Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകായുക്ത നിയമഭേദഗതി ബില്ലിൽ പിണറായിയുടെ വൺമാൻ ഷോ അംഗീകരിക്കില്ല; മന്ത്രിസഭായോഗത്തിൽ എതിർപ്പുയർത്തി സിപിഐ മന്ത്രിമാർ; രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് കെ രാജനും പി പ്രസാദും; പിന്നീട് ചർച്ചയാകാമെന്ന് മുഖ്യമന്ത്രിയും

ലോകായുക്ത നിയമഭേദഗതി ബില്ലിൽ പിണറായിയുടെ വൺമാൻ ഷോ അംഗീകരിക്കില്ല; മന്ത്രിസഭായോഗത്തിൽ എതിർപ്പുയർത്തി സിപിഐ മന്ത്രിമാർ; രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് കെ രാജനും പി പ്രസാദും; പിന്നീട് ചർച്ചയാകാമെന്ന് മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിനെച്ചൊല്ലി മന്ത്രിസഭയിൽ ഭിന്നത. വിഷയത്തിൽ പിണറായിയുടെ വൺമാൻ ഷോ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഐ. മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് എതിർപ്പ് അറിയിച്ചത്. ബിൽ ഈ രൂപത്തിൽ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രിമാർ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാൻ പാടുള്ളൂ എന്നും സിപിഐ മന്ത്രിമാർ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ബില്ലിൽ മാറ്റം വരുത്തിക്കഴിഞ്ഞാൽ നിയമപ്രശ്നമുണ്ടാകുമെന്നും, ബില്ലിന്മേൽ പിന്നീട് ചർച്ച നടത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ലോകായുക്ത വിധിയിൽ പുനഃപരിശോധനാ അധികാരം മുഖ്യമന്ത്രിക്ക് നൽകുന്ന വ്യവസ്ഥയെയാണ് സിപിഐ എതിർക്കുന്നത്. ഇതിന് പകരം വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.

ഗവർണർ ഒപ്പിടാതിരുന്നതിനെത്തുടർന്ന് റദ്ദായിപ്പോയ ലോകായുക്ത ഭേദഗതി അടക്കമുള്ള ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കുന്നതിനായി ഈ മാസം 22 മുതൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് ലോകായുക്ത ഭേദഗതി ബിൽ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നത്. ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത് . ഈ വകുപ്പ് പ്രകാരം അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്.

ആർക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി. ലോകായുക്ത വിധിയെത്തുടർന്നാണ് മുന്മന്ത്രി കെ ടി ജലീലിന് രാജിവെക്കേണ്ടി വന്നത്.

ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നായിരുന്നു കാനത്തിന്റെ അഭിപ്രായം. നിയമസഭ ചേരുന്നതിനുമുമ്പ് ഇക്കാര്യം ചർച്ച ചെയ്ത് ധാരണയിലെത്താനാണ് നീക്കം. ഇതിനിടെയാണ് ഓർഡിനൻസിൽ ഭേദഗതി നിർദേശിക്കാനാണ് സിപിഐ നിലവിൽ ആലോചിക്കുന്നത്. പൊതുപ്രവർത്തകർ അഴിമതി ചെയ്തതായി തെളിഞ്ഞാൽ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതാണ് സർക്കാർ ഓർഡിനൻസ്.

എന്നാൽ പൊതുപ്രവർത്തകരുടെ നിയമനാധികാരി ലോകായുക്ത വിധിക്കെതിരെയുള്ള അപ്പീൽ കേൾക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതിയെ ഇതിനായി നിയോഗിക്കാനാണ് സിപിഐ നിർദ്ദേശം. ചുരുക്കത്തിൽ സിപിഐ മുന്നോട്ടു വച്ച ഭേദഗതിയും ലോകായുക്തയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നാൽ സിപിഐ നിർദ്ദേശം സിപിഎം അംഗീകരിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഉള്ളടക്കം പഠിക്കാതെ സർക്കാർ കൊണ്ടുവരുന്ന ബില്ലുകളിലൊന്നും ഒപ്പിടാനാവില്ലെന്ന് വ്യക്തമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂഴിക്കടകൻ പയറ്റുമെന്നുറപ്പായതോടെ, അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരം സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഉടൻ നിയമമാകുമെന്ന് ഉറപ്പില്ല. ഓർഡിനൻസുകൾ ബില്ലാക്കാൻ ഓഗസ്റ്റ് 22മുതൽ സെപ്റ്റംബർ 2വരെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്. നിയമസഭ ബില്ലുകൾ പാസാക്കി ഗവർണർക്ക് അയച്ചാലും ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒപ്പിടാനിടയില്ല. ഗവർണർക്ക് അതിനുള്ള നിയമപരവും ഭരണഘടനാപരവുമായ ബാദ്ധ്യതയില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.

മതിയായ കാരണങ്ങളുണ്ടെങ്കിൽ ബിൽ തിരിച്ചയ്ക്കാനുള്ള അധികാരം ഭരണഘടനയുടെ ഇരുനൂറാം അനുച്ഛേദം അനുസരിച്ച് ഗവർണർക്കുണ്ട്. സർക്കാരിന്റെ നിയമ നിർദ്ദേശങ്ങൾ ഗവർണർക്ക് അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ, പുനഃപരിശോധിക്കാൻ തിരിച്ച് അയയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാം. മുൻപ് ഗവർണറായിരുന്ന ജസ്റ്റിസ് പി.സദാശിവം അടക്കം ഈ അധികാരം ഉപയോഗിച്ചിട്ടുമുണ്ട്. ഗവർണർ ബിൽ തിരിച്ചയച്ചാൽ ആറുമാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവർണർക്ക് അയയ്ക്കാം.

സാധാരണ ഗതിയിൽ ഗവർണർ ബിൽ അംഗീകരിക്കാറാണ് പതിവ്. എന്നാൽ തീരുമാനമെടുക്കാതെ ആറുമാസത്തിലേറെ പിടിച്ചുവച്ചാൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ഭരണഘടന മൗനം പാലിക്കുന്നതായി നിയമവിദഗ്ദ്ധർ പറയുന്നു. ലോകായുക്തയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസുണ്ട്. ഈ കേസിൽ വിധി എന്താകുമെന്നതാണ് നിർണ്ണായകം. വിധി മുഖ്യമന്ത്രിക്ക് എതിരായാൽ രാജിവയ്‌ക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ലോകായുക്തയിൽ ഓർഡിനൻസ് കൊണ്ടു വന്നത്. അത് ഒരിക്കൽ ഗവർണ്ണർ അംഗീകരിച്ചതാണ്. എന്നാൽ പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് ബിൽ കൊണ്ടു വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP