Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കോൺഗ്രസ് പുനഃ സംഘടനയിൽ മുല്ലപ്പള്ളിക്ക് നിരാശ എന്നല്ല കഴിവുകേട് എന്നാണ് പറയേണ്ടത്': തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഗ്രൂപ്പുപോരിനിടെ ഒരുവിഭാഗം നേതാക്കളുടെ പിറുപിറുപ്പ്; കെപിസിസി അദ്ധ്യക്ഷനായിട്ടും മുല്ലപ്പള്ളിക്ക് കിട്ടിയത് കെ.പി.അനിൽ കുമാറിനെ മാത്രം; കരുണാകര ഗ്രൂപ്പുകാർക്ക് തങ്ങളെ തഴഞ്ഞതിൽ അമർഷം; എസ് സി എസ്ടി സംവരണം ഒരുശതമാനത്തിൽ താഴെയായതിൽ വടിയെടുത്ത് ഹൈക്കമാൻഡ്; നിരാശ ആശ ആക്കാനാവാതെ മുല്ലപ്പള്ളിയും

'കോൺഗ്രസ് പുനഃ സംഘടനയിൽ മുല്ലപ്പള്ളിക്ക് നിരാശ എന്നല്ല കഴിവുകേട് എന്നാണ് പറയേണ്ടത്': തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഗ്രൂപ്പുപോരിനിടെ ഒരുവിഭാഗം നേതാക്കളുടെ പിറുപിറുപ്പ്; കെപിസിസി അദ്ധ്യക്ഷനായിട്ടും മുല്ലപ്പള്ളിക്ക് കിട്ടിയത് കെ.പി.അനിൽ കുമാറിനെ മാത്രം; കരുണാകര ഗ്രൂപ്പുകാർക്ക് തങ്ങളെ തഴഞ്ഞതിൽ അമർഷം; എസ് സി എസ്ടി സംവരണം ഒരുശതമാനത്തിൽ താഴെയായതിൽ വടിയെടുത്ത് ഹൈക്കമാൻഡ്; നിരാശ ആശ ആക്കാനാവാതെ മുല്ലപ്പള്ളിയും

എം മനോജ് കുമാർ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വേണ്ട വിധം നടത്താൻ കഴിഞ്ഞുവെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കരുതുന്നുവെങ്കിലും പുനഃസംഘടനയുമായി ബന്ധപ്പെട്ടു കോൺഗ്രസിൽ ഉരുൾപ്പൊട്ടൽ തുടങ്ങി. ഭരണം യുഡിഎഫിനു എന്ന് വ്യക്തമായ സൂചനകൾ സംസ്ഥാനത്തിനകത്ത് നിന്ന് വന്നിരിക്കെയാണ് കോൺഗ്രസ് ഗ്രൂപ്പുകൾ ശക്തി സമാഹരിച്ച് കെപിസിസിയിൽ പ്രാതിനിധ്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു തുടക്കമിട്ടിരിക്കുന്നത്.

പുനഃസംഘടനയിൽ നിരാശനാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതിന് പിന്നിൽ ഹൈക്കമാൻഡിൽ നിന്ന് കിഴുക്കു കിട്ടുമോ എന്ന ആശങ്കയെന്നാണ് അറിയാൻ കഴിയുന്നത്. കോൺഗ്രസ് പുനഃസംഘടനയിൽ എസ് സി-എസ്ടി സംവരണം ഒരു ശതമാനത്തിൽ താഴെയാക്കിയതിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും അതൃപ്തിയിലാണ്. സാമുദായിക സംവരണം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ജംബോ കമ്മറ്റി തന്നെ കെപിസിസിക്ക് വന്നിട്ടും എസ് സി-എസ്ടി സംവരണം ഒരു ശതമാനത്തിൽ താഴെയാണ്. ഇത് സോണിയയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷന് വന്ന വീഴ്ചയായാണ് സംഭവം ഹൈക്കമാൻഡ് വിലയിരുത്തിയത്. മതിയായ ദളിത് സംവരണം ഇല്ലാത്തതിന്റെ പേരിൽ രണ്ടു തവണ ലിസ്റ്റ് തിരിച്ചയച്ചിട്ടും മുല്ലപ്പള്ളി ഈ കാര്യം ശ്രദ്ധിക്കാത്തതാണ് സോണിയ ഉൾപ്പെടെയുള്ള നേതാക്കളെ കുപിതരാക്കിയത്.

സാമുദായിക സംഘടനകൾ ഒന്നടങ്കം തന്നെ സംവരണ കാര്യത്തിൽ പ്രതിഷേധവുമായി സോണിയാഗാന്ധിയെ ബന്ധപ്പെടുകയും പുനഃസംഘടനയിൽ മുല്ലപ്പള്ളിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതും പോരാതെ പുനഃസംഘടനയ്ക്ക് ശേഷം മുല്ലപ്പള്ളിയെ നേരിട്ട് കണ്ടും സമുദായ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കെപിസിസി പുനഃസംഘടന നീണ്ടതിൽ വിഷമമുണ്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഇതിൽ നിരാശയുണ്ട് എന്നാണ് പറഞ്ഞത്.

മുല്ലപ്പള്ളിക്ക് നിരാശയുണ്ടെന്നു കോൺഗ്രസ് ഗ്രൂപ്പുകൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ സമ്മതിക്കുന്നു. കെ.പി.അനിൽകുമാറിനെ മാത്രമാണ് തന്റെ ഭാഗത്ത് നിന്ന് അദ്ദേഹത്തിനു ഉൾപ്പെടുത്താൻ കഴിഞ്ഞത്. കൂടുതൽ പേരെ ഉൾപ്പെടുത്താൻ മുല്ലപ്പള്ളി ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതിൽ മുല്ലപ്പള്ളിക്ക് നിരാശ എന്ന് പറയുന്നതിൽ അർഥമില്ലെന്നു ഉന്നത കോൺഗ്രസ് നേതാവ് മറുനാടനോട് പറഞ്ഞു. നിരാശ എന്നല്ല കഴിവുകേട് എന്നാണ് പറയേണ്ടത്. താൻ വിചാരിച്ച ആളുകളെ പദവിയിൽ പ്രതിഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനു പറയുന്ന പേര് കഴിവുകേട് എന്നാണ് നിരാശ എന്നല്ല-ഉന്നത നേതാവ് മറുനാടനോടു പറഞ്ഞു.

മുല്ലപ്പള്ളി ശ്രദ്ധിച്ചത് എ-ഐ വീതം വയ്‌പ്പിൽ പ്രശ്‌നമില്ലാതെ നോക്കുകയാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിക്കും പുനഃസംഘടനയിൽ പ്രതിഷേധമില്ല. കെ.സി.വേണുഗോപാൽ ഗ്രൂപ്പിനും അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. അവർ ആഗ്രഹിച്ച സീറ്റുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിൽ കൂടുതൽ പദവികൾ ലഭിച്ചത് ചെന്നിത്തലയുമായി ബന്ധപ്പെട്ട തിരുത്തൽവാദികൾക്കാണ്. എന്നാൽ ഒറിജിനൽ കരുണാകരൻ ഗ്രൂപ്പുകാർ അവഗണിക്കപ്പെട്ടു. കരുണാകരൻ വിഭാഗക്കാർക്ക് പൂർണ അവഗണനയാണ് വന്നത്.

കരുണാകരന്റെ തട്ടകമായ തൃശൂരിൽ കരുണാകരൻ വിഭാഗക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ആ പ്രതിഷേധം അവർ പ്രകടിപ്പിച്ചിട്ടുമുണ്ട്. പ്രതിഷേധം മൂക്കുമ്പോൾ അത് തന്റെ പദവിക്ക് ഉള്ള ഇളക്കം തട്ടലായാണ് മുല്ലപ്പള്ളി വിലയിരുത്തുന്നത്. ഇത് ശരിയുമാണെന്ന് കോൺഗ്രസ് ഗ്രൂപ്പുകൾക്ക് അറിയുകയും ചെയ്യാം. അത്ര കടുത്ത പ്രതിഷേധമാണ് മുല്ലപ്പള്ളി കോൺഗ്രസിനുള്ളിൽ നേരിടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ നാല് തെറി പറയുകയല്ലാതെ കോൺഗ്രസ് സംഘടന ചലനാത്മകമാക്കാൻ ഒന്നും ചെയ്യാൻ മുല്ലപ്പള്ളിക്ക് കഴിഞ്ഞിട്ടില്ല. പരാജയപ്പെട്ട കെപിസിസി പ്രസിഡന്റുമാരുടെ ഇടയിൽ മുല്ലപ്പള്ളിക്ക് പ്രധാന സ്ഥാനം എന്നാണ് കോൺഗ്രസ് നേതാക്കളുടെ ഇടയിൽ നീന്നുള്ള അടക്കം പറച്ചിൽ. ഇതുകൊണ്ട് തന്നെയാണ് നിരാശ, സന്തുഷ്ടി തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുള്ള ആത്മവിമർശനത്തിനു മുല്ലപ്പള്ളി ഒരുങ്ങുന്നത്. പക്ഷെ ഇത് കോൺഗ്രസ് നേതാക്കൾ തള്ളിക്കളയുകയാണ്. കെപിസിസി പ്രസിഡന്റ് പദവിയിൽ ഇരുന്നു ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ ആത്മവിമർശനം നടത്തിയിട്ട് എന്ത് കാര്യം എന്നാണു നേതാക്കൾ ചോദിക്കുന്നത്.

പുനഃസംഘടന പ്രശ്‌നം പുകയുമ്പോൾ ഉറപ്പോടെ എല്ലാ കാലത്തും നിന്ന എ ഗ്രൂപ്പിലും ഉരുൾപ്പോട്ടൽ വന്നതിന്റെ പകപ്പിലാണ് എ ഗ്രൂപ്പ് നേതാക്കൾ. സാധാരണ കുഴപ്പങ്ങൾ സംഭവിക്കുന്നത് ഐ ഗ്രൂപ്പിലാണ്. ഐ ഗ്രൂപ്പിൽ ഇത്തവണയും പതിവുപോലെ പൊട്ടിത്തെറിയുണ്ട്; പക്ഷെ എ ഗ്രൂപ്പിൽ ശക്തമായ പൊട്ടിത്തെറിയാണ് വന്നത്. യുഡിഎഫ് കൺവീനർ പദവി ഉമ്മൻ ചാണ്ടിയോട് പോലും പറയാതെ രാജിവെച്ച ബെന്നി ബഹന്നാൻ ആണ് എ ഗ്രൂപ്പിനെ പിടിച്ചു കുലുക്കിയത്. വിചാരിക്കാൻ കഴിയാത്ത തലത്തിലേക്ക് ആണ് എയിലെ പൊട്ടിത്തെറി നീങ്ങുന്നത്.

ബെന്നി ഗ്രൂപ്പ് മാറുമോ എന്ന ആശങ്ക പോലും എയിലെ ചില നേതാക്കൾ രഹസ്യമായി പങ്ക് വയ്ക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ അതി വിശ്വസ്തൻ ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പായി മാറിയത് എ ഗ്രൂപ്പിന്റെ ചിന്തകൾക്ക് അതീതമായി തന്നെ തുടരുകയാണ്. ബെന്നി ബഹന്നാനു പകരം മറ്റു വല്ലവരും ആണെങ്കിൽ എയിൽ ഇത്ര ആശങ്കകൾ സൃഷ്ടിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് എയിലെ പുകച്ചിൽ അവസാനമില്ലാതെ നീളുന്നത്. ബഹന്നാന്റെ അടുത്ത നീക്കം എന്ത് എന്നാണ് എയിലെ നേതാക്കൾ ഉറ്റുനോക്കുന്നത്.

യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുമുള്ള ബെന്നി ബഹന്നാന്റെ രാജിയും കോൺഗ്രസിൽ വൻ പ്രകമ്പനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഈ പ്രകമ്പനങ്ങളുടെ ഭാഗമായി ആദ്യമായി സ്ഥാനനഷ്ടം സംഭവിക്കുക കെ.സുധാകരനും കൊടിക്കുന്നിൽ സുരെഷിനുമാകും. ബെഹന്നാന്റെ രാജി പ്രശ്‌നത്തിൽ ഉത്ഭവിച്ച ഇരട്ട പദവി പ്രശ്‌നമാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് പദവികൾ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനും നഷ്ടമായെക്കാൻ സാധ്യതകൾ വർദ്ധിക്കുന്നത്. കൊടിക്കുന്നിലിനെയും
സുധാകരനെയും സമ്മർദ്ദത്തിലാക്കാൻ കൂടി വേണ്ടിയാണ് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും കെ.മുരളീധരൻ രാജിവെച്ചത്. ആലങ്കാരിക പദവി തനിക്ക് അവശ്യമില്ലെന്ന് അടുപ്പക്കാരോടു പറഞ്ഞു കെ.മുരളീധരൻ രാജി വയ്ക്കുന്നത് രണ്ടു കാര്യങ്ങൾ മനസ്സിൽ കണ്ടു കൊണ്ടാണ്.

ബെന്നി ബഹന്നാന്റെ രാജിയോടെ ഉയർന്നുവന്ന ഇരട്ടപ്പദവി പ്രശ്‌നത്തിൽ കുരുക്കി കെ.സുധാകരന്റെയും കൊടിക്കുന്നിലിന്റെയും കെപിസിസി വർക്കിങ് പ്രസിഡന്റ് ചെയർമാൻ സ്ഥാനം
തെറിപ്പിക്കുക, രണ്ടാമത് കെപിസിസി പുനഃസംഘടനയിൽ താൻ ആവശ്യപ്പെട്ട പദവികൾ ഒന്നും പോലും നൽകാതെ തന്നെ മൂലക്കിരുത്തിയ മുല്ലപ്പള്ളിക്ക് ഇട്ട് ഒരു കൊട്ട് കൊടുക്കുക. തനിക്ക് താത്പര്യമുള്ള കോഴിക്കൊട്ടുകാരായ ചിലരെ കെപിസിസി ഭാരവാഹികൾ ആക്കാൻ മുരളീധരൻ ശഠിച്ചിരുന്നു, പക്ഷെ ഇവരൊന്നും ലിസ്റ്റിൽ വന്നില്ല. ഇത് മുരളീധരനെ ചൊടിപ്പിച്ചിരുന്നു. ബെഹന്നാന്റെ രാജി പ്രശ്‌നത്തോടെ വന്ന ഇരട്ടപ്പദവി പ്രശനം കെ.മുരളീധരൻ സമർഥമായി ഉപയോഗിക്കുകയാണ് ചെയ്തത്. ഞാൻ
എന്റെ മാതൃക കാണിച്ചു. ബാക്കിയുള്ളവർ ഫോളോ ചെയ്യണോയെന്ന് അവർ തീരുമാനിക്കണം എന്നാണ് രാജിവെച്ചപ്പോൾ മുരളീധരൻ പറഞ്ഞത്. മുരളീധരന്റെ രാജിയുടെ ഇരട്ടപദവി പ്രശ്‌നത്തിൽ സുധാകരനും കൊടിക്കുന്നിലിനും മുന്നിൽ സമ്മർദ്ദം ശക്തമാവുകയാണ്.

എംപിമാർ എന്ന നിലയിൽ സുധാകരനും കൊടിക്കുന്നിലും കെപിസിസി വർക്കിങ് പ്രസിഡന്റ് ആയി തുടരുന്നതും കെ.മുരളീധരൻ പ്രചാരണ സമിതി ചെയർമാൻ സ്ഥാനം വഹിക്കുന്നതും ചൂണ്ടിക്കാണിച്ചാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ട് പോലും ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാതിരുന്നത്. എന്നാൽ എ ഗ്രൂപ്പിൽ നിന്നും സമ്മർദ്ദം ശക്തമായപ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെപോലും അറിയിക്കാതെ ബഹന്നാൻ തന്റെ രാജി നേരിട്ട് ഹൈക്കമാൻഡിനു നൽകുകയായിരുന്നു. യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെക്കാൻ ബെന്നി ബഹന്നാൻ സ്വീകരിച്ച വഴികൾ എ ഗ്രൂപ്പിൽ കടുത്ത ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്ഥനാണ് കൺവീനർ സ്ഥാന പ്രശ്‌നത്തിൽ ഇടഞ്ഞത്. ഉമ്മൻ ചാണ്ടിയോ എ ഗ്രൂപ്പോ കണക്കുകൂട്ടാത്ത തരത്തിലാണ് ബെഹന്നാൻ തന്റെ രാജിക്കത്ത് ഹൈക്കമാൻഡിനു നേരിട്ട് നൽകിയത്. ഇതിനു ചെന്നിത്തലയുടെ ആശീർവാദമുണ്ടെന്ന പ്രശ്‌നമാണ് എ ഗ്രൂപ്പ് കണക്കിലെടുത്തിരിക്കുന്നത്.

കെ.മുരളീധരനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുകൊണ്ടുവരാനാണ് ഉമ്മൻ ചാണ്ടി തയ്യാറെടുത്തത്. ഈ നീക്കമാണ് അന്ന് ചെന്നിത്തല വെട്ടിയത്. മുരളീധരന്റെ പേര് വന്നപ്പോൾ ചെന്നിത്തല ബഹന്നാന്റെ പേരുകൂടി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് താൻ തുടരുമ്പോൾ മുരളീധരൻ കൺവീനർ സ്ഥാനത്ത് വന്നാൽ അത് വലിയ ഭീഷണിയാകും എന്ന് മനസിലാക്കിയാണ് ചെന്നിത്തല ഈ നീക്കം നടത്തിയത്. പി.പി.തങ്കച്ചൻ കൃസ്ത്യൻ ആയതിനാൽ യുഡിഎഫ് കൺവീനർ സ്ഥാനത്ത് മറ്റൊരു കൃസ്ത്യൻ എന്ന ഫോർമുലയാണ് ചെന്നിത്തല മുന്നോട്ടു വെച്ചത്. ഈ ഫോർമുല ഉമ്മൻ ചാണ്ടിക്കും വെട്ടാൻ പ്രയാസമായിരുന്നു. തന്നെ നിയമിച്ചത് ഹൈക്കമാൻഡ് ആണെന്ന് പറഞ്ഞാണ് ബെഹന്നാൻ രാജിക്കത്ത് ഹൈക്കമാൻഡിനു കൈമാറിയത്. പക്ഷെ തീരുമാനം എടുത്തത് ഹൈക്കമാൻഡ് ആണെങ്കിലും തീരുമാനം പോയത് കേരളത്തിൽ നിന്നും തന്നെയാണ്. ഈ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുകയാണ് ചെയ്തത്. അപ്പോൾ ബഹന്നാൻ പറയുന്നതിലും തെറ്റുണ്ട്. കേരളത്തിൽ നിന്നും പോയ തീരുമാനമാണ് ഹൈക്കമാൻഡ് അംഗീകരിച്ചത്. തീരുമാനം ഹൈക്കമാൻഡിന്റെത് അല്ല. കേരളത്തിലെയാണ്. ഇതറിയാവുന്ന നേതാവ് തന്നെയാണ് ബെന്നി ബഹന്നാൻ. പക്ഷെ പറഞ്ഞത് തന്നെ തിരഞ്ഞെടുത്ത ഹൈക്കമാൻഡിനു തന്നെ രാജി നൽകി എന്നും.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പായിരിക്കെയാണ് കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധത്തിനു തുടക്കമാകുന്നത്. ഈ യുദ്ധത്തിന്റെ ഭാഗമായാണ് യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ബെഹന്നാന്റെ രാജിയും കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ.മുരളീധരന്റെ രാജിയും വന്നിരിക്കുന്നത്. അതേസമയം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പദവിക്ക് എ ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കും. ഉമ്മൻ ചാണ്ടി തന്നെ മുഖ്യമന്ത്രിയാകണം എന്നാണ് എ ഗ്രൂപ്പിൽ നിന്നും തത്വത്തിൽ വന്ന തീരുമാനം. പക്ഷെ ഇടത് ഭരണത്തിന്റെ അടിത്തറയിളക്കിയ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രി പദവി ചെന്നിത്തലയ്ക്ക് നൽകണം എന്ന് ഗ്രൂപ്പ് ഭേദമന്യേ കോൺഗ്രസിൽ നിന്നും ആവശ്യം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ, ലീഗ് അടക്കമുള്ള പാർട്ടികളുടെ പിന്തുണ പോലുമില്ലാതെ പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് നടത്തിയ പോരാട്ടമാണ് വിജയവഴിയിലേക്ക് കോൺഗ്രസിനെ നയിച്ചത് എന്ന വിലയിരുത്തൽ ആണ് കോൺഗ്രസിൽ ശക്തമാകുന്നത്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് രണ്ടര വർഷം നൽകി ബാക്കിയുള്ള രണ്ടര വർഷം ചെന്നിത്തലയ്ക്ക് നൽകണം എന്ന ഫോർമുലയും എ ഗ്രൂപ്പിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നുണ്ട്.

എന്തായാലും മുഖ്യമന്ത്രി പദവിക്ക് നീക്കങ്ങൾ ശക്തമാക്കാനാണ് എ ഗ്രൂപ്പിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനം. അതേസമയം എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകരുത് എന്ന അഭിപ്രായവും കോൺഗ്രസിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. എംപിമാർക്ക് രാജി വയ്ക്കാൻ അവസരം നൽകിയാൽ മണ്ഡലം തന്നെ കോൺഗ്രസിന് നഷ്ടമാകുമെന്നാണ് ഗ്രൂപ്പ് ഭേദമന്യേയുള്ള ചൂണ്ടിക്കാട്ടൽ വരുന്നത്. അതിനാൽ എംപിമാർക്ക് ഒരു തരത്തിലും രാജി വയ്ക്കാനുള്ള അവസരം നൽകരുതെന്ന തീരുമാനം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരും എന്ന സൂചനകളാണ് എംപിമാരെ രാജി വയ്ക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ എംപിമാർക്ക് രാജി വയ്ക്കാൻ ഹൈക്കമാൻഡ്
അനുമതി നൽകിയേക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP