Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'രാഷ്ട്രീയ നീക്കുപോക്കുകളിൽ ആർ.എസ്.എസുമായും ബിജെപിയുമായും സഹകരിച്ചിട്ടുണ്ട്; ഇനിയും സഹകരിക്കും..അതിൽ യാതൊരു സംശയവുമില്ല': കുഞ്ഞാലിക്കുട്ടിയുടെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറൽ; സമസ്ത ഗ്രൂപ്പിൽ കുഞ്ഞാപ്പ- കോലീബി സഖ്യം വീണ്ടും കേരളത്തിൽ എന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുന്നത് തന്റെ വ്യാജ ശബ്ദരേഖയെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറം എസ്‌പിക്ക് പരാതി

'രാഷ്ട്രീയ നീക്കുപോക്കുകളിൽ ആർ.എസ്.എസുമായും ബിജെപിയുമായും സഹകരിച്ചിട്ടുണ്ട്; ഇനിയും സഹകരിക്കും..അതിൽ യാതൊരു സംശയവുമില്ല': കുഞ്ഞാലിക്കുട്ടിയുടെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറൽ; സമസ്ത ഗ്രൂപ്പിൽ കുഞ്ഞാപ്പ- കോലീബി സഖ്യം വീണ്ടും കേരളത്തിൽ എന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുന്നത് തന്റെ വ്യാജ ശബ്ദരേഖയെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറം എസ്‌പിക്ക് പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കിൽ രാഷ്ട്രീയപരമായിട്ടുള്ള നീക്കുപോക്കുകൾ ഞങ്ങൾ നടത്തും, അതിൽ യാതൊരു സംശയവുമില്ല, കാരണം ഇപ്പോഴത്തെ സാഹചര്യംവെച്ച് രാഷ്ട്രീയപരമായിട്ടുള്ള നീക്കുപോക്കുകളിൽ ആർ.എസ്.എസുമായും ബിജെപിയുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും അതിൽ യാതൊരു സംശയവുമില്ല, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും ലോകസഭാ എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണിത്. സമസ്ത ഗ്രൂപ്പിൽ കുഞ്ഞാപ്പ. കോലീബി സഖ്യം വീണ്ടും കേരളത്തിൽ എന്ന തലക്കെട്ടിലാണ് ഈശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് തന്റെ ശബ്ദമല്ലെന്നും വ്യാജമാണെന്നും ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു.

തന്റെ ശബ്ദം അനുകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംപി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ഫേസ്‌ബുക്ക് അക്കൗണ്ടുകൾ എന്നിവയിലൂടെ കുഞ്ഞാലിക്കുട്ടി എംപിയുടെ എന്ന പേരിൽ വ്യാജ വോയ്‌സ് ക്ലിപ്പുകളാണ് പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചരണങ്ങളിലൂടെ തന്നേയും തന്റെ പാർട്ടിയേയും ഇകഴ്‌ത്തികാണിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ വേഗത്തിൽ ശക്തമായ നടപടി തന്നെ ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൽകരീം ഉറപ്പുനൽകി.

കേരളത്തിൽ എന്തും തന്നെ നടക്കും: കുഞ്ഞാലക്കുട്ടി

കേരളത്തിൽ എന്തും തന്നെ നടക്കുമെന്നാണ് സർക്കാർ തെളിയിച്ചുകൊണ്ടിരിക്കുന്നതെന്നും സർക്കാറിനെ കുരുക്കുന്ന സിസിടിവി ദൃശ്യങ്ങളും ഫയലുകളും ഉണ്ടായതുകൊണ്ടാണ് അവയെല്ലാം നശിപ്പിക്കപ്പെടുന്നതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഇത് വളരെ ഗൗരവം നിറഞ്ഞ സംഭവമാണ്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഫയലുകളുള്ള സെക്രട്ടറിയേറ്റിലെ ഓഫീസ് കത്തുന്നത് ഏറെ ദുരൂഹത നിറഞ്ഞതാണ്. ഫയലുകൾ നഷ്ടപ്പെട്ടാൽ നഷ്ടപ്പെട്ടത് തന്നെയാണ്. ഒരു നിലക്കും അത് പൊങ്ങാൻ പോണില്ല. ഇ ഫയലാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് സർക്കാർ ശ്രമം. അവിടെ മുഴുവൻ ഇ ഫയൽ അല്ല.

കേരളത്തിന്റെ ഐടി മന്ത്രിയായിരുന്ന എനിക്ക് കൃത്യമായി അറിയാൻ കഴിയും. നൂറുശതമാനം ഇ ഫയലായിട്ടില്ല. നിർണ്ണായകമായ ഫയലുകൾ കത്തിച്ചിട്ടുണ്ടെങ്കിൽ ആരെകൊണ്ടും പിടിക്കാനും കഴിയൂല. ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ സിസിടിവിക്ക് ഇടി മിന്നലേറ്റു എന്ന് പറഞ്ഞവരാണ്. അവർക്ക് ഒരു നിലക്കും പുറത്തുകാണിക്കാൻ പറ്റാത്ത സിസിടിവി ദൃശ്യങ്ങളുണ്ട്.

കൈയിൽപെട്ടുപോയാൽ അടഞ്ഞ് കുടുങ്ങുന്ന ഫയലുകളുമുണ്ട്. അത് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അതാണ് ഇതിന്റെ പിന്നിലുള്ളത്. യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് ഗവർണ്ണർക്ക് നിവേദനം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചുവരുത്തി എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിയുകയാണ് ഗവർണ്ണർ ചെയ്യേണ്ടത്. കേരളത്തിൽ എന്തും നടക്കും എന്നാണ് ഇത് തെളിയിക്കുന്നത്. ഇതിന്റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP