Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈഫ് മിഷൻ പദ്ധതിയിലൂടെ യുഡിഎഫ് കാലത്ത് നാലുലക്ഷത്തിൽ അധികം വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു; അന്ന് പാലുകാച്ചൽ നടത്തിയില്ല, കോടികൾ മുടക്കി പരസ്യവും ചെയ്തിട്ടില്ല; ലൈഫിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് എടുത്തോളൂ.. എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി, ഏറ്റുപിടിച്ചു യുഡിഎഫ് നേതാക്കളും; നാലു ലക്ഷം വീട് കൊടുത്തവരോടും ജാതി ചോദിച്ചിട്ടില്ല.. പിന്നെയെന്താ വ്യത്യാസമെന്ന് വിഷ്ണുനാഥ്; വടക്കാഞ്ചേരിയിലെ രണ്ടായിരം വീട് കേന്ദ്ര പദ്ധതിയെന്ന് തുറന്നടിച്ച് അനിൽ അക്കരെയും

ലൈഫ് മിഷൻ പദ്ധതിയിലൂടെ യുഡിഎഫ് കാലത്ത് നാലുലക്ഷത്തിൽ അധികം വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു; അന്ന് പാലുകാച്ചൽ നടത്തിയില്ല, കോടികൾ മുടക്കി പരസ്യവും ചെയ്തിട്ടില്ല; ലൈഫിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് എടുത്തോളൂ.. എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി, ഏറ്റുപിടിച്ചു യുഡിഎഫ് നേതാക്കളും; നാലു ലക്ഷം വീട് കൊടുത്തവരോടും ജാതി ചോദിച്ചിട്ടില്ല.. പിന്നെയെന്താ വ്യത്യാസമെന്ന് വിഷ്ണുനാഥ്; വടക്കാഞ്ചേരിയിലെ രണ്ടായിരം വീട് കേന്ദ്ര പദ്ധതിയെന്ന് തുറന്നടിച്ച് അനിൽ അക്കരെയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയത് പുത്തരിക്കണ്ടത്ത് വലിയ സമ്മേളനം വിളിച്ച് ആേഘാഷമാക്കുകയും പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയത് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നാട് സന്തോഷിക്കുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പ്രതിപക്ഷത്തിന്റെ പതിവാണെന്നും യുഡിഎഫ് നിർമ്മിച്ചുതുടങ്ങിയ വീടുകൾ ലൈഫിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് എടുത്തോളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പരാമർശനത്തിന് മുറുപടിയായി മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി ഇങ്ങനെ: ലൈഫ് മിഷൻ പദ്ധതിയിലൂടെ യുഡിഎഫ് കാലത്ത് നാലുലക്ഷത്തിൽഅധികം വീടുകൾ നിർമ്മിച്ചുനൽകിയിരുന്നു. അന്ന് പാലുകാച്ചൽ നടത്തിയില്ല, കോടികൾ മുടക്കി പരസ്യവും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു കൊണ്ട് അനിൽ അക്കരെയും പി സി വിഷ്ണനാഥും രംഗത്തെത്തി.

'പിണറായിയുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട, പിന്നെ നിങ്ങൾ നന്നായത് കഴിഞ്ഞതിന്റെ മുന്നത്തെ, മണ്ഡലകാലത്ത് കേരളം കണ്ടു. എന്റെ മണ്ഡലമായ വടക്കാഞ്ചേരിയിൽ ഇപ്പോൾ രണ്ടായിരത്തോളം വീടുകൾ കിട്ടിയിട്ടുണ്ട് അതിൽ ആയിരത്തി തൊള്ളായിരം വീട് കേന്ദ്രസർക്കാരിന്റെ ജാമ്യ സ്‌കീമിൽ പെട്ടതാണ്.അതുകൊണ്ട് നിങ്ങളുടെ ഒപ്പം തള്ളാൻ പ്രതിപക്ഷത്തെ കിട്ടില്ല..' അനിൽ അക്കരെ കുറിച്ചു. 'ഇതിന് മുമ്പ് നാലു ലക്ഷം വീട് കൊടുത്തവരോടും ജാതി ചോദിച്ചിട്ടില്ല, മതം ചോദിച്ചിട്ടില്ല, പൗരത്വം ചോദിച്ചിട്ടില്ല. പിന്നെയെന്താ വ്യത്യാസം? പ്രചാരണത്തിനുവേണ്ടി ഖജനാവിലെ കാശ് എടുത്ത് കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുത്തില്ല; മാമാങ്കം നടത്തിയില്ല..' പി.സി വിഷ്ണുനാഥ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം ലൈഫ് പദ്ധതിയിലെ ബാക്കി വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തവർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള പദ്ധതിയും ഉടൻ നടപ്പാക്കും. ഭവനരഹിതരായ പാവങ്ങൾ ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2018 ലെ പ്രളയബാധിതർക്കായി റോട്ടറി ഇന്റർനാഷണൽ എറണാകുളം നിർമ്മിച്ച് നൽകിയ 28 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിയിൽ രാഷ്ട്രീയം മാത്രം കാണുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി ജി സുധാകരൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിയിൽ നിര്മ്മിച്ച രണ്ടുലക്ഷം വീടുകളുടെ പ്രഖ്യാപനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. സർക്കാർ നടത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയാിയിരുന്നു. ലൈഫ് പദ്ധതിയിൽ വിവാദം കൊഴുക്കുമ്പോൾ പതിവ് ശൈലിവിട്ട് പ്രതിപക്ഷത്തെ വാക്കുകളിലൂടെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമർശനങ്ങൾ പരോക്ഷമായി ഉന്നയിക്കുന്ന ശൈലിവിട്ട് കടന്നാക്രമണമാണ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി നടത്തുന്നത്. സർക്കാരിനെതിരായ നിരന്തര വിമർശനങ്ങൾക്ക് അതിശക്തമായി മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി നൽകുകയാണ്. കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ഇടുങ്ങിയ മനസ്സും കൊണ്ടു പ്രതിപക്ഷത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയുന്നെന്നും അവർ നന്നാകുമെന്നു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

52,000 വീടുകൾ യുഡിഎഫ് സർക്കാർ തുടങ്ങിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം വീടുകൾ നൽകിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ഭവനപദ്ധതിയെ 'ലൈഫ്' എന്ന പേരിലാണു കേരള സർക്കാർ ജനങ്ങളോടു പറയുന്നതെന്നും കേന്ദ്രവിഹിതം എത്രയെന്നു കൂടി വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു. ഇതോടെ വിവാദത്തിന് പുതിയ തലമെത്തി. പിന്നാലെ മുഖ്യമന്ത്രിയുടെ മറുപടിയും. ഈ വർഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുണ്ട്. അതിൽ ഈ വിഷയം ആളി കത്തും. വോട്ട് നേടാൻ ഇടതു മുന്നണിയും വിമർശനത്തിന് പ്രതിപക്ഷവും ലൈഫിനെ ആയുധമാക്കും. അതുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ട് മറുപടിയുമായി എത്തുന്നത്.

നാടുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഈ സമീപനമാണു പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കു വേണ്ടിയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാൻ കഴിയുന്നില്ലെങ്കിൽ സാമൂഹിക പ്രവർത്തകർ എന്നു പറയുന്നതിൽ എന്താണർഥം. ഈ വേദിയിൽ പ്രതിപക്ഷ നേതാവും തലസ്ഥാനത്തെ എംപിയും ഉണ്ടാകേണ്ടതായിരുന്നു. ഈ പാവങ്ങളോടാണോ ഈ ബഹിഷ്‌കരണം വേണ്ടത്? ഞങ്ങൾ തുടങ്ങിയ ഭവന നിർമ്മാണം നിങ്ങൾ പൂർത്തിയാക്കുകയല്ലേ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിൽ അൽപം പ്രസക്തിയുണ്ട്. അതു ഞങ്ങൾ മറച്ചുവച്ചിട്ടില്ല.

ഞങ്ങൾ അധികാരമേൽക്കുമ്പോൾ 54,237 വീടുകൾ പൂർത്തിയാക്കാനുണ്ടായിരുന്നു. അതിൽ 52,050 വീട് ഞങ്ങൾ പൂർത്തിയാക്കി. അതിന്റെ ക്രെഡിറ്റ് മുഴുവൻ വേണമെങ്കിൽ പ്രതിപക്ഷം എടുത്തോളൂ. പക്ഷേ, ഗുണഭോക്താക്കൾ കൂടി മാനസികമായി യോജിക്കേണ്ടതുണ്ട്. ഈ നാടിനോടും നാടിന്റെ ഭാവിയോടുമാണു പ്രതിപക്ഷം ക്രൂരത കാണിക്കുന്നത്. ഇനിയും സമയം നഷ്ടപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചു നീങ്ങാൻ കഴിയണം. എൽഡിഎഫ് സർക്കാർ ചെയ്യുന്നതിൽ കുറവുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2,14,262 വീടുകളാണ് ലൈഫിൽ നിർമ്മിച്ചത്. ഇതിൽ 52,050 വീട് പാതിവഴിയിൽ നിലച്ചവ പൂർത്തീകരിച്ചതാണ്. 2001 മുതൽ നിർമ്മാണം പൂത്തിയാകാത്തവയാണിവ. ഇതിൽ പത്തുവർഷവും യുഡിഎഫിന്റെ കാലമാണ്. ആ വീടുകൾ ഇപ്പോൾ പൂർത്തീകരിച്ചതിന്റെ അവകാശം നിങ്ങൾ വേണമെങ്കിൽ എടുത്തോളൂ. എന്നാൽ, ഗുണഭോക്താക്കൾ അത് സമ്മതിക്കില്ല. ആ വീടുകൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാത്തതും ആവശ്യമായ പണം നൽകാത്തതും ഗുണഭോക്താക്കൾക്ക് ബോധ്യമുണ്ട്. ബാക്കി വീടുകൾ രണ്ടാം ഘട്ടത്തിലും മൂന്നാംഘട്ടത്തിലും പൂർത്തീകരിച്ചതാണ്. അതിന്റെ അവകാശം നിങ്ങൾ ഏറ്റെടുക്കില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര സഹായത്തെക്കുറിച്ചും പറയുന്നുണ്ട്. പിഎംഎവൈ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിൽ 72,000 രൂപയും നഗരങ്ങളിൽ 1,50,000 രൂപയുമാണ് നൽകുന്നത്. ബാക്കി 3,28,000 രൂപയും 2,50,000 രൂപയും സംസ്ഥാനമാണ് നൽകുന്നത്.

ലോക കേരളസഭയിൽ ആദ്യം കൂടെനിന്ന പ്രതിപക്ഷം പിന്നെ ബഹിഷ്‌കരിച്ചു. പ്രവാസികളോട് ആ ക്രൂരസമീപനം സ്വീകരിച്ചതെന്തിനായിരുന്നു. എൽഡിഎഫ് സർക്കാർ വല്ല നേട്ടവും ഉണ്ടാക്കുമോ എന്ന ഭയമായിരുന്നു അതിനുപിന്നിൽ. പ്രകൃതിദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ ജനങ്ങൾ ഒപ്പംനിന്നു. എന്നാൽ, പ്രതിപക്ഷം മാറിനിന്നു. ഈ നാടിനോട് കാട്ടിയ ഏറ്റവും വലിയ ക്രൂരതയാണത്. കേരള പുനർനിർമ്മാണത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ എസന്റ് 2020 എന്ന പേരിൽ നിക്ഷേപസംഗമം നടത്തിയത്. അതും പ്രതിപക്ഷനേതാവ് ബഹിഷ്‌കരിച്ചു.

രാജ്യത്തിന്റെ നിലനിൽപ്പിന് ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണം. ആ കാര്യത്തിൽ ഒന്നിച്ചുനിൽക്കാമെന്ന് പറഞ്ഞപ്പോൾ ഏയ് തങ്ങളില്ലെന്നുപറഞ്ഞ് അവർ വിട്ടുനിന്നു. നാടിന്റെ പൊതുവികാരത്തിന് എതിരാണ് ഈ സമീപനം. നന്നാകും എന്ന് തോന്നുന്നില്ല. ഒരുപാട് അഭ്യർത്ഥന പരസ്യമായി മുന്നോട്ടുവച്ചതാണ്. എങ്കിലും നന്നാകുമെങ്കിൽ ഇനിയും അഭ്യർത്ഥിക്കുന്നു. സമയം നഷ്ടമായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാം-മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന 2 ലക്ഷം വീടുകളിൽ 52,000 വീടുകളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിർമ്മാണം ആരംഭിച്ച് 90% പൂർത്തിയാക്കിയവയാണെന്ന് ചെന്നിത്തല പറയുന്നു. 55, 000 വീടുകൾ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 885 കോടി രൂപ ചെലവഴിച്ച് കേന്ദ്ര സർക്കാർ നിർമ്മിച്ചതാണ്. ഈ വീടുകളും സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു. സർക്കാർ അവകാശപ്പെടുന്ന ഒരു ലക്ഷത്തിൽ പരം വീടുകൾക്ക് ലൈഫ് പദ്ധതിയുമായി ഒരു ബന്ധവുമില്ല. 3 വർഷത്തിനിടെ 6521 കോടി രൂപ ലൈഫ് പദ്ധതിക്കു ചെലവാക്കിയെന്നാണു സർക്കാർ പറയുന്നത്. ഇതിൽ 20 ശതമാനം തദ്ദേശ സ്വയംഭരണ ഫണ്ട്, ഹഡ്‌കോ വായ്പ, കേന്ദ്ര ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉൾപ്പെടുന്നതാണെന്നാണ് ചെന്നിത്തലയുടെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP