Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഗാഡിയയ്‌ക്കൊപ്പം പോയതോടെ അകന്ന പ്രതീഷ് വിശ്വനാഥ് വീണ്ടും അമിത് ഷായുടെ ക്യാമ്പിൽ തിരിച്ചെത്തി; സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാനുള്ള കൂടിയാലോചനകൾ ഡൽഹിയിൽ സജീവം; കുമ്മനവും ശോഭാ സുരേന്ദ്രനും ദേശീയ നേതാക്കളാകാൻ സാധ്യത; പികെ കൃഷ്ണദാസിന് തെലുങ്കാന നൽകും; കേരളത്തിൽ ബിജെപിയെ നയിക്കുക സുരേന്ദ്രൻ തന്നെയെന്ന് സൂചന; തുഷാറിനെ വീണ്ടും എൻഡിഎയുമായി അടുപ്പിച്ചതും പ്രതീഷ് വിശ്വനാഥൻ തന്നെ; അമിത് ഷായുടെ പഴയ വിശ്വസ്തൻ തിരിച്ചെത്തുമ്പോൾ

തൊഗാഡിയയ്‌ക്കൊപ്പം പോയതോടെ അകന്ന പ്രതീഷ് വിശ്വനാഥ് വീണ്ടും അമിത് ഷായുടെ ക്യാമ്പിൽ തിരിച്ചെത്തി; സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാനുള്ള കൂടിയാലോചനകൾ ഡൽഹിയിൽ സജീവം; കുമ്മനവും ശോഭാ സുരേന്ദ്രനും ദേശീയ നേതാക്കളാകാൻ സാധ്യത; പികെ കൃഷ്ണദാസിന് തെലുങ്കാന നൽകും; കേരളത്തിൽ ബിജെപിയെ നയിക്കുക സുരേന്ദ്രൻ തന്നെയെന്ന് സൂചന; തുഷാറിനെ വീണ്ടും എൻഡിഎയുമായി അടുപ്പിച്ചതും പ്രതീഷ് വിശ്വനാഥൻ തന്നെ; അമിത് ഷായുടെ പഴയ വിശ്വസ്തൻ തിരിച്ചെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാന ബിജെപി പ്രസിഡന്റിനെ നിശ്ചയിക്കുമ്പോൾ ഇനി നിർണ്ണായകമാവുക അമിത് ഷായുടെ മനസ്സിലേക്ക് വീണ്ടും കടന്നു കയറിയ പ്രതീഷ് വിശ്വനാഥന്റെ നിലപാടാകുമെന്ന് സൂചന. ഒരു കാലത്ത് അമിത് ഷായുടെ അതിവിശ്വസ്തനായിരുന്നു പ്രതീഷ്. എന്നാൽ പ്രവീൺ തൊഗാഡിയയ്‌ക്കൊപ്പം നീങ്ങിയ പ്രതീഷ് ബിജെപിയുമായി അകലം പാലിച്ചു. തൊഗാഡിയയുമായുള്ള ബന്ധം ഉപേക്ഷി പ്രതീഷ് വീണ്ടും അമിത് ഷായുടെ ക്യാമ്പിലെത്തി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പ്രതീഷ് അമിത് ഷായെ നേരിൽ കാണുകയും ചെയ്തു. കേരള രാഷ്ട്രീയം ചർച്ച ചെയ്യുകയും ചെയ്തു. ബിജെപിയിൽ വീണ്ടും പ്രതീഷിനെ സജീവമാക്കാനാണ് അമിത് ഷായുടെ തീരുമാനം. പ്രതീഷിന്റെ നിലപാടുകളും അതുകൊണ്ട് തന്നെ ബിജെപി അധ്യക്ഷ തരെഞ്ഞെടുപ്പിനെ സ്വാധീനിക്കും.

ജനുവരി പത്തോടെ സംസ്ഥന അധ്യക്ഷനെ പ്രഖ്യാപിക്കും. അഭിപ്രായ ഐക്യത്തിലൂടെ പ്രസിഡന്റിനെ കണ്ടെത്താനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. 'സർപ്രൈസ്' നീക്കങ്ങൾ നടത്താൻ മിടുക്കനായ ദേശീയ പ്രസിഡന്റ് അമിത് ഷാ അതു പോലെ വല്ല നീക്കവും നടത്തുമോ എന്നതും വ്യക്തമല്ല. നിലവിൽ കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകൾക്കാണു മുൻതൂക്കം. ഇതിൽ പ്രതീഷ് ആർക്കൊപ്പം നിൽക്കുമെന്നതാകും നിർണ്ണായകം. കുമ്മനത്തിന് യുക്തമായ സ്ഥാനം നൽകാതെ മറ്റാരെയെങ്കിലും പ്രസിഡന്റാക്കുന്നതിനോട് ആർ എസ്എസിനു താൽപര്യമില്ല. അതുകൊണ്ട് തന്നെ കുമ്മനത്തെ ദേശീയ നേതാവാക്കി സുരേന്ദ്രനെ കേരളത്തിൽ പാർട്ടിയെ ഏൽപ്പിക്കാനും സാധ്യതയുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് പേരുയർന്നു വന്നിരുന്ന ശോഭാ സുരേന്ദ്രനെ മഹിളാ മോർച്ചയുടെ ദേശീയ നേതൃത്വത്തിൽ സ്ഥാനം നൽകിയും പി.കെ.കൃഷ്ണദാസിനെ തെലങ്കാന പ്രഭാരി സ്ഥാനത്തു തുടരാനും അനുവദിക്കും. എന്നാൽ അമിത് ഷായുടെ അന്തിമ തീരുമാനമെന്തെന്ന് അതു വന്നാൽ മാത്രമേ അറിയൂവെന്നതാണ് യാഥാർഥ്യമെന്ന് നേതാക്കൾ സമ്മതിക്കുന്നു. സുരേഷ് ഗോപിയുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. ബിജെപിയോട് ആശയപരമായി അടുത്തു നിൽക്കുന്ന മറ്റേതെങ്കിലും പാർട്ടിയിൽ നിന്ന് ആരെങ്കിലും വരുമോ എന്നതും ചോദ്യമായി തുടരുന്നു. പ്രതീഷ് വിശ്വനാഥന്റെ റോൾ ഇക്കാര്യത്തിൽ നിർണ്ണായകമാകും. അടുത്ത ബുധനാഴ്ചയോടെ മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കും. ജനുവരി നാലോടെ ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും പൂർത്തിയാകുമെന്നറിയുന്നു. അതിന് ശേഷമാകും പ്രസിഡന്റിനെ പ്രഖ്യാപിക്കുക.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി വീണ്ടും ചർച്ച നടത്തി. നോർത്ത് ബ്ലോക്കിലെ ഓഫിസിലായിരുന്നു ചർച്ച. കഴിഞ്ഞ ദിവസം രാത്രി അമിത് ഷായുടെ വീട്ടിലും അദ്ദേഹത്തെ ചർച്ചയ്ക്കു വിളിപ്പിച്ചിരുന്നു. ഈ ചർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചതും പ്രതീഷാണെന്ന് സൂചനയുണ്ട്. വെള്ളാപ്പള്ളിയേയും തുഷാറിനേയും നേരത്തെ ബിജെപിയിലേക്ക് അടുപ്പിച്ചതും പ്രതീഷായിരുന്നു. കേരളത്തിലെ ബിജെപി കാര്യങ്ങളിൽ പ്രതീഷ് നടത്തുന്ന ഇടപെടലിന് തെളിവായി തൂഷാർ-അമിത് ഷാ കൂടിക്കാഴ്ചയെ വിലയിരുത്തുന്നുണ്ട്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി. എൽ. സന്തോഷുമായും തുഷാർ പാർട്ടി ആസ്ഥാനത്തു ചർച്ച നടത്തി.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് തുഷാർ പറഞ്ഞു. സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സ്ഥിതിഗതികളും സംസാരിച്ചു. ബിഡിജെഎസ് നേതാവ് അനിരുദ്ധ് കാർത്തികും ഒപ്പമുണ്ടായിരുന്നു. എൻഡിഎയ്‌ക്കൊപ്പം ബിഡിജെഎസ് ഉറച്ചു നിൽക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. കുമ്മനം രാജശേഖരനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയതും എസ് എൻ ഡി പിയെ എൻഡിഎയിലെത്തിച്ചതുമെല്ലാം പ്രതീഷ് വിശ്വനാഥനായിരുന്നു. അശോക് സിംഘാളിന്റെ അനുയായിയായാണ് പ്രതീഷ് വിശ്വനാഥ് ഹൈന്ദവ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവീൺ തൊഗാഡിയയുമായും അടുത്ത ബന്ധം പുലർത്തി. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ പ്രവീൺ തൊഗാഡിയയുമായി അടുപ്പിച്ചത് പ്രതീഷായിരുന്നു. മതാ അമൃതാനന്ദമയീ ആശ്രമവുമായി പ്രതീഷിനുള്ള സ്വാധീനവും എസ് എൻ ഡി പിയെ ബിജെപി പക്ഷത്ത് എത്തിക്കാൻ സഹായകമായി. ഇതോടെ ബിജെപി ദേശീയ നേതൃത്വവുമായി പ്രതീഷ് അടുത്തു. കുമ്മനത്തെ പ്രസിഡന്റാക്കുന്നതിന് പ്രധാന ചാലക ശക്തിയുമായി. ഇതോടെ ബിജെപി രാഷ്ട്രീയത്തിൽ കേരളത്തിലെ സ്വാധീന ശക്തിയായി പ്രതീഷ് മാറി.

കേന്ദ്ര നേതൃത്വത്തിന്റെ പലതീരുമാനങ്ങളിലും പ്രതീഷിന്റെ കൈയൊപ്പമുണ്ടായിരുന്നു. എന്നാൽ പ്രവീൺ തൊഗാഡിയയും മോദിയും അകന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തൊഗാഡിക്കൊപ്പം പ്രതീഷ് നിലകൊണ്ടു. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രതീഷ് കണ്ണിലെ കരടായി. ഇതിനിടെയിലും കേരളത്തിലെ പരിവാർ പ്രസ്ഥാനത്തിനും പ്രതീഷിനോട് താൽപ്പര്യമില്ലായിരുന്നു. ബദൽ ആർ എസ് എസു കളിയാണ് പ്രതീഷ് നടത്തുന്നതെന്നായിരുന്നു വിമർശനം. തൊഗാഡിയയ്‌ക്കൊപ്പം പോയതോടെ പ്രതീഷ് പരിവാർ രാഷ്ട്രീയത്തിൽ നിന്നും അകലത്തിലായി. ഇതിന് അവസാനമിട്ടാണ് കഴിഞ്ഞ ആഴ്ച അമിത് ഷായെ പ്രതീഷ് കണ്ടത്. ഇതിന് ശേഷം തുഷാറും അമിത് ഷായെ കണ്ടു. ഇതെല്ലാം പ്രതീഷ് അമിത് ഷായുമായി അടുത്തുവെന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

പത്തനംതിട്ട കിടങ്ങന്നൂരിൽ മുരിങ്ങൂർ വലിയകാലായിൽ വിശ്വനാഥൻ നായരുടെയും രാധാമണിയുടെയും മകനായ അഡ്വക്കേറ്റ് പ്രതീഷ് വിശ്വനാഥനൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനായത് ആരേയും ഞെട്ടിച്ചു കൊണ്ടാണ്. ബിജെപിയുടെ ദേശീയ സെക്രട്ടറിയായി പോലും പ്രതീഷ് എത്തുമെന്ന വിലയിരുത്തലെത്തി. കേരളത്തിൽ ഘർവാപ്പസി സംഘടിപ്പിച്ചതും പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും കഴിഞ്ഞ ഏഴുവർഷമായി വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളെന്ന പേരിൽ പ്രവർത്തിക്കുകയുമായിരുന്നു.

ലൗ ജിഹാദ് എന്ന പേരിൽ ഹിന്ദുപെൺകുട്ടികളെ മുസ്ലിം യുവാക്കൾ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന പ്രചാരണത്തിന്റെ സൂത്രധാരനാണ് പ്രതീഷ്.എറണാകുളത്തെ മറൈൻഡ്രൈവിൽ നടന്ന കിസ് ഓഫ് ലൗവിനെതിരെ ഹിന്ദുയുവാക്കളെ രംഗത്തിറക്കിയതിലും പ്രതീഷിന്റെ നീക്കങ്ങളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP