Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാക്കളെ ചാക്കിലാക്കാൻ അരയും തലയും മുറുക്കി അമിത്ഷാ രംഗത്ത്; കേരളത്തിൽ ലക്ഷ്യമിട്ടവരിൽ എം എം ജേക്കബും; രാം മാധവ് നേരിട്ടു വീട്ടിലെത്തി ക്ഷണിച്ചെന്ന കേരളത്തിലെ തലമുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ കെപിസിസി യോഗത്തിൽ; നീക്കം ക്രൈസ്തവരെ ഒപ്പം നിർത്താൻ

കോൺഗ്രസ് നേതാക്കളെ ചാക്കിലാക്കാൻ അരയും തലയും മുറുക്കി അമിത്ഷാ രംഗത്ത്; കേരളത്തിൽ ലക്ഷ്യമിട്ടവരിൽ എം എം ജേക്കബും; രാം മാധവ് നേരിട്ടു വീട്ടിലെത്തി ക്ഷണിച്ചെന്ന കേരളത്തിലെ തലമുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ കെപിസിസി യോഗത്തിൽ; നീക്കം ക്രൈസ്തവരെ ഒപ്പം നിർത്താൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്തുവിലകൊടുത്തും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജിപ്പിക്കു സീറ്റ് നേടിക്കൊടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ നടത്തുന്ന കളികളെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിലും ആശങ്ക. ഇന്ന് തിരുവനന്തപുരത്തു നടന്ന കെപിസിസി യോഗം അമിഷ് ഷാ നടത്തുന്ന ചരടുവലികളെക്കുറിച്ച് നേതൃത്വത്തിനു മുന്നറിയിപ്പു നല്കുന്നതായിരുന്നു. ഗോവയിൽ പരീക്ഷിച്ചു വിജയിച്ചപോലെ ന്യൂനപക്ഷങ്ങളെ കൂടെ നിർത്തി പാർട്ടിയെ ശക്തിപ്പെടുത്താനാണ് ബിജെപി ദേശീയ നേതൃത്വം ചരടുവലികൾ നടത്തുന്നത്.

തിരുവനന്തപുരം എംപിയും മുൻ യുഎൻ അണ്ടർ ജനറൽ സെക്രട്ടറിയുമായ ശശി തരൂരിനെ അടക്കം കോൺഗ്രസിൽനിന്നു പുറത്തു ചാടിക്കാൻ ബിജെപി നേതൃത്വം കരുക്കൾ നീക്കുന്നതായി നേരത്തേ വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ തന്നെയും ബിജെപിയിൽ എത്തിക്കാൻ നീക്കം നടന്നതായി തലമുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബ് ഇന്നത്തെ കെപിസിസി യോഗത്തിൽ അറിയിച്ചു. രണ്ടുവട്ടം മേഘാലയയുടെ ഗവർണറും കുറച്ചുകാലം അരുണാചൽപ്രദേശിന്റെ ഗവർണറുമായ ജേക്കബിന് മികച്ച നേതാവെന്ന പ്രതിച്ഛായയുണ്ട്. ഇതിനു പുറമേ ക്രിസ്ത്യൻ സമുദാദയത്തിൽ അദ്ദേഹത്തിനു വലിയ സ്വാധീനവും ഉണ്ട്.

ന്യൂനപക്ഷങ്ങൾ കൂടെ നിർത്തി ഭരണം പിടിച്ചെടുക്കുന്ന തന്ത്രം മുമ്പു ഗോവയിലും ജമ്മു കാഷ്മീരിലും അമിത്ഷാ പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതാണ്. കേരളത്തിലെ ന്യൂനപക്ഷമായ ക്രൈസ്തവരെയാണ് അമിത്ഷാ ലക്ഷ്യമിടുന്നത്. ക്രൈസ്തവ സഭകളിൽ സ്വാധീനമുള്ള നേതാക്കളെ ബിജെപിയിലേക്ക് ആകർഷിച്ചുവരുത്താനുള്ള നീക്കങ്ങൾ നടത്താനാണ് സംസ്ഥാന-ദേശീയ നേതൃത്വത്തിന് അമിത്ഷാ നിർദ്ദേശം നല്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എം.എം. ജേക്കബിനെ ചാക്കിലാക്കാനുള്ള നീക്കങ്ങളും നടന്നത്.

ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ രാം മാധവ് ആണ് തന്നെ സമീപിച്ചതെന്നും ജേക്കബ് കെപിസിസി യോഗത്തിൽ വെളിപ്പെടുത്തുകയുണ്ടായി. രാം മാധവ് തന്നെ വീട്ടിലെത്തി ക്ഷണിക്കുകയായിരുന്നുവെന്നും അദ്ദേഹം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. എം.എം. ജേക്കബിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവ നേതാക്കളാരും സ്ഥാനമാനങ്ങളിൽ ആകൃഷ്ടരായി മറുകണ്ടം ചാടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന നിർദ്ദേശം യോഗത്തിൽ ഉണ്ടായിട്ടുണ്ട്.

കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ മുസ്ലംസമുദായത്തെയും കൂടെ നിർത്താൻ അമിത്ഷാ കരുക്കൾ നീക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ലെന്നാണ് റിപ്പോർട്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടായിരിക്കും ഇനിയങ്ങോട്ട് അമിത്ഷായുടെ കളികൾ. ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവരെ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിൽ ഈ ഫോർമുല വിജയം കാണുമെന്നാണ് കണക്കുകൂട്ടൽ. യുവമോർച്ചയുടെ പുതിയ ദേശീയ കമ്മിറ്റിയിലടക്കം ക്രിസ്ത്യൻ പ്രാതിനിധ്യം ഏറെ ശ്രദ്ധയാകർശിച്ചിരുന്നു.

ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കൂടുതൽ പേർ ഈയിടെ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവരെയെല്ലാം നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ട്. ജിജി ജോസഫ്, അജി തോമസ്, സിബി സാം,രഞ്ജിത്ത് എബ്രഹാം, കെ.പി ജോർജ്, അഡ്വ. നോബിൾമാത്യു, റീബ വർക്കി എന്നീ പേരുകളാണ് നേതൃസ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതെന്നു റിപ്പോർട്ടുണ്ട്. സമുദായത്തിൽ സ്വാധീനമുള്ള നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നത്.

ബിജെപി, യുവമോർച്ച, ന്യൂനപക്ഷ മോർച്ച, മഹിളാ മോർച്ച എന്നീ ഘടകങ്ങളിൽ ക്രിസ്ത്യൻ നേതാക്കളെ അവരോധിക്കാനാണ് പദ്ധതി. ഗോവയിൽ ഇത്തരം തന്ത്രം പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ഗോവയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളെല്ലാം തന്നെ ക്രിസ്തീയ സമുദായത്തിൽ നിന്നുള്ളവരാണ്. നിയമസഭയിലെ 13 എംഎൽഎമാരിൽ ഏഴ് പേരും ക്രൈസ്തവരാണ്. ക്രിസ്ത്യൻ വിശ്വാസികൾ ഏറെയുള്ള മണിപ്പൂരിലും അധികാരത്തിലേറാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. ജമ്മുവിൽ മുസ്ലിംങ്ങളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരികയുണ്ടായി. അമിത്ഷായുടെ അടുത്ത ലക്ഷ്യം കേരളമാണ്.

ഭാരതത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ സഭകളുടെയൊക്കെ ആസ്ഥാനവും കേരളമാണ്. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് പറയത്തക്ക നേതാക്കൾ ഒന്നും തന്നെ ബിജെപി നേതൃനിരയിൽ ഇല്ലതാനും. കേരളത്തിൽ ആകെയുള്ളൊരു നേതാവ് ജോർജ് കുര്യൻ മാത്രമാണ്. കത്തോലിക്കക്കാരനായ അൽഫോൻസ് കണ്ണന്താനം ആകട്ടെ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP