Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോസ് കെ മാണി പോയതോടെ യുഡിഎഫിലേക്കുള്ള പ്രവേശന സാധ്യത ഉയർത്തി പിസി ജോർജ്; പൂഞ്ഞാർ മാത്രം നൽകി ജോർജിനെ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തി രമേശ് ചെന്നിത്തല; മന്ത്രി പദവി നൽകുന്നതിനോട് വിയോജിച്ച് ഉമ്മൻ ചാണ്ടി; എൻഡിഎ വിട്ട ജോർജ്ജിന്റെ യുഡിഎഫ് പ്രവേശന സാധ്യത ഏറി

ജോസ് കെ മാണി പോയതോടെ യുഡിഎഫിലേക്കുള്ള പ്രവേശന സാധ്യത ഉയർത്തി പിസി ജോർജ്; പൂഞ്ഞാർ മാത്രം നൽകി ജോർജിനെ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തി രമേശ് ചെന്നിത്തല; മന്ത്രി പദവി നൽകുന്നതിനോട് വിയോജിച്ച് ഉമ്മൻ ചാണ്ടി; എൻഡിഎ വിട്ട ജോർജ്ജിന്റെ യുഡിഎഫ് പ്രവേശന സാധ്യത ഏറി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പിസി ജോർജ് യുഡിഎഫിൽ എത്താനുള്ള സാധ്യത ഏറി. പൂഞ്ഞാറിനൊപ്പം മറ്റൊരു സീറ്റ് കൂടി വാങ്ങി യുഡിഎഫിലെത്താനാണ് ജോർജിന്റെ ശ്രമം. മകൻ ഷോൺ ജോർജിന് മത്സരിക്കാൻ വേണ്ടിയാണ് ഇത്. എന്നാൽ പൂഞ്ഞാർ മാത്രമെങ്കിൽ മുന്നണി പ്രവേശനം എന്ന നിലപാടിലാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിസി ജോർജിനെ മുന്നണിയിൽ കൊണ്ടു വരുന്നതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. എന്നാൽ മുന്നണിയിൽ എടുക്കാതെയുള്ള സഹകരണം പിസി ജോർജുമായി ആകാമെന്ന വാദവും സജീവമാണ്.

ജോസ് കെ മാണി യുഡിഎഫ് വിട്ടു പോയ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ടയിലും കോട്ടയത്തും പിസിയുടെ പാർട്ടിക്കും പ്രവർത്തകരുണ്ട്. ഇവരെ ഒപ്പം നിർത്താനാണ് പിസിയെ കൂടെ കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും എതിരെയാണ് പൂഞ്ഞാറിൽ പിസി മത്സരിച്ചതും ജയിച്ചതും. പിന്നീട് എൻഡിഎയിലേക്ക് മാറി. പിന്നീട് പതിയെ ബിജെപി മുന്നണിയിൽ നിന്ന് പുറത്തു വരികയും ചെയ്തു. ഇതിന് ശേഷം യുഡിഎഫിലെത്താൻ പിസി ശ്രമിച്ചെങ്കിലും ജോസ് കെ മാണി ഫാക്ടർ തടസ്സമായി. ജോസ് കെ മാണി യുഡിഎഫിന് പുറത്തു പോയതാണ് പിസി ജോർജിന് അനുകൂലമാകുന്നത്.

സ്വതന്ത്രനിലപാട് വിട്ട് യു.ഡി.എഫുമായി അടുത്ത് പി.സി.ജോർജ് രാഷ്ട്രീയ നീക്കം സജീവമാക്കുന്നുണ്ട്. മുന്നണി പ്രവേശനം ചർച്ചയായില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങൾ നടക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കും. എന്നാൽ പിസി ജോർജിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് ഇപ്പോഴും പൂർണ്ണമായും അനുകൂലമല്ല. മുന്നണിയിൽ എടുത്താലും മന്ത്രിയാക്കാൻ കഴിയില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടേയും നിലപാട്. പൂഞ്ഞാർ മാത്രമേ നൽകാനാകൂവെന്നും എ ഗ്രൂപ്പ് നിലപാട് എടുക്കുന്നുണ്ട്.

ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി.ജോർജ് യു.ഡി.എഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്. എൻ.ഡി.എ.യിൽനിന്ന് മാറിയ ജനപക്ഷം പിന്നീട് സ്വതന്ത്രനിലപാടിലാണ് തുടരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷമായിരുന്നു ഇത്. ജോർജിന്റെ വിമർശകരായ ജോസ് വിഭാഗം യു.ഡി.എഫ്. മുന്നണിക്ക് പുറത്തായതും ജോർജിന്റെ വരവ് എളുപ്പമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. കോൺഗ്രസിലെ എ വിഭാഗത്തിനേക്കാൾ ഐ വിഭാഗമാണ് ജോർജിന്റെ വരവ് ഇഷ്ടപ്പെടുന്നത്. ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ ജോർജിൽ നിന്ന് സഹായവും ഐക്കാർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഒരു സീറ്റിന് അപ്പുറം കൊടുക്കാൻ കോൺഗ്രസ് തയ്യാറാകില്ലെന്നതാണ് വസ്തുത.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് മത്സരിക്കാനില്ല എന്നാണ് പിസി ജോർജ് വ്യക്തമാക്കിയിരിക്കുന്നത്. താൻ 7 തവണ പൂഞ്ഞാറിൽ നിന്ന് എംഎൽഎ ആയതാണ്. ഇനി മത്സരിക്കണം എന്ന് ആഗ്രഹം ഇല്ലെന്നും പിസി ജോർജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുകയാണെങ്കിൽ അത് പൂഞ്ഞാർ അല്ലാതെ മറ്റേതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്നായിരിക്കുമെന്നും പിസി ജോർജ് പറഞ്ഞു. മകൻ ഷോൺ ജോർജ്ജിനെ പൂഞ്ഞാറിൽ നിന്ന് മത്സരിപ്പിക്കാനാണോ പിസി ഉദ്ദേശിക്കുന്നത് എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. അതുകൊണ്ടാണ് രണ്ട് സീറ്റ് കൊടുക്കാനാകില്ലെന്ന നിലപാട് കോൺഗ്രസ് എടുക്കുന്നത്.

രാഷ്ട്രീയതീരുമാനങ്ങൾ എടുക്കുന്നതിനു മുന്നോടിയായി സംഘടനയ്ക്കുള്ളിൽ വിശദമായ ചർച്ച നടത്തുമെന്ന് പിസി ജോർജ് പറയുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ ബ്ലോക്ക്, ജില്ലാ തലങ്ങളിൽ യു.ഡി.എഫുമായി ധാരണയാകുന്നത് ചർച്ച ചെയ്യും. മുന്നണി നേതാക്കളുമായി ഔദ്യോഗിക സംഭാഷണം നടത്തിയിട്ടില്ല. പിണറായി വിജയന്റെ ഭരണത്തെ എതിർക്കുകതന്നെ ചെയ്യുമെന്ന നിലപാടിലാണ് പിസി ജോർജ്. കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ കാർഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്ന് പി.സി ജോർജ് അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുവാൻ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ് ജനപക്ഷം എന്ന സ്വന്തം പാർട്ടിയുണ്ടാക്കിയ പിസി ജോർജ് ഇതുവരെ ഒരു മുന്നണിയിലും ഇടംപിടിച്ചിട്ടില്ല. പിസി ജോർജിനെ ഒപ്പം നിർത്താൻ ഇടത് മുന്നണിയോ വലത് മുന്നണിയോ പ്രത്യേകം താൽപര്യം കാണിച്ചിട്ടില്ല. അതിനിടെ ബിജെപിക്കൊപ്പം ചേർന്നെങ്കിലും കാര്യമായ നേട്ടമൊന്നം ഉണ്ടാക്കാൻ പിസി ജോർജിനോ പാർട്ടിക്കോ സാധ്യമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കടക്കും എന്നാണ് പിസി ജോർജ് അടുത്തിടെ പറഞ്ഞത്. യുഡിഎഫിലേക്ക് കടക്കാൻ കോൺഗ്രസ് നേതാക്കളുമായി പിസി ജോർജ് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കണം എന്നാണ് കോൺഗ്രസ് മുന്നോട്ട് വെച്ച നിർദേശമെന്ന് സൂചനയുണ്ട്.

എന്നാൽ അതിന് തയ്യാറല്ലെന്ന നിലപാടിലാണ് പിസി ജോർജ്. ജനപക്ഷം എന്ന പാർട്ടിയായി തന്നെ മുന്നണിയിൽ നിൽക്കാനാണ് പിസി ജോർജ്ജിന് താൽപര്യം. ഇടത് പക്ഷത്തേക്ക് ജനപക്ഷം പോകില്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെയുള്ള പിസിയുടെ നീക്കങ്ങൾ. പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ പിസി ജോർജ്ജ് സർക്കാരിനെതിരെയാണ് നിലപാട് എടുത്തത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് പിസി ജോർജ്ജ് പറഞ്ഞിരുന്നു. ജനംപക്ഷം തനിച്ചാകില്ല വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയെന്നും ജനപക്ഷത്തിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി വരുമെന്നും പിസി വ്യക്തമാക്കുകയുണ്ടായി.

രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി പക്ഷത്തിന് നൽകിയിരിക്കുകയാണ്. ജോസ് പക്ഷം യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട സാഹചര്യവും മുതലെടുക്കാനാണ് പിസി ഒരുങ്ങുന്നത്. പൂഞ്ഞാർ അടക്കമുള്ള പ്രദേശത്ത് പിസി ജോർജ്ജിന് വലിയ സ്വാധീനമുണ്ട്. ഒരു മുന്നണിയുടേയും ഭാഗമാകാതെ മത്സരിച്ചിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് പിസി ജോർജ് വിജയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP