നണിക്ക് വലിയ വില നൽകേണ്ടി വരും. 2011ൽ തന്നെ ഏറനാട് സ്ഥാനാർത്ഥിയാക്കാമെന്ന് സിപിഐ വാഗ്ദാനം ചെയ്തതാണ്. 25 ലക്ഷം രൂപ നൽകി പി.കെ ബഷീർ ഇത് അട്ടിമറിച്ചുവെന്നും അൻവർ ആരോപിക്കുന്നു. പൊന്നാനിയിൽ തോറ്റാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.

കഴിഞ്ഞ ദിവസവും പി.വി.അൻവറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശവുമായി എ.ഐ.വൈ.എഫ് രംഗത്തുവന്നിരുന്നു. എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വാക്‌പോരിന് തുടക്കമിട്ടത്. മലപ്പുറത്ത് സിപിഐ.യും, മുസ്ലിം ലീഗും തമ്മിൽ വ്യത്യാസമില്ലെന്നും, തെരഞ്ഞെടുപ്പിലും സിപിഐയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന പി.വി.അൻവറിന്റെ പ്രസ്താവനക്കെതിരെയാണ് എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റി രംഗത്തെത്തിയത്. അൻവറിന്റെ പ്രസ്താവന വന്നതോടെയാണ് മുനിസിപ്പൽ കമ്മറ്റിയുടെ പേജിൽ പിവി അൻവറിനെതിരെ രൂക്ഷ വംശമുയർന്നത്. അൻവറേ.. നിന്റെ സ്വത്തും, കുടുംബ മഹിമയും, കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ ... ഞങ്ങൾ ഇടതുപക്ഷമായത് നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചിൽ ഇടതുപക്ഷമുള്ളതുകൊണ്ടാണ്. പണത്തിന്റെ ഹുങ്കിൽ കാര്യം കഴിഞ്ഞാൽ തള്ളി പറയാനാണ് ഭാവമെങ്കിൽ വിവരമറിയും.ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.

ഇങ്ങനെയായിരുന്നു എഫ്.ബി. പോസ്റ്റ്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി.അൻവറിന് വേണ്ടി പകലന്തിയോളം പണിയെടുത്തിട്ടും, തങ്ങളെ ആക്ഷേപിച്ച അൻവറിനെ നിലയ്ക്ക് നിർത്താൻ നേതൃത്വം തയ്യാറാവണമെന്ന് മുനിസിപ്പൽ കമ്മറ്റി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ ജനാധിപത്യ മര്യാദ അനുസരിച്ച് വിഷയത്തിൽ തെറ്റുതിരുത്താൻ അവർ തയ്യാറാവണമെന്നും എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി പൊന്നാനി ഇടത് സ്വതന്ത്രൻ പി.വി അൻവർ രംഗത്തുവന്നത്. സിപിഐക്കാർ തന്നെ പരാമവധി ഉപദ്രവിച്ചു എന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നുമാണ് അൻവർ പറഞ്ഞിരുന്നത്. തനിക്കും തന്റെ ബിസിനസ് സംരംഭങ്ങൾക്കുമെതിരെ സിപിഐ പ്രവർത്തിച്ചു. മലപ്പുറത്ത് സിപിഐയും ലീഗും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞ അൻവർ, മലപ്പുറത്തെ സിപിഐക്ക് തന്നെക്കാൾ കാര്യം ലീഗിനോടാണെന്നും കുറ്റപ്പെടുത്തി.

അൻവറിന്റെ പ്രസ്താവനക്കെതിരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയും നേരത്തെ രംഗത്തുവന്നിരുന്നു. പൊന്നാനി പാർലിമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ നടത്തുന്ന പ്രസ്താവനകൾ അബദ്ധജടിലമാണെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി പി. കെ. കൃഷ്ണദാസ് പറഞ്ഞത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പും 2014 ലെ പാർലിമെന്റ് തെരഞ്ഞെടുപ്പും വിശദീകരിക്കുന്ന അൻവർ 2016 ൽ അദ്ദേഹം എം എൽ എ ആയ നിയമസഭാ തെരഞ്ഞെടുപ്പ് സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്. സിപിഐ മന്ത്രിമാർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയങ്ങളാണ് നടപ്പാക്കുന്നതെന്നും ഇടതുപക്ഷ അനുഭാവിയായതുകൊണ്ട് നിലവിലുള്ള നിയമത്തിൽ എന്തെങ്കിലും ഇളവ് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിചേർത്തു.

മലപ്പുറം ജില്ലയിൽ സിപിഐക്കും മുസ്ലിം ലീഗിനും ഒരേ നിലപാടാണെന്ന ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പണിയെടുത്ത പ്രവർത്തകരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങളാണ് അദ്ദേഹം തുടരെ തുടരെ നടത്തിക്കൊണ്ടിരിക്കുന്നത്. അൻവർ ഉന്നയിക്കുന്ന വിഷയങ്ങൾ സിപിഐ (എം) ന്റെതാണെന്ന് അഭിപ്രായമില്ല. പാർട്ടികൾ എന്ന നിലയിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുമ്പോഴും പ്രധാന വിഷയങ്ങൾ ഇരു പാർട്ടികളും ചർച്ച ചെയ്യുന്നുണ്ട്. ഒരവസരത്തിലും സിപിഐ (എം) ന്റെ ഭാഗത്തു നിന്ന് ഇത്തരം കാര്യങ്ങൾ ചർച്ചക്ക് വന്നിട്ടില്ല. അൻവറിന്റെ ഏതെങ്കിലും വിഷയങ്ങളിൽ പരാതിയുണ്ടെങ്കിൽ പ്രസ്തുത പാർട്ടിയുമായി ചർച്ച ചെയ്യണമെന്നും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.

അൻവറിന്റെ പല പ്രസ്താവനകളും ഇതിനോടകം എൽ.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെ പൊന്നാനിയിൽ മത്സരിക്കുന്ന താൻ തോറ്റാലും, ജയിച്ചാലും നിലമ്പൂരിലെ എൽ.എൽ.എ സ്ഥാനം രാജിവെക്കുമെന്നും, രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും പറഞ്ഞ അൻവർ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലപാടിൽ മലക്കം മറഞ്ഞു, നിലമ്പൂരിലെ വോട്ടർമാരോട് തനിക്ക് കടപ്പാടുണ്ടെന്നും, അതിനാൽ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവക്കുമെന്ന് ആരും മനപ്പായസമുണ്ണേണ്ടെന്നുമാണ് നിലവിൽ അൻവർ പറയുന്നത്. പൊന്നാനിയിലെ തോൽവി മുന്നിൽ കണ്ടാണ് റിസൾട്ട് വരുന്നതിന് മുമ്പുതന്നെ ഇത്തരത്തിൽ നിലപാട് മാറ്റിയത്, പൊന്നാനിയിൽ താൻ അട്ടിമറി വിജയംനേടുമെന്ന് 100ശതമാനം ഉറപ്പാണെന്നും ഇല്ലെങ്കിൽ പൊതുപ്രവർത്തനം നിർത്തുമെന്നുമാണ് അൻവർ ആദ്യം തൃത്താലയിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ പ്രസംഗിച്ചത്.

തുടർന്ന് പിറ്റേദിവസം ഇതെ കുറിച്ചു മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ പരാജയപ്പെട്ടാലും, വിജയിച്ചാലും നിലമ്പൂരിലെ എംഎ‍ൽഎ സ്ഥാനം രാജിവെക്കുമെന്നും പ്രഖ്യാപിച്ചു. ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അൻവർ തീർത്ത് പറഞ്ഞിരുന്നു. അങ്ങിനെയെങ്കിൽ പാർട്ടി രാജിവെക്കുന്നത് എതിർത്താലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങിനെയെങ്കിൽ പാർട്ടിയോട് തനിക്കും ചിലത് പറയാനുണ്ടാകുമെന്നാണ് അൻവർ മറുപടി നൽകിയത്. അതോടൊപ്പംതന്നെ താങ്കൾ നിലമ്പൂരിൽനിന്നും രാജിവച്ചാൽ അവിടെ താങ്കളെ വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയല്ലെ എന്ന ചോദ്യത്തിന് അദ്ദേഹം അന്ന് മറുപടി നൽകിയിരുന്നു. ഇത് എന്റെ തീരുമാനമാണെന്നും ഇതിൽ മാറ്റമുണ്ടാകില്ലെന്നും പറഞ്ഞ അൻവറാണ് നിലവിൽ നിലപാട് മാറ്റ് രംഗത്തുവന്നിട്ടുള്ളത്.

അതേ സമയം അൻവർ ഇത്തരത്തിൽ നടത്തിയ പ്രസ്താവനകൾക്കെതിരെ പാർട്ടിക്കുള്ളിൽ വലിയൊരു വിഭാഗത്തിന് എതർപ്പും, അമർശവും ഉയർന്നിരുന്നു, ഇതു സംബന്ധിച്ചു അൻവറിൻെ സ്ഥാനാർത്ഥിയാക്കാൻ മൂൻകൈ എടുത്ത എൽ.ഡി.എഫ് കൺവീനർ വിജയരാഘവനും മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ അൻവറിനോട് പരസ്യമായ ചോദ്യംചെയ്യുകയും ചെയ്തിരുന്നു, എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം തനിക്കുവേണ്ടി മണ്ഡലത്തിൽ പ്രചരണത്തിൽ സജീവമായില്ലെന്ന പരാതിയാണ് അൻവർ പാർട്ടിക്കു മുന്നിൽവെച്ചത്. അതോടൊപ്പം പ്രചരണത്തിനുള്ള ഫണ്ടു സംബന്ധിച്ചും അൻവറും, പാർട്ടിയും തമ്മിൽ ചില തർക്കങ്ങളുണ്ടായതായും ആരോപണമുയർന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അൻവർ എൽ.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു.

അൻവറിന്റെ നിലമ്പൂരിലെ രാജിപ്രഖ്യാപനത്തിനെതിരെ സിപിഎം നേതൃത്വത്തിൽ അതൃപ്തിയുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കേണ്ടെന്ന് കരുതിയാണ് ഇതിനെതിരെ പ്രതികരിക്കാതിരുന്നത്. അൻവർ പാർട്ടികളുടെ നിലപാടുമായി യോജിച്ചുപോകുന്ന വ്യക്തിയല്ലെന്നും കച്ചവട മനസ്സുമായാണ് അൻവർ തെരഞ്ഞെടുപ്പ് പ്രചരണത്തെയും കാണുന്നതെന്ന് ചില നേതാക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ നിലമ്പൂരിൽ യു.ഡി.എഫ് കോട്ട പിടിച്ചടക്കിയ അൻവർ ഏതെങ്കിലും വിധേന പൊന്നാനി പിടിച്ചടക്കുമോ എന്നുകാണാൻവേണ്ടിയാണ് പ്രചരണങ്ങൾക്ക് അൻവറിന്റെ ഇഷ്ടങ്ങൾക്കെതിരെ പാർട്ടി മുഖം തിരിക്കാതിരുന്നത്.

എന്നാൽ സിപിഎമ്മുമായി അകൽച്ചയിലാണന്നും മുന്നണി വിടാൻ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും തന്നെ മൽസരിപ്പിച്ച് എംഎൽഎ ആക്കിയത് സിപിഎം ആണെന്നും, എക്കാലവും സിപിഎം സഹയാത്രികനായിരിക്കുമെന്നുമാണ് അൻവർ ഇതിനോട് പ്രതികരിച്ചത്. അൻവർ പൊ്ന്നാനിയിൽ പരാജയപ്പെടുമെന്ന സൂചനകളാണ് പാർട്ടി കണക്കെടുപ്പിൽ ഭിച്ചതെന്നാണ് സൂചനയെങ്കിലും 35,000വരെ വരുന്ന ഭൂരിപക്ഷത്തിന്അൻവർ തോൽക്കുമെന്നാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞൈടുപ്പ് അവലോകന യോഗത്തിൽവെച്ച് കണക്ക്കൂട്ടിയത്. ഭൂരിപക്ഷം വർധിക്കുമെന്നും ്, 40,000 മുതൽ 80,000വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ എംപിയും, നേതൃത്വവും കണക്ക് കൂട്ടുന്നത്. പൊന്നാനിയിൽ ലോകസഭാ മണ്ഡലത്തിൽപോളിങ് 75.37 ശതമാനമായി ഉയർന്നിരുന്നു.

അതേ സമയം എംഎ‍ൽഎകൂടിയായ അൻവർ മത്സരിച്ചിട്ടും കഴിഞ്ഞ തവണത്തേക്കാൾ വലിയ തോൽവിയാണെന്നതാണ് അൻവറിന് തിരിച്ചടിയാകുന്നത്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീർ ഇടതുസ്വതന്ത്രൻ വി.അബ്്ദുറഹ്മാനെ തോൽപ്പിച്ചത് 25410 വോട്ടുകൾക്കാണ്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 43.4 ശതമാനം വോട്ടുകൾ ബഷീറിനു ലഭിച്ചപ്പോൾ വി.അബ്്ദുറഹ്്മാനു 40.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന നാരായണൻ മാസ്റ്റർക്ക് ആകട്ടെ 8.6 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്.
മണ്ഡലത്തിലെ പരമ്പരാഗത യു.ഡി.എഫ് വോട്ടുകളിൽ തന്നെയാണ് ഇത്തവണയും ഇ.ടി. മുഹമ്മദ്ബഷീറിന്റെ പ്രതീക്ഷ. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ നിയമസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ യു.ഡി.എഫിനു ലീഡുള്ളത്.

തിരൂരങ്ങാടിയിൽ നിന്നു മാത്രം 23367 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. താനൂരിൽ 6220, തിരൂരിൽ 7245, കോട്ടയ്ക്കലിൽ 11881 എന്നിങ്ങനെയായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഇത്തവണ ഈ ഭൂരിപക്ഷത്തിൽ വർധനവുണ്ടാക്കുകയും മറ്റു മൂന്നു മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ കുറക്കുകയും ചെയ്യാനാണ് യു.ഡി.എഫ് ലക്ഷ്യംവെക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP