Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് വീരേന്ദ്രകുമാറിന്റെ പാർട്ടി; യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച എൽജെഡിക്ക് അഞ്ചു പോലും നൽകാൻ മടിച്ച് സിപിഎം; ജോസ് കെ മാണിക്കായി സിറ്റിങ് സീറ്റുകൾ വരെ കൊടുക്കുമ്പോഴും ശ്രേയംസ് കുമാറിനോട് കരുണ കാട്ടാതെ പിണറായി

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് വീരേന്ദ്രകുമാറിന്റെ പാർട്ടി; യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച എൽജെഡിക്ക് അഞ്ചു പോലും നൽകാൻ മടിച്ച് സിപിഎം; ജോസ് കെ മാണിക്കായി സിറ്റിങ് സീറ്റുകൾ വരെ കൊടുക്കുമ്പോഴും ശ്രേയംസ് കുമാറിനോട് കരുണ കാട്ടാതെ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് വീരേന്ദ്രകുമാറിന്റെ പാർട്ടിയെന്ന് സൂചന നൽകി ഇടതു പക്ഷത്തെ സീറ്റ് വിഭജനം. യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച എൽജെഡിക്ക് അഞ്ചു പോലും നൽകാൻ മടിച്ച് സിപിഎം ഒളിച്ചു കളിക്കുകയാണ്. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് സിറ്റിങ് സീറ്റുകൾ വരെ കൊടുക്കുമ്പോഴും എൽജെഡി അധ്യക്ഷൻ ശ്രേയംസ് കുമാറിനോട് കരുണ കാട്ടാതെ നീങ്ങുകയാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ മൗനത്തിലാണ്.

കേരള കോൺഗ്രസ് എം വരികയും എൽജെഡി തിരിച്ചെത്തുകയും ചെയ്തപ്പോൾ ഇടതു സീറ്റ് വിഭജനം പ്രതിസന്ധിയിലായി. കേരള കോൺഗ്രസ് എമ്മിന്റെ സാധ്യതാ പട്ടികയിലുള്ള റാന്നിയും ചാലക്കുടിയും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളാണ്. പിറവവും പെരുമ്പാവൂരും സിപിഎം മത്സരിച്ചു വരുന്ന സീറ്റുകളും. മലയോര മേഖലയിൽ കേരള കോൺഗ്രസ് ആഗ്രഹിക്കുന്ന പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി എന്നീ 3 സീറ്റുകളും സിപിഎം 2016 ൽ മത്സരിച്ചതാണ്. അതിൽ പേരാമ്പ്ര സിറ്റിങ് സീറ്റും. എന്നാൽ കേരളാ കോൺഗ്രസിന് ഇതെല്ലാം നൽകാൻ സിപിഎം തയ്യാറാണ്. പക്ഷേ എൽജെഡിക്കായി വലിയ വിട്ടുവീഴ്ചയ്ക്ക് തല്ലാറല്ല.

എൽജെഡിയുടെ പരമ്പരാഗത സീറ്റുകളായ കൽപറ്റയും കൂത്തുപറമ്പും നിലവിൽ സിപിഎം സിറ്റിങ് സീറ്റുകളാണ്. കൂത്തുപറമ്പ് മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലവും. യുഡിഎഫിലായിരിക്കെ അവർ മത്സരിച്ച അമ്പലപ്പുഴ നിലവിൽ മന്ത്രി ജി.സുധാകരന്റെ മണ്ഡലമാണ്. ജനതാദൾ (എസ്)എൽജെഡി ലയന സാധ്യത മങ്ങിയതോടെ 2016 ൽ മത്സരിച്ച 7 സീറ്റും ചോദിക്കാനുള്ള ഒരുക്കത്തിലാണ് എൽജെഡി. എന്നാൽ നാലു സീറ്റേ കൊടുക്കാനാകൂവെന്നാണ് സിപിഎം നിലപാട്. ഇതിൽ വടകരയിൽ ദള്ളിന്റെ സികെ നാണുവാണ് എംഎൽഎ. ഈ സീറ്റും എൽജെഡിക്ക് ലയനം സാധ്യമായാൽ മാത്രമേ ലഭിക്കൂ.

കൂത്തുപറമ്പിൽ എൽജെഡിക്ക് വഴിമാറാൻ സിപിഎം തയ്യാറാണ്. എന്നാൽ മറ്റ് സീറ്റുകളിൽ ഒന്നും വീട്ടുവീഴ്ച ഉണ്ടാകില്ല. കേരളാ കോൺഗ്രസിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. സിറ്റിങ് സീറ്റുകൾ തന്നെ വിട്ടുകൊടുത്തു കേരളാ കോൺഗ്രസിന് അപ്പുറമുള്ള ഘടകകക്ഷികളെ തൃപ്തിപ്പെടുത്താൻ സിപിഎം തയാറാകില്ലന്നാണ് സൂചന. സിപിഎം മാതൃക കാട്ടിയാൽ മാത്രമേ, പാലാ കേരള കോൺഗ്രസിനു വിട്ടുകൊടുക്കാൻ എൻസിപിയുടെ സിറ്റിങ് എംഎൽഎ മാണി സി. കാപ്പനോട് മുന്നണിക്ക് ആവശ്യപ്പെടാനും കഴിയൂ. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസിന് വേണ്ടി സിപിഎം വിട്ടുവീഴ്ച.

സീറ്റ് വിഭജന ചർച്ചകൾക്കു പ്രാരംഭം കുറിച്ച് എൽഡിഎഫ് യോഗം ചേരണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും തീരുമാനമായിട്ടില്ല. എൽഡിഎഫിന്റെ ജാഥ സംബന്ധിച്ച തീരുമാനവും അടുത്ത മുന്നണി നേതൃയോഗത്തിൽ ഉണ്ടായേക്കും. ഉടൻ സീറ്റ് വിഭജനത്തിൽ തീരുമാനം വേണമെന്നാണ് എൽജെഡി അടക്കമുള്ള കക്ഷികളുടെ ആവശ്യം. എൻസിപിക്കും ഇതേ നിലപാടാണുള്ളത്. എന്നാൽ എല്ലാം വൈകിപ്പിക്കുകയാണ് സിപിഎം. പാലായിലും മറ്റുമുള്ള അനിശ്ചിതത്വങ്ങളാണ് ഇതിന് കാരണം.

'ജയിച്ച പാർട്ടി തോറ്റ പാർട്ടിക്കു സീറ്റ് വിട്ടുകൊടുക്കേണ്ട കാര്യമുണ്ടോ?' പാലാ സീറ്റ് വിഷയത്തിലെ ഈ ചോദ്യം വടകരയിൽ ഉയരില്ലെന്നാണ് ഇടതു പക്ഷത്തിന്റെ പ്രതീക്ഷ. വടകര എൽജെഡിക്ക് കൊടുക്കണമെന്നാണ് സിപിഎമ്മിന് താൽപ്പര്യം. എന്നാൽ ജനതാദൾ എസിന്റെ സിറ്റിങ് സീറ്റാണ് ഇത്. ഈ വിവാദം മറികടക്കാനാണ് രണ്ട് ദള്ളുകളോടും ലയിക്കാൻ സിപിഎം നിർദ്ദേശിച്ചത്. ഇത് നടക്കാനുള്ള സാധ്യത കുറവാണ്. മന്ത്രി കൃഷ്ണൻ കുട്ടിയെ ഈ ദൗത്യം മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിച്ചുവെങ്കിലും ഒന്നും എവിടേയും എത്തിയില്ല.

ദള്ളുകളുടെ ലയനത്തിന് കൃഷ്ണൻകുട്ടി അനുകൂലമാണ്. സികെ നാണുവും പാതി സമ്മതത്തിൽ എത്തി കഴിഞ്ഞു. എന്നാൽ ദേവഗൗഡയുടെ മകൻ കുമാരസ്വാമി ബിജെപിയുമായി അടുക്കുമോ എന്ന ആശങ്ക എൽജെഡിക്കുണ്ട്. ഇതിനൊപ്പം മാത്യു ടി തോമസ് പക്ഷം ശ്രേയംസ് കുമാർ വിഭാഗത്തെ ഉൾക്കൊള്ളുന്നില്ല. ജനതാദൾ എസിന് മൂന്ന് എംഎൽമാരുണ്ട്. എൽഡെഡിക്ക് ആരുമില്ല. അതിനാൽ ഏകപക്ഷീയമായ ലയനം പറ്റില്ല. ശ്രേയംസ് കുമാറിന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും അവർ പറയുന്നു. നീലലോഹിത ദാസൻ നടാർ അടക്കമുള്ളവർ ഈ പക്ഷത്താണ്. അതായത് മലബാറിൽ നിന്നുള്ള സോഷ്യലിസ്റ്റ് നേതാക്കൾക്ക് മാത്രമേ എങ്ങനേയും ലയനം വേണമെന്ന നിലപാടുള്ളൂ.

അങ്ങനെ വന്നാൽ ലയനം നടക്കില്ല. എങ്കിൽ വടകരയിൽ പ്രശ്നമുണ്ടാകും. അങ്ങനെ വരുമ്പോൾ എൻസിപി നേതാക്കൾ ഉന്നയിക്കുന്ന അതേ ചോദ്യമാണ് മലബാറിൽ ജനതാദൾ (എസ്) ചോദിക്കുന്നത്. ഇവിടെ വടകര സീറ്റാണ് തർക്കവിഷയം. രണ്ടുവട്ടം എൽജെഡിയോട് ഏറ്റുമുട്ടി ജനതാദൾ (എസ്) ജയിച്ച മണ്ഡലം ഇക്കുറി എൽജെഡിക്കു നൽകാനുള്ള നീക്കത്തോടാണ് എതിർപ്പ്. രണ്ടു ദളും ലയിച്ച് ഒന്നായാലും പാർട്ടിക്കുള്ളിൽ സീറ്റിന്റെ പേരിൽ പോര് തുടരും. സികെ നാണു വീണ്ടും മത്സരിക്കാനാണ് സാധ്യത.

1957 ലെ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വടകര. മണ്ഡലം എൽജെഡിക്ക് അവകാശപ്പെട്ടതാണെന്നു ജില്ലാ നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. എൽഡിഎഫ് ജില്ലാ നേതൃത്വത്തിനും ഒപ്പമുണ്ടായിരുന്ന ജെഡിഎസിനേക്കാൾ പ്രിയം തിരിച്ചെത്തിയ എൽജെഡിയോടാണ് എന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തെളിയിച്ചതുമാണ്. ഇത് ജനതാദള്ളിനേയും ചൊടിപ്പിക്കുന്നു.

2009 ലെ പിളർപ്പിനുശേഷം നടന്ന 2 തിരഞ്ഞെടുപ്പുകളിലും ജനതാദളിലെ 2 വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടിയ ഏക മണ്ഡലമാണ് വടകര. രണ്ടു വട്ടവും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജനതാദൾ (എസ്)ലെ സി.കെ. നാണുവിനായിരുന്നു വിജയം. '

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP