Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇങ്ങോട്ട് വിമാനങ്ങൾ വരുന്നതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്; പ്രവാസികളുടെ ഒരുവിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ല; വന്ദേഭാരത് മിഷന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ ഒരുനിബന്ധനയും വച്ചിട്ടില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകി; ഉദ്ദേശിച്ച രീതിയിൽ വിമാനം ഷെഡ്യൂൾ ചെയ്യുന്നതിന് കേന്ദ്രത്തിന് സാധിക്കുന്നില്ല; വിദേശകാര്യസഹമന്ത്രി വി.മുരളീധരന് മറുപടിയുമായി പിണറായി വിജയൻ

ഇങ്ങോട്ട് വിമാനങ്ങൾ വരുന്നതിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്; പ്രവാസികളുടെ ഒരുവിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ല; വന്ദേഭാരത് മിഷന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ ഒരുനിബന്ധനയും വച്ചിട്ടില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകി; ഉദ്ദേശിച്ച രീതിയിൽ വിമാനം ഷെഡ്യൂൾ ചെയ്യുന്നതിന് കേന്ദ്രത്തിന് സാധിക്കുന്നില്ല; വിദേശകാര്യസഹമന്ത്രി വി.മുരളീധരന് മറുപടിയുമായി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം പ്രവാസികൾക്ക് വരാൻ ഒരുവിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേഭാരത് മിഷന്റെ ഭാഗമായി വിമാനങ്ങൾ വരുന്നതിന് ഒരുനിബന്ധനയും വച്ചിട്ടില്ല. കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രവാസികൾ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ പ്രസ്താവിച്ചിരുന്നു. ഏന്തുസാഹചര്യത്തിലാണ് ഈ പ്രസ്താവനയെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്ദേഭാരതത്തിന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനവും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നൽകി. വന്ദേ ഭാരത്തിന്റെ രണ്ടാം ഘട്ടത്തിൽ ജൂൺ മാസത്തിൽ ഒരു ദിവസം 12 വിമാനമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അത് സംസ്ഥാനം അംഗീകരിച്ചു.

ജൂണിൽ 360 വിമാനങ്ങൾ വരണം. ജൂൺ മൂന്ന് മുതൽ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. കേരളം അനുമതി നൽകിയ 324 വിമാനങ്ങൾ ജൂൺ മാസത്തിലേക്ക് ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. കേന്ദ്രം ഉദ്ദേശിച്ച രീതിയിൽ വിമാനം പ്രവർത്തനത്തിന് അവർക്ക് സാധിക്കുന്നില്ല. അതിൽ കുറ്റപ്പെടുത്താനാവില്ല. വലിയൊരു ദൗത്യമായതിനാൽ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നൽകിയതിൽ ബാക്കിയുള്ള 324 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്താൽ ഇനിയും വിമാനങ്ങൾക്ക് അനുമതി നൽകും.വന്ദേ ഭാരത് മിഷനിൽ ഇനി എത്ര വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചു. വിവരം ലഭിച്ചാൽ അനുമതി നൽകും. 40 ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. 26 ചാർട്ടേർഡ് വിമാനങ്ങൾ ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. അത് പൂർത്തിയായാൽ ഇനിയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകും. ഇനി ഒരു വിമാനത്തിനോടും സംസ്ഥാനം നോ പറഞ്ഞിട്ടില്ല.

വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാൻ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാർട്ടർ ചെയ്യുന്നത് സംസ്ഥാനം എതിർത്തിട്ടില്ല. യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ചാർട്ടേർഡ് വിമാനത്തിൽ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നൽകുമ്പോൾ മുൻഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

മറ്റു വ്യവസ്ഥകളൊന്നുമില്ല. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താത്പര്യം പരിഗണിച്ചാണ്. സ്വകാര്യ വിമാനക്കമ്പനികൾ പ്രവാസികളെ തിരിച്ചെത്തിക്കാൻ അനുവാദം ചോദിച്ചു. അതിനും അനുവാദം നൽകും. സ്‌പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് കേരളത്തിലേക്ക് അനുമതി നൽകി. ഒരു ദിവസം 10 എന്ന കണക്കിൽ ഒരു മാസം കൊണ്ട് ഇത്രയും വിമാനം വരും. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ കൊണ്ടുവരുമെന്നാണ് സ്‌പൈസ് ജെറ്റിന്റെ നിബന്ധന. അബുദാബിയിലെ ഒരു സംഘടന 40 ചാർട്ടേർഡ് വിമാനത്തിന് അനുവാദം ചോദിച്ചു, അതും നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രവാസികൾ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി വി മുരളീധരൻ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ സജ്ജമാണെന്ന് വ്യക്തമാക്കിയാൽ കൂടുതൽ സർവ്വീസുകൾ പ്രത്യേകിച്ച് ഗൾഫിൽ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.

കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതിൽ നിന്ന് വലിയ തോതിലേക്ക് വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാർട്ടേർഡ് വിമാനങ്ങൾക്ക് അടക്കം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുരളീധരൻ വ്യക്തമാക്കി.

ഗൾഫിൽ ഇതിനകം തന്നെ 160ൽ അധികം മലയാളികൾ മരിച്ചുവെന്നും അതിനാൽ തന്നെ കൂടുതൽ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാന സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. ധാരാളം ആളുകൾ തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്. അവരെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ചാർട്ടേഡ് വിമാനങ്ങളുടെ കാര്യത്തിൽ പുതിയ നിർദ്ദേശങ്ങളും കേരളം കേന്ദ്രത്തിന്റെ മുന്നിൽവെച്ചു. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമെ അനുവദിക്കുവെന്നാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP