Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടാകുന്നുണ്ട്; ഇത് തടയണമെന്ന് വി എസ് പോലും മുമ്പ് പറഞ്ഞതാണ്; തോമസ് ഐസക് ആരോപണം തള്ളുന്നത് ഭയം മൂലമോ കുറ്റവാളികളെ രക്ഷിക്കാനോ; ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ലൗ ജിഹാദ് വളരുന്നുവെന്ന സീറോ മലബാർ സഭ ആരോപണം ശരിവച്ച് കുമ്മനം രാജശേഖരൻ; ഇതിനുള്ള കാരണം കോൺഗ്രസ്-സിപിഎം- 'ജിഹാദി' കൂട്ടുകെട്ടെന്നും ബിജെപി നേതാവ്

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടാകുന്നുണ്ട്; ഇത് തടയണമെന്ന് വി എസ് പോലും മുമ്പ് പറഞ്ഞതാണ്; തോമസ് ഐസക് ആരോപണം തള്ളുന്നത് ഭയം മൂലമോ കുറ്റവാളികളെ രക്ഷിക്കാനോ; ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ലൗ ജിഹാദ് വളരുന്നുവെന്ന സീറോ മലബാർ സഭ ആരോപണം ശരിവച്ച് കുമ്മനം രാജശേഖരൻ; ഇതിനുള്ള കാരണം കോൺഗ്രസ്-സിപിഎം- 'ജിഹാദി' കൂട്ടുകെട്ടെന്നും ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ തോതിൽ ലൗ ജിഹാദ് വളരുന്നു എന്ന ആരോപണവുമായി സീറോ മലബാർ സഭാ സിനഡ് ഇന്നലെ രംഗത്തെത്തിയിരുന്നു. വ്യാപകമായ തോതിൽ ലൗ ജിഹാദ് നടക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷങ്ങളെയും സമാധാനത്തെയും ബാധിക്കുന്നതായാണ് ആരോപണം. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ലൗ ജിഹാദ് വളരുന്നതായാണ് സീറോ മലബാർ സഭാ സിനഡ് ആരോപിച്ചത്. ഈ ആരോപണം ശരിവയ്ക്കുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും അതിനുള്ള കാരണം കോൺഗ്രസ്, സിപിഎം, 'ജിഹാദി' കൂട്ടുകെട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടാകുന്നുണ്ട്. ലൗ ജിഹാദിനെതിരെ വ്യാപകമായി ഉണ്ടായികൊണ്ടിരിക്കുന്ന പരാതികളിന്മേൽ കർശനമായ നടപടി സ്വീകരിക്കണമെന്ന സഭയുടെ ആവശ്യത്തെയും കുമ്മനം പിന്തുണച്ചു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പൊലീസ് സ്റ്റേഷനുകളിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതികൾ നൽകിയിട്ടുണ്ട്. കേരളത്തിൽ ലൗ ജിഹാദ് ശക്തിപ്പെട്ടുവെന്നും അത് തടയണമെന്നും വി എസ് അച്യുതാനന്ദൻ പോലും മുൻപ് പറഞ്ഞിട്ടുള്ളതാണ്. ധനമന്ത്രി തോമസ് ഐസക് ഈ ആരോപണം തള്ളുന്നത് ഭയം കൊണ്ടാണ്. അല്ലെങ്കിൽ കുറ്റവാളികളെ രക്ഷിക്കാൻ. സഭയുടെ ഇക്കാര്യത്തിലുള്ള ഭയങ്ങളും ആശങ്കകളും സർക്കാർ അവഗണിക്കുകയാണ്. ജിഹാദി തീവ്രവാദ പ്രസ്ഥാനങ്ങളോട് സർക്കാർ സ്വീകരിച്ചിട്ടുള്ള മൃദുസമീപനമാണ് ഇതിനുള്ള കാരണം. കുമ്മനം പറയുന്നു.

മതസൗഹാർദവും സാഹോദര്യവും ലൗ ജിഹാദ് തകർക്കുമെന്നുള്ള സഭയുടെ ആശങ്കയിൽ യാഥാർഥ്യമുണ്ട്. സ്വന്തം ആരാധനാലയങ്ങൾ തകർക്കപ്പെടുകയും പുരോഹിതന്മാർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയെത്തിയ ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ മതങ്ങൾക്ക് സാമൂഹികനീതി നിഷേധിക്കുന്ന സമീപനമാണ് കോൺഗ്രസ്, സിപിഎം, ജിഹാദി സംഘടനകൾക്ക്. കേരളത്തിന്റെ നിലവിലെ ക്രമസമാധാന നിലയുടെ യഥാർത്ഥ ചിത്രമാണ് സഭാ സിനഡിന്റെ പ്രമേയത്തിലൂടെ പുറത്തുവന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

സീറോ-മലബാർ സഭ സിനഡിന്റെ വിലയിരുത്തൽ ഇങ്ങനെ:

ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തി. ഏതാനു ദിവസങ്ങൾക്ക് മുമ്പ് തൃശ്ശൂരിൽ പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് സിനഡ് ഈ വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രണയകുരുക്കിൽപ്പെട്ട് ഒരു പെൺകുട്ടിക്ക് ജീവൻ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തിൽ ലൗ ജിഹാദ് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി.

സംസ്ഥാനത്ത് ലൗ ജിഹാദ് ശക്തമാണെന്ന ആക്ഷേപം പലകോണുകളിൽ നിന്ന് ഉയർന്നിരുന്നു. ബിജെപി അടക്കമുള്ള സംഘടനകളും ഈ ആരോപണം ശക്തമായി ഉന്നയിക്കാറുണ്ടായിരുന്നു. ഈ ആരോപണമാണ് വീണ്ടും സഭാ നേതൃത്വവും ഉയർത്തുന്നത്. മുമ്പ് ആരോപണങ്ങളിൽ മാത്രം നിന്നിരുന്ന കാര്യമാണ് ഇപ്പോൾ കേരളത്തിൽ പ്രബലമായ സമുദായം സ്ഥിരീകരിക്കുന്നത്. കേരളത്തിൽനിന്ന് ഐ.എസിൽ ചേർന്നതായി പൊലീസ് കണ്ടെത്തിയിട്ടുള്ളത് 21 പേരെയാണ്. ഇതിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും സിനഡ് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത നിരവധി പെൺകുട്ടികൾ ലൗ ജിഹാദിലൂടെ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും സിനഡ് വിലയിരുത്തി.

ലൗ ജിഹാദ് എന്നത് സാങ്കൽപികമല്ല എന്നതിന് ഈ കണക്കുകൾ തന്നെ സാക്ഷ്യം നൽകുന്നുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട കേസുകൾ പൊലീസ് ഗൗരവത്തോട കാണുന്നില്ലെന്ന കുറ്റപ്പെടുത്തലും സിനഡ് നടത്തി. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങൾ ഉപയോഗിച്ച് മതപരിവർത്തനത്തിനു നിർബന്ധിക്കുകയും ചെയ്യുന്നതായ പരാതികൾ കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടെന്ന് സിനഡ് ചൂണ്ടിക്കാട്ടി. ഈ പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഃഖകരമാണ്.

മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി.

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും എന്നാൽ പരിവർത്തനം നടക്കുന്നത് ഇസ്ലാമിലേക്കല്ല, മറിച്ച് ഭീകരവാദത്തിലേക്കാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ജോർജ് കുര്യൻ നേരത്തെ ആരോപിച്ചിരുന്നു. ക്രിസ്ത്യൻ സ്ത്രീകളെ ഇസ്ലാമിക ഭീകരവാദത്തിലേക്ക് സംഘടിതമായി പരിവർത്തനം നടത്തുന്ന പ്രവണത കേരളത്തിലുണ്ടെന്നാണ് ജോർജ് കുര്യൻ ആരോപിച്ചത്. പല സന്ദർഭങ്ങളിലും പരിവർത്തനം ചെയ്യപ്പെട്ട സ്ത്രീകൾ ഭീകരവാദത്തിന്റെ വാഹകരായി ഉപയോഗിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹിന്ദു പെൺകുട്ടികളെ പറഞ്ഞ് മനസ് മാറ്റിയാണ് മുസ്ലിം പുരുഷന്മാർ വിവാഹം ചെയ്യുന്നത് എന്നാരോപിച്ച്, നേരത്തേ സംസ്ഥാനത്തെ പല ഹിന്ദു സംഘടനകളും പരാതി നൽകിയിരുന്നു. ഇത്തരത്തിൽ നിരവധി വിവാഹങ്ങൾ ദമ്പതികളുടെ മാതാപിതാക്കൾ നിയമപാലകരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് എൻഐഎ ഏതാനും അന്വേഷണം നടത്തിയിരുന്നു. എന്നാൽ നിർബന്ധിത മതംമാറ്റത്തിന്റെയോ വിവാഹത്തിന്റെയോ തെളിവുകൾ കണ്ടെത്തുന്നതിൽ എൻഐഎ പരാജയപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ മുമ്പിലും ലൗ ജിഹാദ് കേസുകൾ വന്നിരുന്നെങ്കിലും അതൊന്നു തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP