Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശി തരൂരിന്റെ മാസ്സ് മറുപടിയിൽ ഉത്തരമില്ലാതെ മുല്ലപ്പള്ളി രാമചന്ദ്രൻ; കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തരൂരിന് തന്നെയെന്ന് ബോധ്യമായപ്പോൾ എത്രയും വേഗം വിവാദം അവസാനിപ്പിച്ചു തടിതപ്പി കെപിസിസി അധ്യക്ഷൻ; വിഷയത്തിൽ കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് നിർദ്ദേശം; 'മോദി സ്തുതി'യിൽ കുടുക്കാൻ ഇറങ്ങിയവർ സ്വയം കുരുക്കിലായപ്പോൾ കേരളത്തിലെ പാർട്ടിക്കുള്ളിൽ കൂടുതൽ കരുത്തനായി ശശി തരൂർ; തരൂർ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് പിന്തുണച്ച് മുസ്ലിംലീഗും

ശശി തരൂരിന്റെ മാസ്സ് മറുപടിയിൽ ഉത്തരമില്ലാതെ മുല്ലപ്പള്ളി രാമചന്ദ്രൻ; കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തരൂരിന് തന്നെയെന്ന് ബോധ്യമായപ്പോൾ എത്രയും വേഗം വിവാദം അവസാനിപ്പിച്ചു തടിതപ്പി കെപിസിസി അധ്യക്ഷൻ; വിഷയത്തിൽ കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് നിർദ്ദേശം; 'മോദി സ്തുതി'യിൽ കുടുക്കാൻ ഇറങ്ങിയവർ സ്വയം കുരുക്കിലായപ്പോൾ കേരളത്തിലെ പാർട്ടിക്കുള്ളിൽ കൂടുതൽ കരുത്തനായി ശശി തരൂർ; തരൂർ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് പിന്തുണച്ച് മുസ്ലിംലീഗും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്നെ മോദി അനുകൂലിയാക്കാൻ വെമ്പിനടന്ന കോൺഗ്രസ് നേതാക്കൾക്ക് മാസ്സ് മറുപടി നൽകി ശശി തരൂരിന് ഒടുവിൽ വിജയം. താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിമർശനവുമായി രംഗത്തെത്തിയ കെപസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും അതേനാണയത്തിൽ തരൂർ മറുപടി നൽകിയിരുന്നു. കെപിസിസി ചോദിച്ച വിശദീകരണം അവർക്ക് തന്നെ വിനയാകുന്ന വിധത്തിലായിരുന്നു തരൂരിന്റെ മറുപടി. ഇതോടെ ഈ വിവാദം എത്രയും വേഗം അവസാനിപ്പിച്ച് തടിയെടക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനും നിർദ്ദേശിച്ചു.

തരൂരിന്റെ മറുപടിക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്ന നിലപാടിലേക്ക് കെപിസിസി അധ്യക്ഷൻ എത്തിച്ചേർന്നു. തരൂരിനെതിരെ തുടർ നടപടി ഉണ്ടാകില്ലെന്നും നേതാക്കൾ ഈ വിഷയത്തിൽ കുടുതൽ പ്രതികരണം നടത്തരുതെന്നും കെപിസിസി നിർദ്ദേശിച്ചു. ഇപ്പോഴത്തെ വിവാദം എതിരാളികൾ രാഷ്ട്രീയ ആയുധമാക്കുമെന്ന ഘട്ടത്തിൽ കൂടിയാണ് കെപിസിസി ഈ തീരുമാനത്തിലേക്ക് എത്തിയത്. അതേസമയം വിവാദത്തിൽ തരൂരിന് പിന്തുണയുമായി മുസ്ലിംലീഗും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തരൂരിനെതിരെ നടപടി വേണ്ടെന്ന നിഗമനത്തിലേക്ക് കോൺഗ്രസ് എത്തിയത്.

ഇന്നലെ തരൂർ നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരേന്ദ്ര മോദിയുടെ വലിയ വിമർശകനായ താൻ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നോട്ടീസിലെ പരാമർശം ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു തരൂരിന്റെ മറുപടി. മോദി ചെയ്ത നല്ലകാര്യങ്ങൾ നല്ലതെന്ന് പറയണമെന്ന് തരൂർ ആവർത്തിച്ചു. വിശദീകരണം ആവശ്യപ്പെട്ടുള്ള മുല്ലപ്പള്ളിയുടെ നോട്ടീസ് ചോർന്നതിൽ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തിൽ കെപിസിസി അധ്യക്ഷനെ കുത്തിയാണ് ശശി തരൂർ നിലപാട് വ്യക്തമാക്കുന്നത്. താൻ മോദിയെ സ്തുതിച്ചിട്ടില്ല, ലോക്‌സഭയിലെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലൂടെയും മോദിയെ തന്നെ പോലെ വിമർശിച്ച ഒരു നേതാവും കേരളത്തിലില്ല. തന്റെ ഏതെങ്കിലും ഒരു പരമാർശം മോദി സ്തുതിയെന്ന് കാണിച്ച് തന്നാൽ നന്നാകുമെന്നാണ് മുല്ലപ്പള്ളിക്കുള്ള മറുപടി.

മോദി നല്ലത് ചെയ്യുമ്പോൾ നല്ലതെന്ന് പറയണം. എന്നാലേ തെറ്റ് ചെയ്യുമ്പോഴുള്ള വിമർശനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത വരൂ. നമ്മൾ മോദി ഒന്നും ചെയ്തില്ലെന്ന് പറയുമ്പോഴും ജനം മോദിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് വോട്ട് ശതമാനം കുറഞ്ഞു. എന്നിട്ട് ജനങ്ങളെ വിഡ്ഢികളെന്ന് വിളിച്ചിട്ട് കാര്യമില്ല. ദേശീയ നേതാക്കളായ ജയറാം രമേശിന്റെയും അഭിഷേക് മനു സിങ്‌വിയുടെയും നിലപാടിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. പാർട്ടി ഫോറങ്ങളിൽ അംഗമല്ലാത്തതുകൊണ്ടാണ് പരസ്യപ്രതികരണം. ദേശീയ രാഷ്ട്രീയസാഹചര്യങ്ങൾ മനസ്സിലാക്കി തന്ത്രം മാറ്റണമെന്നാണ് വിമർശകർക്കുള്ള തരൂരിന്റെ ഉപദേശം. വിശദീകരണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി നൽകിയ കത്ത് ചോർന്നതിൽ അതൃപ്തനായ തരൂർ തന്റെ മറുപടി ചോർത്തണമെന്നും ട്വിറ്ററിലൂടെ പരിഹസിച്ചു.

മോദി സ്തുതിയിൽ വിവാദത്തിൽപ്പെട്ട ശശി തരൂരിനെ അനുകൂലിച്ച് മുസ്ലിം ലീഗ് നേതാവ് എംകെ മുനീറായിരുന്നു രംഗത്തുവന്നത്. ഫേസ്‌ബുക്ക് കുറിപ്പിലാണ് മുനീർ തന്റെ നിലപാട് വ്യക്തമാക്കിയത്. ശശി തരൂർ മോദി അനുകൂലിയാണെന്ന് താൻ വിശ്വസിക്കുന്നില്ല. 'പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ, വൈ അയാം എ ഹിന്ദു' എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാൾക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാൻ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും മുനീർ വ്യക്തമാക്കി.

കേരളത്തിൽ ബിജെപിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്‌സഭാംഗമെന്ന നിലയിൽ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം മറ്റാരെക്കാളും വർധിച്ചതായി ഞാൻ കാണുന്നു. ശശി തരൂർ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല. തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ശശി തരൂർ കാണിക്കുന്ന ഉന്നതമായ പക്വത ശ്ലാഘനീയമാണ്. എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെക്കുറിച്ച് പ്രതികരിക്കുമ്പോഴും ഈ സൂക്ഷ്മത അദ്ദേഹം കാണിക്കേണ്ടതുണ്ടെന്നും മുനീർ കുറിച്ചു.

കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെയും മുനീർ വിമർശിച്ചു. ഉരുൾപൊട്ടലിൽ വന്മമലയാകെ ഒലിച്ചുവരുമ്പോൾ അതിന്റെ താഴ്‌വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നതാണ് കോൺഗ്രസിലെ പടലപ്പിണക്കങ്ങളെന്നും മുനീർ ഫേസ്‌ബുക്കിൽ കുറിച്ചു. നരേന്ദ്ര മോദി-അമിത് ഷാ അച്ചുതണ്ടിനെ പ്രതിരോധിക്കേണ്ട ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിർത്തേണ്ട കണ്ണി തന്നെ ദുർബലമാകുമ്പോൾ എന്ത് സന്ദേശമാണ് നൽകുന്നതെന്നും മുനീർ പറഞ്ഞു. ഈ വാക്‌പോര് നമുക്കെത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്നും മുനീർ കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രളയനാളുകളിൽ ഉരുൾ പൊട്ടലുകളിൽ വന്മലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോൾ അതിന്റെ താഴ്‌വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു കോൺഗ്രസ് പ്രസ്ഥാനത്തിനകത്തെ ഇപ്പോഴത്തെ പടലപ്പിണക്കങ്ങൾ. അങ്ങേയറ്റം നിർഭാഗ്യകരമാണിത്. തൊട്ടപ്പുറത്ത് കശ്മീർ നമുക്ക് മുമ്പിൽ നീറിപ്പുകയുകയാണ്. കശ്മീരിന്റെ ഭൂമിയിലേക്ക് കാശ്മീരിന്റെ പുത്രന്മാരായ രാഹുൽ ഗാന്ധിക്കും ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാൻ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിർത്തേണ്ട കണ്ണി തന്നെ ദുർബലമാവുമ്പോൾ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നൽകുന്നത്? എന്ത് പ്രതീക്ഷയാണ് അവർക്കായി നാം ബാക്കി വെയ്ക്കുന്നത്.?

പരസ്പരമുള്ള പഴിചാരലുകൾ മാറ്റി വെച്ച് കോൺഗ്രസ് സംസ്‌കാരമുള്ള എല്ലാവരെയും പാർട്ടിക്കകത്ത് തന്നെ നിലനിർത്താനുള്ള ഭഗീരഥ പ്രയത്‌നമാണ് ഇന്നാവശ്യം. കോൺഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂർ ഇല്ലാത്ത കോൺഗ്രസ്സിനെയോ മതേതര കേരളത്തിന് സങ്കല്പിക്കാൻ പോലുമാവില്ല. സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തർക്കവിതർക്കങ്ങൾ കൊണ്ട് പോർമുഖം തീർക്കേണ്ട സമയമല്ലിത്. മറിച്ച് തർക്കിച്ചു നിൽക്കുന്നിടം തന്നെ ഇടിഞ്ഞു വീഴുന്ന സന്ദർഭമാണിത്. ഇന്ദിരാഗാന്ധിയും കെ കരുണാകരനും ബാഫഖി തങ്ങളും എന്റെ പിതാവും ഭാഗഭാക്കായ ഐക്യജനാധിപത്യ മുന്നണിയുടെ ആവിർഭാവ കാലത്തെ ഞാനിന്നുമോർക്കുന്നു.

അന്ന് ഞാനൊരു കുട്ടിയായിരുന്നു. അതുകൊണ്ട് വേദനയോട് കൂടിയാണെങ്കിലും ഇത് പറയാനുള്ള ധാർമ്മിക ചുമതല എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ബഹു: ശശി തരൂർ ഒരു മോദിയനുകൂലിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ 'പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ, വൈ അയാം എ ഹിന്ദു' എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാൾക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാൻ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല.

കേരളത്തിൽ ബിജെപിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്‌സഭാംഗമെന്ന നിലയിൽ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം മറ്റാരെക്കാളും വർധിച്ചതായി ഞാൻ കാണുന്നു. ശശി തരൂർ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല. തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ശശി തരൂർ കാണിക്കുന്ന ഉന്നതമായ പക്വത ശ്ലാഘനീയമാണ്.

എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെക്കുറിച്ച് പ്രതികരിക്കുമ്പോഴും ഈ സൂക്ഷ്മത അദ്ദേഹം കാണിക്കേണ്ടതുണ്ട്. കാരണം കേരളത്തിലാണ് അദ്ദേഹത്തിന്റെ വേരുകൾ. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി സുദൃഢമായ ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കണം. അത് ആരെക്കാളും നിർവഹിക്കേണ്ട ബാധ്യത ശശി തരൂരിനുണ്ട്. മറിച്ച് കേരളത്തിലെ നേതാക്കൾ ശശി തരൂരിന്റെ പ്രതിഭാ വിലാസത്തെ മാനിക്കുകയും പ്രിയപ്പെട്ട ജനപ്രതിനിധിയായി അദ്ദേഹത്തെ ഉൾകൊള്ളുകയും ചെയ്യണം.

രാജ്യം ഒരഗ്‌നിപർവതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂർത്തത്തിൽ കോൺഗ്രസാണ് ജനതയുടെ അവസാന പ്രതീക്ഷ. വിശിഷ്യ ഇരുപതിൽ പത്തൊമ്പത് സീറ്റും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നൽകിയ കേരളീയർ എല്ലാവരും ഒന്നിച്ചണിച്ചേർന്ന ഒരു കോൺഗ്രസിനെയാണ് സ്വപ്നം കാണുന്നത്. പരസ്പരം കരം ഗ്രഹിച്ചു നിൽക്കുന്ന പാരസ്പര്യമാണ് നമുക്ക് കോൺഗ്രസ്സ്.

ഈ വാക്‌പോര് നമുക്കെത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. കോൺഗ്രസ് കോൺഗ്രസുകാരുടേത് മാത്രമല്ല എന്ന് അവർ തിരിച്ചറിയണം. കോൺഗ്രസ് ഇന്ന് ഇന്ത്യയിലെ മുഴുവൻ ജനതയുടേയും പ്രതീക്ഷാ നാളമാണ്. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ് ഇതെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഇത് ഇന്ത്യൻ ജനതയുടെ നിലനില്പിന്റെ കൂടി പ്രശ്‌നമായതുകൊണ്ട് ഇക്കാര്യത്തിൽ ഇങ്ങനെയൊരു അഭിപ്രായമെങ്കിലും പറയാതെ പോയാൽ അത് സ്വയം ചെയ്യുന്ന ഒരനീതിയായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP